കോതച്ചിറ

പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോതച്ചിറ.

 
Kothachira

പഴമക്കാർ ഇന്നും “കോതര” എന്ന് വിളിച്ചുവരുന്ന കോതചിറ ഗ്രാമം ഒറ്റപ്പാലം താലൂക്കിന്റെ തെക്കേയറ്റത്ത് തൃശ്ശൂർ ജില്ലയോടു ചേർന്നു കീടക്കുന്ന പ്രകൃതിരമണീയമായ ഭൂ പ്രദേശമാണ്. കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ ജനപദത്തിന്റെ ഒരു ഭാഗം നിബിഡവനപ്ര ദേശമാണ്. താഴ്വരകളിൽ തെങ്ങും സമതലങ്ങളിൽ നെല്ലും ഉയർന്ന പ്രദേശങ്ങളിൽ റബ്ബറും കൃഷി ചെയ്യപ്പെടുന്നു. ഗ്രാമവാസികളിൽ ഭൂരി പക്ഷവും കർഷകരാണ്.

ഭൂമിശാസ്ത്രം

ഒരുപാട് വർഷങ്ങൾക്കു മുൻപ് ഇത് കാരോപ്പാടം ആയിരുന്നു. കിഴക്ക് നരിക്കുഴി മുതൽ പടിഞ്ഞാറ് സാമൂതിരിയുടെ സാമ്രാജ്യം വരെ പരന്ന് കിടന്നിരുന്ന പാടശേഖരം. കാരോപ്പോടത്തിനുടയവൻ അയ്യപ്പസ്വാമിയും, ഉടമകൾ കോമം ചങ്കരൻമാരും. പാടത്തു പണിക്കുവേണ്ടി തെക്ക് കൊച്ചിയിൽ നിന്നും വടക്ക് മലബാറിൽ നിന്നും ചെറുമക്കളും കോമം ചങ്കരൻമാരുടെ ബന്ധുക്കളും ഉൾപ്പടെ ഒരു ചെറിയ ജനസമൂഹം ഈ പാടശേഖരത്തെ ആശ്രയിച്ച് ജീവിച്ചിരുന്നു. അവർ ഈ മണ്ണിനെ മുറിച്ച് കനകം വിളയിച്ചു. വെയിലേറ്റ് അവരുടെ പുറം തൊലി കറുത്തു. അവരാണ് നമ്മുടെ മുതുമുത്തച്ഛൻമാർ.

പത്ത് അംശങ്ങൾ ഉൾക്കൊണ്ടിരുന്ന ഈ ദേശം ഇന്നും നാഗലശ്ശേരി പഞ്ചായത്തിലെ വലിയ പ്രദേശം തന്നെയാണ്. മൂന്ന് വാർഡുകളിൽ ആയി കോതചിറ പരന്ന് കിടക്കുന്നു.

ഗ്രാമ രൂപീകരണത്തിനുശേഷം ഇവിടേക്ക് കുടിയേറിയവരിൽ പ്രധാനികൾ വേങ്ങാട്ടൂർ മനക്കാരാണ്. ഇവർ സാമൂതിരി സാമ്രാജ്യത്തിൽ നിന്ന് പാലായനം ചെയ്തവരാണെന്നും പന്നിയൂർ വരാഹമൂർത്തിയുടെ ശക്തി ക്ഷയിപ്പിക്കാൻ ശ്രമം ചെയ്ത‌്‌ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട 42 ഇല്ലക്കാരിൽ ഒരുവരാണെന്നും ശ്രുതിയുണ്ട്. ഇവർ കുടിയേറിയതിന് ശേഷമാണ് ഇവിടുത്തെ ഗ്രാമ വ്യവസ്‌ഥ ഒട്ടാകെ സുദൃഢമായത്. ഈ വിഭാഗത്തിന്റെ സഹായത്തിനുവേണ്ടി സമീപഗ്രാമങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം ക്ഷണിക്കപ്പെട്ടവരാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലാളികൾ.

1901 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 30-ൽ താഴെ കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 1925 ലെ കൊച്ചി സർവ്വേയിൽ ഇവിടെ 300 കുടുംബങ്ങൾ ഉണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സർവ്വേക്ക് ശേഷമാണ് കാരോർ ദേശത്തിൽ ഉൾപ്പെട്ട നെല്ലിക്കാടുകൾ, അന്നത്തെ മൂപ്പുതമ്പുരാന്റെ അഭ്യർത്ഥന പ്രകാരം കൊച്ചി രാജാവ് സമ്മാനിച്ചത്. ഇതിന്റെ വിദരത്തിൽ നിന്ന് ഊറി വന്ന ഒരു കൊച്ചരുവിയാണ് വരണ്ടു കിടന്നിരുന്ന നമ്മുടെ സംസ്കാരത്തെ നനച്ചത്.

