ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ വായനാക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ആടുജീവിതം ബെന്യാമിൻ


ഞാൻ ഈയടുത്ത് വായിച്ച പുസ്തകങ്ങളിൽ വച്ച് എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒന്നാണ് ബന്യാമിൻറ ആടുജീവിതം. പത്തനംതിട്ട ജില്ലയിലെ കുളനാട് സ്വദേശിയായ യുവ എഴുത്തുകാരനാണ് ബന്യാമിൻ. പ്രവാസി ജീവിതത്തിൽ നജീബ് എന്ന യുവാവ് അനുഭവിച്ച യഥാർത്ഥ യാദനകളാണ് ബന്യാമിൻ ഈ നോവലിലൂടെ വരച്ചുകാട്ടുന്നത്. കൂടാതെ ഈ നോവലാണ് ബന്യാമിൻ എന്ന യുവസാഹിത്യകാരനെ പ്രശസ്തനാക്കിയതും.

നജീബ് എന്ന യുവാവ് അനുഭവിച്ച യഥാർത്ഥ ജീവിതാനുഭവങ്ങളാണ് ഇത് എന്ന് വിശ്വസിക്കാൻ ഒരു മനുഷ്യനും കഴിയില്ല. കഥയായിട്ടല്ല, ഭാഗ്യവാൻമാർ എന്ന് നാം കരുതാറുള്ള പ്രവാസികൾ അനുഭവിക്കുന്ന തീരാ ദു:ഖങ്ങളും, നാടും വീടും ഉപേക്ഷിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ വിയർപ്പൊഴുക്കി അവർക്ക് മിച്ചം വരുന്നത് എത്രമാത്രമാണെന്ന് നമുക്കീ നോവലിൽ കാണാൻ കഴിയും.

നാട്ടിൽ വെറും മണൽവാരൽ കൊണ്ട് ജീവിച്ചിരുന്ന നജീബ് ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അറിയാൻ തുടങ്ങിയപ്പോഴാണ് ഗൾഫിലേക്ക് യാത്ര തിരിച്ചത്. വൃദ്ധയായ ഉമ്മയെയും ഗർഭിണിയായ ഭാര്യയെയും ഉപേക്ഷിച്ച് ഗൾഫ് എന്ന സ്വപ്ന ഭൂമിയിലേക്ക് യാത്ര തിരിക്കുമ്പോൾ അവനോടൊപ്പം ഉണ്ടായിരുന്നത് ഹക്കിം എന്ന ചെറുപ്പക്കാരനായിരുന്നു. ബോബെ വഴി ഗൾഫിലെ എയർപോർട്ടിൽ ചെന്നിറങ്ങി. അവരുടെ യജമാനൻമാരെയും കാത്ത് അവർ അവിടെ നിന്നും തങ്ങൾ ചെന്നുചേരാനിരിക്കുന്ന കമ്പനിയേയും അവിടുത്തെ സുഖ സൗകര്യങ്ങളും സ്വപ്നം കണ്ടു കൊണ്ട് അവരവിടെ നിൽക്കുമ്പോൾ ഒരു അർബാബ് വന്നവരെ കൂട്ടികൊണ്ട് പോയി. അപ്പോൾ അദ്ദേഹത്തോടവർക്ക് ബഹുമാനമായിരുന്നു.

