സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവമ്പാടി (കോഴിക്കോട്)

കോഴിക്കോട് ജില്ലയിലെ പ്രധാന മലയോര പട്ടങ്ങളിലൊന്നാണ്‌ തിരുവമ്പാടി. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുൾപ്പെടുന്ന ഒരു കുടിയേറ്റ മേഖലയും തിരുവമ്പാടി നിയോജകമണ്ഡലം, വയനാട് ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗവുമാണ്‌.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തിരുവമ്പാടി പഞ്ചായത്തിലെ ചെറുപ്ര, മരക്കാട്ടുപുറം അതിനോട് ചേർന്ന് താഴെ തിരുവമ്പാടി എന്നീ ദേശങ്ങളിൽ ജനവാസമുണ്ടായിരുന്നു. 1931-ലെ റവന്യു സെറ്റിൽമെന്റ് രേഖ പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 531 ആയിരുന്നു (ഹിന്ദു 482, മുസ്ളീം 49).1805-ൽ ബ്രിട്ടീഷ് സൈന്യത്തിനെതിരായ പോരാട്ടത്തിൽ പഴശ്ശിരാജയുടെ മരണത്തിനു ശേഷം ഈ പ്രദേശവും കോഴിക്കോട്ടെ സാമൂതിരിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വന്നു . ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാർ പ്രദേശം പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ ഉടമസ്ഥത ആയിരുന്നു. ബ്രിട്ടീഷുകാർ ഈ സ്ഥലം ചെറിയ പ്രവിശ്യകളിലേക്കും, ജില്ലകളിലേക്കും, താലൂക്കുകളിലേക്കും , ഭരണനിർവ്വഹണത്തിനുമായി വേർതിരിച്ചു .

കോഴിക്കോട് താലൂക്കിലാണ് തിരുവമ്പാടി വന്നത്. തിരുവമ്പാടിയിലെ നിവാസികളുടെ ഭൂപ്രദേശം കോട്ടയം രാജാവ് കൽപകശേരി കാരണവർക്കാണ് നൽകിയിരുന്നത്. വനഭൂമിയുടെ വിസ്തൃതി ചാത്തമംഗലം മണലിലേടത്ത് നായർ തറവാടിന് നൽകി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, കൽപകശേരി, മണലിലേടത്ത് തറവാട് 95 വർഷം, ഒരു റബ്ബർ പ്ലാന്റേഷൻ സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പിയേർസ് ലെസ്ലി ഇന്ത്യ ലിമിറ്റഡിന് ഏകദേശം 2,200 ഏക്കർ (890 ഹെക്ടർ) ഭൂമി കച്ചവടം ചെയ്തു. തദ്ദേശവാസികൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. തിരുമ്പാടി റബ്ബർ കമ്പനി ലിമിറ്റഡായി രണ്ടു ഡിവിഷനുകളായി പ്ലാന്റേഷൻ സ്ഥാപിച്ചു. പ്ലാന്റേഷൻ കമ്പനി നിരവധി റോഡുകൾ നിർമ്മിക്കുകയും പ്രദേശത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇന്ന്, ഈ റബ്ബർ കമ്പനി പ്രദേശത്തെ പ്രധാന തൊഴിൽദാതാവാണ്

കുടിയേറ്റം

1944-ൽ തിരുവമ്പാടി പ്രദേശത്ത് ജനങ്ങൾ കുടിയേറ്റം മൂലം രണ്ടാം ലോകമഹായുദ്ധത്തിൽ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടതിനെത്തുടർന്ന് തിരുവമ്പാടി ചരിത്രത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിച്ചു . തിരുവിതാംകൂർ ജനതയുടെ കുടിയേറ്റം തിരുവമ്പാടിക്ക് പുതിയ ജീവിതം നൽകി. തദ്ദേശവാസികളായവർക്ക് ജന്മിമാർ ഭൂമി നൽകിയിരുന്നതു പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടം ഉല്പന്നമായും, പണമായും നൽകുന്ന രീതി നിലവിലുണ്ടായിരുന്നു. ഈ വ്യവസ്ഥ വച്ച് കൊണ്ടാണ് കാണാധാരം ചെയ്തു ഭൂമി കൊടുത്തിരുന്നത്. വിശേഷാവസരങ്ങളിലാണ് കുടിയാന്മാർ ജന്മിമാർക്ക് പാട്ടം ഉൾപ്പെടെയുള്ള കണ്ടു കാഴ്ചകൾ നൽകിയിരുന്നത്. അരി, പപ്പടം തുടങ്ങിയ സാധനങ്ങൾ ജന്മിമാർ തിരിച്ചു നൽകിയിരുന്നു. പാട്ടക്കുടിശ്ശിക വരുത്തുന്നവരെ കൃഷിഭൂമിയിൽ നിന്നും ഒഴിവാക്കി പുതിയ വനഭൂമി കൃഷിക്കായി ഏൽപ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പുതിയ വനഭൂമിയുടെ വില 5 രൂപ മുതൽ 50 വരെയായിരുന്നു. ജന്മിമാരുടെ നടവൻമാരായിരുന്നു പാട്ടം പിരിക്കുന്നതിന് ചുമതലപ്പെട്ടവർ.

1920-കളുടെ ആദ്യം മുതൽ ഇട ജന്മിമാരിലേക്ക് ഭൂമി കൈമാറ്റം തുടങ്ങി. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ മേഖലയിൽ ഉണ്ടായ കൊടും ദാരിദ്യ്രവും, സാമ്പത്തികമാന്ദ്യവുമാണ് മലബാർ മേഖലയിലേക്കുള്ള വൻതോതിലുള്ള കുടിയേറ്റത്തിലേക്ക് കർഷകരെ നയിച്ചത്. യുദ്ധത്തിന്റെ ദുരിതങ്ങൾ മൂലം പനം കുറുക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ നെൽകൃഷി ചെയ്യാനുള്ള അഭിനിവേശവുമായിട്ടാണ് കർഷകർ കുടിയേറ്റം ആരംഭിച്ചത്. ചട്ടയും, അടുക്കിട്ട മുണ്ടും ഉടുത്ത്, കുണുക്കിട്ട ക്രിസ്ത്യൻ സ്ത്രീകൾക്ക് തദ്ദേശ്യരിൽ അത്ഭുതം ഉള്ളവാക്കിയിരുന്നു. തിരുവമ്പാടിയുടെ ചരിത്രത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് മദ്ധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തോടു കൂടിയാണ്. 1944 മുതലാണ് കുടിയേറ്റക്കാർ സ്ഥിരമായി താമസം തുടങ്ങിയത്. കുടിയേറ്റക്കാർ കൃഷിയിറക്കുകയും താമസിക്കുകയും ചെയ്തത് വൻ മരങ്ങളുടെയും മുളങ്കൂട്ടങ്ങളുടെയും മുകളിൽ ഏറുമാടം കെട്ടിയാണ് ചില കുടിയേറ്റക്കാർ തദ്ദേശവാസികളോടൊപ്പം താമസിച്ചാണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് ഇവിടെയും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്ന പട്ടികജാതിക്കാരും തിയ്യരുമായിരുന്നു പ്രധാന കർഷകത്തൊഴിലാളികൾ.

ഭൂമിശാസ്ത്രം

പല വെള്ളച്ചാട്ടങ്ങൾ (തുഷാരഗിരി വെള്ളച്ചാട്ടം,അരിപ്പാറ വെള്ളച്ചാട്ടം,കോഴിപ്പാറ വെള്ളച്ചാട്ടം) ഇവിടെ ഉണ്ട്. കുന്നുകളും ചെരിവുകളും സമതലങ്ങളും പാറക്കെട്ടുകളും ഇടകലർന്നതാണ് തിരുവമ്പാടിയുടെ ഭൂപ്രകൃതി. ചാലിയാറിന്റെ ഭാഗമായ ഇരുവഞ്ഞി പുഴ തിരുവമ്പാടിയുടെ സമീപത്തു കൂടിയാണ് ഒഴുകുന്നത്. റബ്ബർ, തെങ്ങ്, കവുങ്ങ് എന്നിവ കൃഷി ചെയ്യുന്ന ഇവിടെ തദ്ദേശീയരുടെ മുഖ്യതൊഴിലും കൃഷിതന്നെ. പ്രകൃതി രമണീയമായ വെള്ളരിമലയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്

ജൈവസമ്പത്ത്

ഏത് കാലാവസ്ഥയിലും പച്ചപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത് റബ്ബർ കൃഷിയുടെ വ്യാപനത്തോടുകൂടി ജൈവസമ്പത്തിന് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. സങ്കര ഇനത്തിൽപ്പെട്ട കാലികളെ വളർത്തുന്നതിൽ കൃഷിക്കാർ പൊതുവെ താൽപ്പര്യമുള്ളവരാണ്. മുൻ കാലങ്ങളിൽ കൃഷിക്കായി ജൈവവളം ആശ്രയിച്ചിരുന്നുവെങ്കിൽ നാണ്യവിളകളുടെ കൃഷി വ്യാപിച്ചതോടു കൂടി ജൈവ വളങ്ങളുടെ ലഭ്യത കുറയുകയും രാസവളങ്ങളുടെ അമിത ഉപയോഗം കാണപ്പെടുകയും ചെയ്യുന്നു.

വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയിൽ തിരുവമ്പാടിയുടെ ചരിത്രം ആരംഭിക്കുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആദ്യകാലത്ത്  ആശാൻ കളരിയിൽ ചില നായർ തറവാടുകളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം നൽകിയിരുന്നതായി പറയപ്പെടുന്നു. കല്പകശ്ശേരി ജന്മിമാർ സ്ഥാപിച്ച നന്ദാനശ്ശേരി സ്കൂളായിരുന്നു ആദ്യ വിദ്യാലയം. 1920-കളിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തിരുവമ്പാടി പഞ്ചായത്തിന്റെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്ക് തുടക്കം കുറിച്ചത് തിരുവിതാംകൂറിൽ നിന്നും 1940-കളിൽ ഉണ്ടായ കുടിയേറ്റത്തോടെയാണ്. ഇക്കാര്യത്തിൽ ക്രൈസ്തവ പുരോഹിതന്മാരും ശ്രീനാരായണ പ്രസ്ഥാനവുമെല്ലാം അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. 1947-ൽ തിരുവമ്പാടി എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു. സർക്കാർ മേഖലയിൽ ആദ്യമായി തുടങ്ങിയ വിദ്യാലയം 1957-ൽ തൊണ്ടിമ്മൽ ആരംഭിച്ച എൽ.പി സ്കൂൾ ആയിരുന്നു. ഹൈസ്കൂൾ മേഖലയിൽ ആദ്യമായി തുടങ്ങിയത് 1955-ൽ തിരുവമ്പാടിയിൽ ആരംഭിച്ച സേക്രഡ് ഹാർട്ട് ഹൈസ്കൂളായിരുന്നു. ഈ സ്കൂളുകളിലെല്ലാം അക്കാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നത് കൂടുതലും തൃശൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു. കുടിയേറ്റക്കാരുടെ ഇടയിൽ  അധ്യാപകരായി ജോലി ചെയ്യുന്നതിന് മതിയായ വിദ്യാഭ്യാസം ഉള്ളവരുടെ അഭാവത്തിൽ മാനേജ്മെന്റ് ഇവരെ ഇവിടെ വരുത്തുകയാണുണ്ടായത്.

സ്ഥലനമോൽപത്തി

തിരുവമ്പാടിയിൽ നിലവിലുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടായിരിക്കാം ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു. നായരുകൊല്ലി എന്ന പേരും നിലവിലുണ്ടായിരുന്നു. മലബാർ കലാപ കാലത്ത് പട്ടാളക്കാർ ചാത്തമംഗലത്തുകാരൻ അപ്പുനായർ എന്നയാളെ വെടിവെച്ചു കൊന്നതിനെത്തുടർന്നാണ് നായരുകൊല്ലി എന്ന പേര് ആ സ്ഥലത്തിനു വന്നത് കരുതപ്പെടുന്നു. മറിച്ച് നായരെ കാട്ടാന ചവിട്ടിക്കൊന്നതുകൊണ്ടാണ് നായരുക്കൊല്ലി എന്ന പേരു വന്നത് എന്ന വിശ്വാസവും നിലവിലുണ്ട്.

