ജി.എച്ച്.എസ്.എസ്. നെടുങ്ങോം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠപുരം പഞ്ചായത്തിലുള്ള ഒരു ചെറുഗ്രാമമാണ് നെടുങ്ങോം.

ദേശചരിത്രത്തിന്റെ നാള്‍വഴികള്‍

  • ബി.സി.4000-2000 പ്രോട്ടോ ആസ്റ്റ്രലോയിഡ് നെഗ്രിറ്റോ വംശക്കാരായ ആദിവാസികള്‍ മലഞ്ചെരിവുകളില്‍ നാടോടിജീവിതം നയിച്ചിരുന്നു.
  • ബി.സി.700 മെഡിറ്ററേനിയന്‍ തീരത്തുനിന്ന് തെക്കന്‍ കേരളത്തിലേക്ക് ദ്രാവിഡര്‍ കുടിയേറി.
  • ബി.സി.700-600 സിംഹളദ്വീപില്‍ നിന്നും വലിയ സംഘമായി കുടിയേറിയ ദ്വീപര്‍ കേരളത്തില്‍ വ്യാപകമായ കുടിയിരിപ്പ് ആരംഭിച്ചു.
  • ബി.സി.500 ദ്രാവിഡജനത നമ്മുടെ ദേശാതിര്‍ത്തിയില്‍ താമസമാരംഭിച്ചു.
  • എ.ഡി.ഒന്നാം നൂറ്റാണ്ട് സെന്റ് തോമസ് കേരളത്തിലെത്തി. ഒന്നാം ചേരസാമ്രാജ്യം തുളുനാടു മുതല്‍ വേണാടു വരെ ഭരണത്തിന്‍ കീഴിലാക്കി.
  • എ.ഡി.ഒന്നാം നൂറ്റാണ്ട് പല്ലവഭരണകാലം.
  • എ.ഡി.മൂന്നാം നൂറ്റാണ്ട് ആര്യബ്രാഹ്മണര്‍ കേരളത്തിലേക്ക് കുടിയേറി.
  • എ.ഡി. 345 ക്നായിത്തൊമ്മനും അനുയായികളും കേരളത്തിലേക്ക് കുടിയേറി.
  • എ.ഡി.4-6നൂറ്റാണ്ടുകള്‍ നാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഫാഹിയാന്‍ ഇങ്ങനെ വിവരിക്കുന്നു: നായര്‍, പടനായകര്‍ വടക്കുദേശത്തുനിന്നും രാജ്യരക്ഷയ്ക്കുവേണ്ടി എത്തിച്ചേര്‍ന്നവര്‍ ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാരംഭിച്ചു. കേരളത്തിലെത്തുന്ന വിദേശയാത്രികര്‍ക്ക് നായര്‍ പടയാളികളുടെ അകമ്പടിയും സംരക്ഷണവും നല്‍കിയിരുന്നു. അതിനു നാടുവാഴികള്‍ ചെറിയൊരു ചുങ്കവും വാങ്ങിയിരുന്നു.
  • എ.ഡി. എട്ടാം നൂറ്റാണ്ട് രണ്ടാം ചേരസാമ്രാജ്യം സ്ഥാപിതമായി. കുരുമുളക് വനവിഭവം എന്ന നിലയില്‍ നിന്നും ഒരു കാര്‍ഷികവിളയായി സ്ഥാനം നേടി.
