മാതാ എച്ച് എസ് മണ്ണംപേട്ട/ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഓർമ്മക്കുറിപ്പുകൾ

2007 ബാച്ചിലെ ശ്രീമതി.അലീന റീഗൻ സ്കൂളിനെ കുറിച്ച്................. ഒരു ഡി.പി.ഇ.പി അനുഭവക്കുറിപ്പ്

പലപ്പോഴും വീണു കിട്ടുന്ന ശനിയാഴ്ചകളിലാണ് പകൽ വെളിച്ചത്തിൽ വീടും പരിസരവും കാണുന്നത്. തുണികൾ ഇടാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ വെറുതെ ചുറ്റും നിന്ന് കണ്ണോടിച്ചു. പറമ്പിൽ മഞ്ഞ കിളിയേയും, നീലപ്പൊന്മാനേയും മയിലിനെയും കണ്ടപ്പോൾ പെട്ടെന്ന് പണ്ട് മൂന്ന് നാല് ക്ലാസുകളിൽ ശനി ഞായർ ദിവസങ്ങളിൽ പറമ്പുകൾ തോറും നടന്ന് തൂവലുകൾ ശേഖരിച്ചതും പക്ഷികളുടെ പേരുകൾ കണ്ടുപിടിച്ചതും ഓർമ്മ വന്നു. മയിലിനെ കണ്ടപ്പോൾ അന്ന് ഇതിനെ കണ്ടിരുന്നെങ്കിൽ ക്ലാസിൽ നന്നായി ഷൈൻ ചെയ്യാമായിരുന്നു എന്നും ഓർത്തുപോയി. ഡി.പി.ഇ.പി സിലബസ് വലിയൊരു ചർച്ചാവിഷയമായിരുന്നു എന്ന് പത്രവാർത്തകളും കുറിപ്പുകളും കാണുമ്പോൾ തോന്നിയിട്ടുണ്ട്. എന്തൊക്കെയായിരുന്നാലും ഇപ്പോൾ ഓർക്കുമ്പോൾ ഡി.പി.ഇ.പി സിലബസ് വളരെയധികം നിറമുള്ള ഓർമ്മകൾ നിറഞ്ഞ ഒരു സ്കൂൾ കാലഘട്ടമാണ് അന്നത്തെ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് എന്ന് തോന്നുന്നു. കോഴിക്കോട് ഏതോ ഒരു സ്കൂളിലായിരുന്നു ഒന്നാം ക്ലാസിലെ പഠനം. ഒരു തത്തമ്മയെ ക്ലാസിലേക്ക് കൊണ്ടുവന്ന് പറത്തിവിട്ട് ബോർഡിൽ 'തത്തമ്മ പറന്നുപോയി' എന്ന് എഴുതിയ അധ്യാപകനെ ഇപ്പോഴും ഓർമ്മയുണ്ട്. ഒന്നാം ക്ലാസിന്റെ പാതി മുതൽ പത്താം ക്ലാസ് വരെ പഠിച്ചത് മണ്ണംപേട്ട മാതാ ഹൈസ്കൂളിലാണ്. മിനി ജോൺ ടീച്ചർ ആണ് കരഞ്ഞു പിഴിഞ്ഞു വന്ന എന്നെ കൈപിടിച്ച് ക്ലാസ്സിലേക്ക് കയറ്റിയത്. ഓരോ അക്ഷരങ്ങൾ പഠിക്കുമ്പോഴും അതിന് യോജിച്ച ചിത്രങ്ങൾ അല്ല പഴങ്ങളും പച്ചക്കറികളും പൂക്കളും ആണ് കാണിച്ചത്. തുടർന്നുള്ള ക്ലാസുകളിൽ ഓരോ വെള്ളിയാഴ്ചയും ഓരോ പ്രോജക്ടുകൾ തരും. തൂവൽ ശേഖരണം പക്ഷികളുടെ പേരുകൾ കണ്ടുപിടിക്കൽ, പക്ഷി നിരീക്ഷണം തുടങ്ങിയവയാണ് ഓർമ്മയിൽ കൂടുതൽ തങ്ങി നിൽക്കുന്നത്. ഞാനും എൻറെ കൂട്ടുകാരി റിയയും കൂടി പുസ്തകവും പെൻസിലും എടുത്ത് പറമ്പായ പറമ്പ് മുഴുവൻ നടന്ന് തൂവലുകൾ ശേഖരിച്ചതും കാണുന്ന പക്ഷികളുടെ നിറവും പ്രകൃതവും എല്ലാം എഴുതി വച്ചതും ഇപ്പോഴും ഓർമ്മയിലുണ്ട്. മഴക്കാലത്ത് നിർമ്മിച്ച മഴമാപിനി, ഓരോ ദിവസം പെയ്ത മഴയുടെ അളവ് പട്ടിക തിരിച്ചു എഴുതിയത്, വിവിധ കൃഷിസ്ഥലങ്ങൾ സന്ദർശിക്കൽ ,വിളകളുടെ പേര് സർവ്വേ നടത്തി എഴുതി വയ്ക്കൽ, ഷീന