കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും,
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും-
ഭൂതകാലത്തിന്റെ സാക്ഷ്യം!
അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സില്ലാത്തോർ
മുത്തിനെ പോലും കരിക്കട്ടയായ്കണ്ട
ബുദ്ധി ഇല്ലാത്തവർ നമ്മൾ;
മുഗ്ദ്ധ സൗന്ദര്യത്തെ വൈരുപ്യമാക്കുവാ-
നൊത്തൊരുമിച്ച് അവർ നമ്മൾ!
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടി തെളിച്ചു
കാതര ചിത്തമെന്നത്രയോ പക്ഷികൾ
കാണാമറയത്ത് ഒളിച്ചു!
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ
വന്മര ചില്ലകൾതോറും
പൂത്തുനിന്നൊരു ഗതകാലസൗരഭ്യ-
പൂരിത വർണ്ണപുഷ്പങ്ങൾ
ഇന്നിനി ദുർല്ലഭം - മാമര ചില്ലക-
ളൊന്നാകെ നാം വെട്ടിവീഴ്ത്തി !
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാം-
ഇത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാറില്ലാത്തൊ
രത്യാഗ്രഹികളെ പോലെ !
വിസ്തൃത നീലജലാശയങ്ങൾ ജൈവ-
വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം മാലിന്യ -
കണ്ണുനീർ പൊയ്കകളന്യേ!
പച്ച പരിഷ്കാരത്തേൻ കുഴുമ്പുണ്ടു നാം
പുച്ഛിച്ചു മാതൃ ദുഗ്ദ്ധത്തെ!!