കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/നാടോടി വിജ്ഞാനകോശം

പുളിങ്കുന്ന് ദേശവും കൈപ്പുഴ രാഞ്ജിയും  (ഐതീഹമാല ചാപ്റ്റർ 35 )

പുളിങ്കുന്ന് ഗ്രാമത്തിന്റെ പടിഞ്ഞാറേ തീരത്ത് വേമ്പനാട്ടു കായലിന്റെ തലോടലേറ്റ് കിടക്കുന്ന പ്രദേശമാണ് കായൽപ്പുറം. നെല്ലും തെങ്ങും സമൃദ്ധമായി വിളയുന്ന കായലിന്റെ ഓരത്തുള്ള പ്രദേശം ആയതുകൊണ്ടാകാം കായൽപ്പുറം എന്ന് വിളിക്കപ്പെടുന്നത്. രാജഭരണ കാലത്തിന്റെ അവശേഷിപ്പ് എന്നോണം ഈ കൊച്ചു പ്രദേശത്തിന്റെ അതിരിനോട് ചേർന്ന് മാത്തൂർ കളരിയും കാവും ഇന്നും കാണാം. പതിനെട്ടാം നൂറ്റാണ്ടിലെ പൂർവ്വാർദ്ധത്തിൽ തെക്കുംകൂറിന്റെ ശാഖയിൽപെട്ട കൈപ്പുഴ കൊട്ടാരത്തിലെ ഒരു രാജ്ഞിയെ കൂട്ടിരിപ്പ് മുറിയിൽ ഭാര്യയാക്കി ചെമ്പകശ്ശേരി രാജാവ് പുളിങ്കുന്നിന്റെ ഭരണം അവരെ ഏൽപ്പിച്ചിരുന്നു . മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യം  ചെമ്പകശ്ശേരി ആക്രമിച്ചപ്പോൾ പരിഭ്രാന്തയായ കൈപ്പുഴ രാജ്ഞി മക്കളോടൊപ്പം സ്വന്തം നാടായ കുടമാളൂരോട്ട് പാലായനം ചെയ്യാൻ പരിശ്രമിച്ചു. സഹായത്തിനു വേണ്ടി അവർ പുളിങ്കുന്നിലെ നായർ പ്രമാണിമാരുട് അഭ്യർത്ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. രാജിയുടെ നിസ്സഹായ അവസ്ഥയിൽ അലിവു തോന്നിയ ഏതാനും നസ്രാണികൾ ചേർന്ന് വള്ളത്തിൽ നാട്ടിലെത്തിച്ചു. പോകുന്ന സമയത്ത് "പുളിങ്കുന്നിലെ നായന്മാർ നശിച്ചു പോകട്ടെ എന്നും നസ്രാണികൾക്ക് മേൽഗതി ഉണ്ടാകട്ടെ" എന്ന് ശപിക്കുകയും ചെയ്തു എന്ന പരാമർശം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കാണാം. കാലഗതിയിൽ നാലുകെട്ടും കൊട്ടാരവും പൊളിക്കപ്പെട്ടെങ്കിലും കളരിയും കാവും ഇന്നും സംരക്ഷിക്കപ്പെടുന്നു.