കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹ പുരോഗതിക്കായി ജീവിതം ഉഴി‍ഞ്ഞുവച്ച നിരവധി മഹത് വ്യക്തികൾ നമുക്കിടയിൽ ജീവിച്ചു കടന്നു പോയിക്കൊണ്ടിരിക്കുന്നു. പ്രശസ്തി ആഗ്രഹിക്കാത്തവരോ ചരിത്രം രേഖപ്പടുത്താതെ മൺമറഞ്ഞവരോ ആയ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അറിവ് പ്രാദേശിക ചരിത്ര രചനക്കും പഴമയുടെ-കഠിനാദ്വാനങ്ങളുടെ വിലയേറിയ ഓർമപ്പെടുത്തലുകളായി മാറാം. ചെമ്മനാട് ഗ്രാമത്തിലെ ചില വ്യക്തിത്വങ്ങളെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്.

ഉസ്താദ് ഹസ്സൻ ഭായ്

'നീ ഞാനായിക്കൊള്ളുക'

ഉസ്താദ് ഹസൻ ഭായ് ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഷെനായ് വിദ്വാനുമാണ് ഉസ്താദ് ഹസ്സൻ ഭായ് എന്ന എ.സി. ഹസൻ. ഉസ്താദ് ബിസ്മില്ലാഖാന്റെ ജീവിച്ചിരിക്കുന്ന ഏക ശിഷ്യനാണ് ഇദ്ദേഹം. കണ്ണൂർ ജില്ലയിൽ ജനിച്ച് കാസർഗോഡ് പരവടുക്കത്ത് സ്ഥിരതാമസമാക്കിയ ഉസ്താദ് സരസ്വതി വിദ്യാലയം എന്ന സംഗീത വിദ്യാലയം നടത്തുന്നു. വയലിൻ, കീബോർഡ്, തബല, ഓടക്കുഴൽ, സരോദ്, സിത്താർ, ഗിത്താർ, ദിൽറുബാ, വീണ, രുദ്രവീണ, മാൻഡലിൻ തുടങ്ങി 35 ഓളം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത കച്ചേരി നടത്തിയ ഹസൻ ഭായി ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ 2014ലെ ഗുരുപൂജ പുരസ്കാരമടക്കം ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരം 'നീ ഞാനാവുക' എന്ന ബിസ്മില്ലാഖാന്റെ വാക്കുകളാണെന്ന് അദ്ദേഹം നിറകണ്ണുകളോടെ ഓർക്കുന്നു. ഇത്രയുമധികം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ തന്നെ ഏക പ്രതിഭയായിരിക്കും ഉസ്താദ് ഹസൻ ഭായ്. തലശ്ശേരിയിലെ പ്രശസ്തമായ കെ.ഇ. കുടുംബത്തിലാണ് ഹസ്സൻ ജനിക്കുന്നത്. തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തുള്ള അറേബ്യൻ മൻസ്സിൽ എന്ന വീട്ടിൽ ഞനിച്ച അദ്ദേഹം, ഉമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. പത്താം വയസ്സിൽ മൈസൂർ കൊട്ടാരത്തിലെ പേരുകേട്ട നാഗരാജ ഗുഡയപ്പയുടെ കീഴിൽ സംഗീത പഠനം തുടങ്ങി. പിന്നീടങ്ങോട്ട് അദ്ദേഹം ആയിരുന്നു സംഗീതത്തിലെ വഴികാട്ടി. അമ്മ നല്ല സംഗീത പാരമ്പര്യമുള്ള ആളായിരുന്നു. നല്ല വിദ്യാഭ്യാസവും സാമ്പത്തിക ഉന്നതിയും ഉള്ള ഒരു ക്യാപ്റ്റൻ ആയിരുന്നു അച്ഛൻ എന്നും ഉസ്താദ് ഓർക്കുന്നു. തന്റെ താല്പര്യവും സംഗീത അഭിരുചിയും മനസ്സിലാക്കി അമ്മാവൻ ആണ് മൈസൂർ രാജകൊട്ടാരത്തിൽ എത്തിച്ചതെന്നും കർണാടക സംഗീതം പഠിക്കാൻ സഹായിച്ചതെന്നും ഉസ്താദ് പറയുന്നു. ഉപകരണ സംഗീതവും വോക്കലും എട്ടുവർഷം അവിടെ നിന്ന് പഠിച്ച കാര്യവും, വഴികാട്ടിയായിരുന്ന നാഗരാജ ഗുഡയപ്പയുടെ സംഗീത തപസ്യയും വിവരിക്കുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. റേഡിയോയിൽ നിന്ന് ഷെഹനായിയുടെ ശബ്ദം കേൾക്കുമ്പോൾ മുതൽ ആ സംഗീതം പഠിക്കണമെന്ന് മോഹമുണ്ടാവുകയും അതിന്റെ ഉടമയായ ബിസ്മില്ലാഖാനോട് അതിയായ ആരാധന തോന്നുകയും ചെയ്തു. ആ ആഗ്രഹ സഫലീകരണത്തിനായി മുംബൈയിലെത്തിയ ഹസൻ തന്റെ സംഗീതയാത്രയിൽ ഒരിക്കൽ സാക്ഷാൽ ബിസ്മില്ലാഖാനെ കാണുകയും തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ആ കൂടിക്കാഴ്ച ജീവിതത്തിലെ വലിയ വഴിത്തിരിവാകുകയും ചെയ്തു. ഷെഹനായ് പഠിപ്പിക്കാം എന്നും അതിന് വാരണാസിയിൽ വരണമെന്നും പറഞ്ഞു. ഒന്നും ആലോചിക്കാതെ അവിടെ എത്തുകയും ഗംഗയുടെ തീരത്ത് വെച്ച് സാക്ഷാൽ ബിസ്മില്ലാഖാനിൽ നിന്ന് നേരിട്ട് ഷെഹനായി പഠനം ആരംഭിക്കുകയും ചെയ്തു. ഉപകരണ സംഗീതത്തിൽ ഏറ്റവും പ്രയാസമേറിയ ഷെഹനായി അഞ്ചു വർഷത്തെ പഠനത്തിലൂടെ സ്വായത്തമാക്കിയ ഹസൻ അദ്ദേഹത്തിന്റെ അരുമ ശിഷ്യനായി മാറി. ഉത്തരപ്രദേശ്, ബോംബെ എന്നിവിടങ്ങളിൽ നിന്നും, കേരളത്തിൽ നിന്നുള്ള ഹസ്സൻ ഉൾപ്പെടെ മൂന്ന് പേർ മാത്രമേ ഇന്ത്യയിൽ ബിസ്മില്ലാഖാന് ശിഷ്യരായി ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നു. മറ്റ് രണ്ട് ആളുകളും മൺമറഞ്ഞു പോയപ്പോൾ 80 പിന്നിട്ട ഹസൻ ഭായി മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഏക ശിഷ്യൻ. സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ജീവിതം അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. രോഗവും സാമ്പത്തിക പ്രയാസവും ഭാര്യയുടെ മരണവും അദ്ദേഹത്തിന്റെ ജീവിതത്തെ ആകമാനം തളർത്തിയെങ്കിലും 'സംഗീതമേ ജീവിതം' എന്ന ചിന്തയിൽ അദ്ദേഹം തളരാതെ ജീവിക്കുന്നു. 1992 ലാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ തന്റെ പ്രിയ ശിഷ്യനെ നേരിൽ കാണുന്നത്. അന്നുമുതലാണ് ഉസ്താദ് ഹസൻ ഭായി എന്ന സംഗീത മാന്ത്രികന് കേരളം അറിഞ്ഞു തുടങ്ങിയത്. വല്ലാത്തൊരു അനുഭവമായിരുന്നു എന്ന് ഉസ്താദ് ഹസ്സൻ ഭായി ഓർക്കുന്നു. എന്റെ ഷെഹനായി ഞാൻ നിനക്ക് സമ്മാനിക്കുന്നു, 'നീ ഞാനാവുക' എന്ന ഉസ്താദ് ബിസ്മില്ലാഖാന്റെ വാക്കുകൾ ഇന്നും തന്റെ ഹൃദയത്തിൽ മുഴങ്ങുന്നതായി അദ്ദേഹം ഓർക്കുന്നു. നിറഞ്ഞ മനസ്സോടെ വിറയുന്ന കൈകളോടെ ബിസ്മില്ലാഖാന്റെ സാക്ഷാൽ ഷഹനായ് ഏറ്റുവാങ്ങി നിധി പോലെ സൂക്ഷിക്കുകയും, അദ്ദേഹത്തിന്റെ ശ്വാസത്തിനു പകരമായി ഉസ്താദ് ഹസൻ ഭായിയുടെ ശ്വാസം നൽകി ഇന്നും സംഗീത യാത്ര നടത്തുന്നുവെന്നും അദ്ദേഹം പറയുന്നു.