അവരുടെ പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട് അർബാബ് ഹക്കീമിനെ ഒരു വീട്ടിലേക്കും നജീബിനെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലേക്കും കൊണ്ടുപോയി. നജീബിന്റെ നരകജീവിതം തുടങ്ങുകയായിരുന്നു. അവിടുത്തെ ആടുകളെയും ഒട്ടകങ്ങളെയും നോക്കുകയായിരുന്നു നജീബിന്റെ ജോലി. അദ്ദേഹത്തിന് കൂട്ടായി മറ്റൊരു മനുഷ്യനും ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളെ കാണാതായി. ക്രൂരനായ അർബാബിന്റെ തോക്കിനിരയായി മണലാരണ്യത്തിൽ കുഴിച്ചിടപ്പെട്ട ആ മനുഷ്യന്റെ തല നജീബ് കണ്ടു. വലിയൊരു ഗുണപാഠമായിരുന്ന ആ കാഴ്ച്ച. വിശപ്പും ദാഹവും ക്ഷമിച്ച് പ്രാഥമികാവശ്യങ്ങൾ പോലും തൃപ്തികരമായി നടത്താനാകാതെ നജീബ് ദിവസങ്ങൾ തള്ളി നീക്കി. തന്റെ ഏകാന്തതയെ ഭേദിക്കാൻ ആടുകൾക്ക് തന്റെ ചങ്ങാതിമാരുടെയും ഉമ്മയുടെയും ഭാര്യയുടെയും പിറക്കാൻ പോകുന്ന കുഞ്ഞിന്റെയുമൊക്കെ പേരു നൽകി സംസാരിക്കാൻ തുടങ്ങി. ഈ ഭാഗം വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ സഹതാപവും സങ്കടവും നിറയും. മഴക്കാലമായപ്പോഴാണ് അർബാവിന്റെ ഭീരുത്വത്തെ നജീബ് മനസ്സിലാക്കിയത്. മഴയെ പേടിച്ച അർബാബ് വീട് വിട്ടപ്പോൾ നജീബിന് ഹക്കീമിനെ കാണാൻ സാധിച്ചു. അവർ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി. ഇബ്രാഹിം ഖാദിരി എന്ന യുവാവാണ് രക്ഷപ്പെടാനുള്ള മാർഗ്ഗം കണ്ടെത്തിയത് . കുറച്ച് നാളുകൾക്ക് ശേഷം അർബാബ് മാരെല്ലാം ഒരു കല്യാണത്തിന് പോയ സമയം അവരവിടെ നിന്ന് ഇറങ്ങിയോടി. ഇതിൻറ ഭവിഷ്യത്ത് ഓർത്ത് അവരുടെ ഓട്ടത്തിന്റെ വേഗത കൂടി. വിശപ്പും ദാഹവും കൊണ്ട് ക്ഷീണിച്ച് ഹക്കീം ഈ ലോകത്തോട് വിട പറയുന്ന രംഗം ആരുടെയും കണ്ണ് നിറയ്ക്കും. അവനെ അവിടെ ഉപേക്ഷിച്ച് ഇബ്രാഹിമും നജീബും യാത്ര തിരിച്ചു. എന്നാൽ അവരവിടെ ഒരു മരുപ്പച്ച കണ്ടെത്തുന്ന രംഗം വായനക്കാരെ പുളകം കൊള്ളിച്ചു. അവിടെ ഒരു രാത്രി ഉറക്കം കഴിഞ്ഞ് നജീബ് എഴുന്നേറ്റപ്പോൾ ഞെട്ടി! ഇബ്രാഹിമിനെ കാണാനില്ല-.നജീബ് അവിടെ നിന്നോടി അങ്ങനെ അവൻ മലയാളിയായ കുഞ്ഞിക്കയുടെ ഹോട്ടലിലെത്തി. ദൈവദൂതനായാണ് നജീബ് കുഞ്ഞിക്കായെ കണ്ടത്. അയാളുടെ കഥ കേട്ട് എല്ലാവരും ഞെട്ടി. അവിടെ നിന്ന് വീട്ടിലേക്ക് വിളിച്ചു. ഉമ്മയുടെ മരണവാർത്ത അവനെ തളർത്തി. കുഞ്ഞിക്കായുടെ സഹായത്തോടെ പോലീസിൽ പിടികൊടുത്തു. തുടർന്ന് അവിടെ നിന്നും നാട്ടിലുമെത്തി. നാട്ടിലെത്തിയപ്പോൾ ഒരു ധീരയോദ്ധാവിനെ പോലെയായിരുന്നു അവർ അവനെ സ്വീകരിച്ചത്.

ബന്യാമിൻറ ഈ നോവൽ ഒരു യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചയാണെന്ന് വിശ്വസിക്കാൻ കൂടി പ്രയാസമാണ്. "എന്നെ വിസ്മയിപ്പിച്ച നോവലെന്ന് എം മുകുന്ദൻ ഇതിനെ വിശേഷിപ്പിച്ചതിൽ എനിക്ക് അതിശയമൊന്നുമില്ല. പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടിലേക്കാണ് ബന്യാമിന്റെ ആട് ജീവിതം നമ്മെ നയിക്കുന്നത്.

ലക്ഷ്മി പി
6 B ശങ്കരവിലാസം യു പി സ്കൂൾ മുതിയങ്ങ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം