പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഓടനാട്


തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ എ.ഡി. 1746-ൽ പിടിച്ചടക്കി വേണാട്ടിനോടു ചേർക്കുന്നത് വരെ കൊല്ലത്തിനു വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യമായിരുന്നു ഓടനാട്. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം. കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു.പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. 1746-ൽ മാർത്താണ്ഡ വർമ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേർത്തു.

ഓടനാട്ടിലെ ബുദ്ധമതാവശിഷ്ടങ്ങൾ


കണ്ടിയൂർ,ഹരിപ്പാട് മുതലായ മഹാക്ഷേത്രങ്ങളും ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും പള്ളികളുംകൊണ്ട് ശോഭിച്ചിരുന്ന ഓടനാട്ടിൽ പണ്ടത്തെ ബുദ്ധമതാവശിഷ്ടങ്ങൾകൂടി കാണാം. കരുനാഗപ്പള്ളി, കാർതികപ്പള്ളി, മൈനാഗപ്പള്ളി, പുതുപ്പള്ളി മുതലായ സ്ഥലനാമങ്ങളിലെ പള്ളിതന്നെ ബുദ്ധമതാനുസ്മാരകങ്ങളാണ്. കരുനാഗപ്പള്ളിയിലും മാവേലിക്കരയിലും ഇന്നും കാണാവുന്ന പ്രാചീന ബുദ്ധവിഗ്രഹങ്ങൾ ഈ വിഷയത്തിൽ കൂടുതൽ തെളിവു നൽകുന്നു. കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര ദേവീ ക്ഷേത്രത്തിലെയും മാവേലിക്കര ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെയും കുതിരകെട്ടുകാഴ്ചയും ബൗദ്ധമതത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്.

കുത്തിയോട്ടം


ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ.

കുതിരമൂട്ടിൽ കഞ്ഞി


ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്