അപൂർവാനുഭവമീ പുനഃപ്രവേശം

2020 മാർച്ചോടെ ലോകമാകെ കോവിഡ് ഭീതിയുടെ മുൾമുനയിൽ നിന്ന സമയത്ത് പ്രിയപ്പെട്ട വിദ്യാലയത്തിൽ നിന്നും പുറത്തു പോകുമ്പോൾ ഒരു കുഞ്ഞും വിചാരിച്ചിട്ടുണ്ടാവില്ല ഇത് അനന്തമായ കാത്തിരിപ്പിന്റെ തുടക്കമാകുമെന്ന്. ഏതാണ്ട് രണ്ടു വർഷത്തോളം വീടുകളിൽ അമ്മയുടെ വിരൽതുമ്പിൽ തൂങ്ങി നടന്നിരുന്ന കുരുന്നുകൾ 2021 നവംബർ ഒന്നിന് പ്രവേശനോത്സവത്തോടെ സ്വന്തം വിദ്യാലയത്തിലേക്ക് ചുവടുവെച്ചു. അതുകൊണ്ടുതന്നെ അത് ഒട്ടും മോശമാവരുത് എന്ന ഓരോ അധ്യാപക ഹൃദയവും തീരുമാനിച്ചു.

 

രണ്ടു നാൾക്കു മുൻപുതന്നെ സ്കൂൾ പരിസരം വൃത്തിയാക്കി, അണുനശീകരണം നടത്തി, പരമാവധി അലങ്കാര പ്രവർത്തികൾ കൊണ്ട് ക്ലാസ്മുറികൾ ആകർഷകമാക്കി. അതും പോരാഞ്ഞ് വിദ്യാലയത്തിലെ പ്രവേശനകവാടവും ഓഡിറ്റോറിയവും ബഹുവർണ നിർമ്മിതികൾകൊണ്ട് ആകർഷകമാക്കുകയും ചെയ്തു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന കൂട്ടുകാർക്ക് വായനാ പുസ്തകങ്ങളും ചായക്കൂട്ടുകളും മധുരവും നെയിം സ്ലിപ്പും വിദ്യാലയം സമ്മാനമായി നൽകി . പായസവും പാട്ടും പറച്ചിലും പഞ്ചാരക്കൊഞ്ചലുമൊക്കെയായി തിരിച്ചുവരവ് ആഘോഷപൂരിതം ആക്കിയാണ് നവംബർ ഒന്നിലെ ഒന്നാം ബാച്ചുകാരും അഞ്ചാം തീയതിയിലെ രണ്ടാം ബാച്ചുകാരും ഈ ദിനങ്ങളെ അവിസ്മരണീയമാക്കിയത്. എല്ലാ അഭൂതപൂർവ്വം മംഗളമാക്കാൻ വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതി, മാതൃസമിതി, മറ്റ് അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ അധ്യാപകരോടൊപ്പം നേതൃത്വം നൽകി.

അമ്മവിരൽത്തുമ്പിൽ നിന്ന് അക്ഷരലോകത്തേയ്ക്ക്

 
ഞങ്ങളെന്താണാവോ ചെയ്യേണ്ടത്?
 
ക്ലാസ്സ് തുടങ്ങുമ്പോഴേയ്ക്കും ഇത് താഴെ വീഴുമോ?

രണ്ടുവർഷക്കാലം വീട്ടകങ്ങളിൽ അടച്ചിട്ടിരുന്ന കുഞ്ഞുങ്ങൾ വീണ്ടും വിദ്യാലയതിരുമുറ്റത്തെത്തി. 2022 ഫെബ്രുവരി 14 നാണ് സ്കൂളിലെ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായത്. വർണ്ണാഭമായ അന്തരീക്ഷത്തിൽ മധുരം നൽകിയും പാട്ടുപാടിയും അധ്യാപികമാർ കുരുന്നുകളെ സ്വാഗതം ചെയ്തു. കുസൃതിച്ചിണുങ്ങലുകളോടെ കൗതുകവും, ആകാംക്ഷയും, നിറഞ്ഞ കുരുന്നുകൾ ഇന്നത്തെ പ്രവേശനോത്സവം അവിസ്മരണീയമാക്കി.