എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം
016 ൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആരംഭിച്ചു. വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തിക്കൊണ്ട് വിദ്യാർഥികൾക്കും,സ്കൂളിനും, നാടിനും മാതൃകയായ ഒരു യൂണിറ്റ് ആണ് സ്കൂളിന്റെ എൻഎസ്എസ് യൂണിറ്റ്.2021ൽ മലപ്പുറം ജില്ലയിലെ മികച്ച നാഷണൽ സർവീസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായി മുഹ്സിൻ ചോലയിലിനെയും തിരഞ്ഞെടുത്തു.സ്കൂൾ നടത്തിയ പ്രധാന പ്രോഗ്രാമുകൾ താഴെ കൊടുക്കുന്നു.
ഉപ്പിലിട്ട ഓർമ്മകൾ
അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വയോജന സംഗമത്തിലെ ചർച്ചകളും ഓർമ്മകളും പങ്കുവയ്ക്കലും നടന്നു. നൂറിലേറെ വയോജനങ്ങളാണ് സംഗമത്തിന് എത്തിയത്. പഴയ തലമുറയുടെ അറിവിനു അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവും ആദരം നൽകാനാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്ന പുതുതലമുറയ്ക്ക് പഴയ തലമുറകളുടെ അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനം കൈമാറാനുള്ള മികച്ച ഒരു വേദിയായി സംഗമം. ഒട്ടേറെ പരിപാടികൾ ശ്രദ്ധേയമായിരുന്നു വയോജന ദിനാചരണം. 'ഓർമ്മ കൂട്ട്', 'രുചി കൂട്ട്', 'ചോദ്യ കൂട്ട്' എന്നീ വ്യത്യസ്ത പ്രോഗ്രാമുകൾ ചടങ്ങിൽ നടത്തി. ചടങ്ങ് ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള
സഹപാഠിക്കൊരു വീട്പ ദ്ധതിക്കു വേണ്ടി കൂട്ടായ്മയുടെ കൈപുണ്യം ഭക്ഷ്യമേള നവ്യാനുഭൂതിയായി. സ്വന്തമായി ഒരു വീട് എന്ന രണ്ട് സഹപാഠികളുടെ സ്വപ്നം പൂവണിയിക്കാൻ മറ്റു കൂട്ടുകാർ കൈകോർത്തപ്പോൾ രക്ഷിതാക്കളും അയൽവാസികളും നാട്ടുകാരും അതിന് പിന്തുണയേകി.സ്കൂൾ കുട്ടികൾ തയാറാക്കിയ 50 സ്റ്റാളുകൾക്ക് പുറമെ പൂർവ്വ വിദ്യാർഥികൾ ഒരുക്കിയ ഒരുമ-92 സ്റ്റാളും, അധ്യാപകരുടെ 'ഉസ്താദ്കുശിനി' സ്റ്റാളും ശ്രദ്ധേയമായി. ലൈവ് കിച്ചൻ, ഇഷൽ തക്കാരം,നാട്ടു ചന്ത, ഉസ്താദ് കുശിനി, മെഹന്തി ഫെസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സ്കൂളിലെ നിർധനരായ രണ്ട് വിദ്യാർഥികൾക്ക് വീടെടുത്ത്നൽകുന്നത്. ഉമ്മമാർ വീടുകളിൽ നിന്നുംപാചകം ചെയ്തുകൊണ്ട് വന്ന വ്യത്യസ്തയിനം വിഭവങ്ങളാണ് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ വിൽപനക്കെത്തിയത്.തൽസമയം ഉണ്ടാക്കിയ രുചികരമായ ഭക്ഷണ സാധനങ്ങളും, നാടൻ ഉൽപന്നങ്ങളുടെ നാട്ടുചന് യും,മേളക്ക് മാറ്റുകൂട്ടി. 80 ഇനം വ്യത്യസ്തയിനം ബിരിയാണികളുടക്കം 500 ൽപരം രുചികരമായ ഭക്ഷണ സാധനങ്ങളാണ് ഭക്ഷ്യ മേളയിലെത്തിയത്. ഭക്ഷ്യമേള യിലൂടെ 23.5 ലക്ഷം രൂപയാണ് ലഭിച്ചത്. ഭക്ഷ്യ മേള കോഴിക്കോട് ഹൈസൺ ഹെരിറ്റേജ് എക്സിക്യൂട്ടീവ് ഷെഫ് ബിജു മാത്യു ഉദ്ഘാടനം ചെയ്തു.
