ജി.എച്ച്.എസ്.എസ്. അരീക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്


ചരിത്രം

അരീക്കോട്

മലപ്പുറം ജില്ലയിൽ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്‌. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച്‌ നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക്‌ തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും.

ഏറനാടിന്റെ തെക്കൻ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഒട്ടേറെ ബ്രാഹ്മണ കുടുംബങ്ങൾ അടുത്ത ബന്ധുക്കളുടെ ചതിപ്രയോഗത്താൽ വീടും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ട് സ്ഥലം വിടേണ്ടി വന്നു.അവർ ഈ പ്രദേശത്ത് എത്തി കാട് വെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കുകയും ചാലിയാറിന്റെ തീരത്ത് നരസിംഹമൂർത്തീ ക്ഷേത്രം പണിയുകയും അതിനു ചുറ്റും നാലുകെട്ടുകളും വീടുകളും പണിത് ഒരു പുതിയ ഗ്രാമം പടുത്തുയർത്തി. ഉഗ്രപ്രതാപിയായ നരസിംഹമൂർത്തിയുടെ ആസ്ഥാനമെന്ന നിലയിൽ ഉഗ്രപുരം എന്ന് നാമകരണവും ചെയ്യപ്പെട്ടു.മറിച്ച് ഉഗ്രസേനൻ എന്ന നാട്ടുരാജാവ് പ്രദേശം ഭരിച്ചിരുന്നു എന്നും ഉഗ്രപ്രതാപിയായ അദ്ദേഹത്തിന്റെ കാലശേഷം പ്രദേശത്തിന് ഉഗ്രപുരം എന്ന പേര് ലഭിച്ചു എന്ന അഭിപ്രായവും നിലനിൽക്കുന്നു.

പ്രാചീനാവശിഷ്ടങ്ങൾ

ബസ്സ്റ്റാന്റ്

മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.

ടൗണിൽ നിന്ന് അൽപം മാറി പെരുമ്പറമ്പിൽ‍ പല സ്ഥലങ്ങളിലും ഭൂമിക്കടിയിൽ പല കാലങ്ങളിലായി ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ കാണപ്പെട്ടിട്ടുണ്ട്. അവിടെ‍ രണ്ട് അറകളോട്‌ കൂടിയ ഒരു ഗുഹയും കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടതുമായ സാധനങ്ങൾ ഒളിപ്പിച്ചുവെക്കാനുള്ളവയായിരുന്നു ഈ കല്ലറകൾ എന്നു കേൾക്കുന്നു. ചാലിയാറിന്റെ ഇരുകരകളിലും നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നതിന്റെ തെളിവ് ചില അവശിഷ്ടങ്ങളിൽ ‍നിന്നും മനസ്സിലാക്കാം. ഊർങ്ങാട്ടിരിയിലെ മൂർക്കനാട്‌ എന്ന സ്ഥലത്ത് വല്യോലോത്ത് (വലിയകോവിലകത്ത്), ചെറിയോലോത്ത് (ചെറിയ കോവിലകത്ത്) എന്നീ പേരുകളുള്ള വീടുകളുണ്ട്. എളയേടത്ത്, തിരുമംഗലത്ത് എന്നീ പേരുകളിലുള്ള സ്ഥലങ്ങളുമുണ്ട്. തിരുമംഗലത്തെ ഒരു വൻകിണർ ഞാൻ നേരിൽ കണ്ടതാണ്. ഏകദേശം ഇരുപതടി വ്യാസമുണ്ട്. ഇരു വരിയിലും ചെങ്കല്ല് കൊണ്ടാണ് പാർശ്വങ്ങൾ പണിയിച്ചിട്ടുളളത്. എന്റെ മാതൃഗൃഹമായ വല്യോലോത്തെ മുറ്റത്തിന്റെ അതിർകെട്ടിയ ചെങ്കല്ലുകൾ അസാമാന്യ വലുപ്പമുള്ളവയാണ്. അഞ്ചാറാളുകൾ ഒന്നിച്ചാലേ അവ പൊക്കാൻ പറ്റൂ. ഇതുപോലെയുള്ള ആവാസാവശിഷ്ടങ്ങൾ‍ കീഴുപറമ്പിലും ഉണ്ട്.

