സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 14 , 15 വാർഡുകൾ ഉൾപ്പെടുന്ന കാപ്പിക്കളം,കുറ്റിയാംവയൽ,പന്തിപ്പൊയിൽ പ്രദേശത്തെ ചരിത്രമാണിത്. പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ്. തോമസ് ഇ. എൽ.പി.സ്കൂളിന്റെ ചരിത്രാന്വേഷണശ്രമത്തിന്റെ ഭാഗമായി കണ്ടെത്തിയ വിവരങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  

 ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടായ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ബാണാസുര സാഗർ ഡാം വിനോദസഞ്ചാരമേഖലയിൽ വിജയത്തിൻറെ പാതയിൽ മുന്നേറുമ്പോഴും പദ്ധതിപ്രദേശത്തെ ഇല്ലാതായ ഒരു ജീവിതസംസ്കാരത്തിന്റെയും ഒരു പക്ഷേ      വയനാടിൻറെ ഏറ്റവും വലിയ പട്ടണം ആയി മാറേണ്ട തരിയോട് എന്ന ദേശത്തിൻറെ കഥകളിലൂടെയും കുടിയിറക്കപ്പെട്ട ആയിരത്തോളം കുടുംബങ്ങളുടെ ഓർമകളിലൂടെയും ഇന്നും ജീവിക്കുകയാണ് ഈ പ്രദേശവാസികൾ. വെള്ളക്കാരുടെ നിയന്ത്രണത്തിലായിരുന്ന പോലീസ് ഔട്ട്പോസ്റ്റ്, സൗത്ത് മലബാർ ഗ്രാമീണ ബാങ്ക്, മാരിയമ്മൻ ക്ഷേത്രം, വയർലെസ്സ് സ്റ്റേഷൻ, കുതിരപ്പന്തി, ആദിവാസി എലിമെന്ററി സ്‌കൂൾ, സി.എസ്.ഐ.ചർച്ച്,യാക്കോബായ ചർച്ച്, ബസ്‌സ്റ്റാൻഡ്,കടകൾ, വൈദ്യശാലകൾ വെള്ളത്തിനടിയിൽ അങ്ങനെ ഒരു ജീവിതസംസ്കാരം തന്നെ മറഞ്ഞുകിടക്കുന്നു.

   ക‍ുടിയേറ്റം                                  

1930 കാലഘട്ടങ്ങളിൽ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയവരാണ് കുറ്റ്യാംവയലിലും പരിസരപ്രദേശങ്ങളിലും ആദ്യമെത്തിയത്. അക്കാലത്ത് ജന്മിത്വ വ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. മുള്ളങ്കണ്ടി അഹമ്മദ് ഹാജിയാരായിരുന്നു ഈ പ്രദേശത്തെ പ്രധാന ജന്മി. ഇന്നത്തെ ഡാം നിൽക്കുന്ന ഭാഗം വട്ടത്ത് എന്ന മുസ്ലിം ജന്മി കുടുംബത്തിന്റേതായിരുന്നു. കുമ്പള വയൽ മുതൽ ചൂരാനി വരെയുള്ള ഭാഗങ്ങൾ വട്ടത്തുകാരുടേതായിരുന്നു.ജന്മിയുടെ പക്കൽനിന്നും ഏക്കറിന് 300 രൂപ തോതിൽ ആയിരുന്നു ഈ പ്രദേശത്തുകാർ സ്ഥലം വാങ്ങിയിരുന്നത്. സ്ഥലത്തിന് കൃത്യമായ അളവ് ഉണ്ടായിരുന്നില്ല. കുടിയാന്മാരായി ജന്മിമാരുടെ സ്ഥലത്ത് പാട്ടത്തിന് കൃഷിയിറക്കിയ വരും ഉണ്ടായിരുന്നു.ജന്മിത്വവ്യവസ്ഥ അവസാനിച്ചപ്പോൾ ഇത്തരം സ്ഥലങ്ങൾ കുടിയാന്മാർക്ക് പതിച്ചു കിട്ടി. ജന്മിത്വവ്യവസ്ഥ അവസാനിച്ചതോടെ കൂടുതൽ ആളുകൾ പ്രദേശത്ത് താമസമാക്കി. മുണ്ടിയാങ്കൽ, ഇടയാട്ടിൽ, കണ്ണന്താനം എന്നീ കുടുംബങ്ങളായിരുന്നു പ്രദേശത്ത് ആദ്യമായി കുടിയേറിപ്പാർത്തവർ.

