ബി ഇ എം യു പി എസ് ചോമ്പാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒഞ്ചിയത്തിന്റെ മണ്ണിലൂടെ

ആമുഖം

ഒഞ്ചിയം അഖിലേന്ത്യാ പ്രശസ്തി നേടിയ ഒരു ഗ്രാമമാണ്. ജന്മി നാടുവാഴിത്തവും , അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്ന പ്രദേശമായിരുന്നു  ഒഞ്ചിയം. ഈ കാലഘട്ടത്തിൽ മാറ്റത്തിന് കാഹളവുമായി വാഗ്ഭടാനന്ദ ഗുരുദേവൻ മടപ്പള്ളി ചോമ്പാല മേഖലകളിൽ അശ്വമേധം നടത്തി. തൊട്ടു കൂടായ്മയും മറ്റ് അനാചാരങ്ങളും  തുടച്ചുനീക്കാൻ വാഗ്ഭടാനന്ദ ഗുരുവിനു  കഴിഞ്ഞു. ഭൂമിക്കു വേണ്ടിയുള്ള പോരാട്ടം ശക്തമായി. കർഷക സമരങ്ങൾ ശക്തിയാർജ്ജിച്ചു. 1948 ലേ  ഒഞ്ചിയം വെടിവെപ്പിലും   തുടർന്നുള്ള മർദ്ദനത്തിലും  പത്ത് പേർ രക്തസാക്ഷികളായി. ഒഞ്ചിയത്തിന്റെ  പ്രാദേശിക ചരിത്രം ഇത്തരം സംഭവങ്ങളുടെയൊക്കെ ആകെത്തുകയാണ് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാവും. ഇന്നുകാണുന്ന ഒഞ്ചിയം നവോത്ഥാന പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളുടെ ചരിത്ര ഭൂമികയാണ്.

പഞ്ചായത്തിന്റെ പിറവിയും പൂർവ്വസാരഥികളും

  പഴയ കുന്നുമ്മക്കര പഞ്ചായത്തിന്റെ   ഭാഗമായിരുന്നു ഒഞ്ചിയം.  ഇന്നത്തെ ഏറാമല പഞ്ചായത്തും  പഴയ ഒഞ്ചിയം വില്ലേജും ഉൾപ്പെടുന്നതായിരുന്നു കുന്നുമ്മക്കര പഞ്ചായത്ത്. 1964 ൽ ഒഞ്ചിയം വില്ലേജും ഊരാളുങ്കൽ വില്ലേജും കൂട്ടിച്ചേർത്തു ഇന്നത്തെ ഒഞ്ചിയം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു.

         കുന്നുമ്മക്കര പഞ്ചായത്തിൻറെ ആദ്യ പ്രസിഡണ്ട്  പരേതനായ വട്ടക്കണ്ടി ചേക്കുട്ടി വൈദ്യനായിരുന്നു.ഒഞ്ചിയം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ പ്രസിഡണ്ട് പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന   ശ്രീ.എം ആർ നാരായണക്കുറുപ്പ് ആയിരുന്നു. തുടർന്ന് കൊല്ലാച്ചേരി കണാരൻ, കാട്ടിൽ ആണ്ടി മാസ്റ്റർ, പൊക്കിനൻ  മാസ്റ്റർ , പി പി ഗോപാലൻ, പി സി കുഞ്ഞിരാമൻ മാസ്റ്റർ , വി ബാലകൃഷ്ണൻ, സി എച്ച് പ്രജിത, പി ജയരാജൻ, പി പി കവിത, എന്നിവർ പ്രസിഡണ്ടും ആയി വിവിധ കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചു. നിലവിൽ   ശ്രീ. ശ്രീജിത്ത് പ്രസിഡണ്ട് ആയി തുടരുന്നു.

ഒഞ്ചിയം ചരിത്രസ്മൃതികളിലൂടെ

പഴയ കുറുമ്പ്രനാട്  താലൂക്കിലെ  കുറ്റിപ്പുറം കോവിലകത്തിന്റെ   അധീനതയിലായിരുന്നു ഒഞ്ചിയം പ്രദേശം. എന്നാൽ കുറ്റിപ്പുറം തമ്പുരാന്റെ  താവഴിയിൽ പെട്ട പിന്തുടർച്ചക്കാർ ആയ എടക്കണ്ടി കോവിലകത്തെ തമ്പുരാക്കന്മാർ ആയിരുന്നു ഈ പ്രദേശത്തിന്റെ  ഭരണം കയ്യാളിയിരുന്നത്. ഇവരുടെ സമാന്തരായി ജീവിച്ച സവർണ്ണരായ ഭൂ പ്രമാണിമാരും ,ജന്മിമാരും ,കുടിയാന്മാരുടെ  അടുത്തുനിന്നും ഭീമമായ പാട്ടം പിരിച്ചിരുന്നു. കൃഷിക്കാർ കുടിയാന്മാരും ജന്മിമാരുടെ അടിമകളും ആയിരുന്നു. തമ്പുരാക്കന്മാരുടെയും ജന്മിമാരുടെയും ആഗ്രഹങ്ങൾക്കൊത്തു  പ്രവർത്തിച്ചില്ലെങ്കിൽ പലതരം പീഡനങ്ങളും ജനങ്ങൾക്ക് സഹിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇത്തരക്കാരുടെ ഏകാധിപത്യപരമായ നിലപാടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച അപൂർവ്വം വ്യക്തികൾ അക്കാലത്തും ഒഞ്ചിയത്ത് ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടക്കൻപാട്ടുകളിൽ ഇത്തരക്കാരെ പ്രകീർത്തിച്ചു കാണുന്നുണ്ട്.

''തചോല്യോതേനന്റെ  കൂട്ടുകാരൻ

ഓഞ്ചയത്തിടക്കണ്ടി കോരനോടും ''

തുടങ്ങിയ വരികൾ ഈ പ്രദേശത്തിന്റെ  ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു. എടക്കണ്ടി കോവിലകത്തെ തമ്പുരാനും ഒഞ്ചിയത്ത് പുതിയേടത്ത് ചിണ്ട  കുറുപ്പും തമ്മിൽ ഇടഞ്ഞപ്പോൾ ഒടുവിൽ തമ്പുരാനു  കീഴടങ്ങേണ്ടിവന്നു എന്നതാണ് കേട്ടുകേൾവി. ഒഞ്ചിയം അംശം ദേശം പുതിയേടത്ത് വകയായി തീർന്നതിന് പിന്നിലെ കഥ ഇതാണ്.ഇരുപതാം നൂറ്റാണ്ടിന്റെ  ആദ്യദശകങ്ങളിൽ പ്രത്യേകതകളൊന്നും  അവകാശപ്പെടാൻ ഇല്ലായിരുന്നു.  ഒഞ്ചിയം എന്ന കർഷക ഗ്രാമത്തെ  ഉണർത്തിയത് ദേശീയ പ്രസ്ഥാനത്തിന്റെ  അലയൊലികളായിരുന്നു . ആയിരത്തി തൊള്ളായിരത്തി പത്തൊൻപത്  വാഗ്ഭടാനന്ദ ഗുരു എന്ന പേരിൽ പ്രസിദ്ധനായ കുഞ്ഞിക്കണ്ണൻ  ഗുരുക്കൾ കാരകാട്ടിൽ (മടപ്പള്ളി) എത്തുമ്പോൾ ആ പ്രദേശം ജാതി വ്യവസ്ഥയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയിലമർന്നു കിടക്കുകയായിരുന്നു. ജന്മിമാരുടെയും  നാടുവാഴിയുടെയും പീഡനങ്ങളാൽ വീർപ്പുമുട്ടിയ  കാരക്കാട്ടുകാർ   ഇങ്ങനെ തങ്ങളുടെ ഗുരുവായി സ്വീകരിച്ചു ക്ഷണിക്കുകയായിരുന്നു. അദ്ദേഹം ആയിരത്തി തൊള്ളായിരത്തി പതിനേഴിൽ  കാരക്കാട് ആത്മവിദ്യാസംഘം രൂപീകരിചു സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നൽകി. ശ്രീ.കുറുപ്പയിൽ കാണാരൻ മാസ്റ്ററും  ശ്രീ. പാലേരി ചന്ദമനും,ശ്രീ. പാലേരി കണാരൻ  മാസ്റ്ററും ആയിരുന്നു അതിന്റെ  സ്ഥാപക നേതാക്കൾ.സാധാരണ ജനങ്ങൾ സംഘത്തിൽ ആകൃഷ്ടരായി. അതിൻറെ പ്രവർത്തനം ശക്തിപ്പെട്ടതോടെ നാട്ടുപ്രമാണിമാരും സവർണ്ണ മേധാവികളും അസ്വസ്ഥരായി. അവർ പലതരത്തിലും ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരുന്നു. പലരുടെയും വിദ്യാഭ്യാസം മുടങ്ങി.തൊഴിൽ നിഷേധിക്കപ്പെട്ടു. അപ്പോഴാണ് സംഘത്തിന്റെ  പേരിൽ ഗുരുദേവൻ ഒരു സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം പരസ്പര സഹായ സഹകരണ സംഘം രൂപീകരിച്ചു. 1922 സ്ഥാപിച്ച ഈ  സംഘമാണ് ഊരാളുങ്കൽ സർവീസ് സഹകരണ ബാങ്ക് ആയി മാറിയത്. തൊഴിൽരംഗത്ത് യുവാക്കൾക്ക് സംരക്ഷണം നൽകാനായി വാഗ്ഭടാനന്ദ ഗുരു  ഒരു ലേബർ കോൺട്രാക്ട് സൊസൈറ്റി രൂപീകരിച്ചുകൊണ്ട്   നാട്ടുപ്രമാണിമാരുടെ വെല്ലുവിളികളെ ചെറുത്തു തോൽപ്പിച്ചു. 1925 രൂപീകരിക്കപ്പെട്ട ഈ സൊസൈറ്റി നിർമ്മാണ രംഗത്ത് ഇന്നും മാതൃകയായി പ്രവർത്തിക്കുന്നു. കേരളത്തിന്റെ  ആത്മീയ മേഖലയെ കൈപിടിച്ചുയർത്തിയ പുണ്യാത്മാക്കളിൽ  ശ്രദ്ധേയനായ വാഗ്ഭടാനന്ദന്റെ  ആദ്യകാല കർമ്മ പദമായ കാരക്കാട് ഇന്നും സംഘത്തിന്റെ  പ്രധാന  പ്രവർത്തനകേന്ദ്രം ആണ്. 1917 മുതൽ1925 വരെ ആത്മവിദ്യാ സംഘം നടത്തിയ ധീരോദാത്തമായ പ്രവർത്തനം ഒഞ്ചിയത്തെ സാമൂഹിക പ്രവർത്തന ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു.

