ജി എൽ പി എസ് കുറിച്യാർമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1934 കാലഘട്ടം അന്ന് കുറിച്ച്യാർമല എസ്റ്റേറ്റിന്റെ സുവർണ്ണ കാലഘട്ടം. ഓറഞ്ച് ,കാപ്പി ,ഏലം എന്നിവയാൽ സമ്പന്നം. ഇംഗ്ലീഷുകാരായിരുന്നു നടത്തിപ്പുകാർ. കന്നഡ ,തമിഴ് എന്നീ വിഭാഗക്കാരായിരുന്നു ബഹുഭൂരിപക്ഷം തൊഴിലാളികളും. കാലങ്ങൾക്കു ശേഷം കോട്ടയത്തുള്ള ചില മുതലാളിമാർക്ക് കൈമാറ്റം നടത്തുകയും മറ്റു ജില്ലകളിൽ നിന്നുള്ള തൊഴിലാളികളെയും ഉൾപ്പെടുത്തി വിപുലീകരിക്കുകയുണ്ടായി. തദവസരത്തിൽ തോട്ടം തൊഴിലാളികളുടെ കുട്ടികളെ ഉദ്ദേശിച്ഛ് ഒരു ദ്വിഭാഷാ (മലയാളം, തമിഴ് ) അദ്ധ്യാപകനെ നിയോഗിക്കുകയുണ്ടായി. വരൾച്ചയും പ്രകൃതിക്ഷോഭവും മൂലം കൃഷിനാശം സംഭവിച്ചു. അതോടെ തോട്ടം വീണ്ടും കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ ഇവിടെ നിലനിന്നിരുന്ന അക്ഷരാഭ്യാസകളരിയും ഇല്ലാതെയായി .

"വിശപ്പു മാറ്റാൻ വിദ്യ ഉണ്ടെങ്കിലേ വഴിയുള്ളൂ "എന്ന് ബോധ്യം വന്ന തോട്ടം തൊഴിലാളികൾ സംഘടിതരായി. അന്നത്തെ ചില സാമൂഹ്യ പ്രവർത്തകരിൽ എടുത്തു പറയാവുന്ന ഒരാളായ ശ്രീ സൈദലവി സാഹിബിന്റെ നേതൃത്വത്തിൽ കുറിച്ച്യാർമല എസ്റ്റേറ്റിന്റെ മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തി ഒരു സർക്കാർ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു ഏക്കർ ഭൂമി അനുവദിക്കുകയും അവിടെ താത്കാലിക ഷെഡിൽ പഠനം ആരംഭിക്കുകയും ചെയ്തു. പച്ചപ്പു നിറഞ്ഞ കാടുകൾക്കും, തോടുകൾക്കും നടുവിലായതിനാൽ ആവാം അതിന് പണ്ട് 'പച്ചക്കാട് ' സ്കൂൾ എന്ന പേരുണ്ടായിരുന്നു. ധാരാളം പേർ അവിടുന്ന് ആദ്യാക്ഷരം കുറിച്ച് ഇറങ്ങിയിട്ടുണ്ട്. 1969 ൽ സർക്കാർ രണ്ട് അദ്ധ്യാപികമാരെ നിയമിച്ചു കൊണ്ട് പഠനം ആരംഭിച്ചു. ഈ സ്കൂളിൽ പ്രധാനമായും മേൽമുറി ,സേട്ടുകുന്ന് ,കുറിച്യാർ മല പ്രദേശങ്ങളിലെ കൃഷിക്കാരുടെയും , പാടിയിൽ ജീവിച്ചു പോരുന്ന സാധാരണ കൂലിത്തൊഴിലാളികളുടെയും മക്കളാണ് പഠനം നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഈ വിദ്യാലയത്തിൽ നിന്നും പറയത്തക്ക രീതിയിൽ പ്രഗത്ഭരായ ആളുകൾ ഉണ്ടായില്ല എന്ന് കാണാൻ സാധിക്കും .

2009 വരെ ഈ സ്ഥാപനം ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു പോന്നത്. സ്കൂൾ സമയം കഴിഞ്ഞാൽ അവിടെ കന്നുകാലികളുടെയും വന്യജീവികളുടെയും താവളമായതിനാൽ രാവിലെ സ്കൂളിൽ എത്തുന്ന അദ്ധ്യാപകർക്കും, കുട്ടികൾക്കും പ്രധാനപ്പെട്ട ജോലി സ്കൂൾ വൃത്തിയാക്കലാണ്. വൈദ്യുതി കിട്ടാക്കനിയായിരുന്ന ഈ സ്കൂളിൽ വൈദ്യുതി എന്ന സ്വപ്നം പൂവണിയുന്നത് 2010ലാണ്. ദുർഘടമായ പാറക്കെട്ടുകളെയും , തേയില തോട്ടങ്ങളെയും താണ്ടി വേണം കുട്ടികളെയും കൊണ്ട് രാവിലെയും വൈകുന്നേരവും രക്ഷിതാക്കളും , അദ്ധ്യാപകരും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനും , വിദ്യാലയത്തിൽ നിന്ന് തിരിച്ചു പോവാനും. നല്ല ഒരു നടപ്പാത പോലും ഈ വിദ്യാലയത്തിലേക്ക് ഇല്ലായിരുന്നു എന്നതാണ് വസ്തുത .


