കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


3. മൊബൈല്‍ ടവര്‍ റേഡിയേഷന്‍
- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 29/03/2010
സെല്‍ ടവറിന്റെ പ്രവര്‍ത്തന സാങ്കേതിക കാര്യങ്ങളേക്കാള്‍ ഞാനിവിടെ പ്രധാന്യം നല്‍കുന്നത് സെല്‍ ടവര്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ്. ടെലികോം കമ്പനികള്‍ക്കും ഗവണ്‍മെന്റിതര ജീവനക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും, അതായത് സെല്‍ഫോണ്‍ രംഗവുമായി ബന്ധപ്പെട്ട ഏവര്‍ക്കും സെല്‍ ഫോണ്‍ വികിരണമുണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് നല്ല അവബോധമുണ്ട്, എന്നാല്‍ അതിനെ മനപൂര്‍വം അവഗണിക്കുന്നു. കാരണം ഒന്നു മാത്രം, പണം...പണം...മാത്രം....!
പണക്കാര്‍ നടത്തുന്ന ഈ കളിയുടെ ആരംഭം സെല്‍ ടവര്‍ സ്ഥാപനത്തോടെ തുടങ്ങുന്നു. സെല്‍ ടവര്‍ സ്ഥാപിക്കുന്ന വസ്തുവിന്റെ ഉടമയില്‍ നിന്നും സെല്‍ കമ്പനി നല്‍കുമെന്നു കരുതുന്ന ആറു മാസത്തെ വാടകയ്കു തുല്യമായ തുക കൈക്കൂലിയായി പറ്റുന്നതോടെ കളിക്ക് വിസില്‍ മുഴങ്ങിക്കഴിഞ്ഞു. തുടര്‍ന്ന് വസ്തു ഉടമ സെല്‍ കമ്പനിയില്‍ നിന്നും കൃത്യമായി മാസ വാടക വാങ്ങുന്നു. അത് 20000 മുതല്‍ 30000 വരെയാകാം. ഗവണ്മെന്റ് ഏജന്‍സികളെയും ഗവണ്മെന്റിതര ഓഫീസര്‍മാരേയും കൈക്കൂലി കൊണ്ട് മൂടി സെല്‍ കമ്പനികള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹനിക്കുന്നു.
ഇന്ന് എല്ലാവര്‍ക്കും സെല്‍ ടവര്‍ വികിരണം ഉയര്‍ത്തുന്ന ആരോഗ്യ ഭീഷണിയെക്കുറിച്ച് നന്നായിട്ടറിയാം, വരും തലമുറയില്‍ ഈ മാരക ഭീഷണി എന്തു മാത്രം ആഘാതം സൃഷ്ടിക്കുമെന്ന് പഠിക്കേണ്ടിയിരിക്കുന്നു. ഇതിനെ എങ്ങനെ തരണം ചെയ്യാം, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്...? ആഴത്തില്‍ ചിന്തിച്ച് ശ്രമിക്കേണ്ടിയിരിക്കുന്നു. സെല്‍ ടവര്‍ റേഡിയേഷനെക്കുറിച്ച് ഗവേഷണം നടത്തി ഇത് മാരകമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പടച്ചു വിടുന്ന ഗവേഷക സംഘങ്ങള്‍ക്ക് വാസ്തവത്തില്‍ പണം നല്‍കുന്നത് സെല്‍ കമ്പനികള്‍ തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. ബുദ്ധിയും വിധേയത്വവുമുള്ള ആരെങ്കിലും പാലു തരുന്ന കൈകളെ തലോടുകയല്ലാതെ, കൊത്തുമോ....? ഈ റിപ്പോര്‍ട്ടുകള്‍ അതുകൊണ്ടു തന്നെ തീര്‍ച്ചയായും പാക്ഷികവും വിശ്വസനീയവുമല്ല.
ഗവണ്‍മെന്റ് / ഗവണ്‍മെന്റിതര ഏജന്‍സികള്‍ ഈ പ്രശ്നത്തില്‍ ആത്മാര്‍ത്ഥത കാണിക്കാത്തതിനാല്‍ നാം, പൊതുജനങ്ങള്‍ തീവ്രവും മാരകവുമായ റേഡിയേഷന്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. ജനരോഷാഗ്നിയില്‍ ഗവണ്‍മെന്റിന് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ ഈ പ്രശ്നം ഗൗരവമായി തന്നെ പരിഗണിക്കേണ്ട അവസ്ഥ സംജാതമാകണം. സെല്‍ ഫോണ്‍ രാക്ഷസന്മാര്‍ ഗവണ്‍മെന്റിന്റെ ഉദാസീനത മുതലെടുത്ത് ഭീമാകാരമായി വളര്‍ന്ന് പന്തലിക്കുകയും നിയമത്തെ തൃണവല്‍ക്കരിക്കുകയും ചെയ്യുന്നു. നിയമ ഖഡ്ഗമുപയോഗിക്കേണ്ടവരെ ഏതു വിധേനയും കൈയിലെടുത്ത് 'കൊലയാളി സെല്‍ ഫോണ്‍ ടവര്‍' സ്ഥാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രാഥമിക മര്യാദകളെപ്പോലും അവര്‍ കാറ്റില്‍ പറത്തുന്നു.

കൊടുമണ്‍ ഹൈസ്കൂളിന്റെ പിന്‍ഭാഗത്ത് 50 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന രണ്ട് സ്വകാര്യ മൊബൈല്‍ ടവറുകള്‍
ഇന്ന് എവിടെ നോക്കിയാലും മൊബൈല്‍ ടവറുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നതു കാണാം - കെട്ടിടങ്ങളുടെ ടെറസ്സില്‍, അയല്‍പക്കക്കാരന്റെ കിടക്കമുറിയുടെ നേര്‍ക്ക് ഡിഷ് ആന്റിനായും തിരിച്ചു വെച്ച്, ഒട്ടും ഔചിത്യമില്ലാതെ, പാരിസ്ഥിതിക പ്രശ്നവുമുയര്‍ത്തി, തൊട്ടപ്പുറത്ത് മനുഷ്യരാണ് താമസിക്കുന്നത് എന്ന യാതൊരു പരിഗണനയുമില്ലാതെ രണ്ടും മൂന്നും ടവറുകള്‍.....! ഇപ്രകാരം നിയമത്തെ നോക്കു കുത്തിയാക്കുന്ന ടവറുകള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണോ....?വരുമാനം എത്ര ആകര്‍ഷകവും വലുതുമാണെങ്കിലും സ്വന്തം പ്രാണന്‍ ത്യജിച്ചു കൊണ്ടുള്ള കളി ഇനി വേണോ...? ആലോചിക്കൂ....
എല്ലാ സെല്‍ ഫോണ്‍ ടവറുകളും അടിയന്തിരമായി ഗാര്‍ഹിക മേഖലയില്‍ നിന്നും മാറ്റി, ഹാനിയുണ്ടാക്കാത്ത വിജനതകളില്‍ സ്ഥാപിക്കണം. ശരിയായ ഉയരത്തില്‍ മനുഷ്യര്‍ക്ക് അപകടരഹിതമായി ഗവണ്‍മെന്റ് മേല്‍നോട്ടത്തില്‍ തന്നെ ചെയ്യണം. നാം പൊതുജനങ്ങള്‍ സംഘടിതരായി തന്നെ ഇതിനായി മുന്നിട്ടിറങ്ങണം. ബഹുമാനപ്പെട്ട സുപ്രീംകോടതി സെല്‍ ഫോണ്‍ ടവര്‍ പുറത്തുവിടുന്ന റേഡിയേഷനെക്കുറിച്ച് കേന്ദ്രഗവണ്‍മെന്റിന്റെയും ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെയും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതില്‍ വ്യക്തമായി തന്നെ ജനവാസകേന്ദ്രങ്ങളില്‍ സ്ഥാപിതമായ മൊബൈല്‍ ടവറുകള്‍ പുറത്തുവിടുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്.
ഗവണ്‍മെന്റിതര ഏജന്‍സിയായ കര്‍മ്മ ജ്യോത് സേവാ ട്രസ്റ്റ് ഫയല്‍ ചെയ്ത ഈ കേസ് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് വൈ.കെ.സബര്‍വാള്‍, ജസ്റ്റിസ് സി.കെ.താക്കര്‍, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കൈകാര്യം ചെയ്തത്. അവര്‍ ആഭ്യന്തരവകുപ്പിനും പ്രതിരോധവകുപ്പിനും കമ്മ്യൂണിക്കേഷന്‍, ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പിനും നോട്ടീസയച്ചു. കര്‍മ്മ ജ്യോത് സേവാ ട്രസ്റ്റിനു വേണ്ടി ഹാജരായ സീനിയര്‍ വക്കീല്‍ മുകുല്‍ രൊഹാട്ജി, മൊബൈല്‍ ടവറുകള്‍ നിരന്തരമായി വൈദ്യുതകാന്തിക തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നതുമൂലം ഭാവിയില്‍ കാന്‍സര്‍, ഞരമ്പ് - ഹൃദയം - ശ്വാസകോശം - നേത്രം എന്നിവ സംബന്ധമായ തകരാറുകളോ ഉണ്ടാകാം എന്നാണ് തെളിവുകള്‍ നിരത്തി വാദിച്ചത്.
ഈ കേസ് വന്നപ്പോളാണ് നിയമത്തിന്റെ നിസ്സഹായാവസ്ഥ മറ നീക്കി പുറത്തു വന്നത്. മാനം മുട്ടുന്ന ഈ രാക്ഷസഭീമന്‍മാരെ നിയന്ത്രിക്കുവാന്‍, നിലക്കു നിര്‍ത്തുവാന്‍ പര്യാപ്തമായ നിയമങ്ങളൊന്നും തന്നെ ഇന്ത്യയിലില്ല. അതിനായി അമേരിക്കയിലേക്ക് നിയമപുസ്തകത്തിന്റെ ഏടുകള്‍ തേടി, നിയമദേവതയുടെ കാരുണ്യച്ചിറകുതേടി ബഹുമാനപ്പെട്ട സീനിയര്‍ വക്കീല്‍ മുകുല്‍ രൊഹാട്ജിക്ക് നോക്കേണ്ടി വന്നു. അമേരിക്കയില്‍ സ്കൂളുകള്‍ക്കും ഗാര്‍ഹിക മേഖലയ്കും അരികില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് വിലക്ക് ഏര്‍പെടുത്തിക്കൊണ്ടുള്ള നിയമമുണ്ട്. അതില്‍ കാരണം വ്യക്തമാക്കിയിരിക്കുന്നത് റേഡിയേഷന്‍ മൂലമുള്ള വിപത്തുകളാണ്.
ഉദാഹരണമായി ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി നഗരം വീര്‍പ്പുമുട്ടുന്നത് ജനപ്രളയം കൊണ്ടും വാഹനബാഹുല്യം കൊണ്ടും മാത്രമല്ല, കൂണു പോലെ മുളച്ചു പൊന്തുന്ന മൊബൈല്‍ ടവറുകള്‍ മൂലവുമാണ്. യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ വിനാശകരമായ വൈദ്യുതകാന്തിക വികിരണം വമിപ്പിക്കുന്ന ഈ ടവറുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സീമാതീതമാണ്. ഇവയെ നിയന്ത്രിക്കുവാന്‍ ചില അതിര്‍വരമ്പുകള്‍ രൂപീകരിക്കുവാന്‍, നിയമത്തിന്റെ ചട്ടക്കൂട്ടുകള്‍ തയ്യാറാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം തേടുകയാണ് ഇന്ന് ഡല്‍ഹി ഭരണകൂടം.

കൊടുമണ്‍ ഹൈസ്കൂളിന്റെ പശ്ചാത്തലത്തില്‍ 50 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് മൊബൈല്‍ ടവറുകള്‍
'ഡല്‍ഹിയില്‍ ഇന്ന് ഏതാണ്ട് 6,000 ടവറുകള്‍ നിലവിലുണ്ട്. ഒന്നോ രണ്ടോ എണ്ണം ദിവസവും പുതുതായി വിവിധ സെല്ലുലാര്‍ കമ്പനികള്‍ പണിഞ്ഞു കൂട്ടുന്നുമുണ്ട്. പക്ഷെ ദു:ഖകരമെന്നു പറയട്ടെ എത്രമാത്രം വികിരണങ്ങള്‍ സുരക്ഷിതമായി പുറത്തുവിടാമെന്നോ, പുറത്തുവിടുന്ന വികിരണങ്ങളുടെ അളവ് നിര്‍ണയിക്കാനോ യാതൊരു വിധ ശാസ്ത്രീയ മാര്‍ഗ്ഗവുമില്ല' - ഡല്‍ഹി ഭരണകൂടത്തിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തുന്നു.
വേണ്ടത്ര നിയമപരിരക്ഷണമില്ലാതെ ഒരു ഭരണകൂടത്തിന് ഫലപ്രദമായി ഈ പ്രശ്നത്തില്‍ ഇടപെടുവാന്‍ സാധ്യമല്ല. ഈയടുത്തകാലത്ത് തൊട്ടടുത്തുള്ള ഒരു ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നു. അതിന്റെ സ്ഥാപനം അങ്ങനെ പൊതുജനരോഷത്തിന്റെ മറവില്‍ നടക്കാതെപോയി. ടെലികോം രജിസ്ട്രേഷന്‍ അതോറിറ്റിയുടെ കൈയില്‍ വളരെ ദുര്‍ബലമായ ഒരു നിയമസംഹിത ഇതേക്കുറിച്ച് ഉണ്ടെങ്കിലും സ്വകാര്യ സെല്‍ ഫോണ്‍ കമ്പനികളുടെ വക്രബുദ്ധിക്കു മുന്‍പില്‍ അതില്‍ നിരവധി പഴുതുകളുണ്ട്. ഇവയിലൂടെ അവര്‍ നുഴഞ്ഞു കയറി അഴിമതി വേണ്ടുവോളം നടത്തി സ്വന്തം തേര്‍വാഴ്ച തന്നെ നടത്തുന്നു.
സെല്‍ ഫോണ്‍ കമ്പനികളെ നിയമ ചട്ടക്കൂട്ടില്‍ ഒതുക്കി മെരുക്കുവാന്‍ ശരിയായ ഒരു നിയമപരിരക്ഷ ഉറപ്പാക്കേണ്ട സമയം എപ്പൊഴേ അതിക്രമിച്ചിരിക്കുന്നു. ടെലിക്കോം പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഫോണുകളും അതുറപ്പിക്കുന്ന ബേസ് സ്റ്റേഷന്‍ ആന്റിനയും വികിരണം പുറപ്പെടുവിക്കുന്നതാണ്. ഇത് ശരീരകലകളെ വല്ലാതെ ചൂടുപിടിപ്പിച്ച് മനുഷ്യര്‍ക്ക് ഹാനികരമായി മാറുന്നു, പ്രത്യേകിച്ച് കുട്ടികള്‍ക്ക്....
ഈ പ്രശ്നം ആഗോളതലത്തില്‍ ഉണ്ട്, ഇന്ത്യയില്‍ മാത്രമല്ല. ഒരു പക്ഷേ ഇന്ത്യയില്‍ ഇത് വളരെ ഗുരുതരമാണെന്നു പറയാം. ലോകാരോഗ്യ സംഘടന (WHO) വിവിധ രാജ്യങ്ങളെ വേണ്ടത്ര പരിഗണന കൊടുക്കുവാന്‍ മുന്നറിയിപ്പ് നല്‍കുകയും ഗൗരവതരമായി തന്നെ ഈ പ്രശ്നത്തെ സമീപിക്കാനും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അറിയിപ്പു തന്നിട്ടുണ്ട്. കാനഡ, ജര്‍മനി, ഇറ്റലി, ചൈന, അമേരിക്ക. സ്വീഡന്‍ തുടങ്ങിയ പല രാജ്യങ്ങളും വിവിധ നിയമങ്ങള്‍ ഇതിനകം തന്നെ രൂപീകരിച്ചു കഴിഞ്ഞു.
നിയമങ്ങള്‍ ഒരു പക്ഷെ അതിന്റെ പണിപ്പുരയിലായിക്കോട്ടെ, മൊബൈല്‍ ടവറുകള്‍ മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുന്നതിനെതിരെ കര്‍ശനമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാമല്ലോ....?മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞവുമായ അബ്ദുല്‍ കലാം, മൊബൈല്‍ ഫോണുകളുടെയും മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ശൃംഖലയുടെയും ഉപയോഗം വഴിയുണ്ടാകുന്ന റേഡിയോ തരംഗങ്ങളുടെ അമിത ഉപയോഗത്തിനെതിരെ ഉല്‍കണ്ഠ രേഖപ്പെടുത്തുകയുണ്ടായി. അതായത് അനിയന്ത്രിതമായുള്ള മൊബൈല്‍ ശൃംഖലാ വളര്‍ച്ച വൈദ്യുത തരംഗങ്ങളുടെ പരസ്പര നിര്‍വീര്യവത്കരണത്തിനു പുറമെ അവ വലിയ തോതില്‍ പരിസ്ഥിതി മലിനീകരണവും റേഡിയേഷന്‍ ഭീഷണിയും സൃഷ്ടിക്കുമത്രെ.
ചൈന ഇതിനകം തന്നെ ശക്തമായ ഒരു നിയമ നിര്‍മാണം ഈ രംഗത്ത് നടത്തിക്കഴിഞ്ഞു. നാം ഇപ്പോഴും പഠനദശയില്‍ തന്നെ കഴിഞ്ഞു കൂടുന്നു. അനുദിനം വളരുന്ന മൊബൈല്‍ മാര്‍ക്കറ്റില്‍ ഏതു വിധേനയും പിടിച്ചു നില്‍ക്കാന്‍, മൊബൈല്‍ ദാതാക്കള്‍ പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളുടെ മുകളില്‍ വരെ ടവറുകള്‍ സ്ഥാപിച്ച് താമസക്കാര്‍ക്ക് ജീവാപായ ഭീതി ജനിപ്പിക്കുന്നു.
പല സെല്‍ഫോണ്‍ ടവറുകള്‍ക്കും ഘടനാപരമായ ഉറപ്പില്ല. വളരെ ദുര്‍ബലമായ നിര്‍മിതിമൂലം ഭാരം താങ്ങാനാകാതെ കെട്ടിടങ്ങളുടെ തകര്‍ച്ചയും ഭിത്തികളില്‍ അപകടകരമായ വിള്ളലുകളും ഉണ്ടായിട്ടുണ്ട്.
ഘടനാപരമായ ഉറപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, സകെച്ച്, പ്ളാന്‍, കെട്ടിട ഉടമയുടെ സമ്മതപത്രം, അയല്‍ക്കാരുടെയും ചുറ്റുപാടുമുള്ളവരുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ടെലികോം അതോറിറ്റിയെ കാണേണ്ട രീതിയില്‍ സമീപിച്ചാല്‍ വേണ്ടത്ര പരിശോധന കൂടാതെ മൊബൈല്‍ സ്ഥാപനത്തിനുള്ള അംഗീകാരം കമ്പനിക്ക് ലഭ്യമാകുന്നു.
സെല്‍ ടവറുകള്‍ പരിശോധിക്കുവാന്‍ 25,000 രൂപയാണ് ഈടാക്കുന്നത്.

കൊടുമണ്‍ ഹൈസ്കൂളിന്റെ തൊട്ട് പിന്‍ ഭാഗത്തോട് ചേര്‍ന്നുള്ള സ്വകാര്യ ടവര്‍ .ജനവാസകേന്ദ്രം, ആരാധനാലയങ്ങള്‍, സ്കൂള്‍, മാര്‍ക്കറ്റ്, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒത്ത നടുക്ക് വിഷം തുപ്പി നില്‍ക്കുന്നു.</font
മൊബൈല്‍ ഫോണുകളും അതിന്റെ വിനാശ ശക്തിയും
ഇതൊരു പഴയ സംവാദമാണ്. സംവാദപ്പഴമ എന്തൊക്കെയാണെങ്കിലും പ്രശ്നം ഇന്നും സജീവമായി തുടരുന്നു എന്നതാണ് സത്യം. പ്രശ്നമുണ്ട് എന്നതിന്റെ തെളിവാണ് ഭാരത സര്‍ക്കാര്‍ മൊബൈല്‍ ഉപയോഗത്തിന് ചില നയരേഖകള്‍ക്കായി അന്താരാഷ്ട്ര ശാസ്ത്ര സംഘടനയായ ICNIRP നെ {International Commission for Non-ionizing Radiation Protection } സമീപിച്ചിരിക്കുകയാണ്. അവരുടെ പല നിയമസംഹിതകളും നടപ്പാക്കാനും തുടങ്ങി.
മൊബൈല്‍ ഫോണുകളും കാന്‍സറും
രണ്ടു പതിറ്റാണ്ടായി ഇതേ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഒച്ചപ്പാട് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആല്‍ബീറ്റ് വീക്ക് തുടങ്ങിയ സംഘടനകള്‍ ചിലതരം ബ്രെയിന്‍ ട്യൂമറുകളുടെ സാധ്യത പ്രവചിക്കുമ്പോള്‍ ഏതാണ്ടിതേ അളവില്‍ അങ്ങനെയുള്ള സാധ്യതയെ തള്ളിക്കളയുന്ന പഠന സംഘങ്ങളുമുണ്ട്. ഏറ്റവും പുതിയതെന്നു വിശേഷിപ്പിക്കാവുന്ന മുന്നറിയിപ്പ് പീറ്റ്സ്ബര്‍ഗ് കാന്‍സര്‍ ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ ഡോ. റൊണാള്‍ട് ഹെര്‍ബര്‍മാന്‍ തന്റെ പഠനത്തിലൂടെ രേഖപ്പെടുത്തിയതാണ്. മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍ സൃഷ്ടിക്കുന്ന ആഘാതത്തെയാണ്.
മൊബൈല്‍ ഫോണുകളും വ്യക്തിഗത വാര്‍ത്താവിനിമയ ഉപാധികളും താഴ്ന്ന ഊര്‍ജ്ജമുള്ള റേഡിയോ ഉപകരണങ്ങളാണ്. അവ പ്രക്ഷേപണ - സ്വീകരണ പ്രക്രിയയിലൂടെ റേഡിയോ കിരണങ്ങളെ കൈകാര്യം ചെയ്യുന്നു. ഈ റേഡിയോ കിരണങ്ങളുടെ പരിധി 900 അല്ലെങ്കില്‍ 1800 മെഗാ ഹെര്‍ട്സ് ആണ്. ബേസ് നിലയ ശൃംഖലയിലൂടെ ഇവ പ്രേക്ഷണം നടത്തുന്നു. മിക്ക രാഷ്ട്രങ്ങളും ഇന്ന് റേഡിയോ തരംഗങ്ങളുടെ പ്രസരണത്തിനും അവയുമായിട്ടുള്ള പൊതുജന സമ്പര്‍ക്കത്തിനും നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു. ഇതിന് ICNIRPയുടെ മാനദണ്ഡങ്ങളാണ് പാലിക്കുന്നത്.