കുടിയേറ്റക്കാർ കാടുവെട്ടിത്തെളിച്ച് ആദ്യം കൃഷിയിറക്കിയത് കപ്പയായിരുന്നു.കാരണം ഭക്ഷണത്തിനുള്ള വക ഇല്ലായിരുന്നു.കപ്പ പറിച്ചു വാട്ടിയുണക്കിയത് തിളപ്പിച്ചതും കാപ്പിത്തൊണ്ട് ഇട്ട് തിളപ്പിച്ച കാപ്പിയുമായിരുന്നു പ്രധാന ആഹാരം. നൂറാൻകിഴങ്ങ് എന്ന പേരിലറിയപ്പെട്ടിരുന്ന കിഴങ്ങാണ് മറ്റൊരു ഭക്ഷ്യവസ്തു . 1962 ന് ശേഷമാണ് കാപ്പിക്കളത്ത് കൂടുതൽ കുടുംബങ്ങൾ കുടിയേറിയത്.അതോടെ നെൽകൃഷി ആരംഭിച്ചു. പിന്നീട് പ്രധാനകൃഷി നെല്ലായി മാറി. പൊഴുതനയിലുള്ള റേഷൻ കടയിൽ നിന്ന് വല്ലപ്പോഴും കിട്ടുന്ന കല്ലരി എന്ന പേരിലറിയപ്പെട്ടിരുന്ന അരിയായിരുന്നു നെൽകൃഷി ഇല്ലാത്തവരുടെ ആശ്രയം.പന്തിപ്പൊയിൽ പ്രദേശത്ത് യു.സി. ആലിക്ക ആയിരുന്നു കപ്പകൃഷി വലിയതോതിൽ നടത്തിയിരുന്നത്. 30 റാത്തൽകപ്പ (ഏകദേശം 16 കിലോഗ്രാം) പൊഴുതനയിൽ എത്തിച്ച് നൽകിയാൽ രണ്ട് രൂപ വരെ ലഭിക്കുമായിരുന്നു. പന്തിപ്പൊയിൽ പ്രദേശത്ത് മുത്താറിയും പിന്നീട് കൃഷിചെയ്യാൻ തുടങ്ങി. കുറിച്യരാണ് ഇത് പ്രധാനമായും കൃഷി ചെയ്തിരുന്നത് .പിന്നീട് തെരുവപ്പുല്ല്, രാമച്ചം എന്നിവ കൃഷി ചെയ്തു. തെരുവത്തൈലം വാറ്റുന്ന പുരകൾ മിക്കയിടത്തും കാണാമായിരുന്നു. രാമച്ചത്തിന്റെ വേരു വാറ്റി തൈലം എടുക്കുന്നു. രണ്ടിനും വെവ്വേറെ വാറ്റുപുരകളായിരുന്നു. 1972 കാലഘട്ടത്തിലായിരുന്നു രാമച്ചം കൃഷി. പ്രധാന രാമച്ച കൃഷിക്കാരൻ യു.സി. ആലിക്കയായിരുന്നു.ഒരു കിലോഗ്രാം രാമച്ചതൈലത്തിന് അക്കാലത്ത് 475 രൂപയായിരുന്നു വില. തലശ്ശേരി ആയിരുന്നു വിപണനകേന്ദ്രം. തലച്ചുമടായാണ് തൈലം കൊണ്ടുപോയിരുന്നത്. 48 മണിക്കൂർ തിളപ്പിച്ചാണ് രാമച്ചതൈലം ഉണ്ടാക്കുന്നത്. തെരുവപ്പുല്ല് തൈലം ഒരു പെട്ടിയിൽ 12 കുപ്പികളാണ് ഉള്ളത്. പെട്ടിക്ക് 150 രൂപയാണ് വില കിട്ടിയിരുന്നത്. പുൽതൈലം മാനന്തവാടിയിൽ ആണ് എടുത്തിരുന്നത്.