2012 ൽ ആണ് ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ആരംഭിക്കുന്നത്. ഒരു വേള അൻപതിൽ താഴെ മാത്രമേ ഈ വിദ്യാലയത്തിൽ കുട്ടികൾ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ധ്യാപകരുടെയും ,രക്ഷിതാക്കളുടെയും ,നാട്ടുകാരുടെയും നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ 2018 ആവുമ്പോഴേക്കും 100 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുകയുണ്ടായി. ഈ സ്കൂളിന്റെ പുരോഗതി ആഗ്രഹിച്ഛ് അന്നത്തെ കല്പറ്റ നിയോജക മണ്ഡലം ബഹു MLA ശ്രീ: സി. കെ. ശശീന്ദ്രൻ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഒരു കോടി രൂപ അനുവദിച്ഛ് പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ പേപ്പർവർക്കും മറ്റു ജോലികളും പുരോഗമിക്കുന്നതിനിടയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി ഉരുൾ പൊട്ടുന്നതും ,വിദ്യാലയം പൂർണമായി നശിക്കുന്നതും .



2018 ഓഗസ്ററ് 9ൽ ഉണ്ടായ ഉരുൾപൊട്ടലി‍‍ൽ കുറിച്ച്യാർമല ഗവ : എൽ. പി. സ്കൂൾ മണ്ണും ചെളിയും നിറഞ്ഞു തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത വിധം അടഞ്ഞു തന്നെ കിടന്നു. ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നു പ്രവർത്തിക്കാം എന്ന് ഉറപ്പായതോടെ മേൽമുറി മഹല്ല് കമ്മിറ്റി മദ്രസ്സ സ്കൂളിനായി വിട്ടു നൽകി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികളും ,സാമൂഹ്യ പ്രവർത്തകരും ചേർന്ന് 24 മണിക്കൂറും മുഴുസമയ പ്രവർത്തനത്തിൽ മുഴുകി. നാട്ടുകാരുടെ കയ്യിൽ പണമായി ഒന്നും നല്കാൻ ഇല്ലാത്തത് കൊണ്ട് അവർ തങ്ങളാൽ കഴിയുന്ന രീതിയിൽ പൂർണമായ നിലയിൽ ജോലി ചെയ്താണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. വെറും 72 മണിക്കൂർ കൊണ്ടാണ് മദ്രസയുടെ മുകൾ ഭാഗം സ്കൂൾ കെട്ടിടമായി രൂപപ്പെടുത്തിയത്. കലക്ടർ ,MLA അടക്കം നാനാ തുറകളിലുള്ള സംമൂഹിക , സാംസ്കാരിക , രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേതൃത്വം നല്കാനുണ്ടായിരുന്നു. മഴ സമ്മാനിച്ച തീരാ ദുരിതം തൽക്കാലത്തേക്ക് മറന്ന് കുറിച്ച്യാർമല എന്ന നാട് ആഘോഷത്തിൽ അമർന്നു .

വലിയപാറ മേൽമുറി ഹയാത്തുൽ ഇസ്ലാം മദ്രസ്സ ഇന്ന് ഒരു സ്കൂൾ കൂടിയാണ്. 72 മണിക്കൂർ കൊണ്ട് മദ്രസയുടെ ഒന്നാം നില ഒരു സ്കൂൾ ആയി മാറി. അന്ന് സ്കൂൾ ഉത്സവാന്തരീക്ഷത്തിൽ തന്നെ തുറന്നു.


ഇപ്പോഴും മേൽമുറി മദ്റസയിൽ തന്നെയാണ് സ്കൂൾ കെട്ടിടം പ്രവർത്തിക്കുന്നത്. സേട്ടുകുന്നു ഭാഗത്ത് സ്കൂളിന് സ്വന്തമായി സ്ഥലം അനുവദിച്ചുവെങ്കിലും പേപ്പറുകൾ ചുവപ്പു നാടയിൽ കുരുങ്ങി എങ്ങും എത്താത്ത സ്ഥിതിയാണ്. എത്രയും പെട്ടെന്ന് കുറിച്യാർമല സ്കൂൾ പുതിയ കെട്ടിടത്തിൽ തുറന്നു പ്രവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും ,നാട്ടുകാരും .