റേഡിയോ ആവര്‍ത്തിയുള്ള തരംഗ വികിരണം - RF Radiation
റേഡിയോ ആവര്‍ത്തിയുള്ള തരംഗ വികിരണം ഒരു ബേസ് സ്റ്റേഷനില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ ഉണ്ടാകുന്നു. ബേസ് സ്റ്റേഷനില്‍ ഒരു വലിയ ടവര്‍, അത് കെട്ടിടത്തിന് മുകളില്‍ ഉറപ്പിച്ചതോ മണ്ണില്‍ ഉറപ്പിച്ചതോ ആകാം, കാണും. അതിന്റെ ഉയരം 15 മുതല്‍ 30 മീറ്റര്‍ വരെയാകും. ഒരു പ്രത്യേക മൊബൈല്‍ കമ്പനിക്കു നല്കിയിരിക്കുന്ന ഭൂമിശാസ്ത്രപരമായ വിസ്ത്രിതി കൈകാര്യം ചെയ്യാന്‍ ആ ടവറില്‍ 120 ഡിഗ്രി കോണളവില്‍ ത്രിദിശാ ആന്റിന (Three-directional antennae) ഘടിപ്പിച്ചിരിക്കും. ടവറിന്റെ ബേസില്‍ ഒരു യന്ത്ര മുറി കാണും. അവിടെ താഴ്ന്ന ഊര്‍ജ്ജ റേഡിയോ പ്രസരണിയും സ്വീകാരിയും [Low power radio transmitters and receivers] ഉണ്ട്. സാധാരണ ഒരു ബേസ് സ്റ്റേഷനില്‍ ഒരു പ്രസരണി മാത്രമേ കാണുകയുള്ളു. ഇത് ആ സെല്‍ കമ്പനിയുടെ കണക്ഷനുകളുടെ എണ്ണമനുസരിച്ച് വ്യത്യാസപ്പെടാം. ഈ പ്രസരണിയില്‍ നിന്ന് ഉള്ള ബാഹ്യ തരംഗങ്ങള്‍ സംയോജിപ്പിച്ച് ടവറിലെ ആന്റിനയിലേക്ക് അയക്കുന്നു. മിക്ക ബേസ് സ്റ്റേഷനുകളും 20 മുതല്‍ 40 വാട്സ് വരെ (watts) റേഡിയോ ആവര്‍ത്തിയുള്ള (RF)തരംഗ വികിരണം നടത്തുന്നു.
ആന്റിനയില്‍നിന്നുള്ള അകലം കൂടുന്നതനുസരിച്ച് വികിരണത്തിന്റെ തീവ്രത കുറഞ്ഞു വരുന്നു. മിക്ക ബേസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത് ജനവാസ കേന്ദ്രങ്ങളിലായതിനാല്‍ വികിരണപാതയില്‍ വരുന്നവരെയെല്ലാം റേഡിയേഷന്‍ ബാധിക്കും.
മൊബൈല്‍ ഫോണിനും റേഡിയോ പ്രസരണിയും ആന്റിനയുമുണ്ട്. ഈ പ്രസരണി സൃഷ്ടിക്കുന്ന, ഏകദേശം 2 വാട്ടു വരുന്ന റേഡിയോ ആവൃത്തിയുള്ള തരംഗം അതിന്റെ ആന്റിനയിലൂടെ പുറത്തു വരുന്നു. മൊബൈല്‍ ഫോണ്‍ നാം കാതിനോട് ചേര്‍ത്ത് ഉപയോഗിക്കുന്നതിനാല്‍ ഈ റേഡിയോ ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും നമ്മുടെ ശിരസ്സിലൂടെ തലച്ചോറ് തന്നെ (ബ്രെയിന്‍) ആഗിരണം ചെയ്യാന്‍ ഇടയാകുന്നു.
ഈ റേഡിയോ ഊര്‍ജ്ജത്തിന്റെ ഹാനികരമായ വശമെന്താണ്? പ്രധാനമായും ICNIRP പറയുന്നത് കോശകലകളുടെ താപനിലാ വര്‍ദ്ധനവാണ്. രസകരമെന്നു പറയട്ടെ, മൈക്രോവേവ് ഓവന്റെ പ്രവര്‍ത്തനരീതിയുമായി ഇതിന് സാമ്യമുണ്ട്. റേഡിയോ ആവൃത്തിയുള്ള തരംഗ ഊര്‍ജ്ജത്തിന്റെ ആഗിരണ തോത് പ്രസ്താവിക്കുന്നത് “specific absorption rate” (SAR) എന്നും, ഇത് അളക്കുന്നത് വാട്സ് പ്രതി കിലോ ഗ്രാമുമായാണ്. (W/kg). പുറത്തു വരുന്ന താപത്തിന്റെ അളവ് കുറവാണെങ്കില്‍ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം സ്വയം ക്രമീകരിച്ച് അപകടമൊഴിവാക്കുന്നു. എന്നാല്‍ താപത്തിന്റെ തോത് പരിധിക്കപ്പുറമാണെങ്കില്‍ (ഇത് ഒന്നു മുതല്‍ രണ്ടു വരെ സെല്‍ഷ്യസ് എന്ന് നിര്‍ണയിച്ചിരിക്കുന്നു), കോശനാശമുണ്ടാകും. രക്ത - മസ്തിഷ്ക മതിലുകളെ ഭേദിക്കുന്ന റേഡിയേഷന്‍ നാഡീപേശികളുടെ (neuromuscular) പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. കൂടാതെ കണ്ണിലെ ലെന്‍സിന്റെ സുതാര്യത (lens opacity), ബീജങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് എന്നിവ മറ്റ് ദോഷവശങ്ങളാണ്. മൃഗങ്ങളിലും ഇതര മനുഷ്യ വോളണ്ടിയേര്‍സിലും റേഡിയേഷന്റെ താപആഘാതം 'thermal effects'ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
ഈ താപആഘാതം ഉണ്ടാകുന്നത് ശരീരത്തിലെ ആകെ താപനിലയുടെ SAR തോത് നാല് വാട്സ് പ്രതി കിലോ ഗ്രാമില്‍ (4 W/kg) കൂടുമ്പോഴാണ്. ഈ തോതിനെ അടിസ്ഥാനമാക്കി ICNIRP ഒരു സുരക്ഷാപരിധി നിര്‍ണ്ണയിച്ചു - അതായത് 50 % - അതായത് രണ്ട് വാട്സ് പ്രതി കിലോ ഗ്രാമില്‍ (2 W/kg) കുറവാണെങ്കില്‍ മനുഷ്യന് ഹാനികരമല്ല. പക്ഷെ ശ്രദ്ധിക്കാനുള്ള വസ്തുത ഇതാണ്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗമാണ് റേഡിയേഷനു വിധേയമാകുന്നതെങ്കില്‍ വളരെ ഉയര്‍ന്ന തോതില്‍ റേഡിയേഷന്‍ കടന്നു കൂടും, അത് എല്ലാ പരിധിയേക്കാളും ഉയര്‍ന്നതായതിനാല്‍ അപകടമുറപ്പാണ്. ICNIRP പൊതുജന സുരക്ഷയ്കായി റേഡിയേഷന്‍ പരിധി പുറത്തിറക്കിയിട്ടുണ്ട്. ഇത് പവര്‍ സാന്ദ്രതയെ ആസ്പദമാക്കിയാണ്. അതായത് 4.5 വാട്സ് പ്രതി മീറ്റര്‍ സ്ക്വയര്‍ ഉം 9.0 വാട്സ് പ്രതി മീറ്റര്‍ സ്ക്വയര്‍ (4.5 W/m2 ഉം 9.0 W/m2) ഉം യഥാക്രമം 900 ഉം 1800 മെഗാ ഹെട്സ് ആവൃത്തി തരംഗ പ്രസാരണത്തിന് എന്ന രീതിയില്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. ഈ പരിധിയ്ക് താഴെയുള്ള ഏത് റേഡിയേഷനും തല്ക്കാലം അപകടമില്ല എന്നാണ് നിഗമനം.
അടുത്തകാലത്ത് നടന്ന പഠനങ്ങളില്‍ എല്ലാ ബേസ് സ്റ്റേഷനുകളിലെ റേഡിയേഷന്‍ പ്രസരണവും സുരക്ഷാ പരിധിക്കുള്ളിലാണ് എന്നാണ് കണ്ടെത്തിയത്. പക്ഷെ ഇത് താല്‍കാലികമായ ആശ്വാസമാണ്, കാരണം യഥാര്‍ത്ഥ സുരക്ഷാ പരിധി ആശ്രയിച്ചിരിക്കുന്നത് ചാനലുകളുടെ എണ്ണം, ആകെ ഉല്‍സര്‍ജ്ജിക്കുന്ന റേഡിയേഷന്റെ അളവ്, ഒരു പ്രത്യേക പ്രദേശത്തുള്ള ടവറുകളുടെ എണ്ണം.... അവയിലെ പ്രസാരിണികളുടെ സാന്ദ്രത ... എന്നിങ്ങനെ നിരവധി ഘടകങ്ങളെയാണ്. റേഡിയേഷന്‍ സുരക്ഷ ഉറപ്പു വരുത്തേണ്ടതും അതിന്റെ പ്രദര്‍ശനവും ഇപ്പോള്‍ നിക്ഷിപ്തമായിരിക്കുന്നത് മൊബൈല്‍ കമ്പനികളില്‍ തന്നെയാണ്.
ICNIRP യുടെ നിര്‍ദ്ദേശമനുസരിച്ച് റേഡിയേഷന്‍ തോത് ആരോഗ്യപരമായ തോതിനു താഴെ നിലനിര്‍ത്തണമെങ്കില്‍ ഏറ്റവും തിരക്കേറിയ ഘട്ടത്തിലെ തോത് (peak power level) SAR പ്രകാരം മസ്തിഷ്കത്തിന്റെ 2 വാട്സ് പ്രതി കിലോഗ്രാമില്‍ (2 W/kg) കൂടാന്‍ പാടില്ല. ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ (DoT) അഭിപ്രായമനുസരിച്ച് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മൊബൈല്‍ സെറ്റുകള്‍ക്ക് ഈ പരിധി നിലനിര്‍ത്തി നിര്‍മ്മിക്കുവാനും ആ സര്‍ട്ടിഫിക്കറ്റ് അതില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുവാനും ആ വിവരം ഉപഭോക്താക്കളെ അറിയിക്കുവാനും കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ്. അതുപോലെ ICNIRP നിര്‍ദ്ദേശങ്ങള്‍ യഥാവിധി പാലിക്കുന്നുണ്ടോ എന്നും അതിന്റെ സാങ്കേതിക കാര്യങ്ങള്‍, പ്രശ്നങ്ങള്‍ എന്നിവ നിരീക്ഷിക്കുവാനും ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ (DoT) ടെലികോം എഞ്ചിനിയറിങ് സെന്റര്‍ തുറന്നിട്ടുമുണ്ട്.