ടീച്ചർ ക്ലാസിൽ നടത്തിയ ഭക്ഷ്യ മേള തുടങ്ങിയ ഒട്ടനേകം പ്രവർത്തനങ്ങൾ. ഭക്ഷ്യ മേള എന്നൊക്കെ പറഞ്ഞാൽ പലഹാരങ്ങൾ എല്ലാവരും കൂടെ പങ്കുവെച്ച് ഞങ്ങളും ടീച്ചറും ഒരുമിച്ച് കഴിച്ചു അത്രതന്നെ. ഇന്നത്തെ പോലെ വാട്സ്ആപ്പ് ഗ്രൂപ്പും മൊബൈൽ ഫോൺ ഇല്ലാതിരുന്നതുകൊണ്ട് ടീച്ചർ പലഹാരം കൊണ്ടുവരാൻ പറഞ്ഞ കാര്യം കുട്ടികൾ പറഞ്ഞിട്ട്, വീട്ടിൽ വിശ്വസിക്കാത്ത അമ്മമാർ കൊടുത്തു വിടാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഏകദേശം ജനുവരി മാസത്തിൽ ബുക്കിന്റെ പുറംചട്ട കീറിയതിന് ജീന ടീച്ചർ വഴക്ക് പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. പുസ്തകം വൃത്തിയായി സൂക്ഷിക്കുന്നതിനും അക്ഷരത്തെറ്റ് ഇല്ലാതെ എഴുതുന്നതിനും വേണ്ടി അന്ന് കിട്ടിയ അടികൾ ഇന്ന് നെല്ലിക്ക പോലെ മധുരിക്കുന്നു. ഇന്ന് പഠിപ്പിക്കുന്ന കുട്ടികളിൽ അക്ഷരത്തെറ്റ് ഇല്ലാതെ മലയാളം എഴുതാൻ കഴിയുന്നത് ഒരു അത്ഭുതമാണ്. ചെറിയ ചെറിയ തെറ്റുകൾക്ക് പോലും കിട്ടിയിരുന്ന കുഞ്ഞു കുഞ്ഞ് അടികൾ ഒരുപാട് തിരുത്തലുകൾക്ക് സഹായം ആയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ടീച്ചർമാർ എത്ര അടി അടിച്ചാലും ചോദിക്കാനും പറയാനും വീട്ടിൽ നിന്ന് ആരും വരില്ലെന്ന ബോധ്യം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വളരെ വലിയ പ്രചോദനമായിരുന്നു. സ്കൂൾ പഠനം തുടങ്ങുമ്പോൾ തന്നെ ടീച്ചർമാർ അമ്മയെപ്പോലെയാണ് അടിക്കുന്നത് നന്നാവാനാണെന്ന ബോധ്യം എങ്ങനെയൊക്കെയോ മനസ്സിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാവാം പരാതി പറയാനും തോന്നിയിട്ടില്ല. ഇന്ന് അതെല്ലാം ഓർമിക്കുമ്പോൾ സൗഹൃദത്തിന്റെയും കൗതുകത്തിന്റെയും അതിരറ്റ സന്തോഷത്തിന്റെയും അലയടികളാണ് മനസ്സിൽ നിറയുന്നത്. സ്കൂളിലേക്ക് നടന്നു വരുമ്പോൾ വഴിയിൽ കാണുന്ന വേലി പടക്കങ്ങളും കണ്ണിന് തണുപ്പ് തരുന്ന കണ്ണീർ ചെടിയും കൈയിൽ ടാറ്റൂ ഒട്ടിക്കുന്ന പായലും തൊട്ടാൽ വാടുന്ന തൊട്ടാൽ വാടിയും, തായ് വേരുപടലവും നാരുവേരുപടലവും അറിയാനായി പറിച്ച ചെടികളും, പയർ ചെടിയിലെ വേരിലുള്ള നൈട്രജന്റെ മുഴകളും, വിവിധതരം ഇലകളുടെ പേരും ആകൃതിയും അന്വേഷിക്കലും പഠനത്തിൻറെ ഭാഗമായി മാറിയപ്പോൾ ഞങ്ങൾ പഠിച്ചത് ജീവിതത്തിൻറെ വലിയ പാഠങ്ങൾ ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഏതു സാഹചര്യങ്ങളിലും നമ്മുടെ മുന്നോട്ടു നയിക്കാൻ ശക്തിയുള്ള നിറമുള്ള ഓർമ്മകൾ എന്തായാലും ഡി.പി.ഇ.പി യും മണ്ണംപേട്ട സ്കൂളിലെ അധ്യാപകരും സമ്മാനിച്ചു.


