ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/ഡോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഡോറോണ

"വേഗം കടയടച്ചോ മുകുന്ദാ, വയനാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചുവത്രെ!" നാരായണേട്ടനാണ് വന്ന് പറഞ്ഞത്. കോട്ടപാതി കേൾക്കാത്തപാതി അച്ഛൻ സാധനങ്ങൾ എടുത്തുവച്ചു തുടങ്ങി. രോഗഭീതിയുള്ളതിനാൽ അധികമാരും ഇല്ല കടയിൽ. അതിനാൽ ഉള്ളവരോട് മോഹനേട്ടൻ പറഞ്ഞു "വേഗം കഴിച്ച് എഴുന്നേറ്റോളു കേട്ടില്യേ പറഞ്ഞത്. കഴിയുന്നതും അവനവന്റെ വീട്ടിൽ തന്നെ കൂടിക്കോളൂ "ഇതും കേട്ടുകൊണ്ടാണ് അമ്മ അടുക്കളയിൽ നിന്നും വന്നത്. "എന്തുപറ്റി മോഹനേട്ടാ എന്താ പതിവില്ലാതെ ഇങ്ങനെയൊക്കെ പറയുന്നത്? "അമ്മ ചോദിച്ചു. മോഹനേട്ടൻ വായ് തുറക്കും മുമ്പേ നാരായണേട്ടൻ പറഞ്ഞു കഴിഞ്ഞു, "അറിഞ്ഞില്ല്യേ കുട്ട്യേ വയനാട്ടിലും നിരോധനാജ്ഞ. വേഗം കഴുകി വൃത്തിയാക്കിക്കോളൂ. ഞങ്ങളും സഹായിക്കാം. "അമ്മ ആധിയോടെ ചോദിച്ചു, "വയനാട്ടിലും രോഗം സ്ഥിതീകരിച്ചോ നാരായണേട്ടാ ". അച്ഛനാണതിന് മറുപടി പറഞ്ഞത്, "വയനാട്ടിൽ ഇതുവരെ സ്ഥിതീകരിച്ചിട്ടില്യ. നീ വേഗം നോക്ക്. ചെലപ്പം പോലീസ് കടത്തിവിട്ടൂന്ന് വരില്ല ". ഇതെല്ലാം കേട്ടുകൊണ്ട് കണ്ണും തള്ളി നിൽക്കണ മക്കളോടൊരു ആക്രോശവും, "അങ്ങോട്ട് മാറിനിൽക്ക്, ഞങ്ങളിതൊക്കെ ഒന്ന് എടുത്ത് വെക്കട്ടെ ". എന്നിട്ട് തന്റെ ജോലി തുടർന്നു ആ ഹോട്ടൽ പെട്ടെന്ന് പൂട്ടിച്ചു വിടാനുള്ള വ്യഗ്രതയിൽ തൊട്ടടുത്ത മുറിയിൽ പലചരക്ക് കട നടത്തുന്ന നാരായണേട്ടനും മോഹനേട്ടനും പതിവിലധികം സ്നേഹത്തോടെയുള്ള സംഭാഷണത്   ഇതുവരെ പതിവില്ലാത്ത  സഹായങ്ങൾ ചെയ്യാൻ തുടങ്ങി. അടുക്കളയിലെ പാത്രങ്ങൾ കഴുകിയടുക്കുന്ന കാര്യത്തിൽ അമ്മ ശ്രദ്ധിച്ചു. അച്ഛൻ പുറത്തുള്ള സാധനങ്ങൾ അകത്തേക്കെടുത്തു വെക്കുന്ന കാര്യം ശ്രദ്ധിച്ചു. നാരായണേട്ടന്റെയും മോഹനേട്ടന്റെയും കാര്യം പറയേണ്ടല്ലോ. കസേരകൾ അടുക്കിവക്കുന്ന കാര്യത്തിലും മേശ തുടക്കുന്ന കാര്യത്തിലും മോഹനേട്ടൻ ഭംഗിയായി നിർവഹിച്ചപ്പോൾ ,  തൂത്തുതുടച്ചു അടിച്ചുവാരലിൽ ഉള്ള തന്റെ കഴിവ് നാരായണേട്ടനും പ്രദർശിപ്പിച്ചു. ഇതിനിടയിലാണ് ഗോപലേട്ടന്റെ എൻട്രി." അല്ല മുകുന്ദാ ഇന്ന് തിന്നാനൊന്നും ഇണ്ടാക്കീലേ?