പക്ഷെ വളരെ താഴ്ന്ന ടവര്‍ റേഡിയേഷന്‍ മൂലം കാന്‍സര്‍ ഉള്‍പെടെ ചില താപ - ആഘാതമില്ലാത്ത പ്രശ്നങ്ങളും ഉണ്ടാകുന്നു എന്നത് ഇനിയും പരിഹൃതമായിട്ടില്ല. സെല്‍ ഫോണ്‍ ടവറുകള്‍ ഹാനികരമാണെന്ന് എത്ര പേര്‍ക്ക് അറിയാം...? ബഹുഭൂരിപക്ഷവും, ടവര്‍ നിങ്ങളുടെ വീട്ടിനടുത്തായി പൊന്തുന്നതില്‍ അഭിമാനം കൊള്ളും. കാരണം ശാസ്ത്രസാങ്കേതിക വിദ്യ നിങ്ങളുടെ പടിവാതില്‍ക്കല്‍ വന്നു നില്കുകയല്ലേ....? പുറംകാല്‍ കൊണ്ട് തൊഴിക്കുന്നതെങ്ങനെ....?
മൊബൈല്‍ ലീലകളില്‍ മനം മയങ്ങിക്കിടക്കാതെ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉള്‍കൊണ്ട് നമ്മുടെ വീട്ടുപടിക്കല്‍ സ്ഥാപിച്ചിരിക്കുന്ന, ജനവാസകേന്ദ്രത്തില്‍ തന്നെ സ്ഥാപിതമായ ടവറിന്റെ കാര്യത്തില്‍ ഇടപെടുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഭാഗ്യവശാല്‍ ഈ പ്രശ്നം വളരെ പ്രാധാന്യമുള്‍കൊണ്ട് രാജ്യത്തെമ്പാടും ചലനമാര്‍ജ്ജിച്ചിരിക്കുന്നു.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ ഒരു ഡോക്ടര്‍ ഈയടുത്തകാലത്ത് തന്റെ വീടിനരികില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പരാതി ബോധിപ്പിക്കുകയുണ്ടായി. പരാതിയുടെ കാതലായ വശമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനി സെല്‍ ഫോണ്‍ ടവറിന്റെ ദോഷവശങ്ങളെക്കുറിച്ച് അത് സ്ഥാപിക്കുന്നിടത്തെ പൊതുജനത്തെ ഒന്നറിയിക്കാന്‍ പോലുമുള്ള മര്യാദ കാട്ടിയല്ല എന്നാണ്. ജനങ്ങളെ അജ്ഞതയുടെ കുറ്റാക്കൂരിരുട്ടില്‍ നിര്‍ത്തി അവര്‍ സ്വാര്‍ത്ഥം കൊയ്യുകയാണ്. തന്മൂലം അതിന്റെ സ്ഥാപനം തടയണമെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു.
സെല്‍ ടവറുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് അനേകം പഠനങ്ങള്‍ നടത്തിയ ഡോ.കെ.ആര്‍ രാമന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു - 'സെല്‍ ടവറുകള്‍ രണ്ടുതരം ആഘാതങ്ങള്‍ ഉണ്ടാക്കുന്നു, ഒന്ന് താപഫലം, മറ്റൊന്ന് താപരഹിതഫലം. ടവറിനോട് നിശ്ചിത ദൂരത്തിനകത്തായി വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മാരകമായ താപഫലം തന്നെ ഉണ്ടാകുന്നു.'
താപാഘാതത്തിന് വിധേയമാകുന്ന വ്യക്തിക്ക് തളര്‍ച്ച, തിമിരം, മനോകേന്ദ്രീകരണമില്ലായ്മ എന്നിവയുണ്ടാകുന്നു. ഇത് തീര്‍ച്ചയായും ടവറില്‍ നിന്നുണ്ടാകുന്ന വികിരണതാപം മൂലമാണ്. ടവറില്‍ നിന്നും അല്പം ദൂരെയുള്ളവരെ കാത്തിരിക്കുന്നത് താപരഹിതഫലങ്ങളാണ്. കോശഭിത്തിയിലൂടെയുള്ള റേഡിയേഷന്റെ ആഗിരണമാണ് പ്രധാനഫലം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഇതും റേഡിയേഷന്റെ ഫലമായുള്ള താപആഗിരണം തന്നെയാണ്.
സെല്‍ ഫോണ്‍ ടവര്‍ മൂലം റേഡിയേഷന്‍ ഉണ്ടാവുകയും അത് കാന്‍സറിനു കാരണമാകുന്നു എന്ന പഠനം വേണ്ടത്ര തെളിവില്ലെന്ന ന്യായം കാട്ടി സെല്‍ കമ്പനികള്‍ തള്ളിക്കളയുന്നു. എന്നാല്‍ പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു ടെലികോം ഉദ്യോഗസ്ഥന്‍ പറഞ്ഞത് സെല്‍ ടവര്‍ റേഡിയേഷന്‍ വളരെക്കുറച്ച് ആളുകളില്‍ കാന്‍സറിനു കാരണമായി എന്ന റിപ്പോര്‍ട്ട് ഉണ്ട് എന്നാണ്. ഇനി വരും കാലങ്ങളില്‍ വളരെക്കുറച്ച് റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന ടവറുകള്‍ സ്ഥാപിക്കലാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ ഇന്ന് വളരെയധികം ടവറുകള്‍ മിക്കയിടത്തും ഉയര്‍ന്നു കഴിഞ്ഞു, റേഡിയേഷന്റെ നിരക്ക് പതിന്മടങ്ങ് കൂടുകയും ചെയ്തു, കാന്‍സര്‍ ബാധയുടെ ചിതറിയ റിപ്പോര്‍ട്ടുകള്‍ മാത്രം പുറത്തു വരുന്നു. ജനങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. അവര്‍ ഗൗരവമായി ചുറ്റുപാടുമുണ്ടാകുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിക്കുന്നതേയില്ല. നമുക്കറിയാം സമൂഹത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ് ചെയ്യുന്നത്, കുറയുകയല്ല. കാന്‍സര്‍ വരുമ്പോള്‍ രോഗിയും കുടുംബവും മാനസികമായും ശാരീരികമായും തകരുന്നു. പക്ഷെ ചുറ്റുമുള്ളവര്‍ ജാഗരൂകരായി ഈ പ്രശ്നത്തില്‍ ഉണരേണ്ടതുണ്ട്.
വിരോധാഭാസമെന്നു പറയട്ടെ, ടെലികോം കമ്പനികള്‍ ഇപ്പോഴും ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്‍ നിരക്കില്‍ തന്നെ യഥേഷ്ടം ടവറുകള്‍ സ്ഥാപിക്കുന്നു. ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന തോത് 600 മൈക്രോ വാട്സ് പ്രതി മീറ്റര്‍ സ്ക്യര്‍ (600 microwatt/m2) ആണ്, പക്ഷെ സ്ഥാപിത തോത് 7620 മൈക്രോ വാട്സ് പ്രതി മീറ്റര്‍ സ്ക്യര്‍ (7620 microwatt/m2) ആണ്. ICNIRP യുടെ സ്റ്റാന്‍ഡേര്‍ഡിനെ മറികടക്കുവാന്‍ സെല്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത് മാര്‍ക്കറ്റിലെ ശക്തമായ മത്സരം തന്നെയാണെന്നത് സുവ്യക്തമാണ്.

കൊടുമണ്‍ ഹൈസ്കൂളിന്റെ കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള BSNL ന്റെ ടവര്‍
ഇന്ന് ഉപഭോക്താവിന് നല്ല കവറേജുള്ള കണക്ഷന്‍ തന്നെയാണ് മുന്തിയ പരിഗണന. മാര്‍ക്കറ്റില്‍ ഇത് അനാരോഗ്യമായ പല കീഴ്​വഴക്കങ്ങള്‍ക്കും വഴി തെളിച്ചു എന്നതാണ് സത്യം. നല്ല കവറേജ് നിയന്ത്രിതമായ റേഡിയേഷന്‍ തോതില്‍ കൊടുക്കണമെങ്കില്‍ കൂടുതല്‍ ടവറുകള്‍, സ്റ്റാഫ് എന്നിവ അത്യാവശ്യമാണ്. ഒരു ടവറിന്റെ സ്ഥാനത്ത് കുറഞ്ഞത് നാലെണ്ണമെങ്കിലും നിയന്തിതമായ റേഡിയേഷന്‍ തോതില്‍ പ്രസാരണം ചെയ്യാന്‍, നിശിചിത ദൂരപരിധിയില്‍ സ്ഥാപിക്കേണ്ടി വരുന്നു. ഇത് അവര്‍ക്ക് ഭീമമായ നഷ്ടം സൃഷ്ടിക്കുന്നു..... എളുപ്പവഴി ജനങ്ങളെ കൊല്ലാക്കൊല ചെയ്യാണ്. അതിന് എല്ലാ ഭരണകൂടവും അധികാരികളും വ്യവസ്ഥകളും സുരക്ഷാകവചം ഏതുവിധേനയും തീര്‍ക്കുന്നു.നാം തീര്‍ത്തും അരക്ഷിതരും ആരോഗ്യഹീനരുമായി മാറുന്നു... അല്ല മാറ്റുന്നു.....അനുവദിക്കണോ.....?
'ഒരു ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണറായ ഡോ.ശാരദ ഭട്ട് തന്റെ ഔദ്യോഗിക അനുഭവം കോറിയിടുന്നത് ഇങ്ങനെയാണ് -
മൊബൈല്‍ റേഡിയേഷന്‍ ഫലം പലര്‍ക്കും പലവിധമാണ്. തളര്‍ച്ച, ഉന്മേഷക്കുറവ്, തലവേദന തുടങ്ങിയവ ആദ്യഘട്ട തകരാറുകളാണ്. ചില ആളുകളില്‍ ഇത്തരം അവസ്ഥ തീര്‍ത്തും മാനസികമാണ്. സെല്‍ റേഡിയേഷനുമായി ഇതിനു ബന്ധമില്ല. എന്നാല്‍ ബന്ധമുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് താനും. അവരില്‍ പലരും മണിക്കൂറോളം സെല്‍ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പെട്ടിരുന്നവരുമാണ്.... അതിന്റെ താപാഘാതത്തിന് ഇരയായവരുമാണ്.'

കൊടുമണ്‍ ഹൈസ്കൂളിന്റെ കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള BSNL ടവറിന്റെ ചോട്ടില്‍ , വട്ടത്തിലായി ജീവനക്കാരുടെ ക്വാര്‍ട്ടേര്‍സുകള്‍. ടവര്‍ റേഡിയേഷന്‍ ദോഷങ്ങളെ ജീവനക്കാരും സ്കൂള്‍ കുട്ടികളും നാട്ടുകാരും പങ്കിടുന്നു. കുട്ടികളില്‍ വളരെയധികം ആഘാതമുണ്ടാക്കുന്നതിനാല്‍ ഇത് സ്കൂളിനു തന്നെയാണ് ഭീഷണിയായി മാറിയിരിക്കുന്നത്
ടവര്‍ റേഡിയേഷന്‍ മൂലം കാന്‍സറും ഭ്രൂണനാശവുമുണ്ടാകാം. അതു പോലെ ടവറിനരികില്‍ താമസിക്കുന്നവര്‍ക്ക് മറ്റ് പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നു. സീനിയര്‍ വക്കീലായ ശ്രീ. പി.എന്‍. റാവു പറയുന്നത് നിങ്ങളുടെ നാട്ടില്‍ ഒരു സെല്‍ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ തുനിയുമ്പോള്‍ ടവര്‍ മൂലം ഒരു നിശ്ചിത ദൂരപരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര വിവരണം നാട്ടുകാര്‍ക്ക് പകര്‍ന്നു തരേണ്ടതാണ് എന്നാണ്. ഇന്ത്യന്‍ ഭരണഘടനപ്രകാരം ഏതൊരു പൗരനും സ്വസ്ഥവും സുഖമായും ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലെ എന്താണ് ശരി, എന്താണ് തെറ്റ് എന്നറിയാനും അവകാശമുണ്ട്. ഒരു സെല്‍ കമ്പനി ഇത് തെറ്റിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ടവര്‍ സ്ഥാപിക്കാന്‍ ഒരുമ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരു വിവരണം ആവശ്യപ്പെടാം. കമ്പനിയുടെ മറുപടി, പരിഹാരം, തൃപ്തികരമല്ലെങ്കില്‍ നീതിക്കായി കോടതിയെ സമീപിക്കാം.
കേന്ദ്ര ഗവണ്മെന്റു് സെല്‍ ഫോണ്‍ ടവറിന്റെ റേഡിയേഷന്‍ പ്രശ്നത്തെക്കുറിച്ച് ശ്രദ്ധിക്കുകയും ഒരു വിദഗ്ദപാനല്‍ ഈ പ്രശ്നം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പാനല്‍ സെല്‍ ടവറിന്റെ ദോഷവശങ്ങള്‍ ഗവണ്മെന്റ് ശ്രദ്ധയില്‍ കൊണ്ടുവരികയും ജനങ്ങളുടെ ആരോഗ്യം സുരക്ഷിതവും ഉറപ്പുള്ളതുമാക്കിത്തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിദഗ്ദപാനലിന്റെ നിര്‍ദ്ദേശങ്ങള്‍ :-
1. ടവര്‍ ക്രെയിനുകള്‍ ഉറപ്പിക്കുന്നത് വളരെ സൂക്ഷ്മതയോടും പ്രത്യേക ശ്രദ്ധയോടും വേണം. പുറത്തേക്കുള്ള റിഗേര്‍സ് എപ്പോഴും നല്ല ഉറപ്പുള്ള തറയിലാവണം. അലക്ഷ്യവും അശാസ്ത്രീയവുമായ മൊബൈല്‍ ടവര്‍ നിര്‍മ്മാണം നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.പെട്ടെന്നുണ്ടാകുന്ന ഏതു തരം സ്ഥാനഭ്രംശവും മാരകമായിരിക്കും. ക്രമീകരിക്കാവുന്ന ബാഹ്യ റിഗേര്‍സ് ഉറപ്പുള്ളതും ഈടുള്ളതുമായ മണ്ണില്‍ തന്നെ സ്ഥാപിക്കണം.
2. ക്രെയിന്‍ സജ്ജീകരണം ഇടവിട്ട് പരിശോധനയ്കും പുന:പരിശോധനയ്കും വിധേയമാക്കുകയും വേണം. ജോലി പുരോഗതിക്കുന്നതനുസരിച്ച് ജനറേറ്ററിന്റെ അധികഭാരം ക്രെയിനിന്റെ സ്ഥാനം മാറ്റിയിരിക്കും. വലിയ ഭാരം മൂലം അലൈന്‍മെന്റ് കൃത്യമാവേണ്ടതുണ്ട്. അതുകൊണ്ട് ഇടയ്കിടയ്ക് പരിശോധന നടത്തണം.
3.പോര്‍ട്ടബിള്‍ ടവര്‍ ക്രെയിനുകള്‍ പരിഗണിക്കുകയും മറ്റു ചില ഉറപ്പിക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയും വേണം. ഇനി ചില അവസരങ്ങളില്‍ വിചാരിക്കാത്ത ചില പ്രതിസന്ധികള്‍ ഇവ പ്രവര്‍ത്തനസ്ഥലത്ത് സൃഷ്ടിക്കാറുമുണ്ട്.
മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ, മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ റേഡിയേഷന്റെ തോത് കാണിക്കണമെന്ന ഗവണ്മന്റ് നിര്‍ദ്ദേശത്തെ നഖശിഖാന്തം എതിര്‍ത്തു. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ICNIRP നിര്‍ദ്ദേശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് അടിസ്ഥാന നിയന്ത്രണങ്ങള്‍ മൊബൈല്‍ ബേസ് സ്റ്റേഷനുകള്‍ക്കും ഫോണിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഹാന്റ്സെറ്റുകളെ സംബന്ധിച്ചിടത്തോളം SAR (specific absorption rate) നിരക്ക് എന്നു പറയുന്നത് ആ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയേഷന്റെ നിരക്കാണ്. ഇത് അളക്കുന്നത് വാട്സ് പ്രതി കിലോഗ്രാം എന്ന യൂണിറ്റിലാണ്. SAR അളവ് കൂടുന്തോറും ആഗിരണം ചെയ്യപ്പെടുന്ന റേഡിയേഷന്റെ അളവ് കൂടുന്നു. അതുകൊണ്ട് ICNIRP നിര്‍ദ്ദേശിച്ചിരിക്കുന്നത് SAR അളവ് പരമാവധി 2W/kg എന്നാണ്. DoT അതിനാലാണ് ഓരോ മൊബൈല്‍ സെറ്റിനും മെനു ഓപ്ഷനിലൂടെ അതാതിന്റെ റേഡിയേഷന്‍ പ്രസരണ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നു പറയുന്നത്. തന്മൂലം ഉപഭോക്താവ് ബോധവാനാകുന്നു, റേഡിയേഷന്‍ നിരക്കിനെ താരതമ്യം ചെയ്ത് അവന് ആവശ്യമുള്ള ഇനം വാങ്ങാന്‍ കഴിയുന്നു.
പക്ഷെ DoT ന് GSM ഓപ്പറേറ്റേഴ്സ് നല്‍കിയ മറുപടിക്കത്തില്‍ പ്രസരണ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നു പറയുന്നത് അനാവശ്യമാണെന്നാണ്. കാരണം അവര്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് മൊബൈലുകള്‍ നിര്‍മ്മിക്കുന്നതെന്നും റേഡിയേഷന്‍ നിരക്ക് ഗ്ലോബല്‍ നിരക്കനുസരിച്ചാണെന്നും SAR മൂല്യം ഡിവൈസ് മാനുവലിലോ വെബ് സൈറ്റിലോ ലഭ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്മൂലം SAR നിരക്ക് സ്ക്രീനില്‍ കാണിക്കണമെന്ന വാദം അനാവശ്യമാണെന്നുമാണ് അവര്‍ക്ക് പറയാനുള്ളത്.
പക്ഷെ സാമാന്യ ജനത്തിന് മനസ്സിലാക്കാന്‍ ഗവണ്മെന്റ് ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിക്കുമ്പോള്‍ ബാലിശ കാരണം നിരത്തി മൊബൈല്‍ നിര്‍മ്മാതാക്കള്‍ വഴുതി മാറുന്നത് സംശയാസ്പദമാണ്. കാര്യം നിസ്സാരമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.
CAB (Conformity Assessment Body) എന്നൊരു പരിശോധക സംഘം രൂപീകരിച്ച് ബേസ് സ്റ്റേഷനിലില്‍ നിന്നും പ്രസരിക്കുന്ന റേഡിയേഷനെ കൃത്യമായി അളന്ന് സര്‍ട്ടിഫിക്കറ്റ് നല്കുവാനുള്ള DoT ന്റെ നീക്കത്തെ, COAI (Cellular Operators Association of India) തുടക്കം മുതലേ തടയിടാനുള്ള ശ്രമം നടത്തി. അവരുടെ വിചിത്രമായ വാദഗതികള്‍ നോക്കൂ....
'ഏതാണ്ട് മൂന്നു ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ ഇന്ത്യയില്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ വളരെ ഭംഗിയായി നിയന്ത്രിതമായ പരിധിയില്‍ റേഡിയേഷന്‍ പ്രസരിപ്പിച്ച് അവയെ പ്രവര്‍ത്തിപ്പിക്കുന്നു. ഇവര്‍ക്കിടയിലേക്ക് ഒരു പരിശോധക സംഘം കടന്നു വന്നാല്‍ അനാവശ്യമായ കാലതാമസം സൃഷ്ടിക്കും. ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു, അങ്ങനെയൊരു നീക്കം വിപരീത പ്രവര്‍ത്തനമേ ഉണ്ടാക്കുകയുള്ളു. കാരണം അത് അനാവശ്യ കലതാമസം, ശ്രമങ്ങളുടെ പുനരാവര്‍ത്തനം, ഭീമമായ ഓപ്പറേഷന്‍ ചിലവ്, ചുവപ്പുനാടയുടെ ഊരാക്കുരുക്ക് എന്നിങ്ങനെ ഓഫീസ് സംബന്ധമായ പ്രേതബാധയായിരിക്കും സെല്‍ ഓപ്പറേറ്റേര്‍സിനെ ഗ്രസിക്കുവാന്‍ പോകുന്നത്. പക്ഷെ ഇന്ന് നമുക്ക് പ്രധാനമായി വേണ്ടത് ഇത്തരം മനസ്സു മുരടിപ്പിക്കുന്ന പ്രക്രിയകളല്ല, മറിച്ച് ജനങ്ങള്‍ക്ക് താങ്ങുവാന്‍ പറ്റുന്ന തരത്തിലുള്ള അത്യാകര്‍ഷകമായ മൊബൈല്‍ പാക്കേജുകളാണ്. അതുകൊണ്ട് ICNIRP യുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് എല്ലാ ഓപ്പറേറ്റിങ്ങ് കമ്പനികളും സ്വയം സര്‍ട്ടിഫിക്കറ്റ് നല്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാം.' നോക്കൂ.... എത്ര ലാഘവത്തോടെ ഗവണ്മെന്റിന്റെ നീക്കത്തെ അവര്‍ തവിടു പൊടിയാക്കുന്നു. തീര്‍ച്ചയായും ഇവര്‍ക്ക് പിന്‍ബലമായി ഒരു ശക്തി ഭരണതലത്തില്‍ തന്നെ കൊഴുത്ത ആനുകൂല്യവും പറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അവരുള്‍പെടുന്ന സമൂഹത്തെ അവരറിഞ്ഞുകൊണ്ട് കുരുതി കൊടുക്കുന്നു.
ന്യൂ ഡല്‍ഹിയിലെ അവസ്ഥ തന്നെ നോക്കാം. ഏതാണ്ട് 6000 ത്തിലധികം മൊബൈല്‍ ടവറുകള്‍ നഗരത്തില്‍ തന്നെയുണ്ട്. അവ സൃഷ്ടിക്കുന്ന ശബ്ദ - വായു മലിനീകരണത്തെക്കുറിച്ച് നഗര നിവാസികള്‍ ഡല്‍ഹി പൊളൂഷ്യന്‍ കണ്‍ട്രോള്‍ കമ്മറ്റി മുമ്പാകെ പരാതി നല്കി. കണ്‍ട്രോള്‍ കമ്മറ്റി സെല്‍ ഫോണ്‍ കമ്പനികള്‍ക്ക് 'എല്ലാം ശരിയാക്കാന്‍' മൂന്നാഴ്ചത്തെ സമയപരിധി നല്‍കിയിരിക്കയാണ്.
സത്യമെന്താണെന്നറിയേണ്ടേ.....? ഈ സെല്‍ ഫോണ്‍ കമ്പനികള്‍ക്ക് ടവര്‍ സ്ഥാപിച്ചപ്പോള്‍ യാതൊരുവിധ മാനദണ്ഡങ്ങളും നിഷ്കര്‍ഷിച്ചിരുന്നില്ല. കാരണം അവയുടെ എണ്ണം വളരെ കൂടുതലാണത്രെ. അതുകൊണ്ട് നിയമങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. ഈ വിവരം ഇതു വരെയും അധികാരികള്‍ മറച്ചു വെച്ചിരിക്കുകയായിരുന്നു. മാറിയ പരിതസ്ഥിതിയില്‍ അധികാരികള്‍ക്കും നിദ്രാഭംഗം വന്നിരിക്കുന്നു. ഇതെന്തായാലും ശുഭോദയകാര്യമാണ്.
ന്യൂഡല്‍ഹിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമ്മുടെയൊക്കെ നാട്ടില്‍ എന്തായിരിക്കും അവസ്ഥ?തീര്‍ച്ചയായും യാതൊരുവിധ നിയമപരിരക്ഷ കൂടാതെ തന്നെയാവാം ഇവ മുമ്പ് സ്ഥാപിതമായത് എന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഉഗ്രവിഷം വമിപ്പിച്ച് പുരാണങ്ങളിലെ ഏതോ രാക്ഷസനെപ്പോലെ ടവര്‍ നമ്മുടെ തലയ്കു മുകളില്‍ ജീവഭീഷണി ഉയര്‍ത്തി നില്കുകയാണ്. ഇത് അവസാനിപ്പിക്കണ്ടേ....?
പഴമൊഴി കേട്ടിട്ടില്ലേ, നിറയെ കായ്ഫലമുള്ള തെങ്ങാണെങ്കിലും പുരയ്കു മീതെ ചാഞ്ഞാല്‍ വെട്ടിക്കളയണം. ഇതാ ടവര്‍ ഭീമന്മാര്‍ നാമറിയാതെ, നമ്മെ തമോഗര്‍ത്തത്തില്‍ നിര്‍ത്തി, പുരമാത്രമല്ല ഗ്രാമജീവിതത്തിനാകെ ഭീഷണിയുമായി ഭാരതമെമ്പാടും തല ഉയര്‍ത്തി നില്‍ക്കുന്നു. ഒരു ചെറു വിരലനക്കാന്‍ പോലും അധികാരി വര്‍ഗ്ഗം പല കാരണങ്ങളാല്‍ മടിയ്കുന്നു.... ദുര്‍വിധിയോര്‍ത്ത് നാമും.
പക്ഷെ നമുക്ക് ആശ്വസിക്കാം, നാം പുരോഗതിയിലാണ്, വലിപ്പ ചെറുപ്പമില്ലാതെ ആര്‍ക്കും എവിടെയും സെല്‍ ഫോണ്‍ കൊണ്ടു നടക്കാം, എപ്പോഴും സമ്പര്‍ക്കം നിലനിര്‍ത്താം, മൊബൈലിന്റെ അനുബന്ധ ഉപാധികളില്‍ മനം മയങ്ങി നമുക്ക് നമ്മെ മറക്കാം. ആരുടെയും സ്വകാര്യതയിലേക്ക് എല്ലാ വിധത്തിലും ഒളിഞ്ഞു നോക്കാം...! ഇതെല്ലാം സാധിച്ചു തരുന്നതിന് ഞങ്ങള്‍ മൊബൈലുകള്‍, ടവറുകള്‍ ഒറ്റ നിബന്ധന മാത്രം മുന്നോട്ടു വെയ്കുന്നു.... നിങ്ങളുടെ അല്പം ആയുസ്സ്...തരുവാന്‍ ഒട്ടും വിഷമമില്ലെന്ന് കരുതുന്നു.....?
ടവറുകളെ പരിശോധിച്ച കമ്മിറ്റി കണ്ടെത്തിയത് അവിടെ ബേസ് സ്റ്റേഷനില്‍ വെച്ചിരിക്കുന്ന ഡീസല്‍ ജനറേറ്ററുകള്‍ക്ക് മതിയായ ശബ്ദ നിവാരണകവചമോ പുക നിര്‍മാര്‍ജന സംവിധാനമോ ഇല്ലെന്നാണ്. അവ, ശബ്ദനിവാരണ കവചമില്ലാത്തതിനാല്‍ വലിയ ശബ്ദത്തോടെ, പുകക്കുഴലിനു പൊക്കമില്ലാത്തതിനാല്‍ ജനങ്ങളുടെ മുഖത്തിനു നേരെ കറുത്ത പുക തുപ്പി, പരിസ്ഥിതിയെ മലീമസമാക്കി കാലങ്ങളായി സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു.
DPCC (District Pollution Control Committee) അവര്‍ക്ക് യഥാസമയം നോട്ടീസ് നല്കി. നോട്ടീസിലെ പ്രസക്തഭാഗങ്ങള്‍ താഴക്കൊടുത്തിരിക്കും പോലെയാണ് - 'മൊബൈല്‍ സര്‍വീസ് കമ്പനികളുടെ ഈ പ്രവര്‍ത്തി, 1986 ലെ പരിസ്ഥിതി സംരക്ഷണ ആക്ട്, 1981 ലെ എയര്‍ ആക്ട്, 2000 ലെ നോയിസ് നിയമങ്ങള്‍, ഡീസല്‍ ജനറേറ്ററിന്റെ പുകക്കുഴലിനു കൊടുക്കേണ്ട ഉയരത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ , ജനറേറ്റര്‍ സെറ്റിന്റെ ശബ്ദ പരിധി, മനുഷ്യര്‍ക്ക് വിധേയമാകാവുന്ന വൈദ്യുത കാന്തിക തരംഗങ്ങളുടെ പരിധിയെക്കുറിച്ചുള്ള ടെലിക്കമ്മ്യൂണിക്കേഷന്‍ ഇഞ്ചിനിയറിങ്ങ് (DoT) കേന്ദ്ര നിയമാവലികള്‍, എന്നിവയുടെ ഗുരുതരമായ ലംഘനമായി കണക്കാക്കാം.'
ഇന്ന് സെല്‍ ഫോണോ ലാപ്​ടോപ്പോ ഇല്ലാത്ത ഒരു ജീവിതം ചിന്തനീയമല്ല. ആര്‍ഭാടത്തില്‍ നിന്ന് ആവശ്യത്തിലേക്ക് അത് മാറിയിട്ട് കാലമേറെയായി. പക്ഷെ നാം അതിന് വലിയ വില തന്നെ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദോഷവശങ്ങള്‍ക്കായി പങ്കിടേണ്ടി വരുന്നു.
അടുത്തകാലത്ത് ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ ഫലത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കുകയുണ്ടായി. ഒരു പൈലട്ട് പ്രോജക്ടായി 20 എലികളെ മൊബൈല്‍ റേഡിയേഷന് വിധേയമാക്കി. പിന്നീട് അവയെ വിശദമായ പരീക്ഷണ നിരീക്ഷണത്തിനു വിധേയമാക്കിയപ്പോള്‍ സുപ്രധാനമായ തെളിവുകള്‍ കിട്ടി.
1.DNA ഘടനയില്‍ സമൂലമായ മാറ്റം വന്നു.
2.ബീജങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം, മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനേയും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമായി വലിയ തോതിലുള്ള ഒരു പഠനത്തിനു തന്നെ ഉത്തരവിട്ടു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്ത്, 250 മില്യണിലധികം സെല്‍ ഫോണ്‍ ഉപഭോക്താക്കളുള്ളപ്പോള്‍, അതു തന്നെ അവരില്‍ പലരം മൈക്രോവേവ് , ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങള്‍ യഥേഷ്ടം ഉപയോഗിക്കവെ ,വളരെ ആശങ്ക ഉണര്‍ത്തുന്നതാണ് സ്ഥിതി. കാരണം ഇവയെല്ലാം വൈദ്യുത കാന്തിക തരംഗത്തിലധിഷ്ഠിതമാണ്, അതു കൊണ്ടു തന്നെ ആപല്‍കരവുമാണ്.
ഗവേഷണഫലങ്ങള്‍ ചാഞ്ചാട്ട സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്. അതു കൊണ്ട് വിശ്വസനീയവുമല്ല. ഒരു കാര്യം ഉറപ്പാണ്, 2 മില്ലി ഗാസില്‍ [2mG (milligauss)]കൂടുതല്‍ ആവര്‍ത്തിയുള്ള തരംഗങ്ങള്‍ ആപത്കരമാണ്, നാം കഴിയുന്നത് അത്തരം മാരക തരംഗങ്ങളുടെ വലയിലുമാണ്. ശരിക്കും നാമിന്ന് ജീവിക്കുന്നത് ഒരു ചിലന്തി വലയിലെന്ന പൊലെ വൈദ്യുത കാന്തിക വലയത്തിലാണ്.ഇന്ന് നാം ഉപയോഗിക്കുന്ന കോര്‍ഡ്ലെസ് ഫോണുകള്‍, കമ്പ്യൂട്ടര്‍ മോണിട്ടര്‍, വാക്വം ക്ലീനര്‍, ഫാക്സ് മെഷീന്‍, സെല്‍ ഫോണുകള്‍, സെല്‍ ഫോണ്‍ ടവറുകള്‍, ഹെയര്‍ ഡ്രയറുകള്‍, മൈക്രോവേവ് , ടെലിവിഷന്‍ എന്നിവയെല്ലാം വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു. പരിധിക്കപ്പുറമുള്ള ഏതു റേഡിയേഷന്‍, ആര് പുറപ്പെടുവിച്ചാലും മാരകമാണ്.
കാന്‍സര്‍ സാധ്യത
വിവിധ പഠനങ്ങള്‍ പലവിധ രോഗങ്ങളിലേക്ക് ഈ റേഡിയേഷന്‍ നയിക്കുമെന്ന് സൂചിപ്പിക്കുന്നു. സ്ഥിരമായി ഉയര്‍ന്ന വികിരണങ്ങള്‍ക്കു വിധേയമാകുന്നവര്‍ക്ക് ദഹനപ്രക്രിയയിലെ തടസ്സങ്ങള്‍, വിളര്‍ച്ച, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഇന്‍സൊമ്നിയ, അസ്വാരസം, കുറഞ്ഞ രക്ത സമ്മര്‍ദ്ദം, ആണുങ്ങളില്‍ ലൈംഗിക ഷണ്ഠത, കാന്‍സര്‍, നാഡീ സംബന്ധമായ തകരാറുകള്‍, ഹൃദയത്തകരാറുകള്‍ എന്നിവയുണ്ടാകാം. 1993 ല്‍ ഒരു സ്വീഡിഷ് പഠനസംഘം പ്രയമുള്ളവരില്‍ 1.7 മടങ്ങും കുട്ടികളില്‍ 2.7 മടങ്ങും രക്താര്‍ബുധ സാധ്യത സെല്‍ ടവര്‍ റേഡിയേഷന്‍ മൂലം ഉണ്ടാകുന്നു എന്ന് കണ്ടെത്തി. ഏതാനും വര്‍ഷം മുമ്പ് കാലിഫോര്‍ണിയയിലെ ഹെല്‍ത്ത് സര്‍വീസസ് വകുപ്പ് ഏഴു വര്‍ഷത്തെ പഠനത്തിനു ശേഷം സെല്‍ ടവര്‍ റേഡിയേഷന്‍ മൂലം ശൈശവ രക്താര്‍ബുധ സാധ്യത വളരെയുണ്ടെന്ന് ആധികാരികമായി തന്നെ വിലയിരുത്തി.
പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.രാമാനന്ദ നഡിഗ് (President, Health Care Global-Triesta Sciences, Bangalore) ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി - 'സെല്‍ ഫോണ്‍ റേഡിയേഷന്‍ ഭീഷണി യഥാര്‍ത്ഥവും സര്‍വവ്യാപകവുമാണ്. വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന മിക്ക വൈദ്യുതോപകരണങ്ങളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അപകടകരമാണ്. അവ അപായകരമായ മാറ്റത്തിന്റെ തുടക്കക്കാരാണ് എന്ന് ആരോപിക്കുന്നില്ലെങ്കിലും ഇത്തരം വസ്തുക്കളിലെ റേഡിയേഷന്‍, കാന്‍സറിന്റെ പ്രേരക - ചാലക ശകതിയായി വര്‍ത്തിക്കുണ്ട്. അതു കൊണ്ടാണ് നാം വളരെയധികം ശ്രദ്ധാലുക്കളാവണം എന്ന് പറയുന്നത്.'
ഡോ.വിനി ഖുറാന എന്ന ഇന്ത്യന്‍ വംശജനായ ആസ്ട്രേലിയന്‍ ഡോക്ടര്‍ സെല്‍ ഫോണുകളും സെല്‍ ടവറുകളും മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ആഘാതത്തെക്കറിച്ച് ആഴത്തില്‍ പഠിക്കുകയും ഘവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗവേഷണ റിപ്പോര്‍ട്ട് പ്രധാനമായും സെല്‍ ഫോണുകളും ബ്രെയിന്‍ കാന്‍സറും എന്ന വിഷയത്തെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഒരു പത്തു വര്‍ഷം സെല്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് ബ്രെയിന്‍ കാന്‍സറിനുള്ള അവസരം രണ്ടു മടങ്ങ് കൂടുമെന്നാണ്. അതുപോലെ ബ്ളൂടൂത്ത്, സുരക്ഷിത കവച രഹിത ഹെഡ് സെറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നവരുടെ തല അവരവര്‍ തന്നെ വളരെ ഫലപ്രദമായ സ്വയം നശിപ്പിക്കുന്ന ആന്റിനയാക്കി മാറ്റിയിരിക്കും. 2005 ല്‍ ഗുര്‍സാറ്റജ് ഗാന്ധി എന്ന ഗവേഷകന്‍ (Gursatej Gandhi,Researcher,Human Genetics Department, Guru Nanak Dev University, Amritsar) സെല്‍ ഫോണ്‍ ടവറുകള്‍ പുറത്തു വിടുന്ന റേഡിയേഷന്‍ സിഗ്നലുകള്‍ വളരെ മാരകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാരീരികം, മാനസികം, നാഡീപരം, ധാരണാശക്തി, പെരുമാറ്റം എന്നിവയെ ഇവ വളരെ പ്രതികൂലമായി ബാധിച്ച് അര്‍ബുദ - പരിണാമത്തെ ത്വരിതപ്പെടുത്തുമെന്ന് തെളിയിച്ചിട്ടുണ്ട്. ചിലപ്പോളവ കാന്‍സര്‍ വരുത്തിവെയ്കുകയോ തുടക്കമിടുകയോ ചെയ്യും.
തെക്കേ ജര്‍മന്‍ സിറ്റിയിലെ നെയ്ല പട്ടണത്തില്‍ നടന്ന തീവ്രവും സമഗ്രവുമായ പഠനത്തില്‍, മൊബൈല്‍ ഉപയോഗം മൂലമുള്ള കാന്‍സര്‍ സാധ്യത മൂന്നു മടങ്ങാണെന്ന് തെളിഞ്ഞു. -
1993 ലും 1997 ലും സ്ഥാപിക്കപ്പെട്ട രണ്ട് മൊബൈല്‍ ടവറുകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. പത്തു വര്‍ഷക്കാലത്തിനിടയില്‍ ആ പ്രത്യേക സ്ഥലത്ത് സ്ഥിര താമസക്കാരായ 1000 രോഗികളുടെ സമഗ്ര വിവരങ്ങള്‍ തേടിപ്പിടിച്ചാണ് നിഗമനത്തില്‍ എത്തിയത്. അവരുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ വലിയ അന്തരമില്ല, അവിടെ വലിയ വ്യവസായിക അന്തരീക്ഷമില്ല, ഹൈ വോള്‍ട്ടേജ് ലൈനോ ഇലക്ട്രിക് ട്രെയിന്‍ സര്‍വീസോ ഇല്ല. അവരുടെ ശരാശരി പ്രായം ഏകദേശം ഒന്നു തന്നെയാണ്.
കണ്ടെത്തലുകള്‍ സ്വയം സംസാരിക്കുന്നവയാണ്. സെല്‍ ടവര്‍ ട്രാന്‍സ്മിറ്ററിന്റെ 400 മീറ്റര്‍ (1000 അടി)ചുറ്റളവിനുള്ളില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് അതിനു പുറത്ത് താമസിച്ചിരുന്നവരേക്കാള്‍ മൂന്നു മടങ്ങ് കാന്‍സര്‍ രോഗം ഗ്രസിക്കുകയുണ്ടായി. അതു പൊലെ ഏതാണ്ട് എട്ടു വര്‍ഷമായിട്ട് അവര്‍ രോഗത്തിന്റെ പിടിയിലാണ്. റേഡിയേഷനെക്കുറിച്ചുള്ള കമ്പൂട്ടര്‍ സിമുലേഷന്‍ പഠനവും റേഡിയേഷന്‍ അളവുകളും തെളിയിച്ചത് ,ട്രാന്‍സ്മിറ്ററിന്റെ ദ്വതീയ ലോബുകള്‍ 'അധിക പ്രസരണം ' നടത്തുന്നതിനാല്‍, 400 മീറ്റര്‍ (1000 അടി)ചുറ്റളവില്‍ 100 മടങ്ങ് കൂടുതലാണെന്നാണ്.
സെല്‍ ടവര്‍ റേഡിയേഷനെക്കറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. 2004 ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫയര്‍ ഫൈറ്റേര്‍സ് , ശരിയായ ശാസ്ത്രിയ മികവ് തെളിയിക്കാത്തതിനാല്‍, ഫയര്‍ ചിമ്മിനികളെ സെല്‍ ടവര്‍ സ്ഥാപന സ്ഥലമാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അതുപോലെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി തങ്ങളുടെ വെബ് സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.-'സെല്‍ ടവര്‍ ശാസ്ത്രസാങ്കേതികവിദ്യ തികച്ചും നൂതനമാണ്, അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അജ്ഞാതവുമാണ്. പക്ഷെ കുറഞ്ഞ വിധത്തിലുള്ള റേഡിയേഷന്‍ ഏതെങ്കിലും വിധത്തില്‍ കാന്‍സറിനു കാരണമാകും എന്നതിനെക്കുറിച്ച് വ്യക്തതയുമില്ല.'
പക്ഷെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം പറയുന്നത് ഇപ്രകാരമാണ് - 'ഭൂനിരപ്പില്‍ സെല്‍ ടവര്‍ റേഡിയേഷന്‍ വലിയ ഹാനികരമല്ല, ആന്റിനയുമായി അടുക്കുമ്പോഴോ, കിരണപാതയില്‍ നാം വരുമ്പോഴോ മാരകമാകാം. അതായത് ഭൂനിരപ്പില്‍ ആയിരം മടങ്ങ് സുരക്ഷിതമാണെങ്കില്‍ അല്ലാത്ത അവസരങ്ങളില്‍ അരക്ഷിതവും.....! അതുകൊണ്ട് സെല്‍ ടവറിന്റെ സുരക്ഷിത നിലക്ക് പുറത്തു വരുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.'

കൊടുമണ്‍ ഹൈസ്കൂളിന്റെ തൊട്ട് പിന്‍ ഭാഗത്തോട് ചേര്‍ന്നുള്ള സ്വകാര്യ ടവര്‍ .ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ ടെറസ്സിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇത് വിചിത്രമായ വാദഗതികളാണ്. ഇങ്ങനെ മാറിയും മറിഞ്ഞും അഭിപ്രായങ്ങളുടെ പുകമറ തീര്‍ക്കുക, ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുക. സത്യം ആര്‍ക്കറിയാം.....? ഇത് ശ്രദ്ധിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് സിഗരറ്റിനെക്കുറിച്ചുള്ള ആരോഗ്യ ചര്‍ച്ചകളാണ്. ഒരു കാലത്ത് സിഗരറ്റ് ഹാനികരമല്ലെന്ന് വാദിക്കാന്‍ ഇതേ പോലെ പല ഏജന്‍സികളും മത്സരിച്ച് നിന്നിരുന്നു. ഇന്ന് ഏത് കൊച്ചു കുട്ടിക്കു പോലും അതിന്റെ ദോഷവശമറിയാം, സിഗരറ്റ് അര്‍ബുദകാരണമാണെന്ന് ചിത്രം സഹിതം അതിന്റെ പാക്കറ്റില്‍ തന്നെ കൊടുത്തിട്ടുണ്ട്. ഒരു സത്യം എല്ലാവരും ഓര്‍ക്കുക, നമ്മള്‍ കപട സുന്ദരമായ വാഗ്ദാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആരും പൂര്‍ണസത്യം പറയുവാന്‍ തയ്യാറാവുന്നില്ല. പക്ഷെ നാമിതിന് കനത്ത വില നല്കാന്‍ പോകുകയാണ്. ശരിക്കും ഗൃഹനിവാസികള്‍ ഇന്ന് ഒരു പരീക്ഷണ ഗ്രൂപ്പായിത്തീര്‍ന്നിരിക്കുന്നു. നാളെ സെല്‍ ടവര്‍ റേഡിയേഷന്‍ ഹാനികരമാണോ എന്ന് ജീവിതം കൊണ്ട് തെളിയിക്കേണ്ടവരാണ് നാം ഓരോരുത്തരും. ഹാനികരമല്ല എന്ന് തെളിയിക്കപ്പെടാത്ത അവസ്ഥയില്‍ ഗവണ്മെന്റ് സെല്‍ ഫോണ്‍ പ്രവര്‍ത്തനത്തിന് എന്തിന് പച്ചക്കൊടി വീശണം...? അതും ജനവാസ കേന്ദ്രങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ച് റേഡിയേഷന്‍ തുടര്‍ച്ചയായി പ്രസരിപ്പിക്കുവാന്‍ എന്തിന് അനുവാദമേകണം...?
ആസ്ട്രേലിയയിലെ ഡോ.ബ്രൂസ് ഹോക്കിങ് , സിഡ്നിയിലെ മൂന്ന് ടി.വി./ എഫ്.എം ടവറുകള്‍ക്കരികില്‍ (ഇവ മൊബൈല്‍ ടവര്‍ പോലെ തന്നെയാണ്) നിരന്തര താമസത്തിനു വിധേയരാകപ്പെട്ട കുട്ടികള്‍ക്ക് ഏഴു മൈലുകള്‍ക്കപ്പുറമുള്ള കുട്ടികളേക്കാള്‍ രക്താര്‍ബുദ സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി.
ന്യൂസിലാന്‍ഡിലെ ലിങ്കണ്‍ യൂണിവേഴ്സിറ്റി ബയോഫിസിസ്റ്റ് ഡോ.നീല്‍ ചെറി അഭിപ്രായപ്പെടുന്നത് സെല്‍ ടവര്‍ പരിധിയില്‍ വരുന്നവരെ രണ്ടു ദശാബ്ദക്കാലമെങ്കിലും പഠന നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. കാരണം ചില വ്യക്തമായ ദോഷസൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഗര്‍ഭം അലസുക, ഹൃദയ തടസ്സങ്ങള്‍, ഉറക്കമില്ലായ്മ, മാരകമായ ക്ഷീണം, രോഗപ്രതിരോധ ശക്തി ക്ഷയിക്കുക, പല തരം കാന്‍സറുകള്‍ പ്രത്യേകിച്ച് ബ്രെയിന്‍ കാന്‍സര്‍, രക്താര്‍ബുദം തുടങ്ങിയവയുടെ കൂട്ടായ പ്രത്യക്ഷപ്പെടലുകള്‍ എന്നിവ അവിടെ വസിക്കുന്നവരുടെ ആരോഗ്യത്തകര്‍ച്ചയുടെ ദയനീയ ചരിത്രമാണ് എഴുതുന്നത്.
