Login (English) Help
ഇന്നിന്റെ രാവുകൾക്കെന്തിത്ര ദൈർഘ്യം...! ഇന്നലെകളങ്ങനെയായിരുന്നില്ലല്ലോ? നോക്കെത്താ ദൂരത്തങ്ങിറ്റലിയിൽ സർവ്വം മറന്നു മദിച്ചു നടന്നവർ ലോകമെൻ കാൽക്കീഴിലെന്നു കരുതിയോർ- പ്രാണനായ് പിടയുന്നു കൈകൂപ്പി നിൽക്കുന്നു. അമ്മിഞ്ഞ നൽകി വളർത്തിയോരമ്മയ്ക്കും ചുമലേറ്റി കൊഞ്ചിച്ച സ്വന്തം പിതാവിനും ഏകുന്നു പട്ടs സമ്മാനമായ് ആർത്തുല്ലസിക്കുന്നു യൗവനങ്ങൾ കൈനീട്ടി വാങ്ങിയ മാരിതൻ വിത്തിനെ- ലോപമില്ലാതെ പകുത്തു നൽകീ ചിലർ താനില്ലയെങ്കിൽ മറ്റാരുമേ വേണ്ടെന്ന ആസുരചിന്തയാൽ ആടിത്തിമർക്കുന്നു. കഴുകനും മക്കളും കൊത്തിവലിച്ചൊരാ കൊച്ചുദ്വീപിന്റെ വെള്ള മാലാഖമാർ കഴുകനും മക്കൾക്കും സ്വാന്ത്വനമരുളുന്നു- ഹാ! ഇതെന്തു കാവ്യ നീതി! ചോപ്പിന്റെ തോഴനാം പണിയാള ജന്മത്തെ- രക്തമൂറ്റിക്കുടിച്ചാർത്തു വിളിച്ചവർ ദ്രംഷ്ടകൾ നെഞ്ചിലാഴ്ത്തി കൊത്തി വലിച്ചവർ വാക്കിനും നോക്കിനും കുറ്റം പറഞ്ഞവർ മാധ്യമ പരിഷകൾ കൂലിയെഴുത്തുകാർ- അവരിന്നു പറയുന്നു പണിയാളർ ശരിയെന്ന്. ഹാ! കാലത്തിന്റെ കാവ്യനീതി...! പഴയ ദൈവങ്ങളെ മൂലയ്ക്കിരുത്തി- അഭിനവ ദൈവങ്ങളുയിർക്കൊണ്ട നേരം ശാസ്ത്രഞ്ജർ, മന്ത്രി- പുംഗവന്മാർ; കുമ്പിട്ടു കൈകൂപ്പി മുട്ടിലിഴഞ്ഞവർ- ദൈവത്തെ കാണാതലത്തു നടക്കുന്നു. മനുഷ്യദൈവങ്ങളും ദൈവദാസന്മാരും - തല പൂഴ്ത്തി നിന്നു മൺപുറ്റുകൾക്കുള്ളിലായ് കാണാതിരിക്കാൻ കഴിയില്ലെനിക്കിന്ന് കെട്ടകാലത്തിന്റെ നേർക്കാഴ്ച്ചകൾ; കേൾക്കാതിരിക്കാൻ കഴിയില്ലെനിക്കിന്ന്- മർത്ത്യ ജന്മത്തിന്റെ നിലവിളികൾ; പറയാതിരിക്കാൻ കഴിയില്ലെനിക്കിന്ന്- കൺമുന്നിൽ കാണുന്ന നഗ്ന സത്യം ആചാരഭ്രാന്ത് മുഴുത്തൊരാ മേലാളർ- താഴിട്ടുപൂട്ടി ദൈവങ്ങളെപ്പോലും കേൾക്കുന്നുവോ വാക്കുകൾ ഗീതമായ്... കാണുന്നുവോ അകലെയാ പൂക്കാലം... അകലെയല്ലക്കാലം അരികിലാണ്... പൂക്കാലം വരുവാനായ് കാത്തിരിക്കാം...
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത