സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മൂന്ന് മണി

Schoolwiki സംരംഭത്തിൽ നിന്ന്
മൂന്ന് മണി

"എന്റെ ഡോക്ടറേ! അയാളുടെ കാര്യം വലിയ കഷ്ടമാണ്. ജീവിക്കാൻ പോലും താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാ? ജീവിക്കണം എന്ന് സ്വയം ഒരു ആഗ്രഹം വേണം." മരുന്ന് എടുക്കുന്നതിനിടയിൽ നഴ്സ് ഇങ്ങനെ പിറുപിറുക്കുന്നത് കേട്ട് ഡോക്ടർ ചോദിച്ചു- "എന്തു പറ്റി സിസ്റ്ററേ? എന്താ കാര്യം?"

"എന്ത് പറയാനാ ഡോക്ടറെ? അയാൾ പറയുവാ- എന്നെ മറക്കരുത് സിസ്റ്ററെ, ഞാൻ ഈ രാത്രി തന്നെ പോകും. അങ്ങ് ആകാശത്തേക്ക്ന്ന്."ഒരു നെടുവീർപ്പിട്ടുകൊണ്ട് നഴ്സ് പുറത്തേക്ക് പോയതും ഡോക്ടറുടെ ചിന്ത പിന്നെ അയാളെപ്പറ്റിയായി. ശരിയാണ്. ഇങ്ങനെ ഒരാൾക്ക് മാറാൻ സാധിക്കുമോ? അന്ന് സമ്പർക്കത്തിലുള്ളതിനാൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചപ്പോൾ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു- "ഒരു പനി പോലും ഇല്ല. പിന്നെയല്ലേ കോവിഡ്. എനിക്ക് ഒന്നുമില്ല. പിന്നെ വെറുതെ നിങ്ങളുടെ ഒരു സമാധാനത്തിനു വേണ്ടിയാ......" ചിരിച്ചുകൊണ്ട് ഡോക്ടർ അയാളെ പരിശോധിച്ചു. ആദ്യ ടെസ്റ്റ് പോസിറ്റീവ് ആയ ദിവസം ഇപ്പോഴും ഓർക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ തിരിച്ചു വീട്ടിൽ പോകുമല്ലോ എന്ന് സന്തോഷത്തിൽ ആയിരുന്നു അയാൾ. വിവരം പറയാൻ മുറിയിൽ ചെന്നപ്പോൾ തന്നെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു- "ഈ കോറോണയൊക്കെ കഴിഞ്ഞിട്ട് ഞാൻ നിങ്ങൾക്ക് നല്ലൊരു ട്രീറ്റ് തരുന്നുണ്ട്." പരമാവധി ആഘാതം കുറച്ച് അത് പറയാനാണ് ശ്രമിച്ചത്. പക്ഷേ അയാളുടെ ഭാവം വളരെ പെട്ടെന്ന് മാറി. മുഖത്തെ ചിരി മാഞ്ഞു. കുറെ നേരം വിദൂരതയിലേക്ക് നോക്കി ഇരുന്ന ശേഷം അയാൾ പതിയെ പറഞ്ഞു-"അപ്പോൾ ഞാനും......" അന്ന് മുഴുവൻ അയാൾ ആരോടും സംസാരിച്ചില്ല. എന്ത് ചോദിച്ചാലും ഉണ്ട് ഇല്ല ഇങ്ങനെയൊക്കെ മറുപടി ഒതുങ്ങി. വർത്തമാനം കുറഞ്ഞു. പെട്ടെന്നറിഞ്ഞതിന്റെ വിഷമമായിരിക്കും ശരിയായിക്കോളും എന്നൊക്കെ കരുതി. പക്ഷെ സ്ഥിതി മോശമായി. പോസിറ്റീവായി തുടർന്ന് മൂന്ന് റിസൾട്ടുകൾ കൂടി കഴിഞ്ഞതും അയാൾ ഏതോ മനോരാജ്യത്തിലെക്ക് കടന്നു. എന്നിട്ടാണിപ്പോ ഇങ്ങനെ. അയാളെ ചെക്ക് ചെയ്യാനായി ഡോക്ടർ അയാളുടെ മുറിയിലേക്ക് നടന്നു. അവിടെ അയാൾ തീരെ അവശനായി കണ്ണടച്ചു കിടക്കുകയായിരുന്നു. താൻ വരുന്ന ശബ്ദം കേട്ടതും അയാൾ കണ്ണ് തുറന്നു. "ആ ഡോക്ടർ! ഞാൻ കാണാൻ ഇരിക്കുവായിരുന്നു. റിസൾട്ട് വന്നോ? ഇല്ലല്ലേ. ഇനി അതൊക്കെ എന്തിനാ. ഇന്ന് രാത്രി മൂന്ന് മണി ആകുമ്പോഴേക്കും ഞാൻ പോകും ഡോക്ടറെ!" ഉള്ളിലുണ്ടായ നടുക്കം മറച്ചുവച്ചുകൊണ്ട് ഡോക്ടർ ചോദിച്ചു- "മൂന്ന് മണിയോ? അതെന്താ അങ്ങനെ? ആരാണ് ഈ വിഡ്ഢിത്തമൊക്കെ പറയുന്നത്?"

