ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/കൊറോണ : മൂന്നാം ലോകമഹായുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ  : മൂന്നാം ലോകമഹായുദ്ധം
                ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയുടെ ഭീതിയിൽ  ഉളളുരുകി കഴിയുകയാണ് . ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് കുടിവെളളത്തിന് വേണ്ടിയായിരിക്കും എന്ന് പറഞ്ഞ മഹാൻമാർക്ക് തെറ്റി . ആ ലോകമഹായുദ്ധത്തിന് നടുവിലാണ്  ഞാനും ,നിങ്ങളും , നമ്മുടെ കൊച്ചുകേരളവും, നമ്മുടെ രാജ്യവും, ഈ ലോകവും .എന്നാൽ നമ്മുടെ എതിരാളിയോ !  നോക്കിയാൽ കാണാൻ പോലും കഴിയാത്ത കുഞ്ഞുവൈറസ് !  കരയിലെ തന്നെ വലിയ ജീവിയായ ആനയെ പോലും ഒരു തോട്ടിക്ക് മുന്നിൽ ഭയപ്പെടുത്തി നിർത്തുന്ന മനുഷ്യൻ , ഇന്ന് വീടുകൾക്കുളളിൽ ഭയന്ന് വിറച്ച് ഒതുങ്ങിക്കൂടി ഇരിക്കുന്നത് ഒരു സൂക്ഷ്മ വൈറസിന് മുന്നിലാണ്. ഹേ മനുഷ്യാ ! ലജ്ജ തോന്നുന്നില്ലേ നിനക്ക് ? എന്തിനേയും വെട്ടിപ്പിടിച്ച് തന്റെ വരുതിയിൽ നിർത്താമെന്ന നിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി തന്നെയാണിത് .
         പതിനാലാം നൂറ്റാണ്ടിൽ ഉണ്ടായ പ്ലേഗ് ലക്ഷക്കണക്കിന് മനുഷ്യജീവനുകളെ ആണ് കവർന്നെടുത്തത് .കറുത്തമരണം എന്ന് വിശേഷിപ്പിച്ച ആ മഹാമാരിക്ക് മുന്നിലും അന്ന് നാം പകച്ചു നിന്നു .നിസ്സഹായനായി,എന്ത് ചെയ്യണമെന്നറിയാതെ, പ്രതിവിധി എന്തെന്നറിയാതെ ."ഓരോ കാലത്തും ഓരോ മഹാമാരി വരുന്നു. ഒന്നിന്റെ വഴികൾ നമ്മൾ തിരിച്ചറിയുകയും പ്രതിവിധി കാണുകയും ചെയ്യുമ്പോൾ മറ്റൊന്ന് വരുന്നു .ശാസ്ത്രം ജയിച്ചു എന്ന് നമ്മൾ പറയുന്നതിന്റെ അർത്ഥത്തിന് അവിടെ പൂർത്തീകരണമില്ലാതെയാവുന്നു. ഓരോന്നിൽ ജയിക്കുമ്പോൾ പുതിയ വെല്ലുവിളികൾ ശാസ്ത്രത്തിന്റെ മുന്നിൽ വരുന്നു .”ജ്ഞാനപീഠ ജേതാവ് ശ്രീ .എം.ടി . വാസുദേവൻ നായരുടെ വാക്കുകളാണിത് .
                ഒരു വർഷത്തിൽ ആവശ്യത്തിനും അനാവശ്യത്തിനുമായി ചുരുങ്ങിയത് ഒരു പത്ത് ഹർത്താലെങ്കിലും കേരളത്തിൽ നടക്കാറുണ്ട് .ഇതും ഒരു  വിധത്തിൽ ഹർത്താല് തന്നെ .കടകളില്ല , ഗതാഗതമില്ല, ജനങ്ങൾ പുറത്തിറങ്ങുന്നില്ല.സാധാരണ ഹർത്താൽ ഒന്നോ രണ്ടോ ദിവസമാണെങ്കിൽ ഇത് മാസങ്ങളോളം നീണ്ടുനിൽക്കുന്നു എന്ന് മാത്രം .നമുക്കറിയാം ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം തിരിച്ചറി‍ഞ്ഞത് .മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പകരുന്നതാണെന്ന് തിരിച്ചറിയുമ്പോഴേക്കും കൊറോണ സ്പെയിനിലും ,ഇറ്റലിയിലും ,അമേരിക്കയിലും തുടങ്ങി 210രാജ്യങ്ങളിലൂടെ യാത്ര ആരംഭിച്ച് ഇന്ത്യയിലുമെത്തിയിരിക്കുന്നു.
