എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കഥകൾ/ ഒരു കൊറോണ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ സ്വപ്നം


ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. സ്‌കൂളുകൾ അടച്ചു.വാഹനയോട്ടം നിർത്തി.കടകൾ പൂട്ടി. എല്ലാം നിശ്ചലമായപ്പോൾ എനിക്കൊരു പൂതി നിശ്ചലമായ നഗരം കാണാൻ. ഞാൻ അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ എതിർത്തു.. "ദേ പോലീസ് പിടിച്ചാൽ നല്ല ഇടി കിട്ടൂട്ടാ..." പഴം വാങ്ങാൻ പോയ ചെറുപ്പക്കാരനെ പോലീസ് പിടിച്ച ദാരുണ കഥ ഓർത്തു കൊണ്ടാവണം അച്ഛൻ പറഞ്ഞു. ഒടുവിൽ എന്റെ പലവിധ തരികിട പ്രയോഗങ്ങളിലൂടെ ഒരുവിധം അച്ഛനെ സമ്മതിപ്പിച്ചെടുത്തു. അടുത്ത ദിനം നഗരത്തിൽ കറങ്ങാൻ പോകാമെന്ന ഉറപ്പിൽ ഞാൻ ഉറങ്ങാൻ പോയി.

രാവിലെ പ്രഭാത ചര്യകൾക്ക് ശേഷം അച്ഛനുമായി ടു വീലറിൽ നഗരം കാണാൻ പുറപ്പെട്ടു. നഗരത്തിൽ പലയിടത്തും പൊലീസ്‌ മാമന്മാർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.അവരുടെ ഒന്നും കണ്ണിൽപ്പെടാതെ ഞങ്ങൾ ഊടു വഴികളിലൂടെ യാത്ര ചെയ്തു.പലയിടത്തും പോലീസ് മാമന്മാർ ആളുകളെ വിരട്ടിയോടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നഗരം കണ്ടിട്ട് തിരിച്ചു പോകവെ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പലചരക്കു കടയിൽ കയറി. കടയുടെ ഉള്ളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു പോലീസ് വാഹനം കടയുടെ മുന്നിൽ വന്നു നിന്നു. ഉടനെ കടയുടമ ഷട്ടർ താഴ്ത്തി കടയിൽ പലരും തുമ്മുകയും ചുമക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആരും തന്നെ മാസ്കും മറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ല.ഞങ്ങളും. അപ്പോഴാണ് ടിവിയിൽ ഡോക്ടർ മാമൻ പറഞ്ഞത് എനിക്ക് ഓർമ്മ വന്നത്. പൊതുഇടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം എന്നത്. ഒരു വിധത്തിൽ പോലീസ് മാമൻ മാരുടെ കണ്ണുവെട്ടിച്ചു ഊടുവഴികളിലൂടെ ഞങ്ങൾ വീട്ടിലെത്തി രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് പനിയുടെ ലക്ഷണം. മൂക്കടപ്പ് ,തുമ്മൽ ,ചുമ. അടുത്തുള്ള ഗവൺമെൻറ് ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി.