മലബാർ കലാപം

തൊള്ളായിരത്തിയിരുപത്തിയൊന്നിൽ നടന്ന മലബാർ കലാപമാണ്‌ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പോർവീര്യത്തിന്റെ നിറമുള്ള ഏട്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ പ്രകാശനമായിരുന്നു മലബാർ സമരമെന്ന് പഴയതലമുറ സാക്ഷ്യപ്പെടുത്തുന്നു. നാട്ടിലെ നമ്പൂതിരിമാർ വിശാലമായ ഭൂപ്രദേശം അധീനതയിൽവെച്ച ജന്മിമാരായിരുന്നു. പാവപ്പെട്ട കുടിയാൻമാരെ ചൂഷണം ചെയ്തുപോന്ന ഈ വരേണ്യവർഗം മാപ്പിളയുടെ മതത്തെയും സംസ്‌കാരത്തെയും ചവിട്ടിമെതിച്ച വിദേശികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ ഹൃദയാന്തരങ്ങളിലൊളിഞ്ഞുനിന്ന രോഷവും വേദനയുമാണ് 1921ൽ പൊട്ടിത്തെറിച്ചത്. ഭൗതികമായ സ്വത്ത് സമ്പാദനമായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്ന് പറയുന്നവരോട് പ്രായമായവർക്ക് പറയാനുള്ളതിതാണ്: ”നിങ്ങൾക്കറിയുമോ, ഒരു ബാങ്ക് മുഴുവൻ കൊള്ളയടിച്ചിട്ട് ചില്ലിക്കാശ് സ്വന്തം കീശയിലാക്കാത്തവരായിരുന്നു 1921ലെ മാപ്പിള പോരാളികൾ.” തിരൂരങ്ങാടിയിലാണ് കലാപം ആരംഭിച്ചത്. ചുറ്റുവട്ടങ്ങളിലേക്ക് ദ്രുതഗതിയിൽ വളർന്ന പോർവീര്യം അരീക്കോടിനെയും പിടിച്ചുലച്ചു. ഹിച്ച്കോക്ക്‌ എഴുതിയ കലാപത്തെ സംബന്ധിച്ച ബ്രിട്ടീഷ്‌ പൊലീസിന്റെ ഔദ്യോഗിക ഭാഷ്യത്തിൽ അരീക്കോട്‌ നിരവധി തവണ പരാമർശ വിധേയമാകുന്നുണ്ട്‌. അരീക്കോട്ടെ ഖിലാഫത്ത്‌ കമ്മിറ്റി ഓഫീസ്‌ പ്രവർത്തിച്ചിരുന്നത് വാഴയിൽ പള്ളിയുടെ എതിർവശത്തുണ്ടായിരുന്ന, അമ്പാഴത്തിങ്ങൽ അബ്ദുറസാഖ്‌ സാഹിബിന്റെ പഴയ വീടിന്റെ മുകൾനിലയിലായിരുന്നു. കലാപം നാട്ടിലെ സമുദായ മൈത്രിക്ക്‌ ഇളക്കമൊന്നും തട്ടിച്ചിരുന്നില്ല എന്ന് അരീക്കോടിന്റെ ചരിത്രത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ള സഖാവ് സൈതലവി (നാട്ടുകാരുടെ സെയ്ദ) വിശദീകരിച്ചു. കലാപത്തിന്റെ പേരിൽ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള അതിക്രമങ്ങൾക്ക്‌ ചില മാപ്പിളമാർ മുതിർന്നപ്പോൾ അവർക്കെതിരു നിന്ന് ധർമം നിറവേറ്റിയ സ്വന്തം പിതാവിനെ പുത്തലത്തെ യു.ഹസൻകുട്ടി മാസ്റ്റർ ഓർക്കുന്നുണ്ട്. നിർബന്ധിതാവസ്ഥയിൽ അവർക്ക്‌ തോക്ക് നൽകിയതിന്റെ പേരിൽ പിന്നീട് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായതത്രെ. അപൂർവം ചിലർ കലാപത്തിന്റെ മറവിൽ ഭൗതികമായ താൽപര്യങ്ങൾ മുൻനിർത്തി അന്യരുടെ സ്വത്തുക്കൾ കയ്യേറാൻ ശ്രമിച്ചതിനെ കാവനൂർ ഇരിവേറ്റിയിലെ എൺപത് വയസ്സ് പിന്നിട്ട അലവ്യാക്ക എന്ന പഴയ പട്ടാളക്കാരൻ ശക്തിയായി വിമർശിക്കുന്നു. ‘ഹക്വും ബാത്വിലും നോക്കാതെ ആരാന്റെ മുതൽ തിന്നു വയറുനിറച്ച പടച്ചോനെ പേടിയില്ലാത്തവർ’ കാവനൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നുവെന്ന് അലവ്യാക്ക. എന്നാൽ അപവാദങ്ങളെ സാമാന്യവൽക്കരിച്ച് കലാപത്തെ വിമർശിക്കുന്നവർ കണ്ണടച്ചിരുട്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും പക്ഷാന്തരമില്ല. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ ആരോപിക്കപ്പെട്ട പല കൃത്യങ്ങളും മറ്റാരുടെയൊക്കെയോ പ്രവർത്തനങ്ങളായിരുന്നുവെന്ന് കാണാനാകും.