  • എ.ഡി. ഒമ്പതാം നൂറ്റാണ്ട് മലനാടിന്റെയും തുളുനാടിന്റെയും ചക്രവര്‍ത്തിയായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ് ലാം മതം സ്വീകരിച്ചു. രാജ്യം പല ഖണ്ഡങ്ങളായി തിരിച്ച് അനന്തരാവകാശികള്‍ക്ക് നല്‍കി. തീര്‍ത്ഥാടനത്തിന് മെക്കയിലേക്കു പോയി. മെക്കയില്‍ വച്ച് ഇസ് ലാം പണ്ഡിതനായ മുഹമ്മദ് ഇബ്നു മാലിക് ദിനാറെ പരിചയപ്പെട്ടു. മലബാറിലെത്തി ഇസ് ലാമിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ മാലിക് ദിനാറിനെ ചേരമാന്‍ പെരുമാള്‍ പ്രേരിപ്പിച്ചു. സഹായത്തിന് പ്രത്യേകം തിട്ടൂരങ്ങള്‍ എഴുതി, വടക്കന്‍ കോലത്തിരിക്കും തെക്കന്‍ കോലത്തിരിക്കും (വേണാട്ട് രാജാവ്) കൊടുക്കാന്‍ മാലിക് ദിനാറിനെ ഏല്‍പ്പിച്ചു. പെരുമാള്‍ മെക്കയില്‍ വച്ച് അന്തരിച്ചു. ശേഷം എട്ടു വര്‍ഷം കഴിഞ്ഞ് മാലിക് ദിനാറും വലിയൊരു സംഘം അനുചരന്മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് കപ്പല്‍ മാര്‍ഗം മുസിരിസില്‍ എത്തി. പെരുമാളിന്റെ നിര്‍ദ്ദേശമനുസരിച്ച്, അദ്ദേഹം അന്തരിച്ച വിവരം മാലിക് ദിനാര്‍ മലയാളക്കരയെ അറിയിച്ചില്ല. കോലത്തിരികളുടെ നിര്‍ലോപമായ സഹായത്താല്‍ മുസിരിസിലും (കൊടുങ്ങല്ലൂര്‍) മടയേലിയിലും (മാടായി) പള്ളികള്‍ സ്ഥാപിച്ചു. പത്തു വര്‍ഷത്തിനു ശേഷം നെയ് താരാ നദിയിലൂടെ ശിരവ് പട്ടണ(ശ്രീകണ്ഠപുരം പഴയങ്ങാടി)ത്തെത്തി. അവിടെ മൂന്നാമത്തെ പള്ളി സ്ഥാപിച്ചു. മാലിക് ദിനാറിന്റെ മകന്‍ മാലിക് ഇബ് നു ഹബീബിന്റെ പത്തു മക്കളിലൊരാളെ പള്ളിയില്‍ ഖാസിയായി നിയമിച്ച് മാലിക് ദിനാര്‍ കാസറഗോഡേക്ക് മടങ്ങിപ്പോയി. അറേബ്യയിലെ സഫറില്‍ ഉള്ള ചേരമാന്‍ പെരുമാളിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ശവകുടീരത്തില്‍ സഫറില്‍ എത്തപ്പെട്ട കാലം ഹിജ് റ 212, അവിടെവച്ച് മരിച്ച കാലം ഹിജ് റ 216 എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (അത് എ.ഡി. 827-832 വര്‍ഷങ്ങളാണ്)


എ.ഡി.8-12 നൂറ്റാണ്ടുകള്‍ നമ്മുടെ പ്രദേശം മൂഷികവംശത്തിന്റെ കീഴിലായിരുന്നു. മൂഷികവംശം അക്കാലത്ത് നാല് താവഴികളായി പിരിഞ്ഞിരുന്നു - ചിറക്കല്‍, വല്ലഭപട്ടണം, കരിപ്പാത്ത്, ചിരികണ്ടിടം. (അക്കാലത്ത് ശിരവ് പട്ടണം 'ചെറുപട്ടണ'മെന്നും 'ചിരികണ്ടിട'മെന്നും അറിയപ്പെട്ടു തുടങ്ങിയിരുന്നു.)