എസ്റ്റേറ്റ‍ുകൾ

ബാണാസുര സാഗർ ജലവൈദ്യുത പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് പടിഞ്ഞാറത്തറ,തരിയോട് വില്ലേജുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്ത് നിരവധി എസ്റ്റേറ്റുകൾ പ്രവർത്തിച്ചിരുന്നു. ഭരതൻ മുതലാളിയുടെ ചൂരാനിഎസ്റ്റേറ്റ്, വട്ടത്ത്ജന്മിയുടെ വട്ടത്ത് എസ്റ്റേറ്റ് ,മാടത്ത് എസ്റ്റേറ്റ് , തമിഴന്മാരുടെ മൈലാടി എസ്റ്റേറ്റ്, താന്നിപ്പാടിയിൽ ഉള്ള ഭാഗ്യലക്ഷ്മി എസ്റ്റേറ്റ്, കരിത്തക്കൻ എസ്റ്റേറ്റ്, കൊപ്പിടി എസ്റ്റേറ്റ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഇതിൽ ഇന്നും നിലനിൽക്കുന്നത് കൊപ്പിടി എസ്റ്റേറ്റ് മാത്രം. ഇന്ന് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന മംഗളം കോളനി സ്ഥിതി ചെയ്യുന്ന സ്ഥലം കരിക്കാപ്പറമ്പിൽ ഡോമിനിക് ജോസഫ് എന്ന പാലാക്കാരന്റെ മാടത്ത് എസ്റ്റേറ്റ് ആയിരുന്നു. ഭൂരഹിത ആദിവാസികൾ കൃഷി ഇല്ലാതിരുന്ന ഈ സ്ഥലം കയ്യേറുകയായിരുന്നു. പിന്നീട് നിരവധി പ്രക്ഷോഭങ്ങൾ ക്കുശേഷം ഭൂമി ആദിവാസികൾക്ക് വിട്ടു നൽകുകയായിരുന്നു.

പ്രദേശത്തെ ഗോത്ര വിഭാഗങ്ങൾ

പ്രദേശത്തെ പ്രധാന ആദിവാസി വിഭാഗങ്ങൾ ക‍ുറിച്ച്യ സമുദായക്കാർ ധാരാളമുള്ള ഒരു പ്രദേശമായിരുന്നു ഇത്. പണ്ട് കരിനായന്മാർ എന്നായിരുന്നു കുറിച്യർ അറിയപ്പെട്ടിരുന്നത്. 148 കരിനായന്മാരെ കോട്ടയം രാജാവിൽ നിന്ന് പഴശ്ശിരാജാവ് വാങ്ങി. പക്രന്തളം ചുരം വഴി വയനാട്ടിൽ വന്ന അവരിൽ പലരും വഴിക്കുവച്ച് കൂട്ടം പിരിഞ്ഞു പോയി. ശേഷിച്ചവരിൽ 48 പേരാണ് രാജാവ് കുറിച്ചു വിട്ട സ്ഥലത്ത് എത്തിയത്. അതുകൊണ്ടാണ് അക്കൂട്ടർക്ക് കുറിച്യർ എന്ന വിളിപ്പേര് വന്നത്. ഇരുവെട്ടൂർ എന്ന തറവാട്ടുകാരാണ് ഈ പ്രദേശത്ത് ആദ്യമായി എത്തിയവർ.വെള്ളൻ, കേളു എന്നിവരാണ് ഇരുവെട്ടൂരിലെ ആദ്യ കുടിയേറ്റക്കാർ. പ്ലാക്കണ്ടി, അമ്പലപ്പടി, കുറ്റ്യാംവയൽ, മന്ദംകാപ്പുങ്കൽ തുടങ്ങിയവർ പ്രധാന കുറിച്യ കൂട്ടുകുടുംബങ്ങളായിരുന്നു. റവന്യൂ ഭൂമിയിലായിരുന്നു കാട്ടുനായ്ക്കർ, പണിയ വിഭാഗക്കാർ താമസിച്ചിരുന്നത്. കാടിറങ്ങിയ ഈ വിഭാഗക്കാർക്ക് കൂട്ടമായി താമസിക്കുന്നതിന് പിന്നീട് സർക്കാർ സ്ഥലം നൽകുകയായിരുന്നു.