ശാന്തമ്മ

ചട്ടീം കലം സമരം

പോലീസ് അതിക്രമങ്ങൾക്കെതിരെയുളള സ്ത്രീകളുടെ പ്രതിരോധ സമരമായിരുന്നു കേവലം 15 വയസ്സ് മാത്രം പ്രായമായ ശാന്തമ്മ എന്ന പെൺകുട്ടിയുടെ നേതൃത്വത്തിലുളള ഈ സമരം. പിൽക്കാലത്ത് സ്ത്രീ മുന്നേറ്റത്തിന് തുടക്കംകുറിച്ച ഒരു സമരമായിരുന്നു 1948 ൽ പെരുമ്പളയിലെ സ്ത്രീകൾ നടത്തിയ ഈ പോരാട്ടം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പെരുമ്പളയിലും പരിസരപ്രദേശങ്ങളിലും പോലീസ് നടത്തിയ ഭീകരമായഅക്രമത്തിന്റെ തുടർച്ചയായി കർഷകനേതാവ് കൃഷ്ണ മനോളിത്തായരുടെ വീട് പോലീസ് വളഞ്ഞു. വീടിനകത്തു കടന്ന് വീട്ടിലെ മുഴുവൻ സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചാക്കുകളിൽകെട്ടി സൂക്ഷിച്ചിരുന്ന നെല്ലും മറ്റും ഭക്ഷ്യസാധനങ്ങളും മണ്ണെണ്ണയൊഴിച്ച് ഭക്ഷ്യയോഗ്യമല്ലാതാക്കുകയും വീട്ടുമുറ്റത്തെ വാഴകളും കമുകുകളും വെട്ടിനശിപ്പിക്കുകയും ചെയ്തു. കലിയടങ്ങാത്ത ഏമാന്മാർ മകളുടെ പ്രിയപ്പെട്ട ഹാർമോണിയം തല്ലിത്തകർക്കുകയും വീട്ടിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത് ഭീകരത സൃഷ്ടിച്ചു. ഒട്ടുമിക്ക ഭവനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടത്തുകയും കണ്ണിൽകണ്ടതെല്ലാം നശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കൃഷ്ണ മനോളിത്തായരുടെ മൂത്തമകൾ 15 കാരിയായ ശാന്തമ്മയുടെ നേതൃത്വത്തിൽ പോലീസ് നശിപ്പിച്ച വീട്ടുസാധനങ്ങളുടെ അവശിഷ്ടങ്ങളുമായി ഗ്രാമത്തിലെ മുഴുവൻ അമ്മമാരും കാസറഗോഡ് പോലീസ് സ്റ്റേഷനിലും നഗരത്തിലും പ്രതിഷേധ പ്രകടനം നടത്തുകയും ഉടഞ്ഞ പാത്രങ്ങളും കലങ്ങളും മജിസ്ട്രേ‍ട്ട് കോടതിക്ക് മുമ്പിൽ നിരത്തിവെക്കുകയും ചെയ്തു.

