മഴയോട് മാത്രമായ്
പറയുവാനുണ്ടേറെ
ഒരു നൂറു കാര്യങ്ങൾ
കേൾക്കുകില്ലേ?
വേനലിൽ പെയ്യുന്ന
മഴയോടെനിക്കെന്നും
പ്രണയമാണെന്നെന്റെ
മുല്ല ചൊല്ലി
ഇനിയെന്റെ പൂക്കൾ
അടർന്നു പോയെന്നാലും
പഴി ചൊ ല്ലുകില്ലെന്നെൻ
കൊന്ന ചൊല്ലി
തേൻ തുള്ളികൾ പോലെൻ
ഇതളിൽ മഴത്തുള്ളി
ഒളി കൂട്ടിയെന്നെന്റെ
റോസ ചൊല്ലി
മഴ പെയ്ത നേരത്ത്
നനയാതെ ചേമ്പില
താളത്തിലാടുന്നു
ചാഞ്ചാടുന്നു
കുമ്പിട്ട് പോയൊരെൻ
ഇലകളൊന്നാകവേ
മഴയിൽ കുളിച്ചെന്നു
വാഴ ചൊല്ലി
പറയുവാനാവില്ല
സന്തോഷമെത്രയെന്ന്
ഇളകും മുരിങ്ങയും
ചൊല്ലിയപ്പോൾ
ഇനിയെന്റെ ചില്ലയിൽ
തളിരുകൾ വന്നിടും
നിറവോടെ കറിവേപ്പും
ചൊല്ലിയപ്പോൾ