തിരക്കൊന്നും കാണുന്നില്ലല്ലോ". തന്റെ ജോലിയിൽ മുഴുകിയിരുന്ന അച്ഛൻ കേൾക്കാത്ത ആ ചോദ്യത്തിനുള്ള മറുപടി നാരായണേട്ടന്റെ വകയായിരുന്നു, "അപ്പൊ ഗോപാലൻ നായരൊന്നും അറിഞ്ഞില്ലേ? വയനാട്ടിലും നിരോധനാജ്ഞ. കടകളെല്ലാം അടക്കാൻ പറഞ്ഞു". അപ്പോളാണ് ഗോപാലേട്ടൻ അവരെ കണ്ടത്. "ആഹാ ഇതെന്താ ഈനാംപേച്ചി യും മരപ്പട്ടിയും കൂടി ഇവിടെ? ". മുഖമൊന്ന് ഇരുണ്ടെങ്കിലും നാരായണേട്ടൻ തുടർന്നു "ഞങ്ങളിവരെ ഒന്ന് സഹായിക്കാമെന്ന് കരുതി. ഒന്നൂല്ലേലും നമ്മളൊക്കെ പരിചയക്കാരല്ലേ". ഗോപലേട്ടൻ പറഞ്ഞു. "ആ അത് നന്നായി. അല്ല നിങ്ങൾ കടയടക്കുന്നില്ലേ ". ഒന്ന് ചിരിച്ചു മോഹനേട്ടൻ പറഞ്ഞു "അതല്ലേ രസം ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു തുറക്കാം എന്ന് ". "ആ അത് പറ. ഇപ്പഴല്ലേ സഹായിക്കാൻ വന്നതിന് പിന്നിലെ രഹസ്യം മനസിലായത്. ഇവരെ ഓടിച്ചാലല്ലേ നിങ്ങക്ക് കച്ചോടം നടക്കൂളൂ ലേ ". എന്നിട്ട് കളിയാക്കി ചിരിച്ചു കൊണ്ട് തിരിച്ചു നടന്ന് പോയി. പോകുമ്പോൾ വിളിച്ചു പറഞ്ഞു "എടാ മക്കളേ വീട്ടിൽ ചെന്ന് കഴിഞ്ഞ് അച്ഛനോട് വിളിക്കാൻ പറയാണെടാ ". "ആ ഓക്കേ മാമാ പറയാം ". മക്കൾ ഒരുമിച്ച് വിളിച്ചു പറഞ്ഞു. ഇതിനിടെ അടുക്കളയിൽ നിന്ന് അമ്മയുടെ വിളി "മോളേ ഇങ്ങ് വന്നേ ഇതെല്ലാം എടുത്ത് വെക്കാൻ അമ്മയെ സഹായിക്ക് ". മകൾ അമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് ചെന്നു. അടിയുണ്ടാക്കാനുള്ള വകയുണ്ടോ എന്നറിയാൻ അനിയനും പുറകെ ചെന്നു. അപ്പോഴേക്കും നാരായണേട്ടനും മോഹനേട്ടനും കൂടി ഹാൾ മുഴുവൻ വൃത്തിയാക്കി വച്ചു. അവരുടെ കടയിൽ സാധനം വാങ്ങാൻ ആളു വന്നിട്ടുണ്ടെന്ന് ഒരു പയ്യൻ വന്നു പറഞ്ഞു. അച്ഛനോട് യാത്ര പറഞ്ഞു ഇരുവരും അങ്ങോട്ട് പോയി. അച്ഛൻ അമ്മയോട് "ഇന്ദു വേഗം നോക്കിക്കോളൂ അവര് പോയി ". "ശെരി മുകുന്ദേട്ടാ" തിരക്കിനിടയിലും അമ്മയുടെ മറുപടി. പുറത്തുള്ള സാധനങ്ങൾ എടുത്തുവച്ചു കഴിഞ്ഞതിനാലാകാംഅച്ഛനും അടുക്കളയിലേക്ക് നടന്നു. അച്ഛൻ "ഈ ഭക്ഷണമെല്ലാം നമുക്ക് വീട്ടിലേക്ക് കൊണ്ടുപോകാം ലേ ". "ഞാനും അത് തന്നെയാ വിചാരിച്ചത് ". അമ്മ പറഞ്ഞു. തിരക്കുകൾക്കിടയിൽ മക്കളോട് ശാന്തമായി സംസാരിക്കാൻ അച്ഛന്മാർ മുതിരാറില്ലല്ലോ. അത് കൊണ്ട് ഇടി പൊട്ടുന്ന ശബത്തിൽ മക്കളോട് ആക്രോശിച്ചു "എന്ത് നോക്കി നില്കുവാ? ഇതൊക്കെ എടുത്ത് വണ്ടിയിൽ വെക്ക് ". "അതിന് ഞങ്ങളോടിത് നേരത്തെ പറഞ്ഞിരുന്നില്ലല്ലോ?"  എന്ന് മക്കളാരാഞ്ഞു. "പറഞ്ഞു തന്നിട്ട് വേണോ ഇതൊക്കെ ചെയ്യാൻ. കൈ വീശി ഒന്ന് തന്നാലുണ്ടല്ലോ ". അച്ഛൻ ദേഷ്യപ്പെട്ടു. അല്ലെങ്കിലും കുന്നോളമുള്ള സ്നേഹം മനസ്സിനുള്ളിൽ പൂട്ടി വച്ച് ശകാരങ്ങളാൽ മക്കളോട് സംസാരിക്കുന്ന വ്യക്തിയാണല്ലോ അച്ഛൻ. ശാസനകൾ കൊണ്ട് മക്കളെ നന്നാക്കാൻ ശ്രമിക്കുമ്പോൾ മക്കൾ തന്നെ വെറുക്കും എന്നറിഞ്ഞിട്ടും ആ സങ്കടം സ്നേഹത്തോടൊപ്പം പൂട്ടി വച്ച് മുഖത്തൊരു ഗൗരവഭാവം പേറി നടക്കുന്ന മഹാമന്ത്രിക്കനാണല്ലോ അച്ഛൻ. ഏതായാലും കഥയിലെ മക്കൾ സ്വയം പിറുപിറുത്തുകൊണ്ട് അവരവരുടെ ജോലിയിൽ ശ്രദ്ദിച്ചു  സാധനങ്ങളെല്ലാം വണ്ടിയിലെത്തി. എല്ലാം എടുത്തില്ലേയെന്ന് അച്ഛൻ വീണ്ടും വീണ്ടും അന്വേഷിച്ചു. അങ്ങനെ അവര് വീട്ടിലേക്ക് തിരിച്ചു. പകുതി ദൂരവും പിന്നിട്ടു കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം അമ്മ ഒരു കാര്യം ഓർത്തെടുത്തു. "ബാക്കിയുള്ള പാൽ ഫ്രിഡ്ജിന് മുകളിൽ വച്ചിരുന്നു. അതെടുത്തില്ല. ". , ഇറങ്ങുന്നതിന് മുമ്പ് എത്ര തവണ ചോദിച്ചതാ എല്ലാം എടുത്തൊന്ന്. ". അച്ഛന് ദേഷ്യം വന്നു. "അത് നിങ്ങളാരെങ്കിലും എടുക്കുമെന്നല്ലേ ഞാൻ വിചാരിച്ചത്". അല്പം പരിഭവം കലർന്ന അമ്മയുടെ മറുപടി. "ഇനിയിപ്പോ തിരിച്ചു ചെന്ന് എടുക്കാൻ പറ്റുവോ? ". മകൻ ചോദിച്ചു. "ആ ഇനി അങ്ങോട്ടും ഇങ്ങോട്ടും പോയി കളിക്യാ. ഒന്ന് മിണ്ടാതിരുന്നേ.