ആവേശകരമായ ചെറുത്തുനില്പിന് പെരുമ്പളയിലെ സ്ത്രീകൾ കാണിച്ച കരുത്ത് പിൽക്കാലത്ത് ജില്ലയിലെ സ്ത്രീകളുടെ മുന്നേറ്റത്തിനും ചെറുത്തു നില്പുകൾക്കും ഊർജ്ജം പകരുന്നതായി മാറി. ശാന്തമ്മയുടെ നേതൃത്വത്തിൽ ഇരുപത്തിയാറ് സ്ത്രീകൾ ആ പ്രതിഷേധത്തിലും പ്രകടനത്തിലും പങ്കെടുത്തതായി ശാന്തമ്മ ഓർത്തു പറയുന്നതായി വിവരങ്ങൾ ലഭ്യമാക്കിയ വ്യക്തി വിവരിക്കുന്നു. 64 വയസ്സ് കഴിഞ്ഞ വൃദ്ധമാതാവായ പുല്ലായ്ക്കൊടി ചിരുതേയി അമ്മ അടക്കം ആ ജാഥയിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശാന്തമ്മയെക്കുറിച്ച് പറയുകയാണെങ്കിൽ പെരുമ്പളയിലെ കമ്മ്യൂണിസ്റ്റു കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച കൃഷ്ണമ നോളിത്തായരുടെ മകളാണ് ജന്മികുടുംബത്തിൽ ജനിച്ചു വളർന്ന ശാന്തമ്മ. താൻ അനുഭവിക്കുന്ന ജന്മിത്തത്തിന്റെ സുഖലോലുപത വലിച്ചെറിഞ്ഞ് പാവപ്പെട്ട കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും ഇടയിൽ അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചു വന്നു

കാസറഗോഡ് ജില്ലയിലെ സ്ത്രീ മുന്നേറ്റത്തിന്റെയും തൊഴിലാളി സമരത്തിന്റെയും എക്കാലത്തേയും നേതാവായി ശാന്തമ്മ അവരോധിക്കപ്പെട്ട സമരമായി ചട്ടീം കലം സമരം മാറിയിരുന്നു.

2016 ജുൺ 10 ന് അന്തരിച്ച ശാന്തമ്മയുടെ അമ്മ ലളിത മനോളിത്തായ, ഭർത്താവ് ടി.കെ. സദാശിവയുമായിരുന്നു. അവർക്ക് നാലു മക്കളുണ്ടായിരുന്നു.

ഇ.കെ.നായർ

എഴുത്തുവീട്

നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗ്രാമത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് പെരുമ്പള എന്ന് വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. കവികൾ, സാഹിത്യകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ അങ്ങനെ നിരവധി സാമൂഹിക പരിഷ്കർത്താക്കളെ നമുക്ക് അവിടെ കണ്ടെത്താനാകും. സ്വാതന്ത്ര്യ ലഭിക്കും മുമ്പ് പെരുമ്പള ഗ്രാമത്തിൽ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ നവോത്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള ഒട്ടേറെ പ്രമുഖ വ്യക്തികൾ ജീവിച്ചിരുന്നു. ഇവരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു ഇ. കൃഷ്ണൻ നായർ വാളിയാടം എന്ന സ്വാതന്ത്ര്യസമര സേനാനി. സീനിയർ ഇ.കെ. നായർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം കാസർഗോഡ് ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് വിദ്യാർഥികൾ സ്വാതന്ത്ര്യസമരം ഏറ്റെടുക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം ഉണ്ടായത്. അങ്ങനെ കുട്ടിക്കാലത്തു തന്നെസമരപാതയിലേക്ക് എടുത്തു ചാടി. നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത്, നാട്ടിലെ സാധാരണക്കാരായ പട്ടിണി പാവങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാട്ടം ആരംഭിച്ചു. അങ്ങനെ അദ്ദേഹം ജില്ലയിൽ അറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയായി വളരുന്നതിനിടയിലാണ് അറസ്റ്റിലാവുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്യേണ്ടി വന്നത്.

കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുമ്പോൾ ജന്മികളുടെ കയ്യിൽ നിന്നും കടം വാങ്ങി അവരുടെ തന്നെ പാട്ട സ്ഥലത്ത് പണിയെടുത്ത് എല്ലാം നഷ്ടപ്പെട്ട പെരുമ്പള ജനതയെ രക്ഷിക്കാനുള്ള വഴികൾ ആലോചിക്കേണ്ടി വന്നു. അങ്ങനെയാണ് കർഷകർക്ക് ന്യായ പലിശയ്ക്ക് പണം ലഭ്യമാകുന്ന  ഒരു സഹകരണ പ്രസ്ഥാനം എന്ന ചിന്ത ഉണ്ടാകുന്നത്. ആവശ്യക്കാരായ കർഷകരെ കണ്ടെത്തി ഒരു സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഇപ്പോഴത്തെ പെരുമ്പള സർവീസ് സഹകരണ ബാങ്ക് അദ്ദേഹത്തിന്റെ  ശ്രമഫലമായി രൂപീകൃതമായതാണ്. എഴുത്തും വായനയും തീരെ അറിയില്ലാത്ത ഒരു ജനതയുടെ അത്താണിയായിരുന്നു സീനിയർ ഇ.കെ.എൻ. എല്ലാ കാര്യങ്ങൾക്കും ജനങ്ങൾ അദ്ദേഹത്തെ ആശ്രയിക്കേണ്ടി വന്നപ്പോഴാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ആ ശ്രമത്തിന്റെ ഫലമായാണ് ഇപ്പോഴത്തെ പെരുമ്പള ഗവൺമെന്റ് എൽ.പി. സ്കൂളിന്റെ ആദ്യരൂപമായിരുന്ന എഴുത്തു വീട് രൂപം കൊണ്ടത്.   അദ്ദേഹമായിരുന്നു പെരുമ്പള ഗ്രാമത്തിലെ ആദ്യ അധ്യാപകൻ എന്ന് പഴമക്കാർ അടിവരയിട്ട് പറയുന്നു. സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനിടയിലും  അദ്ദേഹം തന്റെ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോയി. അങ്ങനെ അദ്ദേഹം അധ്യാപക ജീവിതത്തിൽ പ്രവേശിക്കുകയും ചെയ്തു. എഴുത്തുപുരയുടെ പുതിയ രൂപമായ ഗവൺമെൻറ് എൽ. പി. സ്കൂൾ പെരുമ്പളയിൽ നിന്ന് പ്രധാന അധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. അദ്ദേഹത്തിന്റെ സഹധർമ്മിണി സി. രമണിയമ്മ ഈയിടെ മരണപ്പെട്ടു. 4 പെൺകുട്ടികളാണ് സീനിയർ ഇ.കെ. നായരുടെ മക്കൾ .



