കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉൾക്കാഴ്ച - പാരിസ്ഥിതിക കവിത
-പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക)
സ്വച്ഛ സുന്ദരമാം നമ്മുടെ നാടിതിനെ
പട്ടടതുല്യമാക്കിതീർത്തല്ലോ ദുർമതികൾ.
സുഖലോലുപമാം ജീവിത നെട്ടോട്ടത്താൽ
ഭൂമി തൻ ഹൃദയവും പിളർന്നു പോയിടുന്നു.
ലോകമാതാവായീടും പാരിതിൻ കദനങ്ങൾ
കഥിക്കാനൊരു നാവ് ലഭിച്ചുവെന്നാൽ
എന്തെന്ത് കഥകളാനാവിലൂറുമെന്നതോ
സന്തതം നിരൂപിച്ചാൽ നമുക്കു സിദ്ധമല്ലോ.
താന്തോന്നികളായീടും മക്കളാമാതാവിന്റെ
ഹരിതാഭമാം പട്ട് വീതിച്ചങ്ങെടുക്കുന്നു.
വിവസ്ത്രയായോരമ്മ സക്രോധമാക്രോശിച്ചു
വിരട്ടാറുണ്ടെന്നാലും നിർഭയരാണാമക്കൾ.
വെട്ടുന്നു കുഴിക്കുന്നു മാന്തുന്നു നികത്തുന്നു
കിട്ടാവുന്നതത്ര തന്റെ കീശയിലാക്കീടുന്നു.
എന്നിട്ടും മതിവരാറുള്ളൊരാ നിന്ദ്യന്മാരോ
വിൽക്കുന്നു പണയത്തിലാക്കുന്നു തന്നമ്മയെ.
പുര വേവുമ്പോഴല്ലോ വാഴവെട്ടീടാനാവു
കടത്തിൽ മുങ്ങി നിൽക്കും നമ്മുടെ നാടിതിനെ
രക്ഷിക്കാനെന്നുള്ളൊരു വ്യാജേന വന്നെത്തുന്നു
വിളിക്കാതെവിടെയും ചെന്നെത്തും കശ്മലന്മാർ.
ചെറിയോരിരകാട്ടി വശത്താക്കീടുന്നല്ലോ
വലിയോരു മത്സ്യത്തെ, വലയിൽ കുടുങ്ങിയാൽ
മോചനമില്ലാതുള്ള ജീവിതയാത്രയിങ്കൽ
പാദസേവകരായി കഴിയാമന്ത്യംവരെ.
സർവ്വവും സഹിക്കുമെന്നാകിലുമൊരുനാളിൽ
എടുത്തു കുടഞ്ഞീടാൻ സാദ്ധ്യതയേറുന്നല്ലോ.
ചൊവ്വോടെ ശുശ്രൂഷിച്ചാൽ ആയുസ്സുനീട്ടിക്കിട്ടും
അല്ലായ്കിലെന്തോതുവാൻ നമ്മുടെ വിധിയാവാം.
ഏറെ താമസിയാതെ നമ്മുടെ ഭൂമിമാതാ-
വിന്ദ്രസദസിങ്കലെ അതിഥിയായിത്തീരാം.
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>
പ്രാസാദലക്ഷ്മി - ഗാനം
- പി.ബി.ഉഷാദേവി (സയൻസ് അദ്ധ്യാപിക)
പ്രസാദ തുളസിക്കതിർപോലെ - അവൾ
പ്രണവമന്ത്രധ്വനിപോലെ
പ്രസീദയായി പടവിറങ്ങി - മാനസ
പ്രാസാദലക്ഷ്മിപോലെ.


പ്രസൂനമധുവുണ്ടു മയങ്ങും - ഞാൻ
പ്രഥമോദലഹരികൾ തേടും.
പ്രതീക്ഷയായ് എന്നുള്ളിലുയരും - നവ
പ്രഭാതമായുയിരിന്റെ ഗിരിനിര ചൂടും.
പ്രണയം മീട്ടും തമ്പുരു ഞാൻ - നിൻ
പ്രണമിതകമ്പിത ശലാക ഞാൻ....