നാമകരണം

കോതചിറയെന്ന സ്ഥലനാമം എങ്ങിനെ വന്നു എന്നത് വ്യക്തമല്ല. കുളം എന്നർത്ഥമുള്ള ചിറയിൽ നിന്നായിരിക്കാം (ഇവിടെ കുളങ്ങൾക്ക് ക്ഷാമമില്ലല്ലോ). ഒരു ഐതിഹ്യത്തെ ആസ്‌പദമാക്കി "കുടയുറച്ചൂർ" എന്നതിൽ നിന്നായിരിക്കാം കോതചിറ ഉത്ഭവിച്ചത്. (കുടയുറച്ചൂർ - കുടച്ചൂർ - കുടച്ചുറ - കുതച്ചുറ - കോതച്ചിറ). പൊതുസ്ഥാപനങ്ങൾ


ആരാധനാലയങ്ങൾ

കാവുകളുടേയും ഉത്സവങ്ങളുടേയും നാടാണിത്. ഏറ്റവും പഴക്കമുള്ള ക്ഷേത്രം അയ്യപ്പൻകാവ് തന്നെ. ഇതിന് 800 കൊല്ലങ്ങളെങ്കിലും പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഇതിന്റെ മൂലസ്‌ഥാനം കാരോപ്പാടത്തിന് പടിഞ്ഞാറുള്ള കുന്നിൻപുറത്താണെന്ന് വിശ്വസിക്കപ്പെടുന്നു. കാരോപ്പാടത്തിനുടമകൾ കൊരട്ടിയിൽ നിന്ന് കൊണ്ടുവന്നതത്രെ അയ്യപ്പ വിഗ്രഹം. മൂലസ്‌ഥാനത്തു നിന്ന് ഇതിനെ പുനഃപ്രതിഷ്‌ഠിക്കാൻ ഇടയാക്കിയ സാഹചര്യം അവ്യക്തമാണ്. 15 വർഷങ്ങൾക്കു മുൻപ് ക്ഷേത്രം പുനരുദ്ധാരണത്തിന് വിധേയമാകുകയുണ്ടായി. അയ്യപ്പൻകാവിനു തൊട്ട് തെക്കുകിഴക്കായി, അയ്യപ്പൻകാവിന്റെ തന്നെ ഭാഗമായി കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം. കോതചിറയിൽ നിന്ന് ഓടിപ്പോയ നാല് ചെറുമികളെ തേടി പണ്ടൊരു മൂപ്പ് തമ്പുരാൻ കൊടുങ്ങല്ലൂരിലെത്തിയപ്പോൾ അദ്ദേഹത്തിൻറെ കുടപ്പുറത്ത് കയറിപ്പോന്നതാണെത്ര ഈ ദേവി. (പണ്ട് ഈ ക്ഷേത്രം നിൽക്കുന്ന ഭാഗത്ത് ഒരു ഉങ്ങിൻതറ ഉണ്ടായിരുന്നത്രെ). ഉങ്ങിൻ തറയിൽ ഇരുന്ന് നാലു കൂട്ടി മുറുക്കിയതിനുശേഷം തമ്പുരാൻ കുടയെടുക്കാൻ ശ്രമിച്ചപ്പോൾ അത് ഉറച്ചു പോയിരുന്നത്രെ. പിന്നീട് അവിടെ അമ്പലം പണികഴിപ്പിക്കാമെന്ന് പ്രതിജ്ഞ എടുത്തതിനുശേഷം മാത്രമേ അദ്ദേഹത്തിന് കുടയെടുക്കാൻ സാധിച്ചുള്ളത്രെ. ഇന്നും ഉത്സവത്തിന് കൊടിക്കൂറയിടുന്നതിനു മുൻപ് അരിപ്പൊടിയിൽ കുടയുടെ ചിത്രം വരക്കുക പതിവുണ്ട്. കൊടിക്കൂറയിട്ട വിവരം നാട്ടിൽ കൊട്ടിയിറക്കാൻ പുറപ്പെടുന്ന “ചോപ്പൻ” ഒരു ഓലക്കുടയും കൈയിലേന്തും.

വേങ്ങാട്ടൂർ മനക്കാർ തങ്ങളുടെ ദൈനംദിന പൂജയ്ക്കുവേണ്ടി നിർമ്മിച്ചതാണ് ചിറക്കൽ ക്ഷേത്രം എന്നറിയപ്പെടുന്ന മഹാവിഷ്ണുക്ഷേത്രം. അര ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന ഈ ക്ഷേത്രം ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ഉള്ളതാണ്. ഇതിൻറെ കൊടിമരം ചെമ്പു തകിടുകൾ കൊണ്ട് പൊതിഞ്ഞതും, ക്ഷേത്രം കരിങ്കൽ ശില്പങ്ങളും, ദാരു ശിൽപ്പങ്ങളും കൊണ്ട് കമനീയവുമാണ്. ക്ഷേത്ര നട പെരുമനം ക്ഷേത്ര നടയെ അനുസ്മരിപ്പിക്കും വിധം ഏഴാനകൾക്ക് നിരന്നു നിൽക്കാവുന്നതുമാണ്.

കോതചിറയിലെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവർ ആരാധന നടത്തുന്ന അതി ഗംഭീരമായ ഒരു പള്ളി കോതചിറയുടെ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റു കൂട്ടുന്നു.

കൊടുങ്ങല്ലൂർ ഭഗവതിയെ ഉദ്ദേശിച്ചുള്ള ഉത്സവമാണ് കോതചിറയിലെ എടുത്തു പറയത്തക്ക ഒരു ഉത്സവം. അയ്യപ്പസ്വാമിക്ക് കതിർവേല നടത്തിയിരുന്നെങ്കിലും ഇപ്പോഴത് മുടങ്ങിപ്പോയിട്ടുണ്ട്. ഭഗവതിക്ക് പ്രധാനം കളമെഴുത്ത് പാട്ടാണ്. 41 ദിവസം കളമെഴുതി പാടാറു ണ്ടായിരുന്നെങ്കിലും ഇന്നത് 21 ദിവസത്തെ കളമെഴുത്തു പാട്ടായി ചുരുങ്ങിയിട്ടുണ്ട്. ഭഗവതി പ്പാട്ടിലേക്ക് ലയിച്ചിറങ്ങി ചിലപ്പതികാരം ദൃശ്യവൽ ക്കരിക്കാൻ ശേഷിയുള്ള ഒരു കലാകാരനെങ്കിലും പുതിയ തലമുറയിൽ നിന്ന് ഉയിർകൊ ണ്ടിട്ടില്ലെങ്കിൽ വരും തലമുറ ക്കാർക്ക് കോതച്ചിറയിലെ കളമെഴുത്ത് പാട്ട് അന്യമായി പോയേക്കാം.

ചിറക്കൽ തേവരുടെ ക്ഷേത്രത്തിൽ മുൻപ് ഗംഭീര ഉത്സവം പതിവുണ്ടായിരുന്നു. എന്നാൽ 1963 -ൽ കോതചിറ ബാലകൃഷ്‌ണൻ എന്ന ആനയുടെ നാടകീയാന്ത്യത്തോടെ ഉത്സവം മുടങ്ങുകയും ക്ഷേത്രം ജീർണ്ണാവസ്ഥ പ്രാപിക്കുകയും ചെയ്തു.വാഴക്കോട് അന്തിമഹാകാളൻ കാവിലും അപ്പത്ത് വളപ്പിൽ ക്ഷേത്രത്തിലും ആനപ്പൂരങ്ങളുടെ തൈപ്പൂയ സമയത്ത് സുബ്രഹ്മണ്യൻ കോവിലിലെ കാവടിയാട്ടവും കൊതച്ചിറ നിവാസികളെ ഉത്സവത്തിമിർപ്പിൽ ആറാടിക്കാറുണ്ട്.

എല്ലാ വർഷവും മുസ്ലീം സഹോദരൻമാർ സംഘടിപ്പിക്കുന്ന നബിദിനാ ഘോഷങ്ങളും കോതചിറക്കാർക്ക് അനുഭൂതിദായകങ്ങളാണ്.

1948-ൽ കോതച്ചിറയിൽ ഒരു ക്ഷേത്രപ്രവേശന വിപ്ലവം ഉണ്ടായിട്ടുണ്ട്. 1994 ലും ചിറക്കൽ മഹാവിഷ്‌ണു ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു നിശ്ശബ്ദ ക്ഷേത്ര പ്രവേശന വിപ്ലവവും ഉണ്ടായിട്ടുണ്ട്. കോതച്ചിറയുടെ കളിസ്ഥലമായ കുട്ടിമാട്ടത്തിൽ സർക്കാർ അക്കേഷ്യ വച്ചു പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ആയതിനെ തടയാൻ ശ്രമിക്കു കയും തുടർന്ന് സർക്കാർ ചിലരുടെ പേരിൽ കേസു് കൊടുക്കുകയും ഉണ്ടായി.

അതായത് കുട്ടിമാട്ടത്തിൽ അക്കേഷ്യ നടുന്നതിൽ സർക്കാർ വിജയിച്ചു. കോതച്ചിറയുടെ കായിക ഭാവി നിർണ്ണയിച്ചിരുന്ന ഒരു സുപ്രധാന ഘടകമായിരുന്നു കുട്ടിമാടം. ഇവിടെ കോതചിറ യുടെ ബാല്യവും യൗവ്വനവും പന്തു തട്ടി കളിച്ചിരുന്നു. ഇവിടെയാണ് സർക്കാർ അക്കേഷ്യ നട്ടുപിടിപ്പിച്ചത്. ഇന്ന് കോതചിറക്കാർക്ക് കുട്ടിമാട്ടം അന്യമായിരിക്കുന്നു.