ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈടെക് വിദ്യാലയം

മലയോര ഗ്രാമത്തിന്റെ പ്രതീക്ഷക്കൊപ്പം വളരാൻ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് എന്നും സാധിച്ചിരുന്നു.കൂടുതൽ പേരെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയിരുന്ന സ്കൂളിന്റെ അക്കാദമിക,ഭൗതിക നിലവാരത്തിനുള്ള ഉപഹാരങ്ങളെന്നോണം പല മാതൃക പദ്ധതികളും ഇവിടെയെത്തി.

  • 2010 ൽ സംസ്ഥാനത്തെ പ്രഥമ മികവിന്റെ കേന്ദ്ര'(Centre of excellence)മായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു
  • 2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട് സ്കൂളുകളുടെ പട്ടികയിൽ സ്കൂൾ ഇടംപിടിച്ചു.

ഇതിന്റെ ഭാഗമായി 35 ലാപ്ടോപ്പുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ എന്നിവ ലഭിച്ചു.മൂന്ന് ഐ.ടി ലാബുകളും സ്ഥാപിച്ചു. വിദ്യാർഥികൾക്ക് ക്ളാസ്സിലും വീട്ടിലും ഉപയോഗിക്കാനായി നൂറ് നെറ്റ്ബുക്കുകൾ ലഭ്യമാക്കി.ഇതോടെ സംസ്ഥാനത്തെ മികച്ച ഐടി വിദ്യാലയങ്ങളിലൊന്നായി മാറി സ്കൂൾ.അന്നത്തെ സ്പീക്കർ കെ.രാധാകൃഷ്ണനാണ്'മികവിന്റെ കേന്ദ്രം'പ്രഖ്യാപനം നടത്തിയത്.2018

  • 2018 ൽ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയം
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്മാർട് സ്കൂൾ രണ്ടാം ഘട്ട പ്രഖ്യാപനം

ഇതുവഴി ഹൈസ്കൂളിലെ 38, ഹയർ സെക്കൻഡറിയിലെ എട്ട് ക്ളാസ്സ് മുറികൾ സ്മാർട്ടായി.ലാപ്ടോപ്പുകൾ,പ്രൊജക്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ സർക്കാർ നല്കി.ടൈൽവിരിച്ചും സ്ക്രീനുകൾ സ്ഥാപിച്ചും ക്ളാസ്സ് മുറികൾ ഒരുക്കിയത് ജനകീയ കൂട്ടായ്മയിൽ പി.ടി.എ ആയിരുന്നു.കൈറ്റ്, ജില്ലാ പഞ്ചായത്ത് എന്നിവ 20 ലാപ്ടോപ്പുകൾ കൂടി നൽകി.ഇവ ഉപയോഗിച്ച് യു.പി വിഭാഗത്തിന് ഐ.ടി ലാബ് ഒരുക്കി. 2018 ഫെബ്രുവരിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്മാർട് സ്കൂൾ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തി.എ.പി അനിൽകുമാർ എം.എൽ.എ, കൈറ്റ് സി.ഇ.ഒയും സ്കൂൾ പൂർവ വിദ്യാർഥിയുമായ കെ.അൻവർ സാദത്ത് എന്നിവരാണ് കരുവാരകുണ്ട് മോഡൽ ഐടി വിപ്ളവത്തിന് പിന്തുണ നൽകിയത്.

ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക്

ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക്
പാർക്കിൽ മന്ത്രി സി.രവീന്ദ്രനാഥും എംഎൽഎ എ.പി അനിൽകുമാറും

