കാവാലം.യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ബാഹുല്യം നിമിത്തം  ഷെഡ്ഡ് മാറി പുതിയകെട്ടിടം നിർമ്മിക്കാൻ വടക്കും ഭാഗം സമാജവും വള്ളിക്കാട് മത്തായിയും മങ്കുഴി പരമുപിള്ളയും മറ്റു പ്രഗത്ഭ വ്യക്തികളും ഒത്തൊരുമിച്ച് ഇതിനായി പണപ്പിരിവ് നടത്തി. സ്കൂൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ചാലയിൽ സർദാർ കെ.എം. പണിക്കർ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.13സെന്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി വെള്ളക്കെട്ടായ കുറച്ചു സ്ഥലം കൂടി നാട്ടുകാർ സർക്കാരിലേക്ക് തീറുകൊടുത്തു.പുളിങ്കുന്ന് പ്രവർത്തിയിൽ വടക്കുംഭാഗം മുറിയിൽ വടക്കുംഭാഗം സമാജക്കാരായ മണ്ടകപ്പള്ളി വീട്ടിൽ നായർ കണക്ക് നാരായണന്റെ അനന്തിരവൻ രാമനും, പുതിയവീട്ടിൽ നായർ കണക്ക് മാധവൻപിള്ളയുടെ അനന്തിരവൻ അച്ച്യുതൻ പിള്ളയും, പാലപ്പള്ളി വീട്ടിൽ നായർകേരളന്റെ അനന്തിരവൻ കൃഷ്ണനും, മങ്കുഴിവീട്ടിൽ നായർ നാരായണന്റെ അനന്തിരവൻ മാധവനും  സംയുക്തമായി എഴുതിക്കൊടുത്ത തീറാധാര പ്രകാരം കൊല്ലം ജില്ലയിൽ ആലപ്പുഴ സബ്ബ് ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുളിങ്കുന്ന് പകുതിയിൽ വടക്കുംഭാഗം മുറിയിൽ കാരുവള്ളി പുരയിടത്തിനു മേക്ക് ചോലയാറിനും വടക്ക് മുണ്ടടി പുരയിടത്തിനും കിഴക്ക് പ്ലാക്കിപ്പുരയിടത്തിനും തെക്ക് നടുവിലായി പള്ളിയറക്കാവ് ദേവസ്വം പാട്ടം സർവ്വേ നമ്പർ 504/2, പതിമൂന്നു സെന്റുള്ള ചെമ്പിൽ പുരയിടം ഒന്നും ഈ പുരയിടത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന  പാട്ടം സർവ്വേ നമ്പർ 504/1 ഒരേക്കർ 70 സെന്റ് നിലത്തിൽ ഒരേക്കർ വിസ്തീർണ്ണമുള്ള നിലവും ഉൾപ്പെടെയുള്ള വസ്തുവിൽ നികത്തിയതും നികത്താത്തതുമായ സ്ഥലവും ഉൾപ്പെടെയുള്ള വസ്തുക്കളും അതിൽ കല്ലും മരവും കൊണ്ട് തെക്ക് ദർശനമായി നിർമ്മിച്ച ഓടുമേഞ്ഞ സ്കൂൾ കെട്ടിടവും അതിലെ അനുസാരികളുമടക്കം അന്നത്തെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.വെങ്കിടാചലം അവർകൾ 1090 മീനം 12-ാം തീയതി (1915)  രേഖകൾ പരിശോധിച്ച് കൈപ്പറ്റി.


ഈ കാലഘട്ടത്തിനു മുൻപ് ഇതേ സ്ഥലത്തു കുടിപ്പള്ളിക്കൂടവും പ്രാഥമിക വിദ്യാഭ്യാസത്തിനായി എൽ.ജി.ഇ. എന്നപേരിൽ സ്കൂൾ പ്രവർത്തിച്ചിരുന്നതായും രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിന് മുമ്പ് ഓരോ കാലഘട്ടത്തിലും

പലപേരുകളിൽ അറിയപ്പെട്ടിരുന്ന വിദ്യാലയംപിൽക്കാലത്ത് ഗിരിജാവിലാസം എന്ന പേരിലും അറിയപ്പെട്ടു. വിദ്യാദേവതയായ സരസ്വതിയുടെ പര്യായമായിട്ടാണ് ഗിരിജാ വിലാസം എന്ന പേര് സ്വീകരിച്ചതെന്ന് പഴയതലമുറ അനുമാനിക്കുന്നു. വേർണ്ണക്കുലർ മിഡിൽ സ്കൂൾ എന്നപേരിൽ സർക്കാർ സ്കൂളിന് അംഗീകാരം നല്കി.പൂർണ്ണമായും ഏഴാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന വിദ്യാലയം എം.എം.സ്കൂൾ എന്ന പേരിലും കുറേക്കാലം അറിയപ്പെട്ടിരുന്നു. ഏറ്റവുമൊടുവിലായി ചെമ്പുങ്കുഴി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുള്ളതായും പറയപ്പെടുന്നു.