ബാണാസുര സാഗർ ജലവൈദ്യുത പദ്ധതി

     മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണിത്. വലിയപാറകളും കല്ലുകളും മണ്ണുമാണ് ഇതിനായി ഉപയോഗിച്ചത്. 685 മീറ്ററാണ് ഈ അണക്കെട്ടിന്റെ നീളം. ബാണാസുരസാഗർ മലകൾക്കിടയിൽ 33 ലക്ഷം ക്യൂബിക്ക് മീറ്റർ മണ്ണ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 190 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. 1979 ലാണ് ആദ്യ അണക്കെട്ട് പണി തീർന്നത്. ഒരു ചെറിയ കനാലും അണക്കെട്ടും ചേർന്നതാണ് തുടക്കം.കോഴിക്കോട് കക്കയം അണക്കെട്ടിലേക്ക് വൈദ്യുതി ഉൽപ്പാദനത്തിനായി  വെള്ളം എത്തിക്കുന്നതിനും വയനാട്ടിൽ കൃഷിക്ക് ജലസേചനം നൽകുന്നതിനുമാണ് പദ്ധതി ആരംഭിച്ചത്. 1971 ഫെബ്രുവരിയിൽ പദ്ധതിയുടെ ഇൻവെസ്റ്റിഗേഷൻ ആരംഭിക്കുകയും 1976 ൽ കുറ്റ്യാടി  ഓഗ്മെന്റേഷൻ സ്കീമിൻറെ  റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ബാണാസുരസാഗർ പദ്ധതിക്കായി 551.798 ഏക്കർ വനഭൂമിയും തരിയോട്,കാവുമന്ദം,പടിഞ്ഞാറത്തറ വില്ലേജുകളിൽ നിന്നായി മൊത്തം 3910.39 ഏക്കർ സ്വകാര്യ ഭൂമിയും ഏറ്റെടുത്തു.പദ്ധതി പ്രവർത്തനങ്ങളുടെ നിർമ്മാണോദ്‌ഘാടനം 1981 മാർച്ച് 21 ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. ആർ. ബാലകൃഷ്ണ പിള്ള നിർവഹിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി 153,89,26,059.69 രൂപയും പദ്ധതി പ്രവർത്തനങ്ങൾക്കായി 92,00,49,267.38 രൂപയും ചെലവായി. 24-12-2005 അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻചാണ്ടിയാണ് പദ്ധതി കമ്മീഷൻ ചെയ്തത്.

ഗതാഗതം

കാപ്പിക്കളം,കുറ്റിയാംവയൽ പ്രദേശത്തേക്കുള്ള പ്രധാന റോഡ് കുതിരപ്പാണ്ടി റോഡിൽ കൊല്ലൻമുക്കിൽ നിന്ന് തുടങ്ങി മൈലാടിക്കു പോകുന്ന റോഡ് ആയിരുന്നു. മാടത്തുംപാറയിൽ ഒരു തടിപ്പാലവും അക്കാലത്തു ഉണ്ടായിരുന്നു.(ടിപ്പുസുൽത്താൻ മാനന്തവാടിയിലേക്ക് പോയിരുന്ന വഴിയാണ് പിന്നീട് കുതിരപ്പാണ്ടി റോഡ് എന്ന് അറിയപ്പെട്ടത്). ബാണാസുര സാഗർ ഡാമിനുവേണ്ടി സ്ഥലം എടുത്തു കഴിഞ്ഞപ്പോൾ റോഡ് കൊപ്പിടി എസ്റ്റേറ്റ് വഴി കാപ്പിക്കളം ഭാഗത്തേക്ക് മാറ്റി നിർമ്മിക്കപ്പെട്ടു. പന്തിപ്പൊയിൽ പ്രദേശത്തുകാർ ഗ്രാമത്തിനു പുറത്തേക്കു പോയിരുന്നത് മുള്ളങ്കണ്ടി പാലം,കുറിച്യർ പാലം എന്നിവ കടന്നായിരുന്നു. 1987 ലാണ് ആദ്യമായി പന്തിപ്പൊയിലിൽ കെഎസ്ആർടിസി ബസ് വന്നത്. അതിനുമുൻപ് വെള്ളമുണ്ടയിൽ എത്തിയാൽ മാത്രമേ ബസ് സൗകര്യമുണ്ടായിരുന്നുള്ളു. അക്കാലത്തെ പ്രധാന യാത്ര കാളവണ്ടിയിലായിരുന്നു. സാധനങ്ങൾ കൊണ്ടു പോയിരുന്നത് തലച്ചുമടായും കാളവണ്ടിയിലും ആയിരുന്നു.