വെള്ളപ്പട്ടാളത്തിന്റെ ക്രൂരതകൾ

അരീക്കോട് വാഴക്കാട് റോഡ്

വെള്ളപ്പട്ടാളമിറങ്ങി നരനായാട്ടു നടത്തിയ കഥ പ്രായമായവർക്കൊക്കെ പറയാനുണ്ട്. പെരകമണ്ണയിലെ തൊണ്ണൂറുകാരനായ മുഹമ്മദ് കാക്ക അത്തരം സംഭവങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. എടവണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോരുന്നവഴി പട്ടാളക്കാർ ഒരു വിനോദമെന്ന നിലക്ക് കാണുന്നവരെയൊക്കെ വെടിവെച്ചു ‘രസിച്ചു’വത്രെ. വെടിവെപ്പിൽ രക്തസാക്ഷികളായവരും രക്ഷപ്പെട്ടവരും നിരവധി. ഖിലാഫത്തുകാരുടെ നേതാവായിരുന്ന പള്ളിമുക്കിലെ തങ്ങളെ ബ്രിട്ടീഷുകാർ ചെയ്യാത്ത കുറ്റമാരോപിച്ച് തൂക്കിക്കൊല്ലുകയാണ് ചെയ്തത്. പട്ടാളത്തിന്റെ ആയുധപ്രയോഗങ്ങളുടെ ശേഷിപ്പുകൾ അരീക്കോട്ടും പരിസരപ്രദേശങ്ങളിലും ഇന്നും കാണാം. താഴത്തങ്ങളാടി പള്ളിയുടെ തൂണുകളിൽ വാളുകൊണ്ട അടയാളങ്ങളുണ്ട്. പള്ളിക്കുമുമ്പിലുള്ള വീട്ടിലും ഇതുകാണാം. പുത്തലത്തെ പുഴവക്കത്തുള്ള മണ്ണിൽ തറവാടിന്റെ വാതിലിൽ തന്നെ ബയണറ്റുകൊണ്ടുള്ള ആക്രമണത്തിന്റെ പാടുണ്ട്. പ്രൊഫ. എൻ.വി ബീരാൻ സാഹിബിന്റെ വീട്ടിൽ ഇപ്പോഴുള്ള പഴയ ഒരലമാരയിലും ‘വികൃതി’യുടെ തിരുശേഷിപ്പുകൾ നിലനിൽക്കുന്നു. പട്ടാളം വീടുകളിൽ കടന്നു നിരങ്ങിയ കാലത്ത് അരീക്കോട്ടുകാരെല്ലാം ചാലിയാർ കടന്ന് അക്കരെയുള്ള മലമ്പ്രദേശങ്ങളിൽ അഭയം തേടി. കൊല്ലത്തൊടി അബൂട്ട്യാക്ക അന്ന് അരീക്കോടുണ്ടായിരുന്ന രണ്ട് തോണികളിലൊന്ന് തന്റെ പിതാവിന്റേതായിരുന്നുവെന്ന് ഓർക്കുന്നു. ഡോ. എം.ഉസ്മാൻ സാഹിബിനെ പ്രസവിക്കുന്നത് ഇത്തരമൊരു ഒളിസങ്കേതത്തിൽ വച്ചാണ്. ഭക്ഷണത്തിനാവശ്യമായ ധാന്യം ചാക്കുകളിലാക്കി രാത്രിസമയത്ത് തോണി മാർഗം അക്കരേക്ക്‌ കടത്തി. എൻ.വി ബീരാൻ സാഹിബ് അന്ന് തീരെ ചെറിയകുട്ടി. പഞ്ചസാരപ്രിയനായിരുന്ന അദ്ദേഹത്തിനുവേണ്ടി പിതാവ് പ്രത്യേകം പഞ്ചസാരച്ചാക്കുകൾ ഏർപ്പാടാക്കിയിരുന്നത് ബീരാൻ സാഹിബിന്റെ പത്‌നി ഖദീജ സാഹിബ ഒരു മന്ദസ്മിതത്തോടെയാണനുസ്മരിച്ചത്. കലാപം അമർന്നശേഷം ഗവൺമെന്റ് പ്രതികാരനടപടികൾ ആരംഭിച്ചു. ‘ലഹള’യുടെ പേരുപറഞ്ഞ് ആണുങ്ങളെയൊക്കെ അറസ്റ്റ് ചെയ്തു. മലബാറിലെ ഗ്രാമപ്രദേശങ്ങളിൽ പുരുഷൻമാരില്ലാതായി. പലരെയും ആന്തമാൻ, വെല്ലൂർ, തൃശ്ശിനാപ്പള്ളി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തി. അരീക്കോട്ടുകാരായ കലാപകാരികൾ പലരും ഇത്തരം കേന്ദ്രങ്ങളിൽവെച്ചാണ് തൂക്കിലേറ്റപ്പെട്ടത്.