മൻസൂർ ആലിച്ചേരി

ഡോ. മൻസൂർ ആലിച്ചേരി

മൻസൂർ ആലിശ്ശേരി ആറാം ക്ലാസു വരെ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിൽ പഠിച്ച കമ്പ്യൂട്ടർ വിദഗ്ധനായ പൂർവ്വ വിദ്യാർത്ഥിയാണ്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മൻസൂർ കുടുംബ സംബന്ധമായ ആവശ്യത്തിന് നാട്ടിലെത്തിയപ്പോഴാണ് സ്കൂളിലെ വിദ്യാർത്ഥികളുമായി അഭിമുഖത്തിന് അവസരമൊരുങ്ങിയത്. തന്റെ വിദ്യാലയ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് തികഞ്ഞ എളിമയും ലാളിത്യവും നിറഞ്ഞ സംസാരവും പെരുമാറ്റവും ഏവർക്കും അനുഭവവേദ്യമാകുന്ന തരത്തിലാണ് സംസാരിച്ചത്. ആറാം ക്ലാസിൽ പഠിക്കവേ കാസർഗോഡ് പെരിയയിൽ നവോദയ വിദ്യാലയത്തിലെ ആദ്യ ബാച്ചിൽ ജില്ലയിലെ ഏറ്റവും ഉയർന്ന മാർക്കോടെ അഡ്മിഷൻ ലഭിക്കുകയായിരുന്നു. സ്വന്തം ആഗ്രഹ പ്രകാരമായിരുന്നില്ല എന്നും മാതാപിതാക്കളുടെ ഇഷ്ടത്തിന് വഴങ്ങിയാണ് നവോദയയിൽ ചേർന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. മാതാപിതാക്കളെ അനുസരിച്ചതാണ് ജീവിതത്തിലെ വലിയ നേട്ടങ്ങൾക്ക് കാരണമായെന്നും സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നവോദയ വിദ്യാലയത്തിൽ എത്തിയ വിവിധ ജില്ലക്കാരായ കുട്ടികളുടെ ഇടയിൽ വെറും സാധാരണക്കാരനായ കുട്ടിയായിരുന്നെന്നും, ആദ്യ ബാച്ചിന്റെ എല്ലാ പരിമിതികളും അനുഭവിച്ചാണ് പഠനം മുന്നോട്ടു കൊണ്ടു പോയതെന്നും ബാച്ചിലെ മികച്ച വിദ്യാർത്ഥിയായാണ് നവോദയ വിദ്യാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ജീവിതത്തിലെ അനുഭവങ്ങളിൽ ഗണിത അധ്യാപകന്റെ പേര് പറഞ്ഞു കൊണ്ട്, അദ്ദേഹം ഗണിത പഠനത്തിൽ തന്നെ സ്വാധീനിച്ചെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകി. എന്നും ഇഷ്ടവിഷയം ഗണിതം ആയിരുന്നെന്നും എൻജിനീയറാകാൻ ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നെന്നും പറയുകയുണ്ടായി. കാലിക്കറ്റിൽ നിന്നും എൻജിനീയറിങ് ബിരുദവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ നിന്ന് ബിരുദാനന്ദ ബിരുദവും ഗോൾഡ് മെഡലോടെ പാസായി. കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്. ഡി, എം.ഫിൽ എന്നിവ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും നേടി. ഒരു സ്കോളർ ആയി മാറുകയും ചെയ്തു. എൻ.ഐ.ടി. കാലിക്കറ്റിലും യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ ബോത്തൽ എന്നിവിടങ്ങളിലും അഡീഷണൽ ഫാക്കൽറ്റി മെമ്പറായി ജോലി ചെയ്തിരുന്നു. ഡോ. മൻസൂർ ആലച്ചേരി അമേരിക്കയിൽ ഗൂഗിളിൽ ജോലി ചെയ്യുന്ന ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് മേഖലയിലെ സ്റ്റാഫ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. റിസർച്ചിലും പ്രോഡക്റ്റ് ഡെവലപ്മെന്റിലും മികച്ച പരിചയസമ്പത്തുള്ള ഇദ്ദേഹം ക്ലൗഡ് ഐഡന്റിറ്റി ടീമിനെ നയിച്ചിട്ടുണ്ട്. ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്ഫോമിന്റെ ഒരു പാർട്ണർ കൂടിയായ മൻസൂർ ഗൂഗിളിന്റെ ക്ലൗഡ്സിൽ വിജയകരമായി ജോലി ചെയ്തു വരുന്നു. ഇന്ത്യയിലും വിദേശത്തുമായി 13 വർഷത്തോളം ജോലിയിലും റിസർച്ചിലുമായി നേടിയ പരിചയസമ്പത്തുമായാണ് ഗൂഗിളിൽ പ്രവേശിക്കുന്നത്. ഇക്കാലത്ത് കമ്പ്യൂട്ടർ സയൻസ്, നെറ്റ് വർക്കും. സെക്യൂരിറ്റി സിസ്റ്റംസ്, അൽഗോരിതം തുടങ്ങിയ ഫീൽഡുകളിൽ നടത്തിയ റിസർച്ചുകൾ പ്രോഡക്റ്റായി മാറുകയും ഇതിന് 30 പേറ്റന്റുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇൻറർനാഷണൽ കോൺഫറൻസുകളിലും ജേണൽസുകളിലും 30ലധികം പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വലിയ അനുഭവ പരിചയവും ഗവേഷണ പാരമ്പര്യവും ഉള്ള കമ്പ്യൂട്ടർ വിദഗ്ധനായ മൻസൂർ ആലച്ചേരി അമേരിക്കയിലെ സിയാറ്റിനിൽ രണ്ടു മക്കൾക്കും ഭാര്യയോടുമൊപ്പം സ്ഥിരതാമസക്കാരനാണ്. താൻ പഠിച്ച വിദ്യാലയത്തോടുള്ള സ്നേഹം കുട്ടികളോട് സംവദിക്കാനുള്ള താല്പര്യം കൂടാതെ അദ്ദേഹത്തിന്റെ ലളിത ജീവിതവും പെരുമാറ്റവും മാതൃകാപരമായിരുന്നു.