നമ്മുടെ മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ മലയാളിക്കുമുണ്ട്. നിരന്തരമായ പരിശീലനംകൊണ്ട് ഏത് ഭാഷയിലും നൈപുണ്യം നേടുവാൻ നമ്മുക്ക് കഴിയും. എന്നാൽ വികാരത്തിൻ്റെയും ചിന്തയുടെയും കലവറയിൽ അന്യഭാഷയ്ക്ക് കടന്നുചെന്ന് പ്രതികരണം നടത്തുവാൻ ഒരിക്കലും കഴിയുകയില്ല. അതിന് മാതൃഭാഷതന്നെ വേണം.
മിണ്ടിത്തുണ്ടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേൽ അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ
സമ്മേളളിച്ചീടുന്നു ഒന്നാമതായ്
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മതൻ ഭാഷ താൻ
മഹാകവി വള്ളത്തോളിൻ്റെ ഈ വഴികൾ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. മാതൃഭാഷ അമ്മയുടെ മുലപ്പാലിനൊപ്പം കുഞ്ഞിനെ ഉണർത്തുന്നതാണ്. നാമെല്ലാം നമ്മുടെ മാതൃഭാഷയെക്കുറിച്ച് ഊറ്റം കൊള്ളുമ്പോഴും ആ ഭാഷയെ സംരക്ഷിക്കുന്നതിന് നമ്മുക്ക് സാധിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കിൽതന്നെ അത് എത്ര മാത്രം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.