സ്വാതന്ത്ര്യപ്പുലരി

അരീക്കോട് പോസ്റ്റ് ഓഫീസ്

ഒന്നാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെയാണ് അരീക്കോട്ട് ആഘോഷിക്കപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന സഖാവ് സൈതലവി 1947ൽ അരീക്കോട് ജി.എം യു.പി സ്‌ക്കൂളിൽ വിദ്യാർത്ഥിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് യൂണിയൻ ജാക്ക് ആയിരുന്നു നാട്ടിൽ പാറിക്കളിച്ചിരുന്നത്. രാജാവിന്റെയും രാജ്ഞിയുടെയും ജന്മദിനങ്ങൾ അരീക്കോട്ട്‌ വൻ ആഘോഷദിവസങ്ങളായിരുന്നു. കൊടിതോരണങ്ങൾ, ആന, ഘോഷയാത്ര, അന്നദാനങ്ങൾ, ഗാനാലാപനങ്ങൾ തുടങ്ങിയ എല്ലാ മേളക്കൊഴുപ്പോടും കൂടിയായിരുന്നു ഉത്സവങ്ങൾ. സ്വാതന്ത്ര്യപ്പൊൻപുലരിയിൽ യൂണിയൻ ജാക്ക് താഴ്ന്നു. മുവർണക്കൊടികൾ വിദ്യാലയമുറ്റത്തുയർന്നു. അന്നു നടന്ന മധുരവിതരണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ വികാരതീവ്രത മുറ്റിനിന്നിരുന്നു.

വിദ്യാഭ്യാസ രംഗം

ചാലിയാർപുഴ

വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്. ബാലവാടികൾ, പ്രൈമറി വിദ്യാലയങ്ങൾ, ആർട്സ് ആൻറ് സയൻസ് കോളജ് ഗവ:ഐ.റ്റി.ഐഎന്നിവ ഈ നാടിന്റെ മേൽവിലാസത്തിൽ അറിയപ്പെടുന്നു.

1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. അരീക്കോട് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത് കൊഴക്കോട്ടൂർ ആറ്റുപുറത്ത് കേശവൻ നമ്പൂതിരി , പി.എം കുമാരൻ നായർ, അമ്പാഴത്തിങ്ങൽ മേക്കാമ്മു ഹാജി മധുരക്കറിയാൻ മമ്മദ്, കൊല്ലത്തങ്ങാടി ഇസ്മായിൽ മാസ്റ്റർ തുടങ്ങി പലരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി. ഹൈസ്ക്കൂളിനായി മലബാർ ഡിസ്ട്രിക് ബോർഡിന് സമർപ്പിച്ച നിവേദനത്തിനു മറുപടിയായി അന്നത്തെ പ്രസിഡന്റ് ഭീമമായ തുക കെട്ടിവയ്ക്കണമെന്ന ഉപാധിവച്ചു.ഇത് ആദ്യശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു. തുടർന്ന് പി.ടി.ഭാസകര പണിക്കർ പ്രസിഡൻറായി പുതിയ ബോർഡ് നിലവിൽ വരികയും അദ്ദേഹം അരീക്കോട് സന്ദർശിക്കുകയും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് യാതൊരു ഉപാധിയും കൂടാതെ സ്കൂൾ അനുവദിക്കുകയും ചെയ്തു. പെരുമ്പറമ്പിൽ പതിനൊന്നേക്കർ സ്ഥലം കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി സൗജന്യമായി നൽകി.നാട്ടുകാർ പണവും സാധന സാമഗ്രികളും ശ്രമദാനവും നൽകി നിർമ്മിച്ച ഓലഷെഡ്ഡിൽ ഉഗ്രപുരത്ത് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അരീക്കോട് ജി.എം.യു.പിയിലെ 6, 7, 8 ക്ലാസ്സുകളും അവിടെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരേയും ഹൈസ്കൂളിലേയ്ക്ക് മാറ്റി.കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി ആയിരുന്നു പെരുമ്പറമ്പ് ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.