ഇനിയിപ്പോ അതവിടെ നിൽക്കട്ടെ. എന്തായാലും തിരിച്ചു പോകാൻ പറ്റില്ല. ". അച്ഛൻ പറഞ്ഞു.  വീട്ടിലെത്തി മറന്നുവച്ച പാലിനെക്കുറിച്ചുള്ള ചിന്ത അവർ മറന്നിരുന്നു. കാരണം പുറത്തിറങ്ങാൻ കഴിയാതെ സ്വന്തം വീട്ടിനുള്ളിൽ മാത്രം ഒതുങ്ങിക്കൂടിക്കഴിയാനായി മാത്രം വിധിച്ച കുറച്ചു നാളുകളുണ്ട് മുമ്പിൽ. ഹോട്ടലിലെ തിരക്കിൽ ഓടിനടന്ന് ശീലിച്ച അച്ഛനും അമ്മയ്ക്കും തീരെ ശീലമില്ലാത്ത കാര്യങ്ങളാവും ദിനചര്യയിൽ ഉൾപെടുത്തേണ്ടി വരിക. ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14ന് തീരാനിരിക്കെ അതിന് മുമ്പ് തന്നെ മെയ് 3 വരെ നീട്ടിയ വിവരം ടീവി യിൽ നിന്നുമറിഞ്ഞു. ഇതിനിടയിലെപ്പോഴോ മകളാണത് ഓർമ്മിപ്പിച്ചത്. "അയ്യോ അമ്മേ നമ്മടെ പാലെന്തായിക്കാണും? ". അമ്മയുടെ മുഖത്തുണ്ടായിരുന്ന പ്രസന്നതയെ അടിച്ചു തെറിപ്പിച്ചു 'ആശങ്ക'അവിടെ കയറിപ്പറ്റി. "അതിപ്പോ പുഴു വച്ച് കാണും ". മകൻ പറഞ്ഞു. അച്ഛൻ സാധാരണ അച്ഛന്മാരെ പോലെ ഒറ്റക്കിരുന്ന് പത്രം വായിക്കുകയായിരുന്നു. അതിനാൽ തന്നെ ആക്രോശങ്ങൾക്കെല്ലാം നേരിയ ക്ഷാമം നേരിട്ടു. മകൻ തുടർന്നു, "അതിപ്പോ പുഴു വച്ച് വല്ല വൈറസും ആയിക്കാണും.ഈ കൊറോണ രോഗം തീർന്ന് തിരിച്ച് കടയിലെത്തുമ്പോൾ അതിനേക്കാൾ വലിയ വൈറസും അവിടെ ജന്മം കൊണ്ട് കാണും". അനിയനിൽ നിന്നും ഒരു നിശ്വാസം ഉയർന്നു. തമാശക്കാണ് അങ്ങനെ പറഞ്ഞതെങ്കിലും അമ്മ അത് കാര്യമായിത്തന്നെ എടുത്തു. പിന്നീടങ്ങോട്ടുള്ള ദിനങ്ങളിൽ അമ്മ അസ്വസ്ഥ ആയിരുന്നു. ഏത് സമയവും പാലിനെക്കുറിച്ചുള്ള ചിന്ത അമ്മയെ അലട്ടി. എന്തിന് ഉറങ്ങുമ്പോൾ പോലും അമ്മയുടെ മനസാകുന്ന അടുപ്പിലിരുന്ന് ആ പാൽ തിളച്ചു പൊങ്ങുകയായിരുന്നു. ആ തീ അണക്കാൻ കഴിയാഞ്ഞതിനലാകാം അമ്മ പെട്ടെന്ന് ചാടി എഴുന്നേറ്റു. "എന്തുപറ്റി ഇന്ദു, എന്താ ഒരു വല്ലായ്ക പോലെ? എന്താ പെട്ടെന്ന് ചാടി എഴുന്നേറ്റത്. ". അച്ഛൻ ചോദിച്ചു. "എന്റെ പാല് ". അമ്മ അസ്വസ്ഥതയോടെ പറഞ്ഞു. "വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ. നീ u കിടന്നുറങ്ങിക്കെ. ഒരു പാല്. ഇവിടെ ലോകജനത മരണത്തെ മുഖമുഖം കണ്ടുകൊണ്ടിരിക്യാ ". അച്ഛൻ അമ്മയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. പാലിന്റെ തീ അച്ഛൻ അണച്ചെങ്കിലും അമ്മ അത് അടുപ്പിൽ നിന്നും എടുത്ത് മാറ്റിയില്ല. അതു തന്നെ ചിന്തിച്ചു. പിറ്റേന്ന് മുതൽ അമ്മ സാധാരണ അമ്മയായി. പാലിന്റെ കാര്യം അമ്മ പാടെ മറന്നു. അമ്മ മാത്രം അല്ല എല്ലാരും. പാലിന്റെ കാര്യം ആരും മിണ്ടിയതെ ഇല്ല.  ലോക്ക് ഡൗൺ കഴിഞ്ഞു ലോകം ചലിച്ചു തുടങ്ങി. കൊറോണയെ പൊറുതിതോല്പിച്ചു ലോകം പടച്ചട്ടയണിഞ്ഞു നിന്നു. ലോകത്തിന് അവിടെയും ഇവിടെയും ചെറിയ പോറലുകൾ മാത്രം. കൊറോണയുടെ മരണം ഉറപ്പാക്കിയ ശേഷം ലോകം ഒരുമിച്ചണിഞ്ഞ പടച്ചട്ട അഴിച്ചു വച്ചുള്ളൂ. ഹോട്ടലുകൾ തുറക്കാമെന്നായി. അച്ഛനും അമ്മയും കടയിലേക്ക് പുറപ്പെട്ടു. മുമ്പ് പറഞ്ഞിരുന്ന പോലെ പാല് പുഴു വച്ച് വല്ലാത്തൊരു മണം വന്നിരുന്നു. അമ്മ അത് വൃത്തിയായി കഴുകിവച്ചു. അന്നുച്ചയ്ക് അമ്മക്ക് ചെറിയ പനിയും ശർദ്ദിയും അനുഭവപ്പെട്ടു. ആശുപത്രിയിലേക്ക് പോകുമ്പോൾ അമ്മ അച്ഛനോട് "മുകുന്ദേട്ടാ എനിക്ക് 'ഡോറോണ' വൈറസ് ആയിരിക്കുമോ? ".അച്ഛൻ ചോദിച്ചു ഡോറോണയോ? അതെന്താ? ".  "കൊറോണയുടെ അനിയത്തി ഡോറോണ. ആ പാലിൽ നിന്നും പകർന്നത് !". അമ്മ പറഞ്ഞു. അമ്മയുടെ ചിന്തയുടെ കാര്യമോർത്തു അച്ഛൻ ചിരിച്ചു. അമ്മയെ ചേർത്ത് പിടിച്ചു.  ഈ സമയം ദൂരെ ഒരു രാജ്യത്ത് ഒരു ശാസ്ത്രജ്ഞൻ പുതിയൊരു വൈറസിന് ജന്മം കൊടുക്കുകയായിരുന്നു ലോകജനതക്കെതിരെ പ്രയോഗിക്കാൻ ബോംബിനേക്കാൾ വലിയൊരു മാരകായുധം. അതിന്റെ പേര് 'ഡോറോണ'......

അശ്വതി ബിജു
9 ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