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ്. ഭിന്നശേഷിക്കാരുടെ ക്ളാസ് മുറി എന്ന് വിശേഷിപ്പിക്കാവുന്ന ഈ  ഉദ്യാനം 2019ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥാണ് തുറന്നത്. എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാരിൽ ആത്മവിശ്വാസം,കർമകുശലത,പേശീബലം,ചലനാത്മകത,ഏകാഗ്രത തുടങ്ങിയവ വർധിപ്പിക്കാനുള്ള ഉദ്യാന പരിപാലന രീതിയാണ് ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ.ശാരീരിക, വൈകാരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഞ്ചരിക്കാനും അവരെ  പരിചരിക്കാനും ഉല്ലസിക്കാനും സാധിക്കുന്ന രൂപത്തിലാണ് ഉദ്യാനമൊരുക്കിയിരിക്കുന്നത്.ഹാങ്ങിങ് ബാസ്കറ്റ്,റൊട്ടേറ്റിങ് പോട്ട്സ്,ഹാങ്ങിങ് പോട്ട്സ്,കൃത്രിമ അരുവി,വിവിധ സസ്യങ്ങൾ, ശില്പങ്ങൾ തുടങ്ങിയവ കമനീയമായി സംവിധാനിച്ചിട്ടുണ്ട്.പതിനഞ്ചു സെന്റ് ഭൂമിയിൽ വിശാലമായിക്കിടക്കുന്ന ഈ ഉദ്യാനം സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന വിധത്തിലാണ്  രൂപകല്പന ചെയ്തിരിക്കുന്നത്.ശയ്യാവലംബികൾ, വീൽചെയറിൽ സഞ്ചരിക്കുന്നവർ,പരസഹായത്തോടെ നടക്കുന്നവർ തുടങ്ങി 60 വേറെ ഭിന്നശേഷി വിദ്യാർഥികളാണ് സ്കൂളിലുള്ളത്.ആർ.എം.എസ്.എ നല്കിയ ലക്ഷം രൂപയ്ക്കു പുറമെ ആറ് ലക്ഷത്തോളം രൂപ ജനകീയ കൂട്ടായ്മയോടെ പി.ടി.എ സ്വരൂപിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.ബി ഗോപാലകൃഷ്ണൻ, പ്രധാനാധ്യാപകൻ ടി.രാജേന്ദ്രൻ, ഭിന്നശേഷി വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

മിയാവാക്കി വനം

മിയാവാക്കി വനം തൈനട്ട് ജില്ല പഞ്ചായത്ത് അംഗം വി.പി ജസീറ ഉദ്ഘാടനം ചെയ്യുന്നു.

മാതൃ വിദ്യാലയത്തിന് ഹരിത സമ്മാനവുമായി പൂർവ വിദ്യാർഥി കൂട്ടായ്മ.കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ 1978 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങളാണ് സംഗമത്തിന്റെ ഭാഗമായി സ്കൂളിൽ മിയാവാക്കി വനം വെച്ചുപിടിപ്പിച്ചത്.ഗ്ലോബൽ ഗ്രീൻ ഗാർഡൻസ് അംഗവും പൂർവ വിദ്യാർഥിയുമായ പി.സി ജോണിന്റെ സഹായത്തോടെയാണ് പുതുമയേറിയ ഈ ഹരിത പദ്ധതി നടപ്പാക്കുന്നത്.57 ഇനം തൈകളാണ് സ്കൂൾ മുറ്റത്തെ മിയാവാക്കി വനത്തിൽ നടുന്നത്.പുറമെ 15 ഇനം മുളകളടങ്ങുന്ന ബാംബു പാർക്കുമുണ്ട്.

എന്താണ് മിയാവാക്കി വനം?

ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര ബാംബു പാർക്കിൽ തൈനടുന്നു.

150–200 വർഷം കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി വനം. നഗരങ്ങൾ വനവത്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണു മിയാവാക്കി വനം ഒരുക്കുന്നത്. ഉയരത്തിലുള്ള വൻമരങ്ങൾ, ഇടത്തരം മരങ്ങൾ, ചെറിയ ചെടികൾ, കുറ്റിച്ചെടികൾ എന്നിങ്ങനെ 4 തട്ടുകളിലായി ഒരു ചതുരശ്ര മീറ്ററിൽ 3-4 ചെടികൾ ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നതാണു സാധാരണ രീതി.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ 'മിയാവാക്കി കാടുകൾ' എന്ന പേരിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്നതിന് പ്രഫ. അകിര മിയാവാക്കി നേതൃത്വം നൽകിയിരുന്നു.1992ലെ ഭൗമ ഉച്ചകോടിയാണ് അവതരിപ്പിച്ച ഈ ആശയത്തിന് 94ലെ പാരിസ് ജൈവ വൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടുജപ്പാനിൽ ചിണ്ടു നോ മോറി എന്നറിയപ്പെട്ട കാവുകൾ പണ്ടുമുതൽക്കേ ക്ഷേത്രങ്ങൾക്ക് ചുറ്റുമായുണ്ടാായിരുന്നു. എന്നാൽ 20ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മനുഷ്യനിർമ്മിത വനങ്ങൾ എന്ന ആശയം പരീക്ഷിക്കപ്പെട്ടു തുടങ്ങി. ഇതു പരിഷ്ക്കരിച്ചാണ് പ്രൊഫ. മിയാവാക്കി തന്റെ ദ്രുതവളർച്ച കൈവരിക്കുന്ന വനങ്ങൾ എന്ന ലക്ഷ്യം പ്രാവർത്തികമാക്കിയത്. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ (Potential Natural Vegetation) മാത്രം തിരഞ്ഞുപിടിച്ച് കണ്ടെത്തിയാണ് ഈ വനങ്ങൾ നിർമ്മിക്കുക.നൂറ് ചതുരശ്ര അടി സ്ഥലത്തു പോലും ഇവ നിർമ്മിച്ചെടുക്കാം. പ്രദേശത്തെ കാർബൺ വിസർജ്യം, പൊടി, ശബ്ദം ഇവയൊക്കെ വനത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായി കുറയ്ക്കാനാവും. സൂക്ഷ്മനഗര വനങ്ങൾ (Urban Micro Fotsre) നിർമ്മിക്കാനാണ് നഗരങ്ങളിലേറെയും മിയാവാക്കി മാതൃകയെ പ്രയോജനപ്പെടുത്തുന്നത്. നിരവധി ഏക്കറുകൾ വിസ്തീർണ്ണമുള്ള വനങ്ങളും പ്രൊഫ. മിയാവാക്കി ഇതേ രീതിയിൽ നിർമിച്ചെടുത്തിട്ടുണ്ട്.

വനശ്രീ ഓപ്പൺ ക്ലാസ്സ് റൂം

നാല് ചുമരും മേൽക്കൂരയുമില്ലാതെ തികച്ചും തുറന്ന അന്തരീക്ഷത്തിൽ വൃക്ഷശിഖരങ്ങളുടെ തണലിൽ വനശ്രീ എന്ന പേരിൽ രണ്ട് ഓപ്പൺ ക്ലാസ്സ് മുറികൾ കാമ്പസിൽ നിർമിച്ചിട്ടുണ്ട്.

മധുര വനം

നാടൻ ഫലവൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്കൂൾ കാമ്പസിൽ മധുര വനം തയ്യാറാക്കിയിട്ടുണ്ട്. പ്ലാവ്, പുളി, മാവ് തുടങ്ങി നാടൻ ഫലവൃക്ഷങ്ങൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു.

നാഗാർജുന ഔഷധോദ്യാനം

നാഗാർജുന ആയൂർവേദ സ്ഥാപനവുമായി സഹകരിച്ച് സ്കൂളിൽ 2019-ൽ ഔഷധത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്.ഇതിൽ അപൂർവമായ ധാരാളം ഔഷധച്ചെടികൾ വളരുന്നുണ്ട്.

ജൈവവൈവിധ്യ രജിസ്റ്റർ

സ്കൂളിലെ മരങ്ങൾ , ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ പേര്, കാണപ്പെടുന്ന സ്ഥലം, അവയുടെ ശാസ്ത്രീയ നാമം എന്നിവ സംബന്ധിച്ച് ജൈവവൈവിധ്യ രജിസ്‌റ്ററും തയ്യാറാക്കിയിട്ടുണ്ട്.