ജി.എച്ച്.എസ്.എസ് പാളയംകുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രസ്രോതസുകൾ

ഏതൊരു ദേശത്തിന്റെയും ചരിത്രവേരുകൾ തേടി പോകുമ്പോൾ നാം ചെന്നെത്തുന്നത് അവിടുത്തെ കൗതുകകരങ്ങളായ പുരാവൃത്ത സങ്കൽപങ്ങളിലേക്കും അതിശയോക്തിയുടെ മേമ്പൊടിയുള്ള ചില ഐതിഹ്യങ്ങളിലേക്കും ഒക്കെയാണ്. ചിലതാകട്ടെ ചരിത്രസത്യങ്ങളുമാണ്. ഒരു സ്ഥല നാമത്തിന് കാരണമായി തീരുന്നതും അതൊക്കെ തന്നെയാവാം. ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സാമുദായിക സാംസ്കാരിക ചരിത്രപരമായ ഘടകങ്ങൾ ഇവയൊക്കെ തന്നെയാണ് സ്ഥലനാമത്തിന് ഉപോൽബലകമായിത്തീരുന്നത്

സ്ഥല നാമം

പാളയംകുന്ന് എന്ന സ്ഥല നാമത്തിനു പിന്നിലും ഈ പറയുന്ന ചില പ്രത്യേകതകൾ ഒക്കെയുണ്ട് തിരുവനന്തപുരം ജില്ലയിലെ ഏറെ പ്രസിദ്ധമായ വർക്കലയ്ക്കും കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സാധാരണ ഗ്രാമമാണ് പാളയംകുന്ന് .ഒരിക്കൽ ഒരു തനിനാടൻ കാർഷിക ഗ്രാമം ആയിരുന്നു ഈ പ്രദേശം ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെട്ടിരുന്ന ഇവിടം ഇപ്പോൾ വർക്കല താലൂക്ക് പരിധിയിൽ പെടുന്നതാണ് ഈ സ്ഥലത്തെകുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ആധികാരികമായി രേഖപ്പെടുത്തി വച്ചില്ലെങ്കിലും ചില വ്യത്യസ്തമായ വിവരങ്ങളാണ് പഴമക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ളത് തിരുവിതാംകൂർ ആക്രമിച്ച കീഴ്പ്പെടുത്തിയ ശേഷം പാണ്ഡ്യരാജാവ് കൊച്ചിയിലേക്ക് തിരികെ പോകുന്നതിനിടയിൽ യുദ്ധ ക്ഷീണം തീർക്കാൻ തന്റെ സൈന്യങ്ങളും ആയി പാളയം തീർത്തു വിശ്രമിച്ച സ്ഥലം ആയതിനാലാണ് പാളയം കുന്ന് എന്ന പേരുവന്നത് എന്ന് ചിലർ പറയുമ്പോൾ മറ്റു ചിലരുടെ അഭിപ്രായം മറ്റൊന്നാണ് ടിപ്പുവിന്റെ പടയോട്ടകാലത്ത് ബ്രിട്ടീഷ് സൈന്യം തമ്പടിച്ച് സ്ഥലമായതിനാൽ ഈ പേര് വന്നു എന്നും പറയുന്നുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വച്ചുകൊണ്ട് സമുദ്രനിരപ്പിൽ നിന്ന് 52മീറ്റർ ഉയർന്നു നിൽക്കുന്ന പ്രദേശമായതിനാൽ ഒരു കുന്നിന്റെ പരിവേഷം കൂടി നൽകിക്കൊണ്ട് പാളയംകുന്നായി മാറിയത് ആവാം

കാർഷിക ഗ്രാമം

പുരാവൃത്തങ്ങൾ എന്തുതന്നെയായാലും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ സ്ഥലം പണ്ടുമുതൽക്കേ ഒരു കാർഷിക ഗ്രാമം ആയിരുന്നു എന്നതിൽ തർക്കമില്ല. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും ആറുകളും കൈത്തോടുകളും കാവും കളവുമെല്ലാം ഗ്രാമീണ സ്വത്വത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു. കുന്നിൻ മുകളിൽ നിന്ന് ചുറ്റുപാടുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഗ്രാമീണ സൗന്ദര്യം എത്ര ആസ്വദിച്ചാലും മതിയാകാത്ത ഒരു കാലം ഉണ്ടായിരുന്നു.

വിനോദസഞ്ചാര കേന്ദ്രം

ചരിത്ര കാലം മുതൽ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രവും പുണ്യഭൂമിയുമായ വർക്കലയെയും പാരിപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ഇലകമൺ ചെമ്മരുതി എന്നീ രണ്ട് പഞ്ചായത്തുകളെ കൂടി വേർതിരിക്കുന്നുണ്ട് .ഈ രണ്ട് പഞ്ചായത്തുകൾക്ക് മധ്യേയാണ് പാളയം കുന്ന് സ്ഥിതി ചെയ്യുന്നത് കോവൂർ, കാവും കുളവും ചേർന്ന് കാങ്കുളം ,വേങ്കോട് .വെട്ടിക്കൽ .കടവിൽ കര, വണ്ടി പുര, ചേട്ടാക്കാവ്, മേങ്കോണം എന്നീങ്ങനെ ചെറു പ്രാദേശിക സ്ഥലങ്ങളെല്ലാം പാളയംകുന്നിന്റെ പരിധിയിൽ പെടുന്നതാണ് ഓരോ പ്രദേശത്തിന്റെ സ്ഥലനാമത്തിൽ പിന്നിലും വ്യത്യസ്തങ്ങളായ പുരാവൃത്തങ്ങളുണ്ട്.

ഗ്രാമീണ വായനശാല

പാളയംകുന്ന് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മറ്റൊരു ഘടകം അമ്പതുകളിൽ രൂപം കൊണ്ട ഒരു ഗ്രാമീണ വായനശാല ആണ് ഇന്നും നേതാജി ഗ്രന്ഥശാല എന്ന പേരിൽ അത് സജീവമായി തുടരുന്നു വിശ്രമവേളകൾ വിനോദത്തിനും വിജ്ഞാനത്തിനും കൂടി മാറ്റിവെച്ച് ഗ്രാമീണജനതയുടെ സൗഹൃദ വേദി കൂടിയായിരുന്നു ഈ വായനശാല സാഹിത്യത്തെയും കലയെയുംഉൾക്കൊള്ളുന്ന ഒരു ജനവിഭാഗം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഒരു സിനിമ കൊട്ടക (ബാബു ടാക്കിസ് )പഴയകാലത്ത് പോലും ഈ നാടിനു സ്വന്തമായി ഉണ്ടായിരുന്നു. ഗതാഗത സംവിധാനവും വൈദ്യുതിയും വളരെ നേരത്തെ ഈ നാടിന് സ്വന്തമായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്.

അന്തിച്ചന്ത

വളരെ നാളുകൾക്കു മുമ്പ് എല്ലാദിവസവും പാളയംകുന്നിന്റെഹൃദയഭാഗത്ത് അന്തിച്ചന്ത കൂടുന്ന പതിവുണ്ടായിരുന്നു ഗ്രാമീണ വിഭവങ്ങളും പച്ചക്കറിയും മത്സ്യവും മാംസവും പാത്രങ്ങളും തുണിത്തരങ്ങളും കച്ചവട വിഭാഗങ്ങളായിരുന്നു ചിമ്മിനി വെട്ടത്തിന്റെയും റാന്തലിന്റെയും മങ്ങിയ വെളിച്ചത്തിൽ നടന്നിരുന്ന വ്യാപാരം വലിയൊരു വിഭാഗത്തിന് ജീവനോപാധി കൂടിയായിരുന്നു അതിനുമപ്പുറം ഗ്രാമത്തിലെ സ്ത്രീകൾ ഒത്തുകൂടാനും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള ഗ്രാമീണ സൗഹൃദ സദസ്സ് കൂടിയായിരുന്നു ഈ അന്തിച്ചന്തകൾ.

മാറ്റത്തിന്റെ പാതയിലൂടെ....

പഴയകാല ഗ്രാമാന്തരീക്ഷത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി വികസനം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.ഇന്ന് വികസന പാതയിലൂടെ മുന്നേറി പോകുന്നതിനാൽ ആ ഗ്രാമക്കാഴ്ചകൾക്കൊക്കെ മറതീർത്തു കൊണ്ട് കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നുപൊങ്ങിയിരിക്കുന്നു. നഗരവത്കരണ ത്തിന്റെ ഭാഗമായി എന്നോണം അത്യാധുനിക സൗകര്യങ്ങൾ വരെ വന്നു തുടങ്ങിയിരിക്കുന്നു ആശുപത്രി, ബാങ്ക്, പെട്രോൾപമ്പ്, സൂപ്പർമാർക്കറ്റുകൾ എന്നിവ വികസനത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. നാട്യപ്രധാനമായ നഗരത്തിലേക്ക് കുതിക്കുമ്പോൾ നന്മകളാൽ സമൃദ്ധമായ ഒരു നാട്ടിൻപുറം നമുക്കുണ്ടായിരുന്നു എന്ന് അഭിമാനത്തോടെ ഓർക്കാം.