കൊറോണ നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ അന്തിക്കു മന്തി അടിച്ചോരെല്ലാം ചമ്മന്തിനുള്ളി നുണഞ്ഞീടുന്നു കാറിലിരുന്നു പറന്നോരെല്ലാം കാവലിരിപ്പാണാ പൂമുഖത്ത് മട്ടത്തിൽ വെട്ടിയൊതുക്കുവാനായ് മുടിവെട്ടുകാരാരുമീ നാട്ടിലില്ല കൂട്ടുകാർ അന്യോന്യം വെട്ടിടുന്നൂ മൊട്ടത്തലകൾ നിറഞ്ഞീടുന്നൂ ഊറ്റം പറഞ്ഞു നടന്നവനും ചെറ്റക്കുടിലിൽ കഴിഞ്ഞവനും മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി തീറ്റയ്ക്കു വല്ലതും കൊയ്തിടുന്നൂ മക്കളപ്പോറ്റുന്ന പാടറിഞ്ഞു ചക്കക്കുരുവിൻ രുചിയറിഞ്ഞു ചിക്കനും മട്ടനും പോത്തുമില്ലാ നാളുകൾഅങ്ങനെ നീങ്ങിടുന്നു മുഷ്ടി ചുരുട്ടിയ യൗവ്വനങ്ങൾ കത്തിക്കയറിയ ഭാഷണങ്ങൾ ശബ്ദകോലാഹലാഘോഷങ്ങൾ എല്ലാം നിലച്ചു നിശബ്ദമായി തോരണം തൂക്കിയ പന്തലില്ലാ പളപള മിന്നും വെളിച്ചമില്ല മങ്കമാർ താളത്തിൽ പാട്ടു പാടും മാമാങ്കക്കല്യാണം ഒന്നുമില്ല തമ്മിലടിയും കലഹമില്ല വണ്ടിയിടിച്ചു മരണമില്ല തെണ്ടിനടന്നൊരാഭിക്ഷക്കാരും പോയതെങ്ങാണന്നറിയുകില്ല മട്ടത്തിൽ കയ്യുകൾ സോപ്പിടേണം കൂട്ടത്തിൽ നിന്നങ്ങകന്നിടേണം വെട്ടത്തിറങ്ങാതെ നോക്കിടേണം വീട്ടിനകത്തു കഴിഞ്ഞിടേണം