എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ മാളുവിന്റെ ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
മാളുവിന്റെ ഏകാന്തത

'എന്തൊരു വിരസത.. ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത താൻ ഇതാ സ്വർണക്കൂട്ടിലെ തത്തയെപ്പോലെ ഒരു മുറിയിൽ, തനിച്ച്.. ഒരു മരം കഴിഞ്ഞ വർഷം മുറ്റത്ത് വച്ചിരുന്നെങ്കിൽ അതും നോക്കിക്കൊണ്ടിരിക്കാമായിരുന്നു. ഇപ്പോൾ മനസ്സിലാകുന്നു പ്രകൃതിയുടെ വില. അന്ന് ടീച്ചർ തന്ന ചെടി മുറ്റത്ത് വെക്കാമായിരുന്നു. ഒരു കിളിപോലുമില്ല. ഈ കൊറോണ ഒന്ന് പോയിരുന്നെങ്കിൽ.. ഛേ...

അധികം മരങ്ങളൊന്നും പരിസരത്തില്ലാത്ത ഒരു വലിയ വീട്. കിളികളോ ശലഭങ്ങളോ ഒരു തേനീച്ചപോലുമില്ല. 'പണം' എന്നത് വേദവാക്യമാക്കി ജീവിക്കുന്ന ഒരു കുടുംബം.എല്ലാവരെയും പോലെ അവരും അറിഞ്ഞില്ല, കൊറോണയെന്ന മഹാമാരിയെ. ലോകം ചുറ്റാനിറങ്ങി, എന്നാൽ കൊറോണ ആ കൊച്ചു പെൺകുട്ടിയെ മാത്രം നോട്ടമിട്ടു. അയൽക്കാരായ പാവങ്ങൾക്ക് ഒരു തരി മണ്ണുപോലും കൊടുക്കാത്ത പിശുക്കരായിരുന്നു അവർ. പുറത്തിറങ്ങാനാകില്ലെങ്കിലും അനാവശ്യങ്ങൾക്കായ് അവർ പണം ചിലവഴിച്ചുകൊണ്ടിരുന്നു. ഈ വീടിന്റെ ഒരു അറ്റത്തെ മുറിയിൽ ആ കൊച്ചു പെൺകുട്ടി വിഷമിച്ച് ഇരിക്കുന്നു. അവൾ ജീവൻ -മരണപ്പോരാട്ടത്തിലാണ്. 'മാളൂ,,, റൂമിൻറെ മുന്നിൽ ഭക്ഷണം വച്ചിട്ടുണ്ട്. എടുത്ത് കഴിച്ചോ... കൂടെ ഒരു ഫോണും ഉണ്ട്. അത് നിനക്കാ. '

അമ്മയുടെ വിളി കെട്ടുകഴിഞ്ഞപ്പോൾ അവൾ പതുക്കെ എഴുന്നേറ്റ് വിരസതയോടെ ഭക്ഷണവും ഫോണും എടുത്തു.അന്നുമുതൽ ആ വീട്ടിൽ ആരവങ്ങളുമില്ലായിരുന്നു. എല്ലാം ചെറിയ ഫോണുകളിൽ ഒതുങ്ങിപ്പോയിരുന്നു. അഞ്ചു ദിവസം കഴിഞ്ഞു. അവളുടെ ലോകം അവളുടെ കൈ മാത്രമായി ഒതുങ്ങി. തലവേദനയിലും പനിയിലും കുടു കുടുങ്ങിപ്പോയെങ്കിലും അവൾ ഫോൺ ഉപയോഗം നിറുത്തിയില്ല. അവൾ അതും വിരസതയായി കാണാൻ തുടങ്ങി. വൈകാതെ ശ്വാസംമുട്ടൽ അവളുടെ കൂടെ വന്നു. അന്ന് അമ്മയുടെ ഫോണിൽ ഒരു കോൾ വന്നു. 'അമ്മേ, എനിക്ക് ശ്വസം മു.. മുട്ടുന്നു. അമ്മ ഡോക്ടറിനെ വിളിക്കൂ.. '

ആ ഫോൺകാൾ ഒരു ആംബുലൻസ് വിളിച്ചുവരുത്തി. അങ്ങനെ അവൾ കൊറോണ വാർഡിലേക്ക്. അവിടെ അവൾ വീണ്ടും ഒറ്റക്കായി. കരഞ്ഞുകരഞ്ഞ് അവൾ മയങ്ങിപ്പോയി. 'മാളൂ,,, എന്റെ ഫോൺ എടുത്തത് നീയല്ലേ.. അത് താ.. എന്നിട്ട് പോയി ടിവി കാണ്.. ഇങ്ങ് തന്നേ.. ആ.. കിട്ടി.. ഞാൻ ടിവി കാണാൻ പോവാ.. അമ്മ.. ഇത് ശരിയല്ല ഞാൻ പഠിക്കുന്നു.. അവൾ ടിവി കാണുന്നു.. മിണ്ടില്ല.. അവൾ ആറിലല്ലേ.. നീ പന്ത്രണ്ടിലും... പോയി പഠിക്ക്.. "പോ ചേച്ചി.. ഞാൻ കൊച്ചുകുട്ടിയാ.. നീ വലിയ കുട്ടിയല്ലേ.. അനുഭവിച്ചോ.. '

പെട്ടെന്നവൾ ഞെട്ടിയുണർന്നു.. ഇത് ഒരു സ്വപ്നമായിരുന്നോ... ശേ.. ചേച്ചിയും അമ്മയും.. എന്തൊക്കെ ഓർമകളാണ്.. ഇനി ഇതെല്ലാം ഓർമ്മകൾ മാത്രമാകുമോ.... എല്ലാം വിരസതയായിരുന്നു.. ഇന്ന് അതൊന്നും ചെയ്യാനാവില്ല. ശ്വാസംമുട്ടൽ ഒന്നിനും അനുവദിക്കുന്നില്ല .. ഭക്ഷണത്തിനു രുചി തോന്നുന്നില്ല.. വാരിത്തരാൻ അമ്മയില്ല.. മിണ്ടാൻ ആരുമില്ല.. താൻ മരിക്കാൻ പോവുകയാണ്.. അതറിയാം.. എന്നാലും.. ഒരു പ്രാവശ്യം അമ്മയെ കാണണം..

ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി അവൾ യാത്രയായി.. പണം ഒന്നിനുമുപകരിച്ചില്ല.. കൂട്ടായ്മയും സഹായഹസ്തങ്ങളുമാണ് ആവശ്യം. മാളുവിന്റെ ഓർമ എന്നും നമുക്കൊരു പാഠമാണ്. മനസ്സുകൊണ്ടടുക്കാൻ ശരീരംകൊണ്ടകലാം.....

ഡാനിയ പി തോമസ്
9 A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