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മൂഷികവംശം ചിരികണ്ടിടം താവഴിയിലെ ശ്രീകണ്ഠന്‍ എന്ന രാജാവിന്റെ ഭരണത്തിന്‍ കീഴിലായി. ശ്രീകണ്ഠന്റെ സദസ്സിലെ പണ്ഠിതകവിയായിരുന്ന അതുലന്‍ മൂഷികവംശത്തിലെ പല താവഴികളില്‍പെട്ട 118 രാജാക്കന്മാരുടെ ജീവിതവും ഭരണവും വിവരിക്കുന്ന മൂഷികരാജവംശാവലി ചരിത്രം ഒരു കാവ്യമായി എഴുതി. അതില്‍ 118-മത്തെ രാജാവും സമകാലികനുമായി ശ്രീകണ്ഠനെ വിവരിക്കുന്നു. അതില്‍ രാമഘടമൂഷികന്‍ (ഇരാമഘടമൂവര്‍) മുതല്‍ ശ്രീകണ്ഠന്‍ വരെ വര്‍ണിക്കപ്പെട്ടിരിക്കുന്നു. ശ്രീകണ്ഠനുശേഷം രാജ്യത്തിനോ തലസ്ഥാനത്തിനോ താവഴികുടുംബങ്ങള്‍ക്കോ എന്തു സംഭവിച്ചു എന്നു വ്യക്തമായ രേഖകളില്ല.
അക്കാലത്ത് കുടക് രാജാവായിരുന്നു വോഡയാര്‍. ശക്തരും പ്രഗത്ഭരുമായ കുടകു രാജാക്കന്മാര്‍ അവരുടെ സുഗന്ധദ്രവ്യങ്ങള്‍ കപ്പല്‍ കയറ്റന്‍ കരമാര്‍ഗം ഇരിക്കൂറും ശ്രീകണ്ഠപുരത്തും എത്തിച്ചിരുന്നതിന്റെ സൂചനയുണ്ട്. ഏകദേശം ഇതേകാലത്തു തന്നെയാണ് വൈതല്‍കോന്‍ എന്ന കുടക് രാജാവ് വൈതല്‍മലമുടിയില്‍ ക്ഷേത്രം സ്ഥാപിച്ചു എന്ന ഐതിഹ്യം പ്രചാരത്തിലുള്ളത്.
സാഹചര്യം കണക്കിലെടുത്താല്‍ കുടക് രാജാക്കന്മാരുടെ ആക്രമണം മൂലമോ, കുടുംബം അന്യം നിന്ന് ചിറക്കലിലേക്ക് മാറിപ്പോയിട്ടോ ആകാം ചിരകണ്ടിടത്തെ ഭരണം അവസാനിച്ചത്. ശ്രീകണ്ഠരാജാവിന്റെ കാലത്തിനു വളരെ മുമ്പു തന്നെ ചുഴലി കമ്മാള്‍ എന്ന ചുഴലി നമ്പ്യാര്‍ - ചുഴലി രാജവംശം നിലവിലുണ്ടായിരുന്നു.
മൂഷികരാജവംശം ക്രമേണ കോലസ്വരൂപമായി മാറി. കോലത്തുനാട് എന്ന് ദേശപ്പേരുണ്ടായി. തുടര്‍ന്ന് കോലത്തിരി, തെക്കിളംകൂര്‍, വടക്കിളംകൂര്‍, നാലാംകൂര്‍, അഞ്ചാംകൂര്‍ എന്നിങ്ങനെ അഞ്ചു താവഴികളും താവഴി അവകാശങ്ങളുമായി പിരിഞ്ഞ് കോലത്തുനാട് ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്നു. 1738 വരെ ഏഴിമല തലസ്ഥാനമാക്കി കോലത്തിരി എന്ന സ്ഥാനപ്പേരോടെ കോലഭൂപന്മാര്‍ ഭരണം നടത്തിയിരുന്നു. 1738-ലെ കുടുംബക്കരാര്‍ പ്രകാരം ഭരണാധികാരം ചിറക്കല്‍ താവഴിക്ക് കൈമാറി, ചിറക്കല്‍ രാജാ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചു. കോരപ്പുഴ മുതല്‍ കുമ്പള വരെ വിസ്തൃതമായിരുന്നു മൂഷികരാജ്യം. കോലത്തുനാട് ചിറക്കല്‍ രാജാവിലെത്തുമ്പോള്‍ ഒരു താലൂക്ക് മാത്രം വിസ്തൃതിയുള്ള ചെറുരാജ്യമായി ചുരുങ്ങി. കോലത്തുനാടിനു ചുറ്റുമായി കുമ്പള, നീലേശ്വരം, ഉദിനൂര്‍, അറക്കല്‍, കടത്തനാട്, രണ്ടത്തറ, കോട്ടയം സ്വരൂപങ്ങള്‍ സ്വതന്ത്രരാജ്യാധിപത്യങ്ങളായി വളര്‍ന്നു.
