എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കഥകൾ

23:29, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (' '''കഥകൾ''' പ്രതീക്ഷ ••••••••••••••• ഉച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കഥകൾ
പ്രതീക്ഷ
   •••••••••••••••
           ഉച്ചക്ക് രണ്ടു മണി സമയം.ചിന്നുക്കുട്ടി രുചികരമായ ഉച്ചഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം വീടിന്റെ കിഴക്കേമുറ്റത്ത് ഇരിക്കുകയായിരുന്നു. ഇളംതെന്നൽ വീശിയപ്പോൾ ചെടികളെല്ലാം അവളെനോക്കി കൈയാട്ടുന്നതുപോലെ തോന്നി.ഇളംതെന്നൽ അവളെ സ്പർശിച്ചപ്പോൾ അവളുടെ മിഴികൾ അതാ പാതിമയക്കത്തിലേക്ക് വഴുതി പോകുന്നു.കിളികളുടെ മധുരസ്വരവും, പൂച്ചകുഞ്ഞുങ്ങളുടെ 'മ്യാവൂ,മ്യാവൂ' എന്ന ശബ്ദവും അവളെ പാതിമയക്കത്തിൽ നിന്നും ഉണർത്തി.അപ്പോൾ ദൂരെ നിന്നും ആംബുലൻസിന്റെ ഭയപ്പെടുത്തുന്ന ശബ്ദം അവളുടെ ചെവികളിൽ ഒരു മണിമുഴക്കം പോലെ പതിക്കുന്നു.അനുനിമിഷം ആ മണിമുഴക്കം അടുത്തേക്ക് - അടുത്തേക്ക് വരുന്നതായി തോന്നി.ഒടുവിൽ അവളുടെ വീടിനു സമീപത്തുകൂടെ..... ശേഷം തൊട്ടടുത്ത വീട്ടിൽ.... അതാ ആ വീട്ടിൽ ആംബുലൻസ് നിർത്തിയിരിക്കുന്നു. അവൾ ആശങ്കാകുലയായി.'എന്താണ് സംഭവിച്ചത്? ' അവൾ അവളോട് തന്നെ ചോദിച്ചു.അപ്പോൾ അയൽവാസിയായ അമ്മിണിചേച്ചി അവിടെ കൂടെ നടന്നുപോകുന്നത് അവൾ കണ്ടു.'അമ്മിണി ചേച്ചി അവിടെ എന്താ ആംബുലൻസ് വന്നിരിക്കുന്നേ, എന്തെങ്കിലും സംഭവിച്ചോ?'അവളുടെ ശബ്ദം സങ്കടവും ഭയവും നിറഞ്ഞതായിരുന്നു.

അമ്മിണിചേച്ചി പറഞ്ഞു-ചിന്നുക്കുട്ടി,അവിടത്തെ കേശവൻ അപ്പൂപ്പന് തീരെ വയ്യ, നല്ല പനിയും ചുമയും ഒക്കെ. അങ്ങനെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാ. അപ്പൂപ്പന്റെ ബോധം തന്നെ പോയി.' ചിന്നുക്കുട്ടി - 'അയ്യോ ബോധം പോയോ'. അമ്മിണി ചേച്ചി - 'അതേ ചിന്നുക്കുട്ടി'.