ചികിത്സാ സൗകര്യങ്ങൾ

   മലബാറിലെ ഇതരകുടിയേറ്റ കേന്ദ്രങ്ങളെ അപേക്ഷിച്ച് ഏറെ ദുസ്സഹമായിരുന്നു ഈ പ്രദേശത്തെ കാലാവസ്ഥ. മെയ് മുതൽ ഒക്ടോബർ അവസാനം വരെ ആയിരുന്നു മഴക്കാലം.എല്ലാ സമയത്തും പെയ്തുകൊണ്ടിരുന്ന ചാറ്റൽമഴ മണ്ണിൻറെ ഈർപ്പവും  അന്തരീക്ഷത്തിന്റെ തണുപ്പും നിലനിർത്തി. മഞ്ഞുകാലത്തു രാപ്പകൽ അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുമായിരുന്നു. ഒന്നു വയനാടിനെ ശവപ്പറമ്പാക്കിയ മലമ്പനി വന്നതോടെ പലർക്കും ഉറ്റവർ നഷ്ടപ്പെട്ടു. കൊയ്ന ഗുളികയായിരുന്നു മലമ്പനിക്കുള്ള മരുന്ന്. ഇല്ലിത്തട്ടിനുമുകളിൽ ചാക്കും പായയും വിരിച്ചു അതിനടിയിൽ തീകൂട്ടിയാണ് വിറയൽ അകറ്റിയിരുന്നത്. പിന്നീട് ഒ വി വർഗീസ് എന്ന ഒരു കമ്പൗണ്ടർ തരിയോട് ഔട്ട്പോസ്റ്റിനു സമീപം ഒരു പുല്ലുമേഞ്ഞ പുരയിൽ ചികിത്സ ആരംഭിച്ചു. കോട്ടയത്ത് നിന്ന് കൊണ്ടുവരുന്ന കൊയ്ന ഗുളികയും വയറിളക്കി രോഗം മാറ്റുന്ന ‘ഉപ്പ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഒരു മരുന്നും ആയിരുന്നു പ്രധാനമായും ഇവിടെ ഉണ്ടായിരുന്നത്. വൈത്തിരി ചേലോട് ആശുപത്രി സ്ഥാപിക്കപ്പെട്ട ശേഷം ചികിത്സാസൗകര്യങ്ങൾ അല്പം കൂടി മെച്ചപ്പെട്ടു. 1973-ലാണ് ഡോട്ടേഴ്സ് ഓഫ് സെൻറ് കാമിലസ് എന്ന സന്യാസിനി സമൂഹം കുറ്റ്യാംവയൽ പ്രദേശത്ത് വരികയും മഠത്തിനോടു ചേർന്ന് ആശുപത്രിയും തുടങ്ങിയത്.ഇവിടെ കിടത്തി ചികിത്സയും അക്കാലത്ത് ഉണ്ടായിരുന്നു.

ആരാധനാലയങ്ങൾ

  1964 ൽ മംഗളം നല്ല ഇടയൻ ക്രിസ്ത്യൻ പള്ളിസ്ഥാപിക്കപ്പെടുന്നതിനു മുൻപ് തരിയോട് പള്ളിയെയും തരിയോട് പള്ളിസ്ഥാപിതമാകുന്നതിനു മുൻപ് വൈത്തിരി പളളിയേയുമാണ് ക്രിസ്ത്യാനികൾ ആരാധനയ്ക്ക് ആശ്രയിച്ചിരുന്നത്. വൈത്തിരി വരെ നടന്നാണ് പള്ളിയിൽ പോയിരുന്നത്.

ടിപ്പുസുൽത്താന്റെ കാലത്ത് സ്ഥാപിച്ച അമ്പലക്കടവ് കൃഷ്ണന്റെ അമ്പലം ആയിരുന്നു ആദ്യകാലത്ത് ഹൈന്ദവരുടെ പ്രധാന ആരാധനാ കേന്ദ്രം. ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു മാരിയമ്മൻ ക്ഷേത്രവും പിൽക്കാലത്ത് ഉണ്ടായി. പന്തിപ്പൊയിലിൽ ഇന്ന് സ്ഥിതിചെയ്യുന്ന മുസ്ലിംപള്ളി 1972 ൽ സ്ഥാപിതമായതാണ്. അതിനു മുൻപ് വാരാമ്പറ്റയിലായിരുന്നു പള്ളി ഉണ്ടായിരുന്നത്. ബാണാസുര സാഗർ പദ്ധതിപ്രദേശത്ത് അക്കാലത്ത് ഒരു സിഎസ്ഐ പള്ളിയും ഒരു യാക്കോബായ പള്ളിയും ഉണ്ടായിരുന്നു.

സ്ഥലനാമ ചരിത്രം

പന്തിപ്പൊയിൽ - പന്തിപ്പൊയിലിൽ ഇന്നത്തെ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ആനപ്പന്തി ആയിരുന്നു .ആനപന്തി ഉള്ള പൊയിൽ ആണ് പിന്നീട് പന്തിപ്പൊയിൽ ആയി മാറിയത്.

കാപ്പിക്കളം - കാപ്പി ഉണക്കുന്ന വലിയ കളമുള്ള സ്ഥലമാണ് കാപ്പിക്കളമായി മാറിയത്.