രണ്ടാം മഹായുദ്ധകാലത്ത് അനുഭവപ്പെട്ട രൂക്ഷമായ പട്ടിണിയും വസൂരിയും കോളറയും മാരകമായ പകർച്ചവ്യാധികളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ മണ്ടോടി കണ്ണന്റെയും , എം. ആർ നാരായണക്കുറുപ്പിന്റെയും  നേതൃത്വത്തിൽ രൂപംകൊണ്ട 'ജനകീയ പ്രതിരോധ പ്രസ്ഥാനം' സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിച്ചത്. പകർച്ചവ്യാധികൾ പിടിപെട്ടവരെ സ്വന്തക്കാർ പോലും പരിചരിക്കാതെ ഭയപ്പെട്ടുമാറി നിന്ന കാലത്ത് മണ്ടോടി കണ്ണനും സംഘവും അവർക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു മാതൃകയായി. ഇവരുടെ പ്രവർത്തനങ്ങളുടെ ഫലമായാണ് ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളർച്ച ഉണ്ടായത്. ഒഞ്ചിയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തന കേന്ദ്രമായി പിന്നീട് പരിണമിച്ചു. ഒഞ്ചിയത്തിന്റെ  രണ്ടു ഭാഗങ്ങളിലായി നടന്ന സാമൂഹിക നവോത്ഥാന സന്നദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് ഒഞ്ചിയത്ത് ഒരു ജനകീയ മുന്നേറ്റത്തിന് കളമൊരുങ്ങുന്നത്.

