ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/മനുഷ്യമനസ്സിനെ കൂട്ടിക്കെട്ടി ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യമനസ്സിനെ കൂട്ടിക്കെട്ടി ഒരു കൊറോണ കാലം

ഇരുൾ നിറഞ്ഞ ഏകാന്തമായ ടാറിട്ട റോഡ്. എങ്ങും നിശബ്ദത നിറഞ്ഞിരിക്കുന്നു. മഴ പെയ്തു തോർന്ന ആ റോഡിൽ രാത്രിയുടെ നിലാവെട്ടം ഒരു സ്ഫടിക കഷ്ണത്തിൽ എന്ന പോലെ പ്രതിഫലിക്കുന്നതുകാണാം. പടിഞ്ഞാറു ദിശയിൽ നിന്നും വീശുന്ന ഇളം കാറ്റു റോഡിനു ഇരുവശവും നിൽക്കുന്ന മരച്ചില്ലകളിൽ തഴുകിത്തടഞ്ഞ് അവളിൽ വന്നെത്തിക്കൊണ്ടിരുന്നു. ഇതെല്ലാം ആസ്വദിച്ചു ആ പെൺകുട്ടി ആ പാതയിലൂടെ നടക്കുകയായിരുന്നു.പെട്ടന്നാണവൾ ശ്രദ്ധിച്ചത്. താനിത്രയും നേരം തനിച്ചാണ് നടന്നിരുന്നത്. എന്നാലിപ്പോൾ, തന്നെയാരോ പിന്തുടരുന്നത് അവൾ മനസ്സിലാക്കി. പെട്ടന്നവൾ തിരിഞ്ഞു നോക്കി. പക്ഷെ ആരെയും കാണുന്നില്ല. താൻ വന്ന വഴി തികച്ചും ശൂന്യം. അവൾ വീണ്ടും നടക്കുവാൻ തുടങ്ങി. എന്തെല്ലാമോ ചിന്തിച്ച് തന്നെയാരോ പിന്തുടരുന്നുണ്ടെന്ന തോന്നലിൽ നിന്നും അവൾ സ്വയം തെന്നിമാറി. സൂചി താഴെ വീണാൽ കേൾക്കാം എന്നത് പോലെ നിശബ്ദത പരന്നിരുന്നു ആ വഴിയിൽ. പെട്ടന്നാണ് അവളുടെ പിന്നിൽ നിന്നും അട്ടഹാസം മുഴങ്ങികേട്ടത്. അവൾ വിറച്ച് തിരിഞ്ഞു നോക്കി. ഭയാനകമായ ഒരു ഭീകരരൂപം. തന്നെക്കാൾ മൂന്നിരട്ടി ഉയരവും ഉരുണ്ടതും ചുമന്നതുമായ ശരീരം. ശരീരം നിറയെ ഗദ പോലുള്ള കൊമ്പുകൾ. ഭയം കൊണ്ട് ഇപ്പോൾ കുഴഞ്ഞു വീഴുമെന്ന അവസ്ഥയിലായിരുന്നു അവൾ. തെല്ലൊരു പരിഹാസത്തോടെ ഭീകരജീവി തന്നെ സ്വയം അവൾക്കു പരിചയപ്പെടുത്തി. "ഞാൻ കൊറോണ വൈറസ്. ചൈന രാജ്യത്താണ് എന്റെ ജനനം. എന്നാൽ ഇന്ന് ഞൻ ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചുകൊണ്ട് ഇരിക്കുകയാണ്. എന്തിനാണെന്നോ? ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എന്റെ ശക്തിയെ പകർത്തിവിടുക, അതാണെന്റെ ലക്ഷ്യം. ഇന്ന് ഈ ലോകത്തിലെ അനവധി ആളുകൾ എന്റെ ശക്തിയിൽ പ്രാണൻ വെടിഞ്ഞു വീഴുകയാണ് " അത് പറയുമ്പോൾ ആ ഭീകരമുഖത്തു എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു. ഏതോ വലിയ യുദ്ധത്തിൽ ജയിച്ച പോരാളിയുടെ സന്തോഷം. കൊറോണ തന്റെ കൈകൾ അവൾക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. "വരൂ, നമുക്ക് പോകാം. നിന്റെ കൈകളിൽ എനിക്ക് വസിക്കാൻ ഇടം വേണം." അവൾ ഭയന്ന് ഓടുവാൻ തുടങ്ങി. കൊറോണ അവളെ പിന്തുടർന്നുകൊണ്ടേ ഇരുന്നു. ഓടിയോടി നാലുവശത്തേക്കും വഴിയുള്ള ഒരു റോഡിൽ ആണ് അവൾ ചെന്നെത്തിയത്. നാലുവശത്തുനിന്നും കുറേ ആളുകൾ അവളെപ്പോലെ തന്നെ ഭയന്ന് ഓടുന്നത് അവൾ കണ്ടു. ആ പെൺകുട്ടിയും ആളുകളും കൂടി ഒരുമിച്ചു ഓടുവാൻ തുടങ്ങി. കൊറോണ അവർക്കു പിന്നാലെയും. അങ്ങനെ അവരെല്ലാം ഓടി ഒരു വഴിയിലെത്തി. അവിടെ അവർ കണ്ടത് കുറേ പോലീസുകാരെയും ഡോക്ടർമാരെയും നഴ്സുമാരെയും ആണ്. അവർ തിരിഞ്ഞു നോക്കി. കൊറോണ അവരിൽ നിന്നും അൽപ്പം അകലെയാണ്. ഡോക്ടർമാരിൽ ഒരാൾ അവർക്കു നേരെ നടന്നുവന്ന് ആ പെൺകുട്ടിയെ മാസ്ക് അണിയിപ്പിക്കുകയും കയ്യിൽ സാനിറ്റൈസർ ഒഴിച്ചതിനു ശേഷം വൃത്തിയാക്കിക്കുകയും ചെയ്തു. ബാക്കി ഡോക്ടർമാരും നഴ്സുമാരും ചേർന്ന് മറ്റുള്ളവരെയും ഇതുപോലെ ചെയ്യിപ്പിച്ചു. പോലീസുകാരെല്ലാം ചേർന്ന് ആ ആൾക്കൂട്ടത്തിനു ഒരു മനുഷ്യമതിൽ പണിതു. കൊറോണ അവർക്കടുത്തെത്തി. ആളുകളും പോലീസുകാരും നഴ്സുമാരും ഡോക്ടർമാരും ചേർന്ന് കൊറോണയെ നശിപ്പിക്കാൻ ശ്രമിച്ചു. ആളുകൾ ഒരുമിച്ചു ഒരേ മനസ്സോടെ പറഞ്ഞു. "ഇത് എന്റെയോ ഇവന്റെയൊ ലോകമല്ല. നമ്മുടെ ലോകമാണ്.ഈ ലോകത്തിനെ തകർക്കാൻ വരുന്നവനെ ഞങ്ങൾ ഒരുമിച്ച് നശിപ്പിക്കും." ആ യുദ്ധത്തിൽ കുറേ ആളുകളും ഡോക്ടർമാരും നഴ്സുമാരും മരിച്ചു വീണു. എന്നാലും അവരാരും പിന്മാറാതെ പൊരുതിക്കൊണ്ടേ ഇരുന്നു. ആളുകളുടെ കരച്ചിലും കൊറോണയുടെ അട്ടഹാസവും ആ പെൺകുട്ടിയുടെ തലയ്ക്കുചുറ്റും മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അവൾ കൈകൊണ്ട് ചെവി മൂടി അലറുവാൻ തുടങ്ങി. പെട്ടന്നവൾ തന്റെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. സ്ഥലകാലബോധമില്ലാതെ അവൾ ചുറ്റും നോക്കി. അപ്പോഴാണ് അവൾ മനസ്സിലാക്കിയത്. താൻ ആ റോഡിൽ കൊറോണയുമായി പൊരുതുകയല്ല. തന്റെ വീട്ടിലെ മുറിയിൽ സുഖമായി ഉറങ്ങുകയായിരുന്നു. അവൾ ഒരു ദീർഘശ്വാസം വലിച്ചു. എന്നിട്ടാശ്വസിച്ചു. പെട്ടന്നാണവൾ ചിന്തിച്ചത്.കുറെയധികം ഡോക്ടർമാരും പോലീസുകാരും നഴ്സുമാരും ഈ ലോകത്തിനു വേണ്ടി ഇപ്പോഴും പൊരുതുകയല്ലേ. ഇന്നവൾ അവരുടെ വാക്കുകളെ ലംഘിച്ചാൽ അതിന്റെ ഭവിഷ്യത്ത് അവൾക്കുമാത്രം അല്ല. അവളുടെ പ്രിയപ്പെട്ടവർ ഉൾപ്പെടുന്ന ഈ ലോകത്തിനാണ്. ആ ചിന്ത എല്ലാവർക്കുമുണ്ടായിരുന്നെങ്കിൽ ! സ്വപ്നത്തിൽ ആ ആളുകൾ പറഞ്ഞതുപോലെ അവന്റെയൊ നിന്റെയോ കാര്യം അല്ലെ എന്ന് ചിന്തിക്കാതെ ഇത് നമ്മുടെ ലോകത്തെ അലട്ടുന്ന പ്രശ്നമാണെന്ന് ചിന്തിച്ച് മനസ്സുകൊണ്ട് അടുത്തും ശരീരം കൊണ്ട് അകന്നും നിന്ന് പൊരുതിയാൽ തീരാവുന്നതേയുള്ളു ഏതൊരു കൊറോണയും.

സൂര്യ സുരേന്ദ്രൻ
9H ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