ഐതിഹ്യം

ദേശാധിപത്യക്ഷേത്രമായ പള്ളിയറ ഭഗവതി ക്ഷേത്രം ആറ്റുതീരത്തായാണു സ്ഥിതിചെയ്യുന്നത്.വിശാലമായ ക്ഷേത്രപരിസരത്തിന്റെ മിക്ക ഭാഗങ്ങളും ചതുപ്പായ തരിശുപ്രദേശമായിരുന്നു. കുടിതാമസവും നന്നേ കുറവായിരുന്നു.നദി പലപ്പോഴും ഗതി മാറി ഒഴുകുന്ന സ്ഥിതിവരെ സംഭവിക്കാറുണ്ട്. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം ശാന്തി നിവേദ്യം വച്ച ചെമ്പ് കഴുകാൻ കടവിലെ വെള്ളത്തിൽ മുക്കിയിട്ടു. വൈകിട്ട് അഞ്ചു മണിക്ക് നടതുറക്കുന്നതിനു മുമ്പ് ചെമ്പ് കഴുകുന്നതിനായി ശാന്തിക്കാരൻ കടവിലെത്തി. അപ്പോൾ കടവിൽ ചെമ്പുണ്ടായിരുന്നില്ല.പരവശനായ ശാന്തിക്കാരൻ ചെമ്പ് കുഴിയിൽ പോയെന്ന് ഭക്തജനങ്ങളോട് അടക്കം പറഞ്ഞു.അങ്ങനെ തലമുറ കൈമാറിപ്പോന്നതിന്റെ ശേഷിപ്പായി ചെമ്പുംകുഴി എന്ന് സ്ഥലപ്പേര് മാറുകയും സ്കൂളിന് ചെമ്പുംകുഴി സ്കൂൾ എന്നു പേരു വരികയും ചെയ്തു. പ്രഗത്ഭരായ അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും ഈ സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നതിനായി 1950ന് മുൻപും തുടർന്നിക്കാലയളവുവരേയും നടത്തിയ ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിന്റെ നേട്ടങ്ങൾ അനവധിയാണ്. സ്കൂളിന്റെ ആദ്യ കാലഘട്ടങ്ങളിൽ തൊട്ടുകൂടായ്മ-അയിത്തത്തിന്റെ അതിപ്രസരം ഉണ്ടായിരുന്നു. പഠിപ്പിക്കാൻ പോയി തിരിച്ചു വരുമ്പോൾ കുളിച്ചിട്ടേ ഗൃഹപ്രവേശനം പാടുള്ളൂ എന്ന വ്യവസ്ഥ യാഥാസ്ഥിതിക കുടുംബങ്ങളിൽ നിലനിന്നിരുന്നു.അദ്ധ്യാപകരിൽ ചിലരെ തമ്പുരാൻ, തമ്പുരാട്ടി എന്നും വിളിച്ചിരുന്നു. വകുപ്പ് തല ഉദ്യോഗസ്ഥർ സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി നിർദ്ദേശങ്ങൾ നല്കുകയും മരുന്ന് ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനായി അച്ചുകുത്തുന്ന രീതി അതായത് കൈമുട്ടിന് മേൽഭാഗത്ത് തൊലിപ്പുറത്ത് മരുന്നു പുരട്ടി പൽച്ചക്രം ഘടിപ്പിച്ചതുപോലുള്ള ചെറിയ മെഷീൻ കൊണ്ടു കുത്തുന്ന രീതി നിലനിന്നിരുന്നു. പെൺകുട്ടികൾക്ക് പത്തരച്ചക്രവും ആൺകുട്ടികൾക്ക് പന്ത്രണ്ടു ചക്രവും ഫീസുണ്ടായിരുന്നു. ഇതിൽ ഇളവുവരുത്തുന്നതിന് സർദാർ കെ.എം. പണിക്കരും മറ്റും ശുപാർശ ചെയ്തതായും പറയപ്പെടുന്നു.രാജവാഴ്ച്ചയുടെ അന്ത്യവും ജനാധിപത്യത്തിന്റെ ആവിർഭാവവും സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരുപാട് മാറ്റങ്ങൾക്ക് അവസരമൊരുക്കി. 1950ൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റ ഗ്രാജുവേറ്റ് അദ്ധ്യാപികയായ ശ്രീമതി. ഗോമതിയമ്മയുടെ നേതൃത്വത്തിൽ ചിട്ടയായ അദ്ധ്യാപന രീതി കൈവരിക്കുവാൻ സ്കൂളിന് സാധിച്ചു.കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി കഞ്ഞിയും, പാൽപ്പൊടി കലക്കി തയ്യാറാക്കിയ പാലും കുട്ടികൾക്ക് നല്കിയിരുന്നു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മുറ്റത്ത് കിണർ കുഴിച്ചു. ശ്രീ. പട്ടംതാണു പിള്ള മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സ്കൂളിന് ധാരാളം ലൈബ്രറി പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭിച്ചിരുന്നു. അദ്ധ്യാപകരെ തമ്പുരാൻ, തമ്പുരാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്തിരുന്ന ശീലങ്ങൾ ശ്രീമതി. ഗോമതിയമ്മ ടീച്ചറുടെ ഇടപെടലുകളുടെ ഫലമായി അവസാനിപ്പിക്കുവാൻ സാധിച്ചു.1964ൽ ശ്രീമതി. ഗോമതിയമ്മ ടിച്ചർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ശ്രീ.എൻ.രാമചന്ദ്രൻനായർ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ഇക്കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് കൈവരിക്കുവാൻ സാധിച്ചു.1970ൽ സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ഇടിമിന്നലേറ്റതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊതുയോഗം വിളിച്ചു ചേർക്കുകയും, യോഗതീരുമാനപ്രകാരം അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പിരിവെടുത്ത് പത്തു ദിവസം കൊണ്ട് ഷെഡ്ഡ് പൂർത്തിയാക്കുകയും പതിനൊന്നാം ദിവസം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം അന്നത്തെ മന്ത്രി ശ്രീ. ബേബി ജോൺ നിർവ്വഹിച്ചു.എസം=ല്ലാ ക്ലാസ്സുകളും രണ്ടു മൂന്നു ഡിവിഷനുകൾ നിലനിർത്തുവാനും സ്കൂൾ സൊസൈറ്റി ആരംഭിക്കുവാനും കലാകായിക മേളകളിൽ മിക്ക വർഷങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതിനും ഇക്കാലയളവിൽ സ്കൂളിന് സാധിച്ചു. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടൽ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും കലാശാസ്ത്ര സാഹിത്യരംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമായിട്ടുണ്ട്. സ്കൂളിന്റെ ശതാബ്ദിയാഘോഷ കാലയളവിൽ (2006-2007) ശ്രീ.എ.പി.ധർമ്മാംഗദൻ ആയിരുന്നു പ്രധാനാദ്ധ്യാപകൻ.

പള്ളിയറക്കാവ് ദേവീക്ഷേത്രം

കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ എന്തുകൊണ്ടും പ്രഥമഗണനീയമായ സ്ഥാനമാണ് കാവാലത്തിനുള്ളത്. ഭൂമിശാസ്ത്രപരമായി തന്നെ കാവാലം നല്ല പൊക്കപ്രദേശമാണ്. ആലപ്പുഴയുടെയും ചങ്ങനാശ്ശേരിയുടെയും ഏതാണ്ട് മദ്ധ്യഭാഗത്തായുള്ള കാവാലത്തിന്റെ ഹൃദയഭാഗത്തായി വെമ്പൊലി നാടുമായി ബന്ധപ്പെട്ട വേമ്പനാട്ടുകായലിനോടും  പമ്പയാറിനോടും ചേർന്ന് ഏകദേശം ആറേക്കറോളം സ്ഥലത്ത് പുതുതായി വന്നിട്ടുള്ള ചങ്ങനാശ്ശേരി ലിസിയോ ചർച്ച് വരെ കിടക്കുന്ന റോഡിൻറെ വശം ചേർന്ന് മതിൽക്കെട്ടോടുകൂടി പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന മഹാക്ഷേത്രമാണ് ചരിത്രപ്രസിദ്ധമായ കാവാലം മേജർ പള്ളിയറക്കാവ് ദേവീ ക്ഷേത്രം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം ചങ്ങനാശ്ശേരി സബ് ഗ്രൂപ്പിന്റെ കീഴിലാണ് മുന്നോട്ടുപോകുന്നത്. പ്രസ്തുത ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വച്ച് ഇത്രയും ഭൂസ്വത്തുക്കൾ ഉള്ള മറ്റൊരു ക്ഷേത്രം വേറെയില്ല. ഏതാണ്ട് ഇരുന്നൂറിലധികം തെങ്ങുകൾ ഈ മഹാക്ഷേത്രത്തിൽ ഉണ്ട് 1500 നാളികേരം വരെ ലഭിക്കുന്നുണ്ട്. കുറേയേറെ തൈകൾ വേണ്ടത്ര പരിചരണം കിട്ടാതെ നശിച്ചുപോയി. ചങ്ങനാശ്ശേരി കോട്ടയം ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കരമാർഗവും ജലമാർഗ്ഗവും ഇവിടെ എത്തിച്ചേരാം.

കാവാലം എന്ന സ്ഥലപ്പേരുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളും ഉണ്ട്. അതിലൊന്നാണ് കുട്ടനാട്ടിലെ ഇന്നത്തെ കുന്നുമ്മ മുതൽ വടക്കോട്ട് പമ്പയാറിന്റെയും വേമ്പനാട്ടുകായലിന്റെയും ചേലയാറിന്റെയും ചിറയായി കിടന്ന ഈ ഘോരവനപ്രദേശം കായലിന്റെ വാലായി കിടന്നിരുന്നതിനാൽ കാവാലം എന്ന് പേരുവന്നു എന്ന് ഒരു അഭിപ്രായം. മറ്റൊന്ന് കായൽ എന്ന വാക്കിൻറെ 'ക' എന്ന ആദ്യ വ്യഞ്ജനാക്ഷരവും കായലിന്റെ കരയിൽ താമസിച്ചിരുന്നവർ വാലന്മാരായതിനാൽ കാവാലന്മാർ എന്ന പേര് പിന്നീട് കാവാലമായി എന്നും രണ്ടാമതൊരു അഭിപ്രായമുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളും കൂടാതെ 'ഉള്ളത്' എന്നർത്ഥം വരുന്ന 'ആളം' എന്ന പദത്തിനോട് 'കാവ് ' എന്ന പദം ചേർത്ത് 'കാവുള്ള സ്ഥലം' എന്നർത്ഥത്തിൽ 'കാവളം' എന്നുച്ചരിക്കുകയും ഈ വാക്ക് ഉച്ചാരണപ്രക്രിയയിലൂടെ കാലാന്തരത്തിൽ 'കാവാലം' എന്ന പേരിലേക്ക് എത്തിയതായും മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ഈ മൂന്നാമത്തെ അഭിപ്രായത്തെ കുറിച്ച് വെൺമണി കാവ്യങ്ങളിലും സർദാർ കെ. എം. പണിക്കരുടെ സന്ദേശകാവ്യത്തിലും കാവാലം സന്ദർശന വേളയിൽ വള്ളത്തോൾ എഴുതിയ കവിതയിലുമൊക്കെ പരാമർശിക്കപ്പെടുന്നു. 'കാവാലം കടൽമാതിൻ പൂവാടമേ പുണ്യഭൂമി കൈവളർന്ന നിനക്കിന്നു കല്യാണഗുണേ' എന്നും വള്ളത്തോൾ പാടി .


കാവാലം ചുണ്ടൻ വള്ളമാണ് കാവാലത്തിന്റെ പേര് ലോകമെമ്പാടും കീർത്തിക്കപ്പെടാൻ കാരണം. നെഹ്റു ട്രോഫി വള്ളംകളി ലോക ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒരു കായിക വിനോദമാണ്. ആ മത്സരത്തിൽ ജവഹർലാൽ നെഹ്റുവിൻറെ കയ്യൊപ്പോടു കൂടിയ വെള്ളിചുണ്ടൻ ട്രോഫി കരസ്ഥമാക്കാൻ കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കാറുണ്ട്. കാവാലം ചുണ്ടന്റെ പ്രതാപകാലത്ത് 1954, 56, 58, 60, 62 എന്നീ വർഷങ്ങളിൽ നെഹ്റു ട്രോഫി കരസ്ഥമാക്കിയ ചുണ്ടൻ വള്ളമാണ് കാവാലം ചുണ്ടൻ. അക്കാലത്തൊക്കെ കാവാലം ചുണ്ടൻ വള്ളം മത്സരത്തിന് എത്തുന്നത് മറ്റു വള്ളങ്ങൾക്ക് ഒരു ഭീഷണി തന്നെയായിരുന്നു. മാത്രവുമല്ല ആ വള്ളത്തെ ചുറ്റിപ്പറ്റിയായിരുന്നു കാവാലം ചുണ്ടൻ എന്ന പേരിൽ ഒരു ചലച്ചിത്രം തന്നെ സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ഇന്ന് ആ പ്രതാപമെല്ലാം മങ്ങി വള്ളം വാർദ്ധക്യത്തിൽ എത്തി നിൽക്കുകയാണ്.