ഡോക്ടർ ആൻറിബയോട്ടിക് മരുന്നുകൾ നൽകി ഒപ്പം 1056 എന്നെഴുതിയ ഒരു കുറിപ്പും തന്നു. പനി കുറവില്ലെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കണം എന്ന് പറഞ്ഞു. പിറ്റേദിവസം ഞങ്ങൾ 1056 ലേക്ക് വിളിക്കാൻ ഒരുങ്ങവേ അവിടെനിന്നും കാൾ ഇങ്ങോട്ട് . അവർ എൻറെ അസുഖ വിവരങ്ങൾ തിരക്കി രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും പനിയും ചുമയ്ക്കും കുറവില്ല എന്നായപ്പോൾ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി. എന്നെ വീട്ടിലെ ഒരു മുറിയിൽ തനിച്ചാക്കി. അച്ഛനെയും അമ്മയെയും കാണാൻ പറ്റുന്നില്ല, ടിവി കാണാൻ പറ്റുന്നില്ല, ആഹാരമൊക്കെ വാതിലിനു മുമ്പിൽ വച്ചിട്ട് പോകും. ആരും അടുത്തേക്ക് വരുന്നില്ല. 'അമ്മ പോലും. പിന്നെയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആകുന്ന അവസ്ഥയായി. സംഗതി ആരോഗ്യ പ്രവർത്തകരെ വിളിച്ച് അറിയിച്ചു. പെട്ടെന്ന് ആംബുലൻസ് ശബ്ദം കേട്ടു ബഹിരാകാശ സഞ്ചാരികളെ പോലെ രണ്ടു മാമന്മാർ എന്നെ പൊക്കിയെടുത്തു ആംബുലൻസിൽ കയറ്റി ദൂരെ അച്ഛനും അമ്മയും ചേച്ചിയും നിറകണ്ണുകളോടെ നിൽക്കുന്നത് ഞാൻ കണ്ടു ആർക്കും എൻറെ അടുത്തേക്ക് പോലും വരാൻ കഴിയാതെ നിസ്സഹായരായി നിൽക്കുകയാണ്. ആശുപത്രിയിലെത്തി അവിടെ ബഹിരാകാശ സഞ്ചാരികളെ പോലെയുള്ള വസ്ത്രം ധരിച്ച് നഴ്സുമാർ മൂക്കിലൂടെയും വായിലൂടെയും ട്യൂബുകൾ കടത്തിവിട്ടു. ശരീരം മുഴുവൻ വേദന!!!😩 അനങ്ങാൻ വയ്യ. രാത്രിയോ പകലോ എന്ന് അറിയില്ല. ഏതോ ഒരു മാലാഖ ഗ്ലൗസ് ഇട്ട കൈ കൊണ്ട് എന്നെ തഴുകുന്നത് പോലെ തോന്നി. എനിക്കൽപ്പം വെള്ളം വേണം. ചുണ്ടുകൾ വരളുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു . മാലാഖ മാരിൽ ഒരാൾ വെള്ളത്തിൽ സ്പോഞ്ച് മുക്കി എനിക്ക് ചുണ്ടുകൾ നനച്ചു തന്നു .ഞാൻ അത് ആർത്തിയോടെ കുടിച്ചു. ദിവസങ്ങൾ കഴിയവേ വേദനകൾ കുറയുന്നു .... പതിയെ പതിയെ ശ്വാസം എടുക്കാൻ കഴിയുന്നു .... എനിക്ക് വിശക്കുന്നു ...എന്ന് ആ മാലാഖമാരോട് പറഞ്ഞു . കുത്തരി കഞ്ഞി യുടെയും തേങ്ങാച്ചമ്മന്തി യുടെയും മാങ്ങാച്ചാറിന്റെ യും മണം മൂക്കിലേക്ക് അടിച്ചുകയറി. ചൂടു കഞ്ഞി കോരി എൻറെ നാവിൽ വച്ചു . എൻറെ അമ്മോ ഞാൻ ഞെട്ടിയുണർന്നു. ചുറ്റും നോക്കി കുറ്റാക്കൂരിരുട്ട്. ദേഹം വിറയ്ക്കുന്ന പോലെ തോന്നി. ഞാൻ അച്ഛൻറെ മൊബൈൽ ഫോൺ എടുത്ത് സമയം നോക്കി. സമയം നാലുമണി... ഞാൻ അച്ഛനെ നോക്കി അച്ഛനെ തട്ടി ഉണർത്തി വിളിച്ചു പറഞ്ഞു..

" നമുക്കു ടൗണിൽ പോകണ്ടാ".

അൽ അമീൻ നവാസ്
7 B എം.എസ്.എച്ച്.എസ്. എസ്., മൈനാഗപ്പള്ളി ,
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