മഴയായി ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും
വേനലിൽ വറ്റി വരണ്ടിരുന്നു.
ചൂടാണ് വയ്യ.
പുറത്തിറങ്ങാൻ എന്റെ
വീടിന്നകത്തും വിയർപ്പുഗന്ധം.
കിണറും കുളവും കരയും മിഴികളും കനിവിനായ് തേങ്ങി കരഞ്ഞിടുന്നു.
മീനമായ് മേടമായ് ഇടവമായി
എന്തേ മഴയിത്ര താമസിപ്പൂ...
പെട്ടന്നതാ വന്നു ഭൂമിതൻ ആത്മാവിൽ
നിദ്രയായ് പൊയ്പ്പോയ പൊൻവസന്തം.
ഭൂമിതൻ ദാഹം അടക്കുവാനെത്തിയ കരിമുകിൽ മേഘങ്ങൾ
അമ്പരന്നു.
എന്തേ ഇവിടിത്ര നാശമായ് തീരുവാൻ
മീനവും മേടവും കൊന്നതാണോ?
എവിടെ ഇവിടുള്ള പച്ചപ്പിത്തൊക്കെയും
മീനവും മേടവും തിന്നുതീർത്തോ?
താഴെ ഒരുകൂട്ടം മാനവരൊക്കെയും നിൽക്കുന്നു ഒരു തുള്ളി നീരിനായി.
ഇല്ല എനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം
അലിയും മനസ്സിന്റെ മഴനാരിലായിരം
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി.