ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ബാല്യത്തിന്റെ നൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ബാല്യത്തിന്റെ നൊമ്പരങ്ങൾ

നാട്ടിൻപുറം എന്ന് പണ്ട് വിശേഷിപ്പിച്ചിരുന്നു എങ്കിലും ഇന്ന് ഈ പ്രദേശത്തിന് ഒത്തിരി മാറ്റം വന്നിരിക്കുന്നു. കടബാധ്യത കൊമ്ട് അന്യാധാനപ്പെട്ടും സ്വത്ത ഭാഗം വച്ചും പോയ പല വയലുകളും പറമ്പുകളും പണ്ട് കുട്ടികൾക്ക് പന്ത് കളിക്കാനും ഒളിച്ചു കളിക്കാനുമുള്ള ഇടങ്ങളായിരുന്നു. എന്നാൾ അവിടെ മാനം മുട്ടിയിട്ടില്ലെങ്കിലും മാനം മുട്ടാൻ കാത്തിരിക്കുന്ന കെട്ടിടങ്ങളും വീടുകളും നിറഞ്ഞ് നിഗൂഢമായ ഒരന്തരീക്ഷം അവിടെ തീർത്തിരിക്കുന്നു. പണ്ട് കുട്ടികളായിരുന്നപ്പോൾ ആ പറമ്പിൽ ഓടിക്കളിച്ചതും കൗതുകത്തോടും സന്തോഷത്തോടും മരങ്ങൾ നട്ടതും അതിലുണ്ടായ ഫലങ്ങൾ കല്ലെറിഞ്ഞു വീഴ്‍ത്തിയും തോട്ടികൊണ്ടു പറിച്ചും താഴെ വീണത് പെറുക്കി തിന്നും നടന്ന ആ പറമ്പിന്റെ ഇന്നത്തെ അവസ്ഥ അപ്പുണ്ണിയേട്ടന്റെ ചായക്കടയുടെ പഴയ ബെഞ്ചിലിരുന്ന് ആവി പറക്കുന്ന ചായ ഊതിക്കൊണ്ട് ദീർഘവിശ്വാസം എടുത്ത് നോക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ വാർദ്ധക്യാവസ്ഥയിൽ ആടിത്തിമർക്കുവാൻ തങ്ങൾക്കായില്ലെങ്കിലും കൊച്ചുമക്കൾ കളിച്ചു തിമർക്കുന്നതെങ്കിലും കാണാമായിരുന്നല്ലോ. ഇതൊക്കെയായിരുന്നു. അവരുടെ വിലാപങ്ങൾ. ഈ നാടിന്റെ ഒരു ഭാഗമായിരുന്ന ശാന്ത ചേച്ചിയുടെ വീട്ടിലെ ഒച്ചയും അനക്കവും അവളായിരുന്നു, ആ ആറ് വയസ്സുകാരി. പിച്ചവച്ചു തുടങ്ങിയപ്പോൾ നാട്ടിൽ തനിച്ച് താമസിക്കുന്ന അമ്മയുടെ അടുത്ത് ആക്കിയിട്ട് പോയതായിരുന്നു മകനും മരുമകളും. മാസം തോറും അയക്കുന്ന പണമല്ലാതെ മകന്റെയും മരുമകളുടെയും വരവും പോക്കുമില്ല. മീനൂട്ടി എന്നു വിളിക്കുന്ന ആ ആറ് വയസ്സുകാരിക്ക് മുത്തശ്ശിയുടെ വീട് വളരെ ഇഷ്‍ടമായിരുന്നു. അവിടെ കളിക്കാൻ സമപ്രായക്കാരായ കുട്ടികളില്ലെങ്കിലും മുത്തശ്ശി അവൾക്ക് മറ്റൊരു ലോകം കാട്ടിക്കൊടുത്തു. മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാനും, അവയ്‍ക്ക് വെള്ളം ഒഴിക്കാനും, മരങ്ങളിൽ കൂടുകൂട്ടുന്ന പക്ഷികളോട് കൂട്ടുകൂടാനും, വേലിക്കരികിലെ നീർച്ചാലിലൂടെ പോകുന്ന മീൻകുഞ്ഞുങ്ങളെ കണ്ട് രസിക്കാനും അവൾ പഠിച്ചു. പ്രകൃതി അവളുടെ മുന്നിൽ ഒരു കൗതുകമായി വളർന്നു. മാതാപിതാക്കളെ കാണണമെന്ന് അവൾക്ക് ആഗ്രഹമുണ്ടെങ്കിലും, മുത്തശ്ശിയുടെ കരുതലിലും സ്‍നേഹത്തിലും അവൾ അത് മെല്ലെ മറന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടുപടിക്കൽ ഒരു കാർ വന്നു നിന്നു. ആ സമയം മീനൂട്ടി വീട്ടു മുറ്റത്തിരുന്ന് ചൂലുണ്ടാക്കാൻ ഓല കീറുന്ന മുത്തശ്ശിയുടെ അടുത്തു കൂടി നിരനിരയായി പോകുന്ന ഉറുമ്പുകളെ കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. പടിക്കൽ വന്നു നിന്ന കാറിൽ നിന്നിറങ്ങിയ ആളെ മീനൂട്ടി ആകാംക്ഷയോടെ നോക്കി. തടിച്ച, വയറുന്തിയ, ജൂബ ധരിച്ച ഒരാൾ‍. കഴുത്തിൽ വലിയ മാലയുണ്ട്. വിരലിൽ മോതിരവും. കാണുമ്പോൾത്തന്നെ അറിയാം ഒരു മധ്യവയസ്‍കൻ. കൂടെ ഒരാൾ കൂടിയുണ്ട്. അയാളെ കമ്ടാലറിയാം കാര്യസ്‍ഥനാണ്. രണ്ടുപേരും കൂടി ശാന്ത ചേച്ചിയും അടുത്തെത്തി. ആളെ മനസ്സിലാവാത്ത പോലെ ശാന്ത ചേച്ചി എഴുന്നേറ്റു. മുത്തശ്ശി എഴുന്നേൽക്കുന്നതു കണ്ടപ്പോൾ മീനൂട്ടിയും എഴുന്നേറ്റു. "എന്താ ശാന്തേ ഇങ്ങനെ നോക്കുന്നേ" അയാൾ ഒരു ചിരി കലർന്ന രീതിയിൽ ചോദിച്ചു. "ക്ഷമിക്കണം ആരാന്ന് മനസ്സിലായില്ല്യ". ശാന്ത ചേച്ചി പറഞ്ഞു. അയാൾ കേശവൻ നായർ എന്നു പരിചയപ്പെടുത്തി. "ഞാനീ.... പലിശയ്‍ക്ക് പണം കൊടുക്കലും ചെറിയ പീടിക മുറി പണിതു കൊടുക്കലുമൊക്കെയാണ് എന്റെ പണി. " എന്താ ഇപ്പോൾ ഇങ്ങട് " എന്ന് ശാന്ത ചേച്ചിക്ക് ചോദിക്കണമെന്നുണ്ടെങ്കിലും, അതിനുള്ള ഉത്തരം ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു. "ഒരു പുതിയ പീടികമുറി പണിയണം ന്ന് ഇരിക്കുമ്പോഴാണ് ശാന്തയുടെ മകൻ വിളിച്ച് ഇവിടത്തെ സ്ഥലത്തിന്റെ കാര്യം പറയണത്. പടിഞ്ഞാറ് വേലിക്കരികിൽ നിന്ന് കിഴക്കോട്ട് മൂന്നു സെന്റ് സ്ഥലമാണ് ഞാൻ ചെക്കന്റെ അടുക്ക്യെ നിന്ന് വാങ്ങ്യേയത്. പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന നീളത്തിലും വീതീലും പീടിക പണിയാൻ സ്ഥലം തെകയാത്തോണ്ട് ഞാൻ നിങ്ങളുടെ വേലിക്കരികിലെ നീർച്ചാൽ ഉൾപ്പെടുന്ന രണ്ടേകാൽ സെന്റ് സ്ഥലം കൂടി ഇങ്ങ് വാങ്ങി. ിന്നു തന്നെ വെട്ടിത്തെളിക്കാനുള്ള പണി തുടങ്ങും. ്തിനാ ഞങ്ങളിപ്പോൾ വന്നേ". കേശവൻ നായർ നിറുത്തിയതും ശാന്ത ചേച്ചി പറഞ്ഞു. " നിങ്ങള്ക്ക് സ്ഥലം മാറ്യേതായിരിക്കും". അപ്പോൾ കേശവൻ നായർ തുടർന്നു. "അല്ലന്നേയ്, നിങ്ങലുടെ മകന്റെ പേര് രവീന്നല്ലേ? " അയാൾ ചോദിച്ചു. "അതെ"യെന്ന് ശാന്ത ചേച്ചി തലയാട്ടി. "എന്നാ ഇതു തന്ന്യാ സ്ഥലം. സംശ്യാന്നേ ഇതങ്ങ് നോക്ക്" എന്നു പറഞ്ഞ് ഒരു മുദ്രപത്രം കേശവൻ നായർ ശാന്ത ചേച്ചിയുടെ കൈയ്യിൽ കൊടുത്തു. അതു വായിച്ച് അവർ ഇരുന്നുപോയി. ഇവിടെ എന്താണു നടക്കുന്നതറിയാതെ മീനൂട്ടി മുത്തശ്ശിയുടെ അടുത്തു വന്ന് തോളിൽ പിടിച്ചു നിന്നു. അപ്പോൾത്തന്നെ കേശവൻ നായരും കാര്യസ്ഥനും വേലിക്കരികിലേക്ക് നീങ്ങി. അവിടെ പണിക്കാർ എത്തിയിരുന്നു. അവർ വേലി ഇളക്കി നീർച്ചാലിലേക്ക് മണ്ണിട്ടു. മീനൂട്ടിയും മുത്തശ്ശിയും കൂടി നട്ട മാവിൻ തൈയിൽ ചവിട്ടിയായയിരുന്നു കേശവൻ നായർ നിന്നത്. പണിക്കാർ ചെടികളും മരങ്ങളും പിഴുതെറിഞ്ഞു. അല്പ സമയത്തിനകം പറമ്പ് ശൂന്യമായി. ഇതെല്ലാം കണ്ട് പൊട്ടിക്കരഞ്ഞ് മീനൂട്ടി മുത്തശ്ശിയുടെ തോളിലേക്കു ചാഞ്ഞു.

അർച്ചന കെ.എസ്.
പത്ത്-എ ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