  കള്ളകേസുകളും ഗുണ്ടാവിളയാട്ടങ്ങളും നാട്ടുപ്രമാണിമാരുടെ  താന്തോന്നി ത്തരവും  കുടിയൊഴിപ്പിക്കലും  മറ്റും കൊണ്ട് പൊറുതിമുട്ടി ആത്മാഭിമാനം വ്രണപ്പെട്ടു  കഴിഞ്ഞ ഒഞ്ചിയത്തെ  കീഴാളൻമാരായ കർഷകത്തൊഴിലാളികൾ സംഘടിതരായി പ്രതിരോധിക്കാൻ തീരുമാനിച്ചു.  ഈ പ്രതിരോധം ഒരു പോരാട്ടമായി രൂപപ്പെട്ടത് അക്കാലത്തെ  മദ്രാസ് സർക്കാറിന്റെ  നിലപാടിനെതിരെ പ്രതിഷേധിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനും ഒഞ്ചിയത്ത് തീരുമാനിച്ചു.കുറുമ്പനാട് താലൂക്ക് കമ്മിറ്റിയുടെ യോഗം  1948 ഏപ്രിൽ 30 ന് ചേർന്നു. കാര്യം അറിഞ്ഞെത്തിയ പോലീസ് പുളിയുള്ളത്തിൽ ചോയിയേയും  കാണാരനെയും  അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അകാരണമായ അറസ്റ്റിനെ ചോദ്യം ചെയ്ത ജനങ്ങൾക്ക് നേരെ നടന്ന വെടിവെപ്പിൽ  ധീരരായ 8 ദേശസ്നേഹികൾ മരണമടഞ്ഞു. പിന്നീടുണ്ടായ മൃഗീയമായ ലോക്കപ്പ് മർദ്ദനത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. വെടിവെപ്പിൽ അംഗ വിഹീനർ  ആയവരും നരനായാട്ടിനെ തുടർന്ന് രോഗബാധിതരായവരും  ഇന്നും  ഒഞ്ചിയത്തെ മണ്ണിൽ ജീവിച്ചിരിക്കുന്നു. പീഡനത്തിന്റെയും  മർദ്ദനത്തിന്റെയും  കെടുതികളിൽ വലഞ്ഞ ഒഞ്ചിയത്തെ ജനതയും  ചൂഷണ താല്പര്യങ്ങളെ ചെറുക്കുന്നതിൽ  അഭിമാനകരമായ പോരാട്ടങ്ങളിൽ ഏർപ്പെട്ടു. അങ്ങനെ ചൂഷണ വിരുദ്ധ സമരത്തിന് ആഗോള ചരിത്രത്തിൽ ഒഞ്ചിയവും സ്ഥാനം പിടിച്ചു.

  ഒഞ്ചിയത്തിന്റെ  വൈജ്ഞാനിക മണ്ഡലം   

സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നതിനു മുമ്പുതന്നെ അനൗപചാരിക വിദ്യാഭ്യാസ രീതി ഇവിടെ  ശക്തിപ്പെട്ടിരുന്നു. 1879 ൽ സ്ഥാപിക്കപ്പെട്ട ഊരാളുങ്കൽ എൽ പി സ്കൂൾ ഈ പഞ്ചായത്തിലെ പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ്. ഒഞ്ചിയം ബോർഡ് ഹയർ എലിമെന്ററി  സ്കൂളിൽ  മാത്രമേ  എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സൗകര്യം അക്കാലത്ത് ലഭ്യമായിരുന്നുള്ളൂ. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ ഇത്തരം ഉയർന്ന ക്ലാസ്സുകളും സ്കൂളുകളും ഇല്ലായിരുന്നു. പിന്നീട് ഈ സ്കൂൾ അടുത്ത പ്രദേശമായ അഴിയൂരിലേക്ക്  മാറ്റപ്പെടുകയായിരുന്നു.

ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കൊണ്ട് ഹിന്ദി പ്രചാര സഭയുടെ നേതൃത്വത്തിൽ ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് വിദ്വാൻ വി കെ നായർ, എം ആർ നാരായണക്കുറുപ്പ് തുടങ്ങിയവർ പ്രവർത്തിച്ചു. വീടുകൾ കേന്ദ്രീകരിച്ച് വൈദ്യവും സംസ്കൃതവും പഠിപ്പിക്കുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു. കോറോത്ത് കണ്ടി ചാത്തു വൈദ്യർ, കുറ്റിയിൽ മീത്തൽ ശങ്കരൻ നമ്പ്യാർ വൈദ്യർ, കേളു വൈദ്യർ , അപ്പൻ വൈദ്യർ  തുടങ്ങിയവർ 1930-60  കാലഘട്ടങ്ങളിൽ  പൊതുജന ആരോഗ്യ രംഗത്ത്  കനപ്പെട്ട സേവനം കാഴ്ചവെച്ചവരാണ്.

