ഗവ. എച്ച് എസ് മേപ്പാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേപ്പാടി

പ്രാദേശിക ചരിത്രം ( തയ്യാറാക്കിയത് : ലുബ്ന പി. പി., 9 c )

ആമുഖം

പരിസ്ഥിതി സവിശേഷതകളാൽ സമ്പന്നമായ മേപ്പാടിയുടെ പ്രാദേശിക ചരിത്രം അതിവിപുലമാണ്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഈ തോട്ടം മേഖല പിന്നീട് എങ്ങനെയാണ് ഈ കാണുന്ന വികസനത്തിന്റെ നാൾവഴികളിലേക്ക് എത്തിച്ചേർന്നത് എന്നും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും വ്യാപാര പുരോഗതിയുടെയും മുന്നേറ്റത്തെ കുറിച്ച് ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ് ഈ പ്രാദേശിക ചരിത്രരചന യിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ ഓരോ നാൾവഴികളിലൂടെയും നമുക്കൊന്ന് സഞ്ചരിക്കാം.

മേപ്പാടി:

പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറേ ചരിവിലാണ് വയനാട് ജില്ല സ്ഥിതി ചെയ്യുന്നത്.വയനാട്ടിലെ ഏറ്റവും വലിയ പരിസ്ഥിതി സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് മേപ്പാടി.

പശ്ചിമഘട്ട മലനിരകളിലെ    ഏറ്റവും ജൈവപ്രാധാന്യ മേഖലയാണ് മേപ്പാടിയെ വിലയിരുത്തപ്പെടുന്നത്.

വനങ്ങളും വന്യമൃഗങ്ങളും മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും വയലുകളും ടൂറിസത്തിന്റെ വിശാലതയിലേക്ക് ലോകത്തെ ക്ഷണിക്കുകയാണ് മേപ്പാടി.

ഇക്കോ ടൂറിസത്തിന്റെ സ്വകാര്യതയായാണ് മേപ്പാടിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നത്.

ഇവിടെ സന്ദർശിച്ച വിദേശികൾ തങ്ങളുടെ നാടുകളിൽ വയനാടൻ സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണങ്ങൾ പ്രസിദ്ധീകരിച്ചതും സന്ദർശകരുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കി.

"വിനോദസഞ്ചാരികളുടെ ബൈബിൾ" എന്നറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് എന്ന പുസ്തകത്തിലും മേപ്പാടിയെക്കുറിച്ച് വിശദമാക്കുന്നുണ്ട്.

മേപ്പാടിയുടെ തെക്കുപടിഞ്ഞാറ് ചെമ്പ്ര മലനിരകളും പടിഞ്ഞാറ് വൈത്തിരി മലകളും, ബാണാസുര മലകളും വടക്ക് കമ്പമല യും വടക്ക് കിഴക്ക് ബ്രഹ്മഗിരി മലകളും ആണ് സ്ഥിതിചെയ്യുന്നത്.

സ്ഥലനാമപുരാണം :

ചെമ്പ്രപീക്കിന്റെ മേലെയും താഴെയും എസ്റ്റേറ്റ് പാടി കളായിരുന്നു.

ഈ പാടികളെ പൊതുവെ വിളിച്ചിരുന്നത് മേലെപ്പാടി എന്നായിരുന്നു.

അങ്ങനെ ഈ മേലെപ്പാടി ലോപിച്ചാണ് മേപ്പാടിയായി മാറിയത്.

ഗതാഗത ചരിത്രം :

1939 ലാണ് കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ആദ്യ ബസ് സർവ്വീസ് തുടങ്ങിയത്.

സി.സി.കെ.വി,  സി.ഡബ്ല്യു.എം.എസ് എന്നീ സർവീസുകളാണ് ഉണ്ടായിരുന്നത്.

മേപ്പാടി യുടെ വ്യാപാര ചരിത്രം :

മേപ്പാടിയിലെ ആദ്യത്തെ തുണിക്കച്ചവടം കുഞ്ഞിക്കണ്ണൻ ടെക്സ്റ്റൈൽസും ഹോട്ടൽ ബേബി ഹോട്ടലും ആയിരുന്നു.

