Ssk17:Homepage/മലയാളം ഉപന്യാസം (എച്ച്.എസ്)/രണ്ടാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
വിഷയം:മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും.
മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം....,നല്ല ഭാവിയിലേക്ക്  
  റേഡിയോയില്‍ തുടങ്ങി ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും എത്തിനില്‍ക്കുകയാണ് മാധ്യമശൃംഖല. ശാസ്ത്രത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും അത്ഭുതകരമായ വികാസത്തിന്റെ  ഭാഗമായി മാധ്യമങ്ങളും മാറിയിരിക്കുന്നു എന്നത് ആശയവിനിമയത്തിന്റെ പുതിയ തലങ്ങളുടെ മേഖലകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആദിമകാലത്ത് പ്രാവിനെയും ഹംസത്തെയും ദൂത് വിട്ടിരുന്ന ചരിത്രം ഇന്ന് വളരെയധികം മാറ്റത്തിനു സംഭവ്യമായിരിക്കുന്നു. അലക്സാണ്ടര്‍ ഗ്രഹാംബെല്‍ എന്ന മഹാന്റെ,മഹത്തായ കണ്ടുപിടിത്തമായിരുന്ന ടെലിഫോണ്‍ മാധ്യമവികാസത്തിന്റെ ചുവടുവയ്പുകളിലെ നാഴികക്കല്ലായിരുന്നു. മാര്‍ക്കോണിയും ജോണ്‍ ബേര്‍ഡും തുടങ്ങിയവരില്‍ നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിലും ബ്രയാന്‍ ആക്ടണിലും ജാന്‍കൂമിലും വരെയുള്ളവര്‍ മാധ്യമവളര്‍ച്ചയില്‍ വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്. ആശയവിനിമയത്തിന് പുതിയ മാനങ്ങളുണ്ടായിരിക്കുകയാണ്,മാധ്യമങ്ങളുടെ വളര്‍ച്ചയിലൂടെ. 
  അമേരിക്കന്‍ പാര്‍ലമെന്റിലെ തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഉയര്‍ന്ന് തന്റെ ചൂണ്ടുവിരലുകള്‍ മാധ്യമങ്ങള്‍ക്കു നേരെ പായിച്ച്'നിങ്ങളാണ് നാലാമത്തെ തൂണ്'[you are the fourthestate]എന്ന് പ്രഖ്യാപിച്ചതിലൂടെ ആ മഹാന്‍ മാധ്യമങ്ങള്‍ക്കു പുതിയൊരു വിശേഷണം നല്‍കുകയായിരുന്നു. നിയമനിര്‍മ്മാണം[legislature],നിയമനിര്‍വ്വണം[executive],നീതിന്യായം [judiciary] എന്ന ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ക്കുപരിയായി നാലാമത്തൊരു തൂണുകൂടിയുണ്ട്. അതാണ് മാധ്യമങ്ങള്‍ അഥവാ മീഡിയാസ്. ജനാധിപത്യത്തിന്റെ വിശദീകരണം മഹത്തായ തന്റെ ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിലൂടെ പകര്‍ന്ന എബ്രഹാം ലിങ്കന്റെ വാക്കുകളോളം പ്രശസ്തമാണ് ഇവയും. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ മാത്രം ഉണ്ടായിരുന്നെങ്കില്‍ ജനാധിപത്യത്തിന്റെ അടിത്തറ;ജനങ്ങള്‍ അടിത്തറയായിട്ടുള്ള ആഭര്‍ണസംവിധാനം;അതിന്റെ നിലനില്‍പ്പില്‍ തന്നെ ഭീഷണിനേരിട്ടേനേ. അവയില്‍ നിന്നുള്ള വിവരങ്ങള്‍ പൊതുജന സമക്ഷത്തിലേക്ക് എത്തിക്കുക എന്നതാണ് നാലാമത്തെ തൂണായ മാധ്യമങ്ങളുടെ കര്‍ത്തവ്യം. 
   ഇന്ന് ലോകത്തെ വിരല്‍തുമ്പില്‍ നിര്‍ത്താന്‍ കഴിയുന്നതും മാധ്യമങ്ങളുടെ സാന്നിധ്യത്താലാണ്. ഈ ലോകത്ത് നടക്കുന്ന ഏത് കാര്യവും എവിടെ നിന്നുകൊണ്ടും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എവിടെയുള്ള ആളുകളുമായി ദൃശ്യസംഭാഷണത്തില്‍ പോലും ഏര്‍പ്പെടാന്‍ സാധിക്കുന്നുണ്ട് എങ്കില്‍ ഇതിലൊക്കെ അനിവാര്യമായ ഘടകം മാധ്യമങ്ങളാണ്.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്.2016നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കി എന്ന പ്രഖ്യാപനം സാധാരണക്കാരന്റെ കണ്ണുകളിലേക്കും കൈകളിലേക്കും കാതുകളിലേക്കും എത്തിച്ചത് മാധ്യമങ്ങള്‍ തന്നെയായിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലാമേളയായ കലോത്സവത്തെ തത്സമയം സംപ്രേഷണം ചെയ്യാന്‍ സാധിക്കുന്നതും മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ്. മാധ്യമപ്രവര്‍ത്തകരാവട്ടെ സമൂഹസേവനമാണ് ആന്തരികാര്‍ത്ഥത്തില്‍ സാധ്യമാക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. 