ഗതാഗതം

ആദ്യ കാലങ്ങളിൽ ഗതാഗതമാർഗ്ഗം ഇരുവഞ്ഞിപ്പുഴയിലൂടെയുള്ള ജലഗതാഗതം മാത്രമായിരുന്നു. നായരുകൊല്ലി- മുക്കം റോഡും, ഗെയ്റ്റുംപടി അഗസ്ത്യൻമൂഴി റോഡും പൌരാണിക റോഡുകളിൽപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. തോട്ടത്തിൽകടവ് പാലത്തിന്റെ നിർമ്മാണം തിരുവമ്പാടിയുടെ വളർച്ചയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ആദ്യകാല കുടിയേറ്റക്കാർക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ലഭ്യമായിരുന്നത് കോഴിക്കോട് പട്ടണത്തിൽ നിന്നായിരുന്നു. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് മുക്കത്ത് എത്തി അവിടെ നിന്നും സി.ഡബ്ല്യു.എം.എസ് കമ്പനി വകയായി ഉണ്ടായിരുന്ന 2 ബസുകളിൽ കയറിയാണ് കോഴിക്കോട് എത്തിയിരുന്നത്. നാട്ടുകാർ കൂട്ടായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി തിരുവമ്പാടി-മുക്കം റോഡ് നിർമ്മിച്ചു. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലുള്ള കറ്റിയാട് കലുങ്കും, കാളിയമ്പുഴ പാലം, ഇരുമ്പകം പാലം, വഴിക്കടവ് പാലം എന്നിവയും നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ചതാണ്. 1969-ൽ തോട്ടത്തിൽകടവ് വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനെത്തുടർന്ന് അവിടെ നിന്നും കോഴിക്കോട് ബസ് സർവ്വീസ് ആരംഭിച്ചു.

നിലവിൽ, കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമായി 35 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവമ്പാടിയിൽ എത്തിച്ചേരാം. നിരവധി ദീർഘദൂര കെ.എസ്.ആർ.ടി.സി സർവീസുകൾ തിരുവമ്പാടിയിൽനിന്ന് പുറപ്പെടുന്നുണ്ട്. മൈസൂർ, മൂന്നാർ, എറണാകുളം, പാലക്കാട്, കോട്ടയം, കട്ടപ്പന, കണ്ണൂർ, മൂലമറ്റം, ഈരാറ്റുപേട്ട, കാസർഗോഡ്, ഗുരുവായൂർ, എരുമേലി തുടങ്ങിയ സർവീസുകൾ നടത്തുന്നു. കോഴിക്കോട്, മുക്കം, കൊടുവള്ളി, താമരശ്ശേരി, കൂടരഞ്ഞി, കോടഞ്ചേരി, പൂവാറൻതോട്, ആനക്കാംപൊയിൽ, കക്കാടംപൊയിൽ എന്നിവിടങ്ങളിലേക്ക് തിരുവമ്പാടിയിൽ നിന്ന് ഹ്രസ്വദൂര സർവ്വീസുകൾ ഉണ്ട്.

  • ബസ് സ്റ്റേഷൻ : കെ.എസ്.ആർ.ടി.സി ഡിപ്പോ, തിരുവമ്പാടി.
  • റെയിൽ‌വേ സ്റ്റേഷൻ : കോഴിക്കോട് റെയിൽ‌വേ സ്റ്റേഷൻ.
  • വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം.

കാലാവസ്ഥ

ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് വയനാടൻ മലകളുടെ തെക്ക പടിഞ്ഞാറ് ഭാഗത്തായി സമുദ്ര നിരപ്പിൽ നിന്നും സുമാർ 300 അടി മുതൽ 1500 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് തിരുവമ്പാടി. കിഴക്കാംതൂക്കായ കുന്നിൻ പ്രദേശങ്ങളും താഴ്വരകളും ചെറു സമതല പ്രദേശങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് കൂടുതൽ കൂടുതൽ മഴ ലഭിക്കുന്നത്. നവംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങൾ താരതമ്യേന ഉഷ്ണകാലമാണ്. ഇടവപ്പാതി മഴയാണ് കൂടുതൽ ലഭിക്കുന്നത്. ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ വരൾച്ച അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് പഞ്ചായത്തിൻറെ ചില ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടാറുണ്ട്. ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിൽപോലും നീരൊഴുക്കുകളും വേനൽക്കാലത്ത് വറ്റിവരണ്ട് പോവുന്നു.