ചെറു ചിരിയോടെ അയാൾ പറഞ്ഞു-"എനിക്കറിയാം! എന്റെ മനസ്സ് പറയുന്നു. ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ എനിക്ക് ബാക്കിയുള്ളൂ."

"അതെയതെ! ഓരോന്ന് ചിന്തിച്ച് തല കളയണ്ട. കിടന്നോ."അയാൾ ചെറുചിരിയോടെ കണ്ണടച്ചു.

പിറ്റേന്ന് നെഞ്ചിടിപ്പോടെയാണ് ഡോക്ടർ അയാളുടെ മുറിയിലേക്ക് നടന്നത്. അയാളുടെ റിസൾട്ടിന് കൂടുതൽ കനം ഉള്ളതായി തോന്നി. തുറന്നു നോക്കിയിട്ടില്ല. മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ഡോക്ടർ ആ കവർ തുറന്നു നോക്കി. ഒരു ദീർഘനിശ്വാസം അയാളിൽ നിന്ന് പുറപ്പെട്ടു. കനത്ത ശ്വാസവുമായി ഡോക്ടർ ആ മുറിയിലേക്ക് കടന്നു. പക്ഷേ അവിടെ കണ്ട കാഴ്ച ഡോക്ടറെ അത്ഭുതപ്പെടുത്തി. ചിരിച്ചുകൊണ്ട് നഴ്സിനോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന അയാൾ. ഡോക്ടറുടെ കണ്ണ് ക്ലോക്കിലേയ്ക്ക് നീണ്ടു.

"ഇപ്പോൾ എന്തു തോന്നുന്നു? " ഡോക്ടർ അയാളുടെ അടുത്തെത്തി ചോദിച്ചു. "കുറച്ചധികം കുറ്റബോധവും കുറെ ആശ്വാസവും!"ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. കുറ്റബോധം എന്തിനാണെന്ന് മനസ്സിലായില്ല, ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി. "ഇന്നലെ മൂന്ന് മണി നോക്കിയിരുന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞ് എഴുന്നേറ്റു നോക്കിയപ്പോൾ സമയം പന്ത്രണ്ടു മണി. കുറച്ചും കൂടി കഴിഞ്ഞെഴുന്നേറ്റപ്പോൾ ഒന്നേകാൽ. പിന്നെ ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ മുറി നിറയെ നല്ല വെളിച്ചം. "നല്ലോണം ഉറങ്ങിയല്ലേ?" അടുത്ത് നിന്ന സിസ്റ്റർ ചോദിച്ചു. "സമയമെന്തായി?" ഞാൻ തിരിച്ചു ചോദിച്ചു. "മണി ഒമ്പതായി." പക്ഷെ ഡോക്ടർക്കറിയോ? ആ ക്ലോക്കിൽ അപ്പോഴും സമയം രണ്ടേമുപ്പതായിരുന്നു. ഇതും പറഞ്ഞുകൊണ്ട് അയാൾ പൊട്ടിചിരിച്ചു. ഡോക്ടർ വീണ്ടും ക്ലോക്കിലേക്ക് നോക്കി. സമയം മൂന്നേമുക്കാൽ. അപ്പോൾ വല്ലാത്ത ഒരു ആത്മസംതൃപ്തി ഉള്ളിൽ നിറയുന്നത് ഡോക്ടർ തിരിച്ചറിഞ്ഞു.

"തന്റെ റിസൾട്ട് വന്നു. നെഗറ്റീവാണ്." അയാൾ ഡോക്ടറുടെ മുഖത്തേക്ക് നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ചു.

തിരിച്ചു നടക്കുമ്പോൾ പോക്കറ്റിൽ എന്തോ ഭാരം പോലെ. ഡോക്ടറുടെ കൈ പോക്കറ്റിലേക്ക് നീണ്ടു. ക്ലോക്കിന്റെ സമയം തിരിക്കുന്ന കീയിൽ കൈ മുട്ടിയപ്പോൾ അയാൾ ചിരിച്ചു.സമയമറിയാനൊരാഗ്രഹം. അയാളുടെ കണ്ണു വാച്ചിലേക്ക് നീണ്ടു.

നാദിയ അൻവർ
9 ബി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