   ഒരു രാഷ്ട്രത്തിലെന്ന പോല; ഒരു ജനതയിലെന്നപോലെ;സംസ്കാരങ്ങളിലെന്ന പോലെ മാധ്യമങ്ങളുടെ കാര്യത്തിലും വൈവിധ്യം നിലനില്‍ക്കുന്നുണ്ട്. റേഡിയോ,പത്രം,ടെലിവിഷന്‍ തുടങ്ങിയവയും ഫേസ്ബുക്ക്,വാട്സ് ആപ്പ് ട്വിറ്റര്‍ ഉള്‍പ്പെടുന്ന സാമൂഹ്യമാധ്യമങ്ങളുടെ വൈവിധ്യം ജനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളെ സ്വാധീനിക്കുന്നത് വ്യത്യസ്തരീതിയിലാണ്. വളരെയധികം പ്രാധാന്യമുള്ളതിനാല്‍ തന്നെ കാലികപ്രസക്തി നേടുന്ന ഒരു വിഷയമാണ് മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും. ടെലിവിഷനില്‍ തന്നെ വാര്‍ത്താമാധ്യമങ്ങള്‍ തമ്മില്‍ വമ്പന്‍ മത്സരം നടക്കുന്ന ഈ സാമൂഹ്യാന്തരീക്ഷത്തില്‍ ഈ വിഷയത്തിന് പ്രസക്തിയേറുകയാണ്. പത്രങ്ങളുടെ കാര്യവുമിതുതന്നെയാണ്. മാതൃഭൂമി,മലയാള മനോരമ,ദീപിക,ദേശാഭിമാനി,ജന്മഭൂമി,തേജസ് എന്നിങ്ങനെ നീളുകയാണ് കേരളത്തിലെ പത്രങ്ങളുടെ പേരുകള്‍. അവയില്‍ വരുന്ന വാര്‍ത്തകളുടെ സാരം ഒന്നു തന്നെയാണെങ്കിലും അവയോടുള്ള പത്രങ്ങളുടെ മനോഭാവം മറ്റൊന്നായിരിക്കും. അവ ഓരോന്നിനോടും ബന്ധപ്പെട്ട് വ്യതിയാനം സംഭവിച്ചുകൊണ്ടുമിരിക്കുന്നു. എന്നാല്‍ ഇതിലൊക്കെ ഉപരിയായി പ്രാധാന്യമര്‍ഹിക്കുന്നത് ജനങ്ങളുടെ ഇതിനോടുള്ള ഭാവമാണ്. ഓരോ പത്രമാധ്യമങ്ങള്‍ക്ക് ചില വിഭാഗങ്ങളുമായി പ്രത്യേക ചായ്മുണ്ടായിരിക്കും. അത് രാഷ്ട്രീയത്തിലായിരിക്കും,ജാതി-മതവേര്‍തിരിവുകള്‍ക്കധിഷ്ഠിതമായിരിക്കും ,സമകാലികപ്രസക്തി നേടുന്ന വിഷയങ്ങള്‍ അധികരിച്ച് ഓരോരോ പത്രങ്ങളും മുഖപ്രസംഗം ദിനംതോറും എഴുതാറുണ്ട്. അവയില്‍ നിന്ന് അവയുടെ ഓരോന്നിനോടുമുള്ള നിലപാടുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ എല്ലാത്തിനെയും ഇത്തരത്തില്‍ പെടുത്താന്‍ സാധിക്കുകയില്ല. ചിലവ നിഷ്പക്ഷമായവയാണ്. എന്നിരുന്നാലും രാഷ്ട്രീയ മനോഭാവത്തിലധിഷ്ഠിതമായിരിക്കുന്ന ഒരു സമൂഹത്തില്‍ ഈ വസ്തുത നിഷ്ഫലമാവുകയാണ് പതിവ്. 
