ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ അമ്മയും മകനും
അമ്മയും മകനും
"അമ്മേ വേദനിക്കുന്നു....സഹിക്കാൻ വയ്യ..." മകൻ്റെ നിലവിളി കേട്ട് അമ്മ ഓടിവന്നു. "മനൂ നിനക്കെന്തു പറ്റി? നീ എന്തിനാ കരയുന്നത്?". "എനിക്ക് വയറുവേദനിക്കുന്നു. ഇരിക്കാനോ നിൽക്കാനോ കഴിയുന്നില്ല...". അവൻ നിലത്തു കിടന്ന് ഉരുണ്ടു. മകൻ്റെ ദയനീയാവസ്ഥ കണ്ട അമ്മയ്ക്ക് ഹൃദയം പൊടിയുന്നതുപോലെ തോന്നി. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്നു. "സഹായത്തിന് ആരുമില്ലല്ലോ..." അമ്മ സങ്കടം കടിച്ചമർത്തി. കുറച്ച് പണവുമായി മകനെയും തോളിലേറ്റി അമ്മ ആശുപത്രിയിലേക്ക് നടന്നു. അമ്മയുടെ കിതപ്പ് അവൻ അറിഞ്ഞിരുന്നു. മകൻ്റെ നിലവിളി അമ്മയുടെ കാതുകളെ മരവിപ്പിച്ചു. ഡോക്ടർ മകനെ പരിശോധിക്കുന്നു. അമ്മ നിറകണ്ണുകളോടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. വിവരങ്ങൾ ഡോക്ടർ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന് കാര്യത്തിൻ്റെ ഗൗരവം മനസിലായി. "മനൂ, നീ എത്രവട്ടം കൈകഴുകും? ആഹാരത്തിനു മുമ്പോ പിമ്പോ?" മനു ഒന്നും പറഞ്ഞില്ല. "ഇന്ന് നീ മണ്ണിൽ കളിച്ചോ?" അതെ എന്ന് മറുപടി ലഭിച്ചു. "കളിച്ചതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകിയോ?" "സോപ്പുപയോഗിച്ചില്ല.. വെറുതെ കഴുകി." "അതിനു ശേഷം നീ ആഹാരം കഴിച്ചോ? അതെ, കൈയിലെ അണുക്കളാണ് നിന്നെ രോഗത്തിനടിമയാക്കിയത്. നാം ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ കൊറോണകാലഘട്ടത്തിൽ. പുറത്തു പോയി വന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം, ദിവസവും കുളിക്കണം, പോഷകാഹാരം കഴിക്കണം, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. നമ്മുടെ രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം." ഡോക്ടറുടെ ഈ നിർദേശങ്ങൾ അവൻ സശ്രദ്ധം കേട്ടിരുന്നു. അദ്ദേഹത്തിൻ്റെ പരിചരണം അവന്റെ മനസ്സിൽ പുത്തനുണർവ് ഏകിയതുപോലെ തോന്നി. അവൻ്റെ കണ്ണുകൾ വീണ്ടും ജ്വലിച്ചു. ഇതെല്ലാം ഉൾക്കൊണ്ട് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി.
|