ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/അക്ഷരവൃക്ഷം/നഷ്ടപെട്ട പേഴ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടപെട്ട പേഴ്സ്

ആ പഴയ വാഹനത്തിന്റെ ചക്രങ്ങൾ കരഞ്ഞു തുടങ്ങിയിരുന്നു. ഘട്ടറുകൾ നിറഞ്ഞ വഴിയിലൂടെ അത് വളരെ ബുദ്ധിമുട്ടി ഉരുണ്ടുകൊണ്ടിരുന്നു. ആളുകൾക്കിടയിൽ ഞാൻ അപ്പോഴും ഒരു കമ്പിയിൽ തൂങ്ങി നിൽക്കുകയായിരുന്നു. ബസിന്റെ തിരിയലിനും മറിയലിനും ഒപ്പം ഞാനും ആടിക്കൊണ്ടിരുന്നു. പിറകിൽ നിന്നിരുന്ന ഒരാൾ ഉറക്കം തൂങ്ങി എന്റെ തോളിൽ വീണു. കണ്ടാൽ രണ്ടു ദിവസമായി കുളിച്ചിട്ട് എന്ന് തോന്നുന്ന അയാളെ ഞാൻ അറപ്പോടെ തട്ടിമാറ്റി. വലിയ ഭാവഭേദമൊന്നും ഇല്ലാതെ അയാൾ നിന്ന് ഉറക്കം തുടർന്നു. ആളുകൾക്ക് ഇടയിലൂടെ കണ്ടക്ടർ തിക്കി തിരക്കി വന്ന് എന്റെ തോളിൽ തട്ടി, ' എടോ, ടിക്കറ്റ് എടുത്തോ?'. ഇല്ലെന്ന് തലയാട്ടി കൊണ്ട് ഞാൻ പാന്റ്സിന്റെ പോക്കറ്റിൽ കയ്യിട്ടു. എന്റെ നെറ്റിത്തടത്തിൽ നിന്നും ഒരു വിയർപ്പുതുള്ളി താഴോട്ടിറങ്ങി. ആ കോട്ടൺ പാന്റിന്റെ കീശ കാലിയാണ്. വെപ്രാളത്തോടെ ഞാൻ കീശകൾ എല്ലാം പരതി. ഞാൻ കൂടുതൽ വിയർക്കുവാൻ തുടങ്ങി. എന്തോ ബോധോദയം ഉണ്ടായത് പോലെ ഞാൻ പിന്നോട്ട് തിരിഞ്ഞു. ആ വികൃതനായ മനുഷ്യൻ അപ്പോഴും ഉറക്കത്തിലാണ്. ഞാൻ അയാളുടെ കോളർ ന്‌ പിടിച്ചു. 'ടാ, എന്റെ പേഴ്സ് എവിടെടാ?' ഞാൻ അലറി.

