പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/രക്ഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷകൻ
                                                  ഒരു ഗ്രാമത്തിൽ ഈശ്വരഭക്തനായ ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു. തികച്ചും സാത്വികനായ അദ്ദേഹം വേദങ്ങളും പുരാണങ്ങളും പഠിക്കുകയും സദാസമയവും ഈശ്വരധ്യാനത്തിൽ മുഴുകി കഴിയുകയും ചെയ്തു.  തന്നെ ഏത് ആപത്തിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നായിരുന്നു അയാളുടെ വിശ്വാസം. ഒരിക്കൽ അദ്ദേഹം ഒരു കാനനയാത്രയ്ക്ക് തയ്യാറെടുത്തു. ക്രൂരമൃഗങ്ങൾ നിറഞ്ഞ വനത്തിലേയ്ക്കുള്ള യാത്ര ദുസ്സഹമാണെന്നും അതിൽ നിന്ന് പിൻതിരിയണമെന്നും ബന്ധുക്കളും അയല്ക്കാരും പരിചിതരും  പറഞ്ഞു. പക്ഷേ  തനിക്ക് ഭയമില്ലെന്നും തന്നെ ഈശ്വരൻ രക്ഷിക്കുമെന്നും അയാൾ പറഞ്ഞു, യാത്ര പുറപ്പെടുകയും ചെയ്തു.  
                                            
                                        വനത്തിനുള്ളിലൂടെയുള്ള യാത്ര അയാൾക്ക് വളരെ ആസ്വാദ്യകരമായിതോന്നി. എല്ലാം മറന്ന്  അയാൾ നടന്നു. വനത്തിൽവച്ചു കണ്ട അപരിചിതനായ  ഒരാൾ ഒററയ്ക്ക് കാട്ടിനുള്ളിലേയ്ക്കുള്ള യാത്ര അപകടമാണെന്നും, തിരിച്ചു പോകണമെന്നും അയാളോട് പറഞ്ഞു. അയാളുടെ വാക്കുകൾ അവഗണിച്ച് യാത്ര തുടർന്നു. മുന്നിൽ വഴിതടഞ്ഞ് നിന്ന കൊമ്പനെ പെട്ടെന്നാണ് അയാൾ കണ്ടത്.  ഉള്ളൊന്ന്  വിറച്ചു . പെട്ടെന്ന് ധൈര്യം സംഭരിച്ച് ഈശ്വരനെ വിളിച്ചു. തൊട്ടപ്പുറത്ത്  കുറെ  കാട്ടാനകൾ. മുമ്പോട്ട്  യാത്ര വേണ്ടെന്ന് ഒരുനിമിഷം അയാൾക്ക് തോന്നി.  സദാസമയവും  ഈശ്വരനെ ഭജിക്കുകയും  ഉപവസിക്കുകയും ചെയ്യുന്ന തന്നെ ഈശ്വരൻ  രക്ഷിക്കുമെന്നവിശ്വാസം  മനസ്സിൽ നിറഞ്ഞു. അയാൾ  ശബ്ദമുണ്ടാക്കാതെ ഒരു മരത്തിനു ചുവട്ടിൽ മറഞ്ഞുനിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആനകൾ അവിടെ നിന്നും പോയി.  അയാൾ സന്തോഷത്തോടെ , പ്രാർത്ഥനയോടെ മുന്നോട്ട് നടന്നു .  
                                            
                                        നടന്ന് നടന്ന് ക്ഷീണിച്ച അയാൾ ഒരു മരച്ചുവട്ടിൽ അല്പ സമയം വിശ്രമിക്കാനായി ഇരുന്നു. അയാൾ ഒന്ന് മയങ്ങി. എന്തോ ഒരു ശബ്ദം കേട്ട് ഞെട്ടി ഉണർന്നു .മുന്നിൽ ഒരു പുലി. രക്ഷപ്പെടാനുള്ള മാർഗ്ഗം ചിന്തിക്കുന്നതിനു മുമ്പു തന്നെ ആമൃഗം അയാളെ കടിച്ചുകീറി. അയാൾ മരിച്ച് പരലോകത്തെത്തി.  അയാൾ ഈശ്വരനെ പഴിച്ചു, കറ്റപ്പെടുത്തി. ഈശ്വരൻ അയാളുടെ മുന്നിലെത്തി. അയാളോടു പറഞ്ഞു, നിന്നോടുള്ള സ്നേഹംകൊണ്ട്  എത്രയോ പ്രാവശ്യം  ഞാൻ നിന്റെ മുന്നിൽ വന്ന് യാത്രയക്ക് തടസ്സം പറഞ്ഞു. ബന്ധുക്കളിലൂടെയും അയല്ക്കാരിലൂടെയും പരിചിതരിലൂടെയും  കാട്ടിൽ കണ്ട അപരിചിതനായും ഏറ്റവും ഒടുവിൽ ആനയായിട്ടുവരെ ഞാൻ യാത്ര മുടക്കാൻ ശ്രമിച്ചു. പക്ഷെ നീ എന്റെ ശബ്ദം തിരിച്ചറിഞ്ഞില്ല. നീ വിപത്ത്  സ്വയം  വരിച്ചതാണ്.  
                                                                
                                             ഈ ബ്രാമണന്റെ അവസ്ഥയാണ് ഇന്ന് നമ്മുടെ നാട്ടിലെ പലരും അനുഭവിക്കുന്നത് .കൊറോണ എന്ന വൈറസ്സ് രോഗം ബാധിച്ചവരോടും ഈശ്വരന് പറയാനുള്ളത് ഇങ്ങനെയാവും. റേഡിയോ ടിവി തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും ആരോഗ്യ പ്രവർത്തകരിലൂടെയും നാടു ഭരിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയടക്കമുള്ളവരെക്കൊണ്ടും  ഞാൻ പറയിച്ചത ല്ലേ വീട്ടിനുള്ളിൽ ഒതുങ്ങിയിരിക്കാൻ നീ അനുസരിച്ചില്ല. ഇനി അനുഭവിച്ചേ മതിയാകൂ. "തുനിഞ്ഞിറങ്ങിയാൽ ഈശ്വരനും തടുക്കാനാവില്ല.”
ഡാനിയഎസ്സ് എസ്സ്
9G പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