ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/ഒരു കൊറോണകാലം........

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണകാലം
അമ്മ കോണിപ്പടി കയറുന്നതിനിടെ ചിന്തിച്ചു.

ഇതുവരെ എന്താ അപ്പു ഉണരാത്തത്?ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം അവനിച്ചിരി മടി തുടങ്ങിയിട്ടുണ്ട്.

ജനാലയക്കരികിൽ ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ ഉണർന്ന് കമഴ്ന്ന് തലപൊക്കി ജനലിലൂടെ വിഷണ്ണനായി പുറത്തേയ്ക്ക് നോക്കി കിടക്കുകയാണ്.കൂട്ടുകാരിലൂടെയും അദ്ധ്യാപകരിലൂടെയും ലഭിക്കേണ്ട മാനസികോല്ലാസം നഷ്ടപ്പെട്ട കുട്ടി.

മിനുട്ടുകൾക്കുള്ളിൽ പത്തുനൂറു വാഹനങ്ങൾ കടന്ന്പൊയ്ക്കൊണ്ടിരുന്ന ഈ റോഡിൽ,ഒരൊറ്റ പരിചയക്കാർ പോലുമില്ലല്ലോ അമ്മേ?തൊട്ടടുത്ത കടയുടെ മുന്നിലാകട്ടെ വെള്ളവും സാനിറ്റെൻസറും.

"കൊറോണ മാറട്ടെ എല്ലാം ശരിയാകും"

കണ്ണും തിരുമി കോട്ടുവായുംവിട്ട് വരാന്തയിൽ ഇരിക്കുമ്പോഴാണ് പാൽക്കാരൻ വർഗ്ഗീസ് ചേട്ടന്റെ വരവ്. വർഗ്ഗീസ് ചേട്ടനും മാസക് വച്ചിരിക്കുന്നു.പല്ലുവീണ ആ വായിൽ നിന്നുതിരുന്ന ആ സ്നേഹം നിറഞ്ഞ ചിരിക്ക് മറ പിടിച്ചിരിക്കുന്നതുപോലെ.ഗ്രാമീണ ചന്തമുള്ള ആ ചിരിക്ക് പട്ടണത്തിന്റെ പത്രാസിന്റെ മുഖപടമിട്ടതുപോലെ.

വളരെ നിർബന്ധിച്ചാണ് അമ്മ അപ്പുവിനെ പ്രാതൽ കഴിക്കാനിരുത്തിയത്. വിശപ്പില്ലത്രെ!ഒരിടത്ത് ഇരിപ്പല്ലേ!ലോക്ക്ഡൗൺ...ഭക്ഷണം,ടിവി, മൊബൈൽ,വായന,സ്ഥിരം മുഖങ്ങളോടുള്ള സ്ഥിരം വർത്തമാനങ്ങൾ മടുത്തു."കൊറോണ ഒരു വില്ലൻ തന്നെ"അപ്പു പിറുപിറുത്തു.


"സുഹാസിനിയെ..."

ഓമന ചേച്ചീടെ വിളികേട്ട് അപ്പുവും അമ്മയും അടുക്കളവശത്ത് ഓടിയെത്തി"വലിയ ചരുവം ഉണ്ടോ തരാൻ"

"എന്റെ ചെറുക്കൻ പോലീസിന്റെ അടിയും കൊണ്ട് വീട്ടിലെത്തിയിട്ടുണ്ട്.മുതുക് മുഴുവനും നീണ്ട ചുമന്ന വരകളല്ലേ!പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചൂടിപ്പിടിപ്പിക്കാനാ ചരുവം..."മര്യാദയില്ലാത്ത മക്കളുണ്ടായാൽ അമ്മമാർക്കാ മെനക്കേട്"

നമ്മെ സംരക്ഷിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനും വേണ്ടിയാ പോലിസ് വീട്ടിലിരിക്കാൻ ആളുകളെ ഉപദേശിക്കുന്നത്.അത് അനുസരിക്കാൻ പറ്റാത്ത ഫ്രീക്കന്മാർക്ക് ഇതു തന്നെ വേണം എന്ന് അപ്പുവിന്റെ അച്ഛൻ.

അമ്മയ്ക്കുവേണ്ടി പണ്ടൊക്കെ ടി വി സീരിയൽ സദാസമയവും നൽകിക്കൊണ്ടിരുന്ന ടി വി ഇപ്പോൾ അച്ഛനുവേണ്ടി സദാസമയവും വാർത്ത നൽകുന്നു.കാലത്തിന്റെ ഒരു മാറ്റം.