  1990 ബാച്ചിലെ ശ്രീ.ജോയ് നമ്പാടൻ സ്കൂളിനെ കുറിച്ച്.................

പത്താം ക്ലാസ്സിലെ എസ് എസ് എൽ സി യുടെ അവസാന പരീക്ഷയും കഴിഞ്ഞു വഴിയോട് ചേർന്നുള്ള ഗേറ്റിനരികിൽ കാത്തു നിന്നത് എല്ലാവരെയും ഒരുനോക്കു കൂടി കാണാനായിരുന്നു. തിരിഞ്ഞു പോലും നോക്കാതെ പലരും നടന്നു മറഞ്ഞപ്പോൾ അതൊരു സൗഹൃദകാലഘട്ടത്തിന്റെ അവസാനമായിരിക്കുമെന്നു കരുതിയ എനിക്ക് തെറ്റി. വീണ്ടും ആ ഗേറ്റിനരികിൽ പോയി കാത്തു നിന്നു നഷ്ടപെട്ടതൊക്കെ വീണ്ടെടുക്കാൻ ഒരവസരം കൂടി തന്നതിന് എല്ലാ കൂട്ടുകാർക്കും നന്ദി. സുഖമുള്ള നനവൂറും ഓർമകളുടെ ഒരു വേലിയേറ്റമാണിന്നാ കാത്തിരിപ്പ്.... നെല്ലുകുത്തിയതിന്റെ അരിയും ബാക്കി തവിടും നിറച്ച ചാക്ക് കെട്ടും തലയിലേറ്റി മോഹനേട്ടന്റെ മില്ലിൽ നിന്നും വന്നിരുന്ന മെയ്മാസത്തിന്റെ ഏതോ ഒരു ഉച്ചതിരിഞ്ഞ പകലിലാണ് ഞാനവളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഏതോ ബന്ധുവിന്റെ സൈക്കിളിന്റെ പിന്നിൽ അള്ളിപ്പിടിച്ചിരുന്ന്...... പേടിച്ചു വിറച്ചു..... മണ്ണംപേട്ടയാണ് സ്കൂളിൽ ചേർന്നതെന്നു ആംഗ്യ ഭാഷകൊണ്ട് ഒരുവിധം മനസ്സിലാക്കിതന്നിരുന്നു അന്ന്. നീണ്ടിടതൂർന്ന മുടിയിൽ ചൂടിയ ചെമ്പകപ്പൂവിന്റെ സുഗന്ധം ആസ്വദിക്കുന്നതിനു പകരം കീറിത്തുടങ്ങിയ ട്രൗസറും കുടുക്ക് പൊട്ടിയ ഷർട്ടും തലയിലെ അരിച്ചാക്കും കണ്ടതിലുള്ള നാണക്കേടായിരുന്നു എന്റെ മനസ്സ് നിറയെ.......... സ്കൂളിലേക്കുള്ള യാത്രകളുടെ ഓർമകളിൽ ആദ്യമായി നിറയുന്നതും ആ ഒരു ചമ്മലായിരുന്നു .പറമ്പുകളും വാഴത്തോട്ടങ്ങളും ചാടിക്കടന്നു പാടത്തിന്റെ നടുവിലൂടെയുള്ള ഒറ്റയടി വരമ്പിലൂടെയൊരു സ്കൂൾ ജാഥ . ഹൈസ്കൂൾ യാത്രക്ക് ആദ്യമായി കിട്ടിയ തുണിസഞ്ചിയിൽ അഭിമാനപൂർവം കുത്തിനിറച്ച പുസ്തകങ്ങൾ...... ചൂടിനിയും വിട്ടുമാറാത്ത ചോറ്റുപാത്രം...... കടും മഞ്ഞ നിറത്തിലുള്ള ക്യാമലിനിന്റെ ജ്യോമെട്രി ബോക്സ്‌....... ഒന്ന് രണ്ട് കമ്പികൾക്ക് ഇളക്കം തട്ടിയെങ്കിലും മഴയെ തടുക്കാനൊരു കുഞ്ഞു കുട........ ആ ഒരു യാത്രയുടെ ആരംഭംങ്ങനെയാണ്.... വട്ടണാത്ര വഴിയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞാൽ എളുപ്പത്തിൽ കനാൽ വഴിയിലെത്താം. സ്കൂളിന്റെ പിന്നിലാണ് അതവസാനിക്കുന്നതു... വീതി തീരെ കുറഞ്ഞ ഒരുവശം മതിലും മറുവശം ഇല്ലിമുള്ളൂ വേലിയും അതിരിട്ട ഒരു കുഞ്ഞു വഴിയിലൂടെ.. മൂക്കും പൊത്തിപിടിച്ചു ഒരൊറ്റ ഓട്ടം..... ഓടിട്ട മേൽക്കൂരയുള്ള..... മരങ്ങളാൽ അഴിയിട്ട ജനാലകൾ ഉള്ള..... തറയോട് വിരിച്ചു ഭംഗിയാക്കിയ...... പണ്ടത്തെ സ്കൂൾ ഇന്നൊരുപാട് മാറിയിരിക്കുന്നു...... ആധുനികതയുടെ അടയാളമായി ഇന്നതൊരു കോൺക്രീറ്റ് കെട്ടിടമാണ്......... ആധുനിക ലാബും, സ്മാർട്ട്‌ ക്ലാസ്സുകളും....... കാലാനുസൃതമായ ആ ഒരു മാറ്റം അനിവാര്യമായിരുന്നു. കാലം മാറുന്നതിനനുസരിച്ചു കോലവും മാറണമെന്നുള്ളൊരാഹ്വാനം......... നാലുവശവും ചുവരുകളാൽ ചുറ്റപ്പെട്ട ഒരു നടുമുറ്റമുള്ള പഴയ ഒരു തറവാടായിരുന്നു അന്ന് ഞങ്ങളുടെ വിദ്യാലയം. ഓടിന്റെ പാത്തിയിലൂടെ ഒലിച്ചിറങ്ങുന്ന മഴനൂലുകളിന്നവിടെ നിങ്ങൾക്ക് കാണാനാവില്ല........ വീശുന്ന കാറ്റിനൊപ്പം ഇളകിയാടുന്ന മരത്തിന്റെ ജനൽ പാളികൾ ഇന്നവിടെയില്ല...... വിരസമായ വിഷയങ്ങളുടെ മടുപ്പു മാറ്റിയിരുന്ന അണ്ണാറക്കണ്ണനും പൂത്താം കീരിയും അപ്പുറത്തെ പറമ്പിൽ നിന്നും അപ്രത്യക്ഷരായി..... ചുവന്നു പഴുത്ത അടക്കകൾ നിറഞ്ഞ കവുങ്ങിൻ തലപ്പുകളും ഇന്നപൂർവമായി....... മഴപെയ്യുമ്പോൾ നാണിച്ചു തലതാഴ്ത്തിയിരുന്ന കാട്ടപ്പയും കമ്മ്യൂണിസ്റ് പച്ചയും ഓർമ്മകൾ മാത്രമായി.......... ഏതോ വികൃതി പയ്യൻ എന്നോ എറിഞ്ഞു പിടിപ്പിച്ചു മേൽക്കൂരയുടെ കഴുക്കോലുകൾക്കിടയിൽ വിശ്രമം കൊണ്ടിരുന്ന ഇളം പച്ചനിറത്തിലുള്ള ആ ഡസ്റ്റർ എത്രയോ തെറ്റുകളെ മാക്കാനാവാതെ എത്രയോ നാളുകളവിടെ ഇരുന്നു വിമ്മിഷ്ടപെട്ടു കാണും........ കുറെ നാളുകൾ ചിന്തിച്ചിട്ടും ജനാലയുടെ മുകളിലെ വെളുത്ത കുമ്മായം പൂശിയ ചുമരിലെ ചെളിപിടിച്ച കാലടിപ്പാടും ഇത്രയും ഉയരത്തുള്ള ഉത്തരത്തിൽ ചോക്കുകൊണ്ടു കോറിയിട്ട ഒരു കാമുകന്റെ സ്നേഹം തുടിക്കുന്ന പ്രണയാഭ്യർത്ഥനയും എനിക്കൊരത്ഭുതമായിരുന്നു............ ഉച്ചയൂണു കഴിഞ്ഞാൽ പള്ളിയുടെ വശത്തെ സ്കൂൾ ഗ്രൗണ്ടിലേക്കാണ് പിന്നത്തെ യാത്ര......... ചെറിയ റബ്ബർ പന്തുകളും പട്ടകൊണ്ടുണ്ടാക്കിയ ചെറിയ ബാറ്റുമായി കുറെയേറെ പേർ കളം നിറഞ്ഞിട്ടുണ്ടാകും...... സ്വന്തം ടീമിലെ കൂട്ടുകാരെ കണ്ടെത്താൻ ആ തിരക്കിനിടയിൽ പെട്ട പാട്‌ ചില്ലറയൊന്നുമല്ല........