ചിന്നുക്കുട്ടി - 'ശരി അമ്മിണി ചേച്ചി'.
        ചിന്നുക്കുട്ടിയുടെ മനസ്സ് വിങ്ങിപൊട്ടി. തന്നെ ലാളിച്ചു വളർത്തിയ കേശവൻ അപ്പൂപ്പൻ. എത്ര മിഠായി ചോദിച്ചാലും വാങ്ങിച്ചു തരുന്ന അപ്പൂപ്പൻ.തന്നെ സ്വന്തം കൊച്ചുമകളെ പോലെ കണ്ടിരുന്ന അപ്പൂപ്പൻ, ആ അപ്പൂപ്പന് എന്ത് സംഭവിച്ചു? അവൾക്ക് അവളുടെ സങ്കടം സഹിക്കാൻ കഴിയുന്നില്ല.അവൾ അവളുടെ പഴയകാലചിന്തകളിലേക്ക് മുഴുകിപോകുന്നു.എട്ട് വർഷങ്ങൾക്ക് മുൻപ് തന്റെ ആറാമത്തെ വയസ്സിൽ അവളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് ഒരു അപ്പൂപ്പനും അമ്മൂമ്മയും വരുന്നു.അപ്പൂപ്പന്റെ പേര് കേശവൻ. അമ്മൂമ്മയുടെ പേര് ഗൗരിയമ്മ. അവർക്ക് രണ്ട് മക്കളുണ്ട്, രണ്ടുപേരും ലണ്ടനിൽ സ്ഥിരതാമസമാണ്.തൊട്ടടുത്ത താമസക്കാരായതുകൊണ്ടുതന്നെ അവളുടെ വീട്ടുകാരുമായി വളരെ പെട്ടെന്ന് തന്നെ അപ്പൂപ്പനും അമ്മൂമ്മയും കൂട്ടുകൂടി.അവളുടെ വീട്ടിൽ അവളല്ലാതെ അച്ഛനും അമ്മയും ചേട്ടനുമുണ്ടായിരുന്നു.അച്ഛന്റെ പേര് വിശ്വൻ, അമ്മയുടെ പേര് കമല, ചേട്ടന്റെ പേര് അരുൺ. അവൾ കുഞ്ഞുകുട്ടി ആയതുകൊണ്ടുതന്നെ അപ്പൂപ്പന് അവളെ വളരെയധികം ഇഷ്ടമായിരുന്നു.ഒരു ദിവസം അപ്പൂപ്പന്റെ അടുത്ത് പാർക്കിൽ പോകണമെന്ന് ചിന്നുക്കുട്ടി വാശിപിടിച്ചു.അങ്ങനെ അപ്പൂപ്പൻ അവളോടൊപ്പം പാർക്കിൽ പോയി.അതിമനോഹരമായ സ്ലൈഡുകൾ, പറപറക്കുന്ന ഊഞ്ഞാലുകൾ എന്നിങ്ങനെ കുട്ടികളെ രസിപ്പിക്കുന്ന അനവധി വസ്തുക്കൾ പാർക്കിൽ ഉണ്ടായിരുന്നു.അവൾ അപ്പൂപ്പനെയും കളിക്കാനായി കൂട്ടി.അങ്ങനെ അവർ ഊഞ്ഞാലിലാടി കളിച്ചു രസിച്ചു.മറ്റൊരു ദിവസം സൂര്യാസ്തമയ സമയത്ത് ഇവർ രണ്ടുപേരും കടലിൽ പോയി.തിരമാലകളുടെ ഉയർച്ചതാഴ്ചകളും അതുപോലെ ഒരു പകൽമുഴുവൻ ഈ പ്രപഞ്ചഗോളത്തിന് ചൂടും വെളിച്ചെവുമേകി നമ്മെ സംരക്ഷിക്കുന്ന സൂര്യൻ പടിഞ്ഞാറൻ ഭാഗത്ത് അസ്‌തമിക്കാൻ പോകുന്ന കാഴ്ചയും കണ്ടു.സൂര്യാസ്തമയം കണ്ടപ്പോൾ അപ്പൂപ്പന് ഓർമ്മവന്നത് "ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള"യുടെ "സൗന്ദര്യലഹരി"എന്ന കവിതയിൽ സൂര്യാസ്തമയത്തെ വർണിക്കുന്നതാണ്.

"പച്ചിലച്ചാർത്തിൻ പഴുത്തിങ്കലൂടതാ കാണ്മു, പശ്ചിമാംബരത്തിലെ പനിനീർ പൂന്തോട്ടങ്ങൾ.. " അപ്പൂപ്പൻ ആലോചിച്ചു എന്തു മനോഹരമായിട്ടാണ് ചങ്ങമ്പുഴ ഈ വരികളിലൂടെ സൂര്യാസ്തമയത്തെ വർണിച്ചിരിക്കുന്നത്.