1949 സ്ഥാപിതമായ മടപ്പള്ളി ഫിഷറീസ് ടെക്നിക്കൽ സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ.  ഫിഷറീസ്  സയൻസ് എന്ന വിഷയം പഠിപ്പിച്ചിരുന്ന ഏക സ്കൂളായിരുന്നു അത്. അധ്യയന ആവശ്യത്തിലേക്കായി ഒരു ബോട്ട് സ്കൂളിന്റെ  വകയായി ഉണ്ടായിരുന്നു. മത്സ്യബന്ധന സംസ്കരണ രംഗങ്ങളിൽ നേട്ടമുണ്ടാക്കാൻ ഈ വിഷയം പഠിപ്പിക്കുന്നത് മൂലം സാധിച്ചു . കടലോരത്ത് ഒരു   മീനെണ്ണയാട്ടു  കേന്ദ്രം  'മത്തി പ്രസ്സ്'  എന്നപേരിൽ പ്രവർത്തിച്ചിരുന്നു. വിവിധ മേഖലകളിൽ ഉയർന്ന പദവികളിൽ എത്തിച്ചേർന്ന ഒട്ടേറെ വ്യക്തികൾ സ്കൂളിന്റെ  സംഭാവനയായിരുന്നു .വടകര താലൂക്കിലെ ഏക ഗവൺമെൻറ് കോളേജ് ആയ മടപ്പള്ളി ഗവൺമെൻറ് കോളേജ് 1958 ലാണ് സ്ഥാപിതമായത്. കലാ സാഹിത്യ കായിക ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വ്യക്തിമുദ്ര  പതിപ്പിച്ച നിരവധി പ്രതിഭാശാലികൾ മടപ്പള്ളി കോളേജിൽ  പഠിച്ചിട്ടുണ്ട്.ഏറ്റവും നല്ല അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച രാമൻകുട്ടി മാസ്റ്ററും വീ ടി  കുമാരൻ മാസ്റ്ററും ഈ പഞ്ചായത്തിലെ പ്രശസ്തരായ അധ്യാപകരായിരുന്നു. 12 എൽപി സ്കൂളും, ഒരു ഗവൺമെൻറ് യുപി സ്കൂളും, രണ്ടു ഹൈസ്കൂളും, ഒരു കോളേജും, പാരലൽ കോളേജുകളും പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് മാർഗ്ഗദർശകങ്ങളായി  നിലകൊള്ളുന്നു.

ഉത്തര മലബാറിലെ പ്രധാന പൂരം മഹോത്സവം നടക്കുന്ന അറക്കൽ ക്ഷേത്രം ഈ പഞ്ചായത്തിലെ കടലോര പ്രദേശത്താണ്. പ്രാചീനമായ കാരക്കാട് പള്ളിയും, വെള്ളികുളങ്ങര ശിവക്ഷേത്രവും, ഈ പ്രദേശത്തെ ജനങ്ങളെ ആത്മീയമായും സാംസ്കാരികമായും ഉയർത്തിയ ദേവാലയങ്ങളാണ്.  മത ഭേദമന്യേ എല്ലാ തരത്തിലും പെട്ട ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുന്നതിലും മതമൈത്രി വളർത്തുന്നതിലും ഗണനീയമായ പങ്കുവെച്ച പണ്ഡിതനാണ് കാരക്കാട്  തങ്ങൾ.

ഒരു  ഗ്രാമത്തിന്റെ  ഉൾത്തുടിപ്പുകളും  മൗന നൊമ്പരങ്ങളും ജന ഹൃദയത്തിൽ എത്തിക്കാനും അവരെ ആഹ്ലാദിപ്പിക്കാനും ചിലപ്പോൾ ആവേശം കൊള്ളിക്കാനും  മതിയായ സർഗാത്മക രചനകൾ ഒഞ്ചിയത്തിന് അവകാശപ്പെടാനുണ്ട്. കേരളത്തിലെമ്പാടും അറിയപ്പെട്ടിരുന്ന പണ്ഡിതനും പ്രശസ്ത കവിയും വാഗ്മിയും മികച്ച അധ്യാപകനുമായ ശ്രീ. വി ടി കുമാരൻ മാസ്റ്റർ ഒഞ്ചിയത്തിന്റെ  സാംസ്കാരിക മണ്ഡലത്തിൽ തിളങ്ങുന്ന ഒരധ്യായമാണ്.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ കഥാകൃത്തും നോവലിസ്റ്റും ആയിരുന്ന ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ള ഒഞ്ചിയത്തിന്റെ  സംഭാവനയാണ് .

ഉപസംഹാരം

പുരോഗമന പ്രസ്ഥാനങ്ങൾക്കും സംരംഭങ്ങൾക്കും പണ്ടുമുതലേ മേൽനോട്ടം ഉണ്ടാക്കിയ പ്രദേശമാണ് ഒഞ്ചിയം.അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കൂട്ടായ്മയും സംഘബോധവും വളർത്തിയെടുക്കുന്നതിനും ഒഞ്ചിയത്തെ നാട്ടുകാർ കാണിച്ച ഉത്സാഹവും കാര്യക്ഷമതയും  ഇച്ഛാശക്തിയും എടുത്തുപറയേണ്ടതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒഞ്ചിയത്തിന്റെ ചരിത്രത്തിലേക്ക് നടത്തിയ അന്വേഷണങ്ങളുടെ ആകെത്തുകയാണ്  ഈ പ്രദേശിക ചരിത്രം. ഇത് നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു.