ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സമൂഹത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്


സമൂഹത്തിലേക്ക്

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...

വിദ്യാർഥികൾ ശേഖരിച്ചഅരിയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആറ്റിങ്ങൽ നഗരസഭയിലെ ശേഖരണകേന്ദ്രത്തിൽ എത്തിച്ച് ചെയർമാൻ ശ്രീ.എം.പ്രദീപിന് കൈമാറി. ഇതു കൂടാതെ കുട്ടികൾ ശേഖരിച്ച 20,000/- രൂപയും കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.

കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ

കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായിസ്‌കൂൾ വിദ്യാർഥികൾ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്‌കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി.

വനമുത്തശ്ശിയ്ക്ക്ആദരം

പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...

പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്.

വനമുത്തശ്ശിക്കു ആദരം

പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം 1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.

ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ

ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

ചങ്ങാതിക്കൊരു കൈത്താങ്ങ്'

ഇന്ന് ചീര വിളവെടുപ്പ്. നൂറ് കെട്ട് ചീരയാണ് ഇന്ന് ഒരു ദിവസം മാത്രം വിളവെടുത്തത്. സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഇന്ന് ചീരത്തോരൻ വിളമ്പി. ബാക്കി അധ്യാപകർക്കും നാട്ടുകാർക്കുമായി വിൽക്കാനും അങ്ങനെ കിട്ടിയ 1500 രൂപ 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാനും കഴിഞ്ഞു

ചീര വിളവെടുപ്പ്...

'വിശപ്പിനു വിട' - പ്രതിമാസ പൊതിച്ചോറുവിതരണ പദ്ധതി

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ് കേഡറ്റുകൾ വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...

വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ കുട്ടികൾ സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് നല്ല പാഠം പ്രവർത്തകർ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത്‌ സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു.

വർക്കല ബീച്ച് ശുചീകരണ യജ്ഞം

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർക്കല ബീച്ച് ശുചീകരണ യജ്ഞത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകളുടെ ഒരു കൈ സഹായം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർക്കല നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'Beat Plastic Pollution' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹെലിപാഡും അവിടേക്കുള്ള റോഡും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഹരിദാസിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭാ ആരോഗ്യ പ്രവർത്തകരും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിനിധികളും പങ്കെടുത്തു.

എൻഡോസൾഫാൻ ദുരിത ബാധിതർകായ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.

പത്രങ്ങൾ വിറ്റുകിട്ടിയ തുക എൻഡോസൾഫാൻ ദുരിത ബാധിതർക്ക്

നാടിനു മാതൃകയായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികൾ

വർഷങ്ങളായി പ്രവർത്തനം നിലച്ച് നാശോന്മുഖമായിക്കൊണ്ടിരുന്ന ഒരു ലൈബ്രറി ഏറ്റെടുത്ത് വൃത്തിയാക്കി പ്രവർത്തന സജ്ജമാക്കിക്കൊണ്ട് ഒരു നാടിനു മുഴുവൻ മാതൃകയായി തീർന്നിരിക്കുകയാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ . അവനവഞ്ചേരി ടോൾമുക്ക് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കലാകൈരളി ഗ്രന്ഥശാലയാണ് കുട്ടികളുടെ കൈകൾ കൊണ്ട് പുനരുജ്ജീവനത്തിന്റെ പാതയിലായത്. ഒരു കാലത്ത് ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും മികച്ച ഗ്രന്ഥശാലയും വായനശാലയുമായിരുന്നു ഇത്. എന്നാൽ ആരും ശ്രദ്ധിക്കാനില്ലാതെ നാശം നേരിടുന്ന ഘട്ടത്തിലാണ് ഇത് കുട്ടികളുടെ ശ്രദ്ധയിൽ പെടുന്നത്. കുട്ടികൾ ലൈബ്രറിയും പരിസരവും വൃത്തിയാകുകയും ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങൾ വൃത്തിയാക്കി അടുക്കി വയ്ക്കുകയും ചെയ്തു. ഏകദേശം നൂറോളം പുസ്തകങ്ങൾ നഷ്ടമായെങ്കിലും അഞ്ഞൂറോളം പുസ്തകങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കാൻ അവര്ക്ക് കഴിഞ്ഞു. തുടർന്ന് ലൈബ്രറിയെ നാട്ടുകാർക്ക്‌ കൈമാറാനുള്ള ശ്രമത്തിലാണ് കുട്ടികൾ. തുടർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ സഹായിക്കാൻ പോലിസ് ഉദ്യോഗസ്ഥനായ ശ്രീ.സജീവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നാട്ടുകാരും തയ്യാറായിട്ടുണ്ട്.

നാടിനു മാതൃകയായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികൾ

കൈത്താങ്ങ്

നമ്മുടെ സ്‌കൂളിലെ 2016 SSLC ബാച്ചിലെ വിദ്യാർഥികൾ സ്കൂളിലെ ഹൈടെക് ക്ലാസ് മുറികൾക്കായി അവർ സമാഹരിച്ച തുക ഉപയോഗിച്ച് ആറ് ഫാനുകൾ വാങ്ങി നൽകി. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാവാത്ത, ഇപ്പോഴും രക്ഷിതാക്കളുടെ തണലിൽ മാത്രം കഴിയുന്ന, വിദ്യാർഥികളായ ഇവരുടെ സൻമനസ്സ് ഈ സമൂഹത്തിനു മുഴുവൻ മാതൃകയാവുകയാണ്. 'കൈത്താങ്ങ്' എന്ന പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മ ഇതിനോടകം ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികൾക്ക് ഒരു പ്രചോദനമാകാൻ ഈ 'കൈത്താങ്ങി'നു കഴിഞ്ഞു. സ്‌കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് അവർക്ക് വേണ്ടി സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചറിന് ഫാനുകൾ കൈമാറി. പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.ഭാരവാഹികളായ ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ് എന്നിവർ സംബന്ധിച്ചു. സ്‌കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പരിശീലിച്ച സാമൂഹ്യ നൻമ ലക്ഷ്യമിട്ട പ്രവർത്തനങ്ങളാണ് ഇത്തരമൊരു ചിന്തയ്ക്ക് വഴിയൊരുക്കിയതെന്ന് 'കൈത്താങ്ങിന്' നേതൃത്വം നൽകുന്ന ആദിത്യശങ്കർ പറഞ്ഞത് അവനവഞ്ചേരി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെ തെളിവാണ്.

ചങ്ങാതിക്കൊരു_കൈത്താങ്ങ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴ്-ഇ ക്ലാസിലെ കുട്ടികൾ അതേ ക്ലാസിലെ അവരുടെ കൂട്ടുകാരിയായ വി.എസ്. ആദിത്യയുടെ വീട് സന്ദർശനവേളയിൽ അവൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ മേശയും കസേരയും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കി അവർ സ്വരൂപിച്ച തുക ഉപയോഗിച്ച് പഠനമേശയും കസേരയും വാങ്ങി നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ അവ ആദിത്യയ്ക്ക് കൈമാറി. ക്ലാസ് അധ്യാപിക ശ്രീമതി കുമാരി ഷീലയും മറ്റ് അധ്യാപകരും പങ്കെടുത്തു.

ചങ്ങാതിക്കൊരു_കൈത്താങ്ങ്