1738 മുതല്‍ വെറും 28 വര്‍ഷങ്ങള്‍ മാത്രമേ ചിറക്കല്‍ രാജാവിന് സ്വതന്ത്രരാജാധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അതും രാജ്യത്തിനുള്ളില്‍ വളര്‍ന്നു ശക്തി പ്രാപിച്ച ഫ്യൂഡല്‍ സാമന്തന്മാര്‍ക്ക് വശപ്പെട്ടും കീഴടങ്ങിയും ഭരണം നിലനിര്‍ത്തേണ്ടിവന്നു. നേര്‍പ്പാട്ട്, ചുഴലി, കോട്ടയം, കല്ല്യാട്ട് സാമന്തന്മാര്‍ ഏകദേശം സ്വതന്ത്ര രാജാധിപത്യങ്ങളായി പ്രഖ്യാപിക്കാനുള്ള ശക്തി - സാമ്പത്തികവും സൈനികവുമായ ശക്തി- നേടിക്കഴിഞ്ഞിരുന്നു.
ഭൂമിയില്‍ നിന്നുള്ള വരുമാനമത്രയും (നികുതി, പാട്ടം, വാരം) നേരിട്ട് ജന്മിക്കു ലഭിക്കുകയും ജന്മിരാജഭോഗം ഇഷ്ടം പോലെ കുറയ്ക്കുകയും ചെയ്തപ്പോള്‍ രാജാവ് ദുര്‍ബലനും ജന്മി ശക്തനുമായിത്തീര്‍ന്നു. രാജാവ്, സാമന്തന്‍, ജന്മി, കുടിയാന്‍, കര്‍ഷകന്‍, തൊഴിലാളി തുടങ്ങി എല്ലാ വിഭാഗങ്ങളും അസ്ഥിരതയുടെ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട് 1766 എത്തിച്ചേര്‍ന്നത്.
പടയോട്ടകാലത്തിലൂടെ...
1498 -ല്‍ വാസ്കോ ഡി ഗാമ കോഴിക്കോട് സാമൂതിരിയെ സന്ദര്‍ശിച്ച് കുരുമുളക് കച്ചവടത്തിന് അനുമതി നേടി. അതോടെ അറബികളുടെ വ്യാപാരക്കുത്തക തകര്‍ന്നു. 1503-ല്‍ അല്‍ബുക്കര്‍ക്ക് വലിയ സൈനികസന്നാഹങ്ങളുമായി കൊച്ചിയിലെത്തി. 1504 ഒക്ടോബര്‍ 23-ന് കണ്ണൂര്‍ കോട്ടയുടെ പണിയാരംഭിച്ചു. മലബാര്‍ തീരത്ത് സംഘര്‍ഷങ്ങള്‍ ആരംഭിച്ചു.
(കടപ്പാട്: *മലബാര്‍ മാന്വല്‍- വില്യം ലോഗന്‍, *നാടിനെ അറിയാന്‍-എഡി. രാജേന്ദ്രന്‍ അഷ്ടമുടി)
(അപൂര്‍ണം)'