അന്നത്തെ ഞങ്ങളുടെ സൂപ്പർ മാർക്കറ്റ് ആയിരുന്നു ജെയിംസ് ചേട്ടന്റെ പീടിക....... കപിലും ഗവാസ്കറും, രവി ശാസ്ത്രിയും, ഇമ്രാൻ ഖാനുമൊക്കെ നിറഞ്ഞു നിൽക്കുന്ന നെയിം സ്ലിപ്പുകളും....... നോട്ട്ബുക്കുകളും......ചുവപ്പും കറുപ്പും വരകളിട്ട നടരാജിന്റെ പെൻസിലും........ സ്വർണ വർണമാർന്ന തൊപ്പിവെച്ച ഹീറോ പേനയും....... ബ്രില്ലിന്റെ മഷിയും...... എന്തിന് പല്ലൊട്ടിയും..... നാരങ്ങാ സത്തും..... മാത്രമല്ല സ്കൂളിലേക്കാവശ്യമുള്ള എല്ലാവിധ സാധനങ്ങളും കിട്ടുന്ന സൂപ്പർ മാർക്കറ്റ്. ജോൺസൻ മാഷ്ക്ക് വേണ്ടി ചൂരല് വാങ്ങാൻ കുറേയേറി കയറിയിറങ്ങിയിട്ടുണ്ടവിടെ........ കൂടെ പഠിച്ച കുട്ടിയുടെ കടയായിട്ടുകൂടി ഹോട്ടൽ ഷമീനയിൽ നിന്നും പച്ചവെള്ളമൊഴിച്ചു വേറൊന്നും അന്ന് വാങ്ങികഴിക്കാനായിട്ടില്ല . പുകയുടെ മങ്ങലേറ്റ് ചില്ലുകൾക്ക് തെളിച്ചം കുറവായിരുന്നെങ്കിലും അലമാരയുടെ ഉള്ളിലിരുന്ന പരിപ്പ് വടയും ബോണ്ടയും ശരിക്കും കൊതിപ്പിച്ചിരുന്നു. പരീക്ഷക്കാലമാകുമ്പോൾ തൊട്ടപ്പുറത്തുള്ള പള്ളിയിലേക്ക് പോകുന്ന ഭക്തകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടാവാറുണ്ട്.... അതോണ്ട് തന്നെ വഴിക്കപ്പുറത്തെ കപ്പേളക്ക് പിന്നിൽ സൈക്കിൾ വെക്കുന്ന ഷെഡിലും ആൺകുട്ടികളുടെ തിരക്കുണ്ടാവും..... വിശാലമായൊരു നടപ്പുരയായിരുന്നു പണ്ടത്തെ പള്ളിക്കു...... ഉച്ചയൂണ് കഴിഞ്ഞാൽ ചില ഹോംവർക്കുകകളൊക്കെ പകർത്തപ്പെടുന്നത് അവിടെവെച്ചായിരുന്നു....പിന്നീടവിടെ നഴ്സറി തുടങ്ങിയപ്പോഴാണ് തിരക്കിനൽപം ശമനമുണ്ടായത് ...... റബ്ബർ പന്ത് കിട്ടാതെ കളിക്കാൻ വിഷമിക്കുന്നവർക്ക് ചെറിയ മച്ചിങ്ങ പോലും കൊടുത്തൊരാശ്വാസം ചെറുതൊന്നുമല്ല. പരീക്ഷാക്കാലങ്ങളിലെ പഠിപ്പുസമയം ചിലവഴിക്കുന്നത് മിക്കവാറും ഗ്രൗണ്ടിന് ചുറ്റുമുള്ള മതിലുകളിലായിരിക്കും... വെറുതെ പുസ്തകവും തുറന്നു വെച്ചു വഴിയിലേക്ക് നോക്കിയിരുന്നു തെങ്ങിൻ പറമ്പിലെ കാറ്റേറ്റാൽ മാത്രം മതിയായിരുന്നു അന്ന്.......... സമയത്തെ പറ്റി ഓർമപ്പെടുത്തി ബെല്ലടിക്കാൻ ജോർജേട്ടനും ജോസഫ് ചേട്ടനും