          പല വർഷങ്ങളിലൂടെയുള്ള ഓർമയുടെ മധുരസ്മരണകൾ ചിന്നുകുട്ടിയുടെ മനസ്സിലൂടെ കടന്നുപോയി.കൊറോണ മഹാമാരിക്കാലത്ത് അവളുടെ കുഞ്ഞുമനസ്സ് ഒറ്റപ്പെട്ടുപോയി.ലോക്ക്ഡൗൺ ആയിരുന്നതിനാൽ അവൾക്ക് വീട്ടിലും പരിസരത്തും മാത്രമേ നടക്കാൻ സാധിക്കുമായിരുന്നുള്ളു. അതിനാൽ അവൾക്ക് അപ്പൂപ്പന്റെ അടുത്തോട്ടു പോകാനോ, അപ്പൂപ്പനോടൊപ്പം കളിക്കുവാനോ സാധിക്കുമായിരുന്നില്ല.അന്ന് അവൾ സമയം ചിലവഴിച്ചിരുന്നത് പക്ഷി പരിപാലനത്തിലൂടെയും മത്സ്യവളർത്തലിലൂടെയുമായിരുന്നു.പല വർണത്തിലും വലുപ്പത്തിലും ഉള്ള മത്സ്യങ്ങൾ നീന്തികളിക്കുന്നത് കാണാനും സുന്ദരമായിരുന്നു.
                  അപ്പൂപ്പന് എന്താണ് പറ്റിയത് എന്ന ചിന്തയോടെ അവൾ ഉറക്കമേണീറ്റു.അപ്പൂപ്പന്റെ കാര്യം ആലോചിച്ച് പ്രഭാതഭക്ഷണം പോലും അവൾക്ക് കഴിക്കാൻ തോന്നിയില്ല.സമയം പകൽ 10 മണി.പെട്ടെന്ന് ഒരു ഫോൺ കാൾ. ചിന്നുക്കുട്ടിയുടെ അമ്മ കാൾ അറ്റൻഡ് ചെയ്യുന്നു.

കമല -: ഹലോ, ആരാ? അമ്മിണിചേച്ചി-:ഞാൻ അമ്മിണിയാ ചേച്ചി, കേശവൻ അപ്പൂപ്പന്റെ കാര്യം പറയാനാ വിളിച്ചേ. കമല -:മാമന് ഇപ്പോൾ എങ്ങനെ ഉണ്ട്? പനി മാറിയോ? അമ്മിണിചേച്ചി -:പനി മാറി ചേച്ചി, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണ്. ആരോഗ്യനിലയൊക്കെ മെച്ചപ്പെട്ടു. കമല -:ഓ ഭാഗ്യം!എന്തായാലും ആരോഗ്യനില മെച്ചപ്പെട്ടല്ലോ, വേറൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കാം. അമ്മിണി ചേച്ചി -:അതേ ചേച്ചി. കമല :-ശരി അമ്മിണി.

പിന്നീട് ചിന്നുക്കുട്ടി അമ്മയോട് ചോദിച്ചു -:എന്താ അമ്മേ അമ്മിണി ചേച്ചി വിളിച്ചത്,അപ്പൂപ്പന്റെ കാര്യത്തെപ്പറ്റി എന്തു പറഞ്ഞു? അമ്മ -:ങാ മോളെ, അപ്പൂപ്പന്റെ ആരോഗ്യനിലയൊക്കെ മെച്ചപ്പെട്ടു.പക്ഷെ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണ്. ചിന്നുക്കുട്ടി -:അയ്യോ!അപ്പോൾ ഇപ്പോഴൊന്നും അപ്പൂപ്പനെ കാണാൻ പറ്റില്ലേ? അമ്മ -:ഇല്ല മോളെ, എന്തായാലും ഒരുമാസത്തോളം കാണാൻ പറ്റില്ല.

             ഇതുകേട്ട ചിന്നുക്കുട്ടി അപ്പൂപ്പൻ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.അവൾക്കറിയില്ല എന്ന് വരുമെന്ന്,പക്ഷെ അവളിലുള്ള ആ പ്രതീക്ഷ അവൾക്ക് ആത്മവിശ്വാസം നൽകുന്നു.അപ്പൂപ്പൻ വന്നതിനുശേഷം കളിച്ചുരസിക്കാം എന്ന ശുഭപ്രതീക്ഷയോടെ ചിന്നുക്കുട്ടി കാത്തിരിക്കുന്നു.
                    അനഘ.എസ്.
                              9:B