         ഭാഷ, വേഷം,സംസ്കാരം, ജീവിതശൈലി  തുടങ്ങി വ്യത്യസ്തതകൾ ഒരുപാടുളള നമ്മുടെ രാജ്യത്തെ  പുറത്ത് നിന്ന് വരുന്ന ഏതൊരാൾക്കും ഇഷ്ടപ്പെടും . അ‍തുപോലൊരിഷ്ടം കൊറോണയ്ക്കും തോന്നി. ഇന്ത്യയെ ഇഷ്ടമായ കൊറോണയ്ക്ക് പ്രകൃതിരമണീയമായ, ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തിയ കൊച്ചുകേരളത്തെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും . മനസ്സിലെ ഇഷ്ടം കൊറോണ അങ്ങ് തുറന്നു കാണിച്ചു ,യാതൊരു പിശുക്കും കൂടാതെ . പക്ഷേ  വിദ്യാസമ്പന്നരും ,എല്ലാ തരത്തിലുളള ക്രയവിക്രയങ്ങൾ അറിയുന്നവരുമായ നമ്മൾ മലയാളികൾ ആ സ്നേഹത്തെ ഏത് തരത്തിലുളളതാണെന്ന് പെട്ടന്ന്  തിരിച്ചറിയുകയും  ചെയ്തു .അതിഥി ദേവോ ഭവഃ എന്ന മഹത് വചനത്തിൽ വിശ്വസിക്കുന്ന നാം ഈ  അതിഥിയെ ഒരിത്തിരി അകറ്റി നിർത്തി. വിരുന്നുകാരൻ നാടിന്റെ നാശത്തിനായി വന്നതാണെന്നറിഞ്ഞ സർക്കാരാവുന്ന കാരണവരും  ടീച്ചറമ്മയും അവനെ തടഞ്ഞു നിർത്താനായി രാപകൽഭേദമന്യേ ഓടിനടന്നു.  ഇതിന് മുന്നേ നിപ്പ എന്ന മറ്റൊരുത്തൻ വന്ന അനുഭവം ഉണ്ടല്ലോ മുന്നിൽ . കേരളത്തിലെ പതിനാല് ജില്ലകളിലും കറങ്ങിയെങ്കിലും പൂർണമായും തന്റെ ഉദ്ദേശം നടപ്പിലാക്കാൻ കഴിഞ്ഞില്ല. പലയിടങ്ങളിലും വില്ലനായി വന്നെങ്കിലും ചെറുത്ത്നിൽക്കാൻ  മലയാളി മക്കൾക്ക് സാധിച്ചത് അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ യശസ് വാനോളം ഉയർന്നു.
                 കൊറോണ കേരളത്തിലെത്തിയപ്പോൾ എല്ലാവരുമൊന്ന് ഭയപ്പെട്ടു . പ്രളയം, നിപ്പ .....ഇവയൊക്കെ അതിജീവിച്ച് ഒന്ന് നടുനിവർത്തിയതേ ഉളളൂ.അപ്പോഴാണ് ഇത് .എന്നാൽ ആരോഗ്യവകുപ്പും സർക്കാരും ജനങ്ങളും ഉണർന്ന് പ്രവർത്തിച്ചു . കൃത്യമായ മുൻകരുതലുകൾ എടുത്ത് ഭീതി വേണ്ട ജാഗ്രത മതി എന്ന സന്ദേശത്തിലൂടെ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിചെന്നു .സംസ്ഥാന-കേന്ദ്ര സർക്കാരിന്റെ കൃത്യമായ നിർദേശങ്ങൾ പാലിച്ച് സംഹാരശേഷിയുളള കൊറോണ രോഗത്തിന്റെ വ്യാപനം തടയാൻ ജനങ്ങൾ വീടുകളിൽ ഒതുങ്ങി ; തുടർച്ചയായി വന്ന പ്രതിസന്ധികളെ  തരണം ചെയ്ത നമുക്ക് ഇതിനേയും അതിജീവിക്കാനാവും എന്ന ഉറപ്പോടെ .
               സാമ്പത്തീകമേഖലയിലും,കാർഷികമേഖലയിലും ,വാണിജ്യ-വ്യവസായ മേഖലയിലും കൊറോണ കാരണം വൻസാമ്പത്തീക നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്.പഴയ നിലയിലേക്ക് തിരിച്ചുവരാൻ ഒരുപാട് കാത്തിരിക്കേണ്ടി വരും .ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന ആശങ്കയിലായിരുന്നു എല്ലാവരും . മനുഷ്യന്റെ അടിസ്ഥാന ആവശ്യഭങ്ങളിൽ മുൻഗണന ഭക്ഷണത്തിനാണ് എന്നത് കൊണ്ട് തന്നെ റേഷൻ സംവിധാനം ഉപയോഗിച്ചും ,സാമൂൂഹിക അടുക്കള എന്ന പദ്ധതിയിലൂടെയും വിശപ്പ് രഹിത കേരളമെന്ന ആശയത്തിലൂന്നിക്കൊണ്ടുളള പ്രവർത്തനത്തിന്റെ ഫലമായി ഈ ആശങ്ക ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞു .അതിലുപരി എത്രയോ സുമനസുകൾ , സന്നദ്ധസേവകർ, സംഘടനകൾ  ഭക്ഷണകിറ്റുകളെത്തിച്ച്  ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞ്  നിഷ്കളങ്കമായ  മനുഷ്യസ്നേഹത്തിന്റെ  കരുതലും പകർന്നു നൽകി   

നാടിനോടും നാട്ടുകാരോടുമുളള ഉത്തരവാദിത്ത്വം നിറവേറ്റുന്നു .ഈ കരുതൽ തന്നെയാണ് നമ്മുടെ ശക്തിയും ധൈര്യവും . എന്തൊക്കെയായാലും ഒത്തിരിപ്പേരോട് നന്ദി പറയാനുണ്ട് . കൃത്യമായ മുൻകരുതലുകൾ തന്ന സർക്കാരിനോട് , ജീവന്റെ വിലയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും സാധിക്കില്ല എന്ന് കാണിച്ചു തരുന്ന ആരോഗ്യപ്രവർത്തകരോട് , സംരക്ഷണകവചമായി മാറിയ പോലീസിനോട് , സന്നദ്ധ പ്രവർത്തകരോട് ..... ഇങ്ങനെ നീളുന്നു പട്ടിക.

        പണ്ട് കാലത്ത് നമ്മെ എല്ലാവരേയും ഭയപ്പടുത്തിയ രോഗമായിരുന്നു പേവിഷബാധ. Axel munthe തന്റെ  the story of san michele എന്ന ആത്മകഥയിൽ  താൻ ജോലി ചെയ്ത ആശുപത്രിയിൽ പേവിഷബാധയേറ്റ് ഒരു കൂട്ടം മനുഷ്യരെ കൊണ്ടുവന്ന കഥ പറയുന്നുണ്ട് .അവരെയെല്ലാം സെല്ലിലടച്ചു. രാത്രി മുഴുവൻ അവിടെ നിലവിളിയും ബഹളവുമായിരുന്നു. നേരം പുലർന്നപ്പോൾ എല്ലാം ശാന്തം . മരണം മാത്രം പ്രതിവിധി  .