പ്രസൂനനിനവാർന്നുതിളങ്ങും - എൻ
പ്രകാമനേദ്യമലരികളാടും.
പ്രകാശമായെന്നുള്ളിൽ നിറയും - നിറ
പ്രപഞ്ചമായിന്നിന്റെ ഋതുശോഭ കൂടും.
പ്രണയം മീട്ടും തമ്പുരു ഞാൻ - നിൻ
പ്രണമിതകമ്പിത ശലാക ഞാൻ....
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>
ദർശനം .... ആത്മദർശനം കവിത
- പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക)
പ്രതീക്ഷാ നിർഭരമിന്നുമെന്നന്തരംഗം
ദൗഷ്ട്യത്തിൻ മുൾമുനയൊടിയാതിരിക്കുമോ?
മാനവരാശിയെ ചൂഴ്ന്നിടും തമസ്സിനെ
ചാരുവാം പൗർണ്ണമി മായ്ക്കാതിരിക്കുമോ?
എന്തിങ്ങനെ മാനുഷവൃന്ദത്തെ
ദുർവൃത്തചാരികളായി ചമയ്ക്കുന്നു
സുന്ദരമായിടുമീപ്പാരിടത്തിനെ
സുസ്മേര ശോഭതാൻ സേവിച്ചിടേണ്ടവർ
ഉൾക്കൺ തുറക്കുവാൻ വൈകുന്നതെന്തിതേ!
ഉൾക്കാമ്പു തീരെ മുരടിച്ചു പോയിതോ?
വിരളമാമെങ്കിലും നിസ്വാർത്ഥരായുള്ള
സുമനസ്സുകളെ പാരിലങ്ങിങ്ങായി കണ്ടിടാം.
അവർ തൻ ത്യാഗവും നന്മയും മൂല്യങ്ങളും
സ്വായത്തമാക്കുവിൻ ത്യജിക്കുവ്ൻ ക്രൂരത.
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>
സുനാമി കവിത
- ആർ.പ്രസന്നകുമാർ. (SITC)
തിരകളൊഴിഞ്ഞൊരു കടലാണെന്റെ സ്വപ്നം
തെരുതെരെ അലമുറയിടാത്തൊരു തീരവും
ഒരു നാളെന്റെ സ്വപ്നഭൂമിക തെളിഞ്ഞുവന്നു,
കരുതിയമോഹച്ചിന്തുകൾ ഞാനണിഞ്ഞു നിന്നു
പിൻവാങ്ങിയ കടലിനെ നോക്കിനില്കെയെൻ
പിൻനിലാവിനു ശോഭകൂടി ... ഹൃദയം തുടികൊട്ടി
തീരത്തുനില്കുമെന്നെ കടന്നുപോയവർ .. മുത്തുകൾ
കോരിയെടുക്കുവാൻ കടലിൻ കുമ്പിളിൽ ഇറങ്ങിയവർ
അകതാരിലെഴുതുമൊരോർമ്മയായി ആഴിയിലൊടുങ്ങി
ശോകനെടുവീർപ്പായി പ്രിയരുടെ നിലവിളി എങ്ങും മുഴങ്ങി
മാനംമുട്ടെ രാക്ഷസത്തിരകളിരമ്പിക്കയറിയിറങ്ങി
നാനാമതസ്ഥരുടെ ദേവാലയങ്ങൾ നിലം പൊത്തി
മനുഷ്യനും മൃഗങ്ങളുമൊന്നായൊഴുകിയൊലിക്കുമീ -
സുനാമി തൻ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞു
ബന്ധങ്ങൾ തകർക്കുമീ സർവ്വനാശത്തിനെങ്ങനെ
ബന്ധുരമാം പേരു വന്നു ... സുനാമി !...സുനാമി!
ഒക്കെ മറക്കുവാൻ കൊതുക്കുന്നു ഞാൻ - പിന്നെ
ചേക്കേറുവാൻ മാനവർക്കു വീണ്ടും ചില്ല പണിയുവാനും
തിരകളൊഴിഞ്ഞൊരു കടലാണെന്റെ സ്വപ്നം
തെരുതെരെ അലമുറയിടാത്തൊരു തീരവും.
<><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><>