കേരളത്തിലെ മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല പ്രകാരത്തിലും പള്ളിയറക്കാവ് ക്ഷേത്രത്തിനും ശക്തി ചൈതന്യത്തിനും ആധ്യാത്മികമായ ഒരു അടിത്തറയുണ്ട്. അതുകൊണ്ടുതന്നെ ഈശ്വരൻ സ്ത്രീനാമത്തിൽ രാജാവിൻറെ പള്ളിയറയിൽ സ്വയംഭൂശക്തിയായി അവതരിച്ചതാണ് അധ്യാത്മികതയുടെ അടിത്തറ എന്ന് ഉദ്ദേശിച്ചത്.

വടക്കുംകൂർ രാജാവ് കാവാലത്ത് ഒരു കൊട്ടാരവും തേവാരപ്പുരകളും പണിയിച്ചിരുന്നതായി ഐതിഹ്യമുണ്ട്. ആ കൊട്ടാരത്തിന് കോയിക്കൽ കൊട്ടാരം എന്നാണ് പറഞ്ഞിരുന്നതത്രേ. അക്കാലത്ത് ഈ പ്രദേശങ്ങളിൽ ധാരാളം ബ്രാഹ്മണ കുടുംബങ്ങളും ഉണ്ടായിരുന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശ്രീഭദ്രകാളി ക്ഷേത്രം, ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവ നിൽക്കുന്നിടത്ത് മുനിമാരുടെ പാഠശാലകൾ ആയിരുന്നു എന്നും പറയപ്പെടുന്നു, അനേകം ബ്രാഹ്മണ ബാലന്മാർ ഇവിടെ വേദപഠനം നടത്തിയിരുന്നതായി വിശ്വസിച്ചു പോരുന്നു. ചുറ്റിയൊഴുകുന്ന കൈത്തോടുകളും സർപ്പസങ്കേതങ്ങളായ വനങ്ങളും ധാതുദ്രവ്യ നിക്ഷേപങ്ങൾ ഉള്ള അടിത്തട്ടോടു കൂടിയ ചെളിമണൽ നിറഞ്ഞ പ്രദേശവുമായിരുന്നു ഈ പ്രദേശം. പിൽക്കാലത്ത് സങ്കേതാധിപത്യമുള്ള ഒരു ബ്രാഹ്മണ കുടുംബം ധർമ്മദൈവ പൂജാദികളോട് കൂടി ഇവിടെ താമസിച്ചിരുന്നു. ആ പരമ്പരയുടെ ധർമ്മ ദൈവാശ്രമ പ്രാധാന്യമുള്ള ശിവൻ ഗണപതി ശാസ്താവ് ശ്രീഭദ്രകാളി ശ്രീ ചക്രം തുടങ്ങിയ ദേവ ചൈതന്യങ്ങൾ ഈ സങ്കേതത്തിൽ ഉണ്ടായിരുന്നു. കാലാന്തരത്തിൽ ശ്രീചക്ര സാന്നിധ്യം ശിവപൂജയുടെ പുണ്യ വിശേഷത്താൽ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതായാണ് ഐതിഹ്യം. ഇതിനുപുറമെ മറ്റൊരു ഐതിഹ്യവും കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. അന്യം നിന്നുപോയ ബ്രാഹ്മണ കുടുംബം പിന്നീട് രാജാവിൻറെ അധീനതയിലായി തീർന്നു. അങ്ങനെ രാജാവിൻറെ പള്ളിയറയിൽ ഒരു ചിതൽ പുറ്റു വളർന്നു നിന്നിരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാജഭൃത്യകളായ സ്ത്രീകൾ അന്തപുരത്തിലെ പൊടിപടലങ്ങൾ അടിച്ചു വൃത്തിയാക്കുന്ന സന്ദർഭത്തിൽ മേൽപ്പറഞ്ഞ വാത്മീകത്തിൽ സ്പർശിക്കവേ അതിൽ നിന്ന് നാമമാത്രമായ മണൽ അടർന്നു പോയതായും ആ ഭാഗത്ത് രക്തം പൊടിയുന്നതും അവർ കണ്ടു. പരിഭ്രാന്തരായ ആ സ്ത്രീകൾ അന്തപ്പുരം വിട്ട് ഓടിപ്പോവുകയും ആ വൃത്താന്തം രാജകൊട്ടാരത്തിൽ പരക്കുകയും ചെയ്തു. ആ സമയം രാജാവ് പള്ളിയുറക്കത്തിലായിരുന്നു. താമസംവിനാ രാജകർണ്ണത്തിൽ എത്തി. പെട്ടെന്ന് രാജാവും പരിവാരങ്ങളും അത്ഭുത കാഴ്ച കാണാൻ അങ്ങോട്ടെത്തി. ചോരപ്പാടുകണ്ട് ആ രാജാവ് അസ്വസ്ഥനായി. എന്താണ് ഇതിന്റെ കാരണമെന്ന് അദ്ദേഹം ആലോചിച്ചു. ഇത് ശുഭാ ശുഭലക്ഷണമോ അതോ ധർമ്മരാഹിത്യമോ പാപമോ ഒന്നും തന്നെ ഈ കൊട്ടാരത്തിൽ സംഭവിച്ചതായി അറിവില്ല. വല്ല ആപത് സൂചനയാണോ ഇത്? അതോ അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്കോ? ചിന്തകൾ കാട്ടീച്ചകളെപ്പോലെ രാജമലസ്സിലേക്ക് ഇരച്ചുകയറി. പൊടുന്നനെ രാജാവ് ഇഷ്ടമൂർത്തിയായ ശ്രീകൃഷ്ണനെ ധ്യാനിച്ച ശേഷം പ്രമുഖരായ ദൈവജ്ഞരെ വരുത്തുന്നതിന് മന്ത്രിയെയും മറ്റും നിയോഗിച്ചു. ജ്യോതിഷികൾ രാജാവിനെ മുഖം കാണിച്ചു. അവരെ വേണ്ടവണ്ണം സ്വീകരിച്ച് അന്തപുരത്തിലേക്കാനയിച്ചു. പ്രശ്നവിധിയിൽ കണ്ടത് ദൈവജ്ഞൻ ഭക്തിനിർഭരം രാജസദസ്സിലേക്ക് അരുളി ചെയ്തു. ശ്രീചക്ര സാന്നിധ്യ പൂജാ ശക്തി ബ്രാഹ്മണരുടെ വേദമന്ത്ര ജപ ഹോമാദികളാൽ ഇവിടെ ശൈവവും ശാക്തേയവുമായ ആയ ചൈതന്യം പ്രബലമാകുകയാൽ ശിവകാമേശ്വരി ഭാവത്തിൽ ദേവി സ്വയംഭൂവായിരിക്കുന്നു. പരമമായ ഭക്തിയാണ് അതിന്നാധാരം. ക്ഷണത്തിൽ തന്നെ ഒരു ക്ഷേത്രം സ്ഥാപിച്ചു തീർക്കാൻ കാലമായിരിക്കുന്നു. ദേവി പ്രതിഷ്ഠയും സമീപകാലത്തുതന്നെ തേവാരമൂർത്തികളായവർക്ക് ഉപദേവാലയങ്ങളും സ്ഥാപിക്കുകയാണ് വിധി. ബ്രാഹ്മണകുടുംബത്തിലെ തേവാരമൂർത്തികൾ ഇരുന്ന പള്ളിയറയിൽ സാന്നിധ്യമൂർത്തിയായി ദേവി പ്രത്യക്ഷപ്പെടുകയാൽ പള്ളിയറക്കാവ് ഭഗവതി എന്നറിയപ്പെടുമെന്നു കൂടി ദൈവജ്ഞർ അറിയിക്കുകയുണ്ടായി. പരമാനന്ദനായ രാജാവ് ആകട്ടെ ഭഗവാങ്കലേക്ക് ഓടുകയും ചെയ്തു.

"https://schoolwiki.in/index.php?title=കാവാലം.യു.പി.എസ്/ചരിത്രം&oldid=1923130" എന്ന താളിൽനിന്ന് ശേഖരിച്ചത്