ഉണ്ടാവാറുണ്ട്. പള്ളിയിലെ കപ്യാരും കൂടിയായതുകൊണ്ടാവും എന്നും വെള്ളമുണ്ടും വെള്ള ഷർട്ടും ആവും ജോജേട്ടന്റെ വേഷം. കെട്ടിവെച്ച പേപ്പറിന്റെയും ബുക്കുകളുടെയും പഴമണമുള്ള സ്റ്റാഫ്‌ റൂമും, ഒരു മൂലക്കായി ഒതുങ്ങിക്കൂടിയ പാട്ട് ക്‌ളാസും, അതിനപ്പുറത്തെ ഒരിക്കലും തുറക്കാത്ത മുറിയിലെ നെയ്ത്തു തറികളുടെ അസ്ഥി കൂടങ്ങളും, ഒറ്റഷീറ്റിൽ പണിതു വെച്ച ഇരുമ്പ് ഗേറ്റുകളും , 8 എ ക്ലാസിനു മുന്നിലെ കിണറും, ഓഫീസ് റൂമിനടുത്തെ സ്റ്റേജും, വഴിയോട് ചേർന്ന് മതിലിൽ പിടിപ്പിച്ച ടാപ്പുകളും വെള്ളത്തിനായി തിക്കിത്തിരക്കിയ ഉച്ചനേരങ്ങളും, തിരക്കിട്ടു ശരിയാക്കിയ തെറ്റിയ കണക്കുകളും, വരയിടാത്ത കണക്കു പുസ്തകത്തിലെ പൂർത്തിയാവാത്ത ത്രികോണങ്ങളും വഴിക്കണക്കും ഒരിക്കലും തെളിയിക്കപ്പെടാത്ത സൈനിന്റെയും കോസിന്റെയും കീറാമുട്ടികളും എല്ലാം ഇന്നലെകളിലെ നഷ്ടങ്ങളാണെന്നു ഇപ്പോഴാണറിയുന്നതു.....മുൻപേ പഠിച്ച ഹെ എന്ന ഹിന്ദി വാക്കിന്റെ ഉച്ചാരണം ഹൈ എന്നാണെന്നു പറഞ്ഞ് പഴയ ആചാരങ്ങളെ തകർത്തെറിഞ്ഞ റോസിലി ടീച്ചർ... മാർത്താണ്ഡ വർമയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും ചന്ത്രക്കാരന്റെയും ചരിത്രത്താളുകളിലൂടെ സി.വി.രാമൻപിള്ളയെന്ന മഹാനുഭാവനെ പരിചയപ്പെടുത്തിയ ബേബി ടീച്ചർ, സംസ്കൃതത്തെ ശാകുന്തളം പോലെ മനോഹരമാക്കി കാളിദാസന്റെ കൂടെ കൈപിടിച്ച് നടത്തിയ ലൂസി ടീച്ചർ, പഠിപ്പിക്കാൻ സ്നേഹം കൂടി വേണമെന്നു കാട്ടിത്തന്ന മേഴ്‌സി ടീച്ചർ, പ്രിസവും ലെൻസും. പ്രകാശവും, ഏലക്കായുടെ സുഗന്ധം പോലെ സുന്ദരമാണെന്നു തെളിയിച്ച ജേക്കബ് മാഷ്..ആൽക്കലിയും ആസിഡും,പീരിയോഡിക് ടേബിളും രാസപദാർത്ഥങ്ങളും വെള്ളം പോലെ തെളിഞ്ഞതാണെന്നു മനസ്സിലാക്കിത്തന്ന മോളി ടീച്ചർ... ഇന്ദുലേഖയുടെ പ്രണയത്തെ ചന്തു മേനോന്റെ കൂട്ടുപിടിച്ചു ഞങ്ങളിലെത്തിച്ച സിസിലി ടീച്ചർ, തെളിഞ്ഞ ചിരിയും വലിയ ശബ്ദവുമായി ജീവശാസ്ത്രത്തിന്റെ" മുടി ചൂടാ മന്നൻ "ജോർജ് മാഷ്... ഉഷ്ണമേഖലാ വാതങ്ങളെയും ചക്രവാതങ്ങളെയും പറ്റി വാചാലയാവുകയും അക്‌ബറിന്റെയും അശോകന്റെയും പിന്നെ സ്വാതന്ത്ര്യ സമരങ്ങളെയും ഓർമിപ്പിക്കുകയും ചെയ്ത കമലാക്ഷി ടീച്ചർ.. പട്ടാളക്കാരന്റെ ഭാവവും മുഴക്കമുള്ള