ജി എച്ച് എസ് എസ് കാരാകുറിശ്ശി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 14 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harithachampara (സംവാദം | സംഭാവനകൾ) (ഓർമ്മ)

മാവു മുത്തശ്ശി

കെ കെ മണികണ്ഠൻ

മാവിനുമുണ്ടൊരു കഥ പറയാൻ... മുപ്പത്തിനാല് വയസായി യു.പി. കെട്ടിടത്തിന് ...! വലിയട്ട ഇല്ലിക്കോട്ടുകുറുശ്ശി മുഹമ്മദ് ഖാന്റെ പ്രധാന നിർമ്മിതികളിലൊന്നാണ് ഇരുപത്തിനാല് മുറികളുള്ള ഈ കെട്ടിടം. തറ മാത്രമല്ല ചുമരും കരിങ്കല്ലായതു കൊണ്ട് അറ്റകുറ്റപണിക്ക് വരുന്നവരുടെ പരിഭവം ചെറുതല്ല. കെട്ടിട സ്ഥാനം, യു.പി. വിദ്യാർത്ഥികളായിരിക്കുമ്പോൾ ഞങ്ങളുടെ ഓപ്പൺ ടോയ്ലറ്റായിരുന്നു.. പിന്നീട് സേവനവാരത്തിന് കമ്പോസ്റ്റ് കുഴി കുഴിച്ചതും അവിടെത്തന്നെ. വലിയ പാറക്കഷണങ്ങൾ താങ്ങി മഞ്ഞ ലോറി പോസ്റ്റ് ഓഫീസ് കുന്ന് കിതച്ചു കയറുമ്പോ ൾ ,പുറത്തേക്ക് നോക്കിയാൽ ഊരി വടികൊണ്ട് ഊരക്ക് കിട്ടും. ഇടവേളകളിൽ വലിയ പാറക്കഷണങ്ങൾ അടിച്ചു പൊട്ടിക്കുന്നത് കാണാൻ വട്ടം കൂടി നിൽക്കുമ്പോൾ " മാറിനിക്കിനെടാ ചെക്കൻമാരേ ,കണ്ണില് പൂഴി വീഴും എന്നു പറഞ്ഞ് മുഹമ്മദ്ഖാൻ തോളിലെ തോർത്തെടുത്ത് ഒന്നു മിന്നും . എല്ലാ സുഖ ദുഃഖങ്ങൾക്കും മൂകസാക്ഷിയായിരുന്നു ഈ മുത്തശ്ശിമാവ്... കൂട്ടിനൊരു ചെറുതുകൂടി ഉണ്ടായിരുന്നു. ഇടക്കാലത്ത് ആരോ ശിരഛേദം ചെയ്തു! കുംഭ മീനങ്ങളിൽ നിഴലു നോക്കി വരുന്നവരോട് കുശലം പറയും.. ചാറ്റൽ മഴകളെ ഭൂമിതെടീക്കാതെ തിരിച്ചയക്കും കുഞ്ഞുകുട്ടികളെ കണ്ണുപൊത്തികളിപ്പിക്കും.. ആവി പറക്കുന്ന കഞ്ഞിയും പയറുമായി തണൽ തേടി വരുന്ന കുരുന്നുകളെ ഇളം കാറ്റുകൊണ്ട് തലോടും ഗൃഹപാഠം ചെയ്യാത്തതിന് പുറത്തു നിൽക്കുന്നവരുടെ കണ്ണീർ ചാലുകളെ ചുംബിച്ചുണക്കും എല്ലാവരും സഹോദരീ സഹോദരന്മാർ എന്നു പറയുമ്പോൾ കൊമ്പുകുലുക്കി ഏറ്റുചൊല്ലും ജയഹേ എന്നു കേൾക്കുമ്പോൾ ആർത്തിരമ്പി വരുന്ന കുഞ്ഞിപ്പടകളെ കാത്ത് ആർത്തു ചിരിച്ചു നിൽക്കും യാത്രയയക്കപ്പെടുന്ന അധ്യാപകരുടെ ധീരസ്മരണകളെ നെഞ്ചോട് ചേർക്കും ആശംസകൾ ചൊരിയുന്ന അധ്യാപകരുടെ ഭംഗിവാക്കുകൾ കേട്ട് ഊറി ചിരിക്കും പത്താം ക്ലാസ് സെന്റോഫിന് നിലക്കാത്ത ഉപദേശങ്ങൾ മൊഴിയുന്ന അധ്യാപകരുടെ തലയിലേക്ക് കരിയിലകൾ പൊഴിക്കും കണ്ണിമാങ്ങയിൽ കണ്ണുവച്ചു പോകുന്നവർ രണ്ട് മാസം കഴിഞ്ഞ് വരുമ്പോൾ നിരാശരാകും ഉണ്ണികളെ കാണാതെ ഉള്ളുരുകി മാമ്പൂക്കൾ കരിച്ചുണക്കി കൊഴിച്ചിടും കഴുത്തിനൊപ്പം മണ്ണിട്ടു മൂടി ജീവനപഹരിക്കാൻ ശ്രമിച്ചു പൊരുതി നിന്നു... അതിജീവിച്ചു ഇത്രയും കാലം! പുഞ്ചിരി തൂകി കയറി വന്നപ്പോൾ മര്യാദയോടെ എതിരേറ്റു ... ഒരു കൂട്ടാവട്ടെ എന്നു കരുതി ,നീരും നനവും നൽകി പരിപാലിച്ചു'... ഇല വിരിഞ്ഞപ്പോഴാണ്... ഇത്തിൾക്കണ്ണിയാണെന്ന് മനസിലായത്... അതിന്റെ വേരുകളാഴ്ന്നിറങ്ങിയതോ... ഹൃദയരക്തമൂറ്റി കുടിക്കാൻ ...! പടർന്നു പന്തലിച്ചു വേർപെടുത്താനാവാത്ത വിധം ... ശേഷിക്കുന്ന നാളുകൾ ഉണ്ണികളോടൊപ്പം... പൂക്കണമെന്നില്ല... കായ്ക്കണമെന്നില്ല... തണലേകണമെന്നില്ല...!!!