മനുഷ്യ ഇന്ത്യ
സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായാണ് ഊർങ്ങാട്ടിരിയിൽ ലഹരിക്കെതിരെ ബോധവത്കരണത്തിന് വേറിട്ട പരിപാടി നടത്തി. മൈത്ര സ്റ്റേഡിയത്തിൽ വർണാഭമായ വേഷവിധാനം ചെയ്ത വിദ്യാർത്ഥികൾ ഒന്നിച്ചുചേർന്ന് ഭാരതത്തിന്റെ മാതൃക നിർമ്മിക്കുകയും അതിനുചുറ്റും പൊതുജനങ്ങൾ കൈകോർത്തുപിടിച്ച് മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് വിദ്യാർഥികൾ ലഹരിവിരുദ്ധ ബോധവത്കരണം നടത്തിയത്. നാട്ടുകാരും പങ്കെടുത്തു. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുജനങ്ങൾക്കായി നടത്തിയ 'അറിവരങ്ങ്' ക്വിസ് മത്സരത്തിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ
ലോകത്ത് 2030ഓടെ സുസ്ഥിര വികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും സാധ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളെ ' ( sustainable development goals) മാതൃകയാക്കാൻ സ്കൂളിലെ വിദ്യാർഥികൾ. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് 2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വികസനലക്ഷ്യങ്ങളുടെ വാർഷികാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പുതിയ ലോകം സൃഷ്ടിക്കാനുള്ള ആഗോള കൂട്ടായ്മയുടെ ഭാഗമാവാൻ സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തീരുമാനിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന യൂത്ത് മൈൻഡ് (youth mind) ഇന്റർനാഷണൽ എൻ ജി ഒ യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ഗ്ലോബൽ ആക്ഷൻ ഇവന്റിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുകയും അവയെ മാതൃകയാക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു പരിപാടി പ്രിൻസിപ്പാൾ കെടിഎം മുനീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് മൂവ്മെന്റ് ഇന്റർനാഷണൽ ചെയർമാൻ അബൂ സാലി ഒ കെ 17 ലക്ഷ്യങ്ങളെ പരിചയപ്പെടുത്തി.
ദണ്ഡിയാത്ര
ഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ, ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികത്തിൽ, ദേശീയ സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ഇന്ത്യൻ ദേശീയതയെ നിർവചിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരം, കാലത്തിന്റെ കെട്ട മൂല്യങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി കൗതുകക്കാഴ്ചക്കപ്പുറം ആശയഗാംഭീര്യത്തിന്റെ ആവിഷ്കാരം, അതു പ്രസരിപ്പിക്കുന്ന മൂല്യം കൊണ്ടു തന്നെ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി. ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ നേതൃത്വം നൽകിയ ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ, ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായി വിദ്യാർത്ഥികൾ വേഷമിട്ടു. സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ എന്നിങ്ങനെ ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രമുഖരും പ്രഗത്ഭരുമായ ദേശീയ പ്രസ്ഥാന നേതാക്കളായും വിദ്യാർത്ഥികൾ വേഷം പകർന്നു. അരീക്കോട് വില്ലേജ് ഓഫീസിന് സമീപം സജ്ജീകരിച്ച ആശ്രമത്തിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് നാട്ടുകാരും വിദ്യാർത്ഥികളും യാത്രക്കാരുമായ ആയിരങ്ങൾ അനുഗമിച്ചു. യാത്രയ്ക്കിടെ ഗാന്ധിക്കും അനുചരർക്കും സ്വീകരണം നൽകിയ അസലാലി, നവാഗം, ആനന്ദ്, സൂററ്റ് നവസാരി തുടങ്ങിയ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പുനരാവിഷ്കരിച്ചു. ദണ്ഡിയാത്രാ വേളയിൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ മലയാളാവിഷ്കാരം വിസ്മയകരമായി. യഥാർത്ഥ ദണ്ഡി യാത്രയെ ഓർമിപ്പിക്കുമാറ് യാത്രാ വീഥിക്കിരുവശവും സ്ത്രീകളും കുട്ടികളും നാട്ടുകാരുമായ ആയിരങ്ങൾ യാത്രക്ക് ആശീർവാദവും ഐക്യദാർഢ്യവുമായി അണിനിരന്നു. പുഷ്പവൃഷ്ടിയും പൂമാലയുമായി സ്ത്രീകളും കുട്ടികളും ഗാന്ധിയെയും അനുചരന്മാരെയും സ്വീകരിച്ചു. താഴത്തത്തങ്ങാടിയിൽ, ചാലിയാർ പുഴയോരത്ത് പ്രതീകാത്മകമായി ഉപ്പു കുറിക്കിക്കൊണ്ട് ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിന്റെ സമാപനത്തിന് തടിച്ചുകൂടിയ ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.