ശബ്ദവുമായി ഗണങ്ങളെ പറ്റിയും ആരങ്ങളെയും കോണുകളെയും പറ്റി പഠിപ്പിച്ച ജേക്കബ് മാഷ്, ഒരിക്കലും തെളിയാത്ത സൈനിന്റെയും കോസിന്റെയും ലോകം ഞങ്ങൾക്ക് മുന്നിൽ തെളിയിച്ചു തന്ന ജോൺസൻ മാഷ്, വെള്ളക്കടലാസുകൾക്കുള്ളിൽ ഒളിച്ചിരുന്ന മരങ്ങൾക്കും പുഴകൾക്കും പൂക്കൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും വിരലുകളിലൂടെ ജീവൻ കൊടുത്ത അബി മാഷ്, വെളുപ്പിന്റെ ശുദ്ധതക്ക് സംഗീതത്തിന്റെ ഛായയുണ്ടെന്നു സൗമ്യതയിലൂടെ തെളിയിച്ച ബേബി മാഷ്,പി .ടി. പീരീഡുകളെ ആഘോഷങ്ങളും ആർപ്പു വിളികളുമാക്കിയ ബെന്നി മാഷ്.... ഒരിക്കലെങ്കിലും ഇമകൾ ഈറനണിയാതെ അതൊന്നും ഓർത്തു മുഴുമിപ്പിക്കാൻ ആർക്കുമാവില്ല.. . ഇനിയൊരിക്കലും ആ ദിവസങ്ങൾ മടങ്ങിവരില്ലെന്നുള്ളൊരാറിവോടെ........പഴയ കോളാമ്പി മൈക്കിലൂടെ ആ പ്രാർത്ഥനാ ഗാനം എനിക്കിപ്പോഴും കേൾക്കാം.... ഹെഡ്മാസ്റ്റർ ജോസ് മാഷുടെ ഓഫീസ് റൂമിനു മുന്നിലെ വരാന്തയിലെ മൈക്കിനു മുന്നിൽ പച്ച പ്പാവാടയും ക്രീം ഷർട്ടുമണിഞ്ഞു ഒരുകൂട്ടം പെൺകുട്ടികൾ താളത്തിൽ ചെല്ലുന്നത് ഇപ്പോഴും കാതുകളിൽ അലയടിക്കുന്നുണ്ട്... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരിക്കലും മായാത്ത ഒരീണമായി ......ഈശ്വരാ കൈകൂപ്പി നില്പു ഞാൻ നിൻ മുന്നിൽ ഈറനണിഞ്ഞ മിഴികളോടെ.............

      98 ബാച്ചിലെ ശ്രിമതി.സനിത ജോസിന്റെ ഓർമ്മക്കുറിപ്പ്...............

ഇന്നാണ് ആ സുദിനം 6-ജനുവരി-2019 "ഓട്ടോഗ്രാഫ് 98"ഓർമകളുടെ ഒത്തുചേരൽ ഇന്ന് ആ വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച്ച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ,ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എന്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക്‌ ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പി .ടി. പിരീഡിൽ പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ. കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു.വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബിസാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ഇന്നും....എന്നും.


     1990 ബാച്ചിലെ ശ്രീമതി. ശ്രീജ.ടി.സ്കൂളിനെപ്പറ്റി എഴുതുന്നു................

സ്കൂളിലൊന്നു പോകണം.... അമ്മയെന്നു പേരുള്ള ആ പഴയ സ്കൂളിൽ... എൻ്റെ വില പിടിച്ച കുറെ കിനാവുകൾ അവിടെ ചിതറിക്കിടപ്പുണ്ട്... ടെക്സ്റ്റു ബുക്കിനിടയിൽ നിന്ന് വലിച്ചെടുത്ത് ദാക്ഷായണിട്ടീച്ചർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ ബാലരമ മണ്ണിനടിയിൽ എവിടെയോ പുതഞ്ഞു കിടപ്പുണ്ടാകണം...... തപ്പിയെടുത്ത് മായാവിയുടെ കഥ മുഴുവൻ വായിച്ചു തീർക്കണം... നീ ആണായി പ്പിറക്കേണ്ടതായിരുന്നു എന്ന് റോസി ടീച്ചർ പറയുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം..... സമയം തീർന്നു പോകാതിരിക്കാൻ പ്രാർത്ഥിച്ച് ലൂസി ടീച്ചറുടെ ക്ലാസിലിരുന്ന്... സംസ്കൃത മധുരം നുകരണം.... സൂര്യൻ എന്ന് സ്വയം പരിഹസിച്ച് ചിരിക്കുന്ന ജോർജ് മാഷ്ടെ കൂടെ അന്നത്തെ അപകർഷതയില്ലാതെ പൊട്ടിച്ചിരിക്കണം..... അബി മാഷ് ബോർഡിൽ വരച്ച ഓറഞ്ചിൻ്റെ ചിത്രം നോക്കി ഇതെന്താ മാഷേ എന്ന് കുസൃതിയോടെ ചോദിക്കണം..... മാഷുടെ പകപ്പ് കണ്ട് തല താഴ്ത്തി നിന്ന് ചിരിക്കണം.... ക്ലാസിലെത്താൻ നേരം വൈകിയതിന് പുറത്തു നിർത്തിയ ജോൺസൻ മാഷോട് വീണ്ടും തർക്കുത്തരം പറയണം.... പിന്നെ കാലിൽ വീണൊന്നു മാപ്പു ചോദിക്കണം.... സിസിലിട്ടീച്ചറുടെ അടി കൊണ്ട് പൊട്ടിയ ചുണ്ട് ഇടംകൈകൊണ്ട് തുടച്ച്.... അന്നു കരയാതിരുന്ന കരച്ചിൽ ഒന്നുറക്കെക്കരയണം..... പഴയ സൈക്കിളൊന്നു പൊടി തുടച്ചെടുക്കണം.... തലയുയർത്തിപ്പിടിച്ച് വീണ്ടുമാ സ്കൂൾ മുറ്റത്ത് സൈക്കിളിൽ ചെന്നിറങ്ങണം.... അന്നു വാശി കൊണ്ട് പഠിക്കാതെ ബാക്കി വെച്ച പാഠങ്ങൾ ശ്രദ്ധയോടെ പഠിക്കണം.... മോരിൽ കുഴച്ച ചോറിൽ ഉള്ളി കാച്ചിയത് ചേർത്തിളക്കി കൊച്ചു ചോറ്റുപാത്രത്തിൽ അമ്മ തന്നു വിടുന്ന സ്വാദ്.... ആദ്യമായി കൂട്ടുകാരുടെ കൂടെയിരുന്നു കഴിക്കണം.... പുഞ്ചിരിയില്ലാ മുഖം അകറ്റി നിർത്തിയ സൗഹൃദങ്ങളെ ചിരി പെയ്യുന്ന മുഖം കൊണ്ട് മാടി വിളിച്ച് ചേർത്തു നിർത്തണം.... ഒരു ദിവസമെങ്കിലും ജേക്കബ്ബ് മാഷ്ടെ അടി കൊള്ളാതെ... വീട്ടിലേക്ക് മടങ്ങണം.... അവസാനം പിരിയുന്ന നിമിഷത്തിൽ അകത്തൊളിപ്പിച്ചു വെച്ച പൊട്ടിക്കരച്ചിൽ ചിരി കൊണ്ട് തടഞ്ഞു നിർത്താതെ എനിക്കവിടെ നിന്ന് സംതൃപ്തിയോടെ മടങ്ങണം...