  • * * * *

പോലീസുകാരുടെ മർദ്ദനമേറ്റ് കരയുന്ന അയാളുടെ ശബ്ദം അവിടെയെല്ലാം തളം കെട്ടി നിന്നു. ചുമരിനോട് ചേർത്തിട്ട ഒരു ബെഞ്ചിൽ ഞാൻ അക്ഷമനായി ഇരുന്നു. അൽപ സമയത്തിന് ശേഷം എസ്. ഐ എന്നെ അകത്തേക്ക് വിളിച്ചു. ഒരു ലെതർ പേഴ്സ് മേശക്ക്‌ പുറത്ത് വച്ചുകൊണ്ടാണ് അയാള് ചോദിച്ചത്, ' ഇത്‌ തന്റെയാണോ, അയാളുടെ കയ്യിൽ നിന്നും കിട്ടിയതാണ്' . ഞാൻ അതെ എന്ന് മൂളി. അൽപ സമയം കൊണ്ട് തന്നെ അതിന്റെ വക്കുകൾ പിന്നി തുടങ്ങിയിരുന്നു. ' ശരി, തനിക്ക് പോകാം.' അയാള് പറഞ്ഞു. എസ്. ഐയുടെ റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടക്കുന്നതിന് ഇടയിൽ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. സെല്ലിനകത്ത് നിന്നും ഒരു അടക്കിപ്പിടിച്ച മൂളൽ മാത്രം കേൾക്കാമായിരുന്നു. ബസ് സ്റ്റോപ്പിൽ ചെന്ന് നിന്ന് ഞാൻ ആ പേഴ്സ് പാന്റിന്റെ പോക്കറ്റിൽ നിന്നും എടുത്തു. അതിന്റെ മിനുസമായ പുറം ഭാഗത്ത് കൂടി ഒന്ന് തലോടി. തുറന്നു നോക്കുമ്പോൾ അതിന്റെ മുമ്പിലുള്ള കള്ളിയിൽ ഒരു പെൺകുട്ടിയുടെയും അമ്മയുടെയും ചിത്രം ഉണ്ടായിരുന്നു. അകത്തെ കള്ളികളിൽ ഒരു കീറിപ്പറിഞ്ഞ പത്തു രൂപാ നോട്ടല്ലതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇത് തന്റെ പേഴ്സ് അല്ലെന്ന സത്യം ഒരും വിറയൽ പോലെ എന്റെ ശരീരത്തിലൂടെ കടന്നു പോയി. ഞാൻ ധൃതിപ്പെട്ട് തിരിച്ച് പോലീസ് സ്റ്റേഷനിലേക്ക് നടന്നു. ഇടയ്ക്ക് നടത്തം ഓട്ടമായി മാറി. നേരെ ചെന്ന് കയറിയത് സെല്ലിനകത്തേക്ക്‌ ആണ്. അവിടെ ഒരു മൂലക്ക് അയാള് ഇരിക്കുന്നുണ്ടായിരുന്നു. മുന്നിൽ ഒരു ബിരിയാണി തുറന്നിരിക്കുന്നു. അതിൽ നിന്നും ഒരു ഇറച്ചിക്കഷണമെടുത്ത് മർദ്ദനമേറ്റ് ചതഞ്ഞ മോണയിലേക്ക് വച്ച് അയാള് ആർത്തിയോടെ കടിച്ചു പറിക്കുന്നുണ്ടായിരുന്നു. കവിൾ എല്ലാം നീരുവച്ച് ചുവന്നിരുന്നു. ഇടയ്ക്ക് തലയുയർത്തി എന്നെ നോക്കി ഒന്ന് ചിരിച്ചു. തിന്നുന്നതിനിടയിലും അയാള് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു, ' ഞാൻ.. ആദ്യമായിട്ടാണ് സാറേ ഈ ബിരിയാണി ഒക്കെ തിന്നുന്നത്. എന്റെ മോൾക്ക് ഇത് വലിയ ഇഷ്ടമാണ്. പക്ഷേ, ഇതൊക്കെ വാങ്ങാൻ എന്റെ കയ്യില് എവിടെയാ സാറേ കാശ് ! ' അയാള് തീറ്റ തുടർന്നു. ഞാൻ അയാളുടെ നേരെ ആ പേഴ്സ് നീട്ടി. അയാളെ സമാധാനിപ്പിക്കാൻ വേണ്ടി ഒരു നൂറു രൂപയും ഞാൻ അതിനകത്ത് വച്ചിരുന്നു. അയാള് അത് കൈ നീട്ടി വാങ്ങി. അത് തുറന്ന് ആ ഫോട്ടോ നോക്കി. ' എന്റെ മോളും ഭര്യയുമാണ് ' അയാള് പറഞ്ഞു. ' എന്ത് ചെയ്യാനാ ? അവർക്കെന്നെ വേണ്ടാന്ന്! ഞാനൊരു കഴിവില്ലത്തവനാ, അല്ലേ സാറേ? ' . ഞാൻ അയാളെ സഹതാപത്തോടെ നോക്കി. അയാള് പേഴ്‌സിനകം തുറന്നു. അതിൽ ഒരു നൂറു രൂപാ നോട്ടിരിക്കുന്നത് കണ്ട് ഒന്ന്‌ അമ്പരന്നു. അതെടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ട് അയാള് പറഞ്ഞു, ' സാറേ ഇത് എന്റെ അല്ലല്ലോ?, സാറിന്റെ ആണോ? '

അക്ബർ അലി
10 ബി ജി.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം.
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