    ടെലിവിഷനിലെ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്ന് ആസ്വാദകര്‍ ഏറെയാണ്. ദിനംതോറുമുള്ള അല്ലെങ്കില്‍ ഏറ്റവും പ്രസക്തി ആര്‍ജ്ജിച്ച വിഷയത്തെ സംബന്ധിച്ച് ലളിതഗഹനമായി ചര്‍ച്ചകള്‍ നടത്തുന്ന വ്യത്യസ്ത രാഷ്ട്രീയ വിഭാഗത്തിലോ,അല്ലെങ്കില്‍ മതവിഭാഗത്തിലോ പെടുന്നവരെ ഇന്ന് ചര്‍ച്ചതൊഴിലാളികള്‍ എന്ന് വിളിക്കേണ്ടി വരുന്നുണ്ട്. ഏത് മേഖലയിലും പ്രവേശനമുള്ളവരാണ് മാധ്യമങ്ങള്‍.കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ള എവിടെയും അവര്‍ക്ക് പ്രവേശനസ്വാതന്ത്ര്യമുണ്ട്. ഓരോ പ്രശ്നത്തിനോടും നീതിയുക്തമായ രീതിയില്‍ മനോഭാവം പുലര്‍ത്താനും യാഥാര്‍ത്ഥ്യത്തെ അയഥാര്‍ത്ഥമാക്കാന്‍ ശ്രമിക്കാത്തവരുമാകണം മാധ്യമങ്ങള്‍. ഇയടുത്തിടയ്ക്ക് കോടതിയില്‍ വക്കീലന്മാര്‍ മാധ്യമര്‍ത്തകരെ വളയുകയും പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പുനില്‍ക്കുകയും ചെയ്തത് നാം കണ്ടതാണ്. 
    മാധ്യമങ്ങള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം വേണം. പരിമിതമായ രീതിയിലാകണം എന്നു മാത്രം. യാഥാര്‍ത്ഥ്യത്തെ മിഥ്യാബോധത്തിലധിഷ്ഠിതമാക്കാതെ പൊതുജനത്തിലേക്കെത്തിക്കാന്‍ അവര്‍ക്ക് സാധിക്കണം. മാധ്യമങ്ങളെ വിശ്വസിക്കുന്ന ഒരു രീതി സമൂഹത്തിലുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ അതിശയോക്തി കലര്‍ത്തി 'ന്യൂജെന്‍'വിഭാഗം ഉപയോഗിക്കുന്ന നവമാധ്യമങ്ങളിലേക്ക് നിറയ്ക്കുന്ന പ്രവണതകള്‍ക്കതിരുണ്ടാകണം. രാഷ്ട്രീയത്തില്‍ തന്നെ വേര്‍തിരിവുകള്‍ സാധാരണമാണ്. ആ വേര്‍തിരിവുകള്‍ മാധ്യമങ്ങള്‍ക്കിടയില്‍ കടന്നുകൂടിയാല്‍ ദുസ്സഹമാകും ജനങ്ങളുടെ ജീവിതം. രാഷ്ട്രീയക്കാരുടെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിര് ലംഘിച്ച അവരുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
    സിനിമാ-സീരിയല്‍ ,രാഷ്ട്രീയ -സാംസ്ക്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രാധാന്യമര്‍ഹിക്കുന്ന എല്ലാ വിഷയങ്ങളും മത്സരിച്ച് തങ്ങളുടെ 'റേറ്റിംഗ്'കൂട്ടാന്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൈനംദിന കാഴ്ചയാണ്. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഒരു ജനാധിപത്യരാജ്യത്തില്‍ അത്യന്താപേക്ഷിതമാണ്. അതിനെ ധ്വംസിക്കുന്നവരെ ഫാസിസ്റ്റുകളെന്ന് മുദ്രകുത്തപ്പെടുന്ന ഒരു ഫാസിസം സംജാതമായി കൊണ്ടിരിക്കുന്ന കാലത്തല്ല നമുക്ക് ജീവിക്കേണ്ടത്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്ക്, സത്യത്തെ മിഥ്യകളില്‍ നിന്ന് വേര്‍തിരിച്ച്,മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടക്കാനായി തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം; ആവിഷ്കാരസ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ സംജാതമാകണം. നവമാധ്യമങ്ങളുടെ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ നമുക്കും സാധിക്കണം. പൊതുജനത്തിന് പുതിയ ബോധതലത്തിലേക്കുയരാന്‍ സാധിക്കണം. ഇന്നിന്റെ നിനവുകളോട് നീതിപുലര്‍ത്താനും ഇന്നിനേക്കാള്‍ സമത്വ സുന്ദരമായ നന്മ നിറഞ്ഞ നാളയെ സംജാതമാക്കാനും മാധ്യമങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം. 


BIPINA GOPIKA .G
9, [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
HS വിഭാഗം മലയാളം ഉപന്യാസം എച്ച്.എസ്
സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}


[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം മലയാളം ഉപന്യാസം എച്ച്.എസ് ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]]