കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
അന്തിക്കു മന്തിയടിച്ചോരെല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞീടുന്നു
കാറിൽ ഇരുന്ന പറന്നോരെല്ലാം
കാവലിരിപ്പാണാ പുമുഖത്ത്
മട്ടത്തിൽ വെട്ടിയൊതുക്കാൻ മുടി
വെട്ടുകാരാരുമീ നാട്ടിലില്ലേ
കൂട്ടുകാരന്യോന്യം വെട്ടീടുന്നു
മൊട്ടത്തലകൾ നിറഞ്ഞീടുന്നു
ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി
തീറ്റക്ക് വല്ലതും കൊയ്തിടുന്നു
മക്കളെ പോറ്റുന്ന പാടറിഞ്ഞു
ചക്കക്കുരിവിൻ രുചിയറിഞ്ഞു
ചിക്കനും മട്ടനും പോത്തുമില്ല
നാളുകളങ്ങനെ നീങ്ങിടുന്നു
മുഷ്ടി ചുരുട്ടി യൗവ്വനങ്ങൾ
കത്തിക്കയറിയ ഭാഷണങ്ങൾ
ശബ്ദ കോലാഹല ഘോഷങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി
തോരണം തൂകിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല
മങ്കമാർ താളത്തിൽ പാട്ടുപാടും
മാമാങ്ക കല്യാണമൊന്നുമില്ല
തമ്മിലടിയും കലഹമില്ല
വണ്ടിയിടിച്ച് മരണമില്ല
തെണ്ടിനടന്നൊരാ ഭിക്ഷക്കാരും
പോയതെങ്ങാണെന്നറിയുകില്ല
മട്ടത്തിൽ കയ്യുകൾ സോപ്പിടേണം
കൂട്ടത്തിൽ കെട്ട്യോളെയും സോപ്പിടേണം
വെട്ടത്തിറങ്ങാതെ നോക്കീടേണം
വിട്ടിനകത്തു കഴിഞ്ഞീടേണം