ബയോ മെഡിക്കല്‍ ഇഞ്ചിനിയറായ മരിയാന ആല്‍വ്​സ് പെരേര പറയുന്നത് സെല്‍ ടവറുകള്‍ വൈബ്രോ അക്വസ്റ്റിക്സ് രോഗകാരണമാണെന്നാണ്. ഈ രോഗം താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദാഘാതം മൂലമാണ് ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും മതിഭ്രമം, ദഹനമില്ലായ്മ, അള്‍സര്‍, സന്ധി വേദന എന്നിവയാണ്.
മൗണ്ട് ഷാസ്ത ബയോറീജിയണല്‍ ഇക്കോളജി സെന്റര്‍ ബുള്ളറ്റിന്‍ പ്രകാരം അവരുടെ പഠനത്തില്‍ താഴ്ന്ന നിരക്കിലുള്ള തരംഗം പോലും കോശനാശം, DNA തകരാറ്, ബ്രെയിന്‍ ടൂമര്‍, കാന്‍സര്‍, രോഗപ്രതിരോധ ശക്തിയെ അമര്‍ത്തി വെയ്കുക, മ്ലാനത, മതിഭ്രമം, ഗര്‍ഭമലസല്‍, അല്‍ഷെമര്‍സ് രോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഹേതുവാണ്.
സെല്‍ റേഡിയേഷനെക്കുറിച്ച് 2008 ജനുവരിയില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) അവരുടെ പുനര്‍പഠന ഫലം പുറത്തു വിട്ടു. അതില്‍ സംശയലേശമെന്യെ അവര്‍ അടിവരയിട്ടു പറയുന്നത് ദീര്‍ഘകാലം താഴ്ന്ന ആവൃത്തിയുള്ള മൊബൈല്‍ വികിരണങ്ങള്‍ ഏറ്റാല്‍ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അത് അപകടകരമാണെന്നു തന്നെയാണ്.
അമേരിക്കയെ നോക്കൂ... അവരിന്ന് ഒരു റേഡിയേഷന്‍ രാജ്യമായി മാറിയിരിക്കുന്നു. റേഡിയേഷന്റെ തിക്തവും മാരകവുമായ ഫലങ്ങളറിഞ്ഞു കൊണ്ടു തന്നെ അവര്‍ വയര്‍ലെസ് സാങ്കേതിയവിദ്യയുടെ സര്‍വ്വഗുണങ്ങളും നുകരുന്നു, ഒപ്പം നാശവും. റേഡിയേഷന്‍ കാന്‍സറിലേക്കുള്ള കവാടമാണെന്നറിഞ്ഞുകൊണ്ട്, മരണമാണ് ശമ്പളമെന്ന് തിരിച്ചറിഞ്ഞ് , ആരുമായും, എവിടെയും, ഏതുസമയത്തും വാര്‍ത്താവിനിമയത്തിന്റെ അനന്ത സാദ്ധ്യത നൊട്ടി നുണയുന്നു. ഇപ്പോളവര്‍ ഒരു നവാഗതനെ ഈ രംഗത്തേക്ക് കൊണ്ടു വരാന്‍ തയ്യാറെടുക്കുന്നു, വൈമാക്സ് (WiMAX) - 3,000 സ്ക്ക്കയര്‍ മൈല്‍ വിസ്ത്രതമായ പ്രസാരണശേഷി കേവലം ഒറ്റ ടവറില്‍ നിന്നും സാധ്യമാകുന്നു. വന്‍ തോതില്‍ റേഡിയേഷന്‍ പുറത്തുവിട്ട് പ്രവര്‍ത്തിക്കുന്ന ഈ ഭീമന്‍ ടവറിനെ എതിര്‍ക്കുന്നവര്‍ക്ക് ശബ്ദവും താങ്ങും എവിടെയും കിട്ടില്ല, അതാണ് പരിഷ്കൃത ലോകത്തിന്റെ ലക്ഷണം. എന്നാലിന്ന് സ്വയം സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കന്നു. കാര്‍നോസിക് , റോസ്മരിനിക് അമ്ളങ്ങള്‍ റേഡിയേഷനെ പ്രതിരോധിക്കുമത്രെ.
റേഡിയോ ഫ്രീക്വന്‍സി / മൈക്രോവേവ് തരംഗങ്ങള്‍ മനുഷ്യ രക്ത കോശങ്ങളെ കശക്കിയെറിഞ്ഞ് മൈക്രോ ന്യൂക്ലിയര്‍ കഷണങ്ങളാക്കി അര്‍ബുദ മുന്നോടിയായി മാറുന്നു. റഷ്യയിലെ ചെര്‍ണോബില്‍ ആണവനിലയം തകര്‍ന്നപ്പോള്‍ പുറത്തു വന്ന റേഡിയേഷന്റെ ഫലം ഇങ്ങനെ തന്നെ. ഇരയായവരുടെ രക്ത കോശങ്ങളെ കശക്കിയെറിഞ്ഞ് മൈക്രോ ന്യൂക്ലിയര്‍ കഷണങ്ങളാക്കി അര്‍ബുദ മുന്നോടിയായി മാറി, പിന്നീട് കാന്‍സര്‍ തന്നെയായി അവസാനിച്ചു.
മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ അത് DNAയില്‍ നേരിട്ട് തകരാറുണ്ടാക്കുകയും അതിന്റെ ഘടനാപരമായ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ആറു വര്‍ഷത്തെ വ്യവസായിക പഠനഫലം കാട്ടുന്നത് സെല്‍ ഫോണ്‍ റേഡിയേഷനു വിധേയമായ രക്തം 300 ശതമാനം ജനിതകമാറ്റത്തിനിടയാക്കി എന്നാണ്. ഇത് പുകവലിയോ ആസ്ബസ്റ്റോ വരുത്തുന്ന നാശത്തേക്കാള്‍ വളരെ വലുതാണ്.
മൊബൈല്‍ ടവറുകള്‍ പക്ഷികളുടെ മുട്ട നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പക്ഷികളുടെ വംശനാശത്തിനും. സ്പെയിനിലും ബെല്‍ജിയത്തിലും എന്തിനേറെ ഇങ്ങ് പഞ്ചാബ് യൂണിവേഴ്സിറ്റിയിലും നടത്തിയ പഠനങ്ങളില്‍ സെല്‍ ഫോണ്‍ റേഡിയേഷന്‍ പക്ഷി മുട്ടയും അവയുടെ കുരുന്നുകളെയും നാശോന്മുഖമാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കോയമ്പത്തൂരിലെ സലീം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററി (SACON) യുടെ പഠനപ്രകാരം സെല്‍ ഫോണ്‍ റേഡിയേഷന്‍ പക്ഷികളുടെ നാശത്തിന് കാരണമാകുന്നതായി കണ്ടെത്തി. ഈ ടവറുകള്‍ മൈക്രോവേവ് എന്നു വിളിക്കപ്പെടുന്ന താഴ്ന്ന ആവൃത്തിയിലുള്ള (900 അല്ലെങ്കില്‍ 1,800 MHz) തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നതിനാല്‍ അവ പക്ഷിക്കുഞ്ഞുങ്ങളുടെ തലയോട്ടിയെയും മുട്ടത്തോടിനെയും ഭേദിക്കുകയും അകത്തുള്ളതൊക്കെ കശക്കി ഉടയ്കുകയും ചെയ്യുന്നു.
പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ് ആന്റ് വൊക്കേഷണല്‍ സ്റ്റഡീസ് മേധാവി ആര്‍.കെ. കോലി, പരീക്ഷണാര്‍ത്ഥം 50 മുട്ടകള്‍ വൈദ്യുത കാന്തിക റേഡിയേഷന് 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ വിധേയമാക്കി. അമ്പതു മുട്ടകളിലെ ഭ്രൂണങ്ങളും നശിച്ചു. അതായത് മൈക്രോ വേവ് ഓവനില്‍ വെച്ച് വാട്ടിയെടുത്തതു പോലെ....!
ചെന്നയിലെ ജന്തുശാസ്ത്രജ്ഞനായ രഞ്ജിത് ഡാനിയലിന്റെ പഠനത്തില്‍ ഏതാണ്ട് 200 -ലധികം വരുന്ന പ്രാദേശിക പക്ഷികളില്‍ നാലെണ്ണം മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു. അടയ്കാ കുരുവി, ചുവപ്പന്‍ മീശയുള്ള ബുള്‍ ബുള്‍, ബ്രാഹ്മിണി പരുന്ത്, പുള്ളി പ്രാവ് എന്നിവയാണവ. പക്ഷികള്‍ കാന്തിക തരംഗങ്ങള്‍ക്ക് വളരെ വിധേയരാണ്. മൈക്രോവേവ് തരംഗങ്ങള്‍ അവയുടെ ഇന്ദ്രിയപ്രവര്‍ത്തനങ്ങളെ തകരാറിലാക്കി വഴിതെറ്റിച്ച് ഇരപിടിത്തം അസാദ്ധ്യമാക്കുന്നു...അത് പിന്നീട് അതിന്റെ നാശത്തിലേക്കും. [House sparrow (Passer domesticus), Red-whiskered bulbul (Pycnonotus jocosus), Brahmini kite (Haliastur indus) and Spotted dove (Streptopelia chinensis)]
ഇതില്‍ നിന്നും നാം നമ്മുടെ മനസ്സാക്ഷിയോട് ഒരു വലിയ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. നാം ആരെ വിശ്വസിക്കണം. ഒന്നുമില്ല എന്നു പറയുന്ന സെല്‍ കമ്പനികളെയോ, സമാശ്വസിപ്പിക്കുന്ന വിവിധ ഗവണ്മെന്റ് / ഗവണ്മെന്റിതര ഏജന്‍സികളെയോ, ഭീതിമയമായി ഗവേഷണഫലങ്ങള്‍ പകരുന്ന ഡോക്ടര്‍മാരെയോ, അതോ രോഗാതുരനായി എല്ലാ നഷ്ടപ്പെട്ട് കഷ്ടപ്പെടേണ്ടി വരുന്ന നമ്മെ തന്നെയോ....ആരെ....?
ഒന്നോര്‍ക്കുക നാം ഈ ഞാണിന്മേല്‍ കളി തുടരുന്നത് അറിഞ്ഞുകൊണ്ടാവണം, നമ്മുടെ നാട്ടില്‍ സെല്‍ ടവര്‍ ഇനിയും സ്ഥാപിക്കാന്‍ അനുവദിക്കണോ....? ഉള്ളത് ആരോഗ്യപരമായ അളവിലാണോ വികിരണങ്ങള്‍ പ്രസരിപ്പിക്കുന്നത്....? നമുക്ക് സെല്‍ ഫോണ്‍ ഉപയോഗിക്കണമോ....?

ഒന്നു ചോദിച്ചു കൂടെ..... സ്വന്തം മനസ്സാക്ഷിയോടെങ്കിലും.......? 29/03/2010
അവലംബം -
1.വിക്കിപീഡീയ, സയന്‍സ് ജേര്‍ണലുകള്‍
2.Cell Tower Radiation - by Rajesh Chopra - LiveIndia.co