കാർട്ടൂണിന്റെയും മൊബൈലിന്റെയും മായിക ലോകത്ത് മുഴുകിയിരുന്ന അപ്പു ഇപ്പോൾ വാർത്ത ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.പത്രവായന അവന് ലഹരിയായി മാറിക്കഴിഞ്ഞു.മൊബൈലിലെ ക്ലിക്കുകളെക്കാൾ എത്രയോ വിജ്ഞാനപ്രദമാണ് പത്രത്താളുകൾ എന്ന തിരിച്ചറിവ് അവനിലുണ്ടായിരിക്കുന്നു.


അച്ഛനും മകനും വാർത്തയിൽ മുഴുകിയിരിക്കെ "ചോറ് വിളമ്പി വേഗം വന്ന് കഴിച്ചേ"എന്ന ശമ്പദം അവരെ ഉണർത്തി.

മാങ്ങാക്കറി, ചക്കുപ്പുഴുക്ക്,ചീരത്തോരൻ...എല്ലാം ചുറ്റുവട്ടത്തെ വിഭവങ്ങൾ.തമിഴന്റെ കീടനാശി തളിച്ച പച്ചക്കറികളിൽ നിന്നും, ഫോർമോയിൽ തളിച്ച മത്സ്യങ്ങളിൽ നിന്നും മുക്തി.കൊറോണയ്ക്ക് നന്ദി.

ഉച്ച ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് അപ്പു വഴുതിവീഴവേ"പുറത്തേ പച്ചക്കറികൾക്ക് വെള്ളം ഉഴിക്ക് എന്ന അച്ഛന്റെ വിളി അവനെ ഉണർത്തി.സമയം 3 മണി കഴിഞ്ഞിരുക്കുന്നു.മടിച്ച് മടിച്ച് താഴെയെത്തിയ അപ്പു കണ്ടത് രണ്ടു കർഷകരെയായിരുന്നു.സമയം പോകാനാണെങ്കിലും പ്രകൃതിയിലേക്കുള്ള തിരിച്ച് വരവ്...

അപ്പോഴാണ് കൊത്തച്ചി എന്ന ലീലാമ്മ ചൂലുമെടുത്ത് മുറ്റടിച്ചുകൊണ്ട് പങ്കപ്പാട് പറയാൻ തുടങ്ങിയത്.കുടുംബശ്രീയില്ല,ഡ്രൈവറായ മകന് വണ്ടിയോട്ടമില്ല"വയറിന്റെ വിശപ്പ് ആ വാക്കുകളിൽ ഉണ്ടായിരുന്നു.അമ്മ ചോറും കറികളും നൽകി.'അഞ്ചപ്പവും രണ്ടുമീനുംകൊണ്ട് ദൈവം ജനങ്ങളെ പോഷിപ്പിച്ചതു പോലെയാണ് എന്റെ അമ്മയും.

അച്ഛന്റെ ബൈക്കും കാറും ആകെ പൊടിയടിച്ചിരിക്കുന്നു. വാഹനം കഴികിയിരുന്നത് ആൾക്കാരെ കാണിക്കാനാണെന്ന് തോന്നുന്നു.വൈറസിന് പോകാനും വരാനും വാഹനം വേണ്ടല്ലോ?റോഡിലാണെങ്കിൽ ഇപ്പോൾ അപകടമരണങ്ങൾ തീരയില്ല,ഫാക്ടറികളുടേയും വാഹനങ്ങളുടേയും പ്രവർത്തനം നിലച്ചതോടെ കാർബൺഡയോക്സൈഡിൽ നിന്നും പ്രകൃതി മുക്തമായിരിക്കുന്നു."പ്രകൃതി സ്വസ്ഥയാകട്ടെ എന്ന് പ്രപഞ്ചശക്തി തീരുമാനിച്ചുറപ്പിച്ചതു പോലെ..."


"പക്ഷെ ഈ കൊറോണ കാരണം ഒത്തിരി ജീവൻ പൊലിഞ്ഞില്ലേ"അപ്പു തന്റെ സങ്കടം അച്ഛനെയുണർത്തിച്ചു.എന്തിനാ മോനേ നീ വിഷമിക്കുന്നത്?ഇത് നമ്മൾ അനുഭവിക്കേണ്ടതാണ്, പ്രകൃതിയുമായി മല്ലിടുമ്പോൾ ആലോചിക്കണമായിരുന്നു ഇങ്ങനെയൊരവസ്ഥ വരുമെന്ന്...

ഇന്നു നാം ചെയ്യുന്ന പാപത്തിന്റെ ഫലം നാളെ നമ്മെ തേടിയെത്തുമെന്ന്... ഇനിയെങ്കിലും മനസിലാക്കുക.


നിരഞ്ജന റാം
8 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