ഇത് പിന്നീട് ആനന്ദ് ഭവ ഹോട്ടൽ ആയി മാറി.

മരം കോച്ചുന്ന തണുപ്പിൽ ബസ് ജീവനക്കാരും   തൊഴിലാളികളും  മറ്റും പാലൊഴിച്ച് ചായയോ കാപ്പിയോ കുടിക്കാൻ  ആശ്രയിച്ചിരുന്നത് ഈ ഹോട്ടലിനെ ആണ്.

ഗ്രാമപഞ്ചായത്തും പ്രാദേശിക ചരിത്രവും:

1935 ലെ ബ്രിട്ടീഷ് ഗവൺമെന്റ് ആണ് മേപ്പാടി പഞ്ചായത്ത് രൂപീകരിച്ചത്.

രണ്ടായിരത്തിൽ മേപ്പാടി പഞ്ചായത്ത് വിഭജിച്ച് മേപ്പാടി,മൂപ്പൈനാട് പഞ്ചായത്തുകൾ രൂപീകരിച്ചു.

യൂറോപ്പ്യൻ ആയ ടി. ഇ ഹേവാണ് പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്.

മേപ്പാടിയുടെ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം ആണ് ഈ തദ്ദേശസ്വയംഭരണ സ്ഥാപനം നിർവഹിക്കുന്നത്.

കുടിയേറ്റത്തിന്റെയും കാർഷിക ജീവിതത്തിന്റെയും കഥപറയുന്ന ഈ മണ്ണിൽ സങ്കരസംസ്കാരത്തിന്റെ വൈവിധ്യങ്ങൾ കാണാം.

മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറിയ നായർ,തീയ്യർ മലബാർ കലാപകാലത്ത് വന്ന മുസ്ലീങ്ങൾ

തിരു-കൊച്ചി മേഖലയിൽ നിന്നു വന്ന ക്രൈസ്തവർ കൂടാതെ പട്ടികജാതി കാരിൽ ചെറുമ,പുലയ, വണ്ണാൻ,കണക്കൻ,പാണ ൻ, കള്ളാടിയർ,മോഗർ എന്നിവ ര്യം

മറ്റു സംസ്ഥാനങ്ങളിൽ നിന്നു കുടിയേറിയ ചക്ലിയൻ,പള്ളൻ, ആദിദ്രാവിഡൻ എന്നിവരും

വയനാടിന്റെ തനത് ഗോത്രജനവിഭാഗങ്ങളായ പണിയർ,കുറുമർ,കാട്ടുനാ യ്ക്കർ, കുറിച്യർ, കുറുമർ,തച്ചനാടൻമൂപ്പൻ തുടങ്ങിയവരും മേപ്പാടി യുടെ പ്രാദേശിക സംസ്കൃതിയുടെ ഭാഗമായി ഇവിടെ ജീവിക്കുന്നു.

തോട്ടം മേഖലയുടെ വർത്തമാനകാലചരിത്രം :

ബ്രിട്ടീഷുകാർ പടിയിറങ്ങിയിട്ട് എഴുപത് വർഷത്തോളമാകുന്നു.

ജനാധിപത്യത്തിന്റെയും പൗരബോധത്തിന്റെയും ഒരു ലോകം നമ്മെ പൊതിഞ്ഞു നിൽക്കുന്നു.

തോട്ടം മേഖലയിലെ വർത്തമാനകാല ചരിത്രം നമുക്ക് വിലയിരുത്താം.

കുറഞ്ഞ കൂലി കിട്ടുന്ന തൊഴിൽ മേഖലയായ തോട്ടം മേഖല ഇന്ന് മാറിക്കഴിഞ്ഞു.

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പാടികളിൽ തന്നെയാണ് തോട്ടം മേഖലയുടെ അനന്തര തലമുറയും ജീവിക്കുന്നത്.

തേയിലത്തോട്ടങ്ങൾകൊപ്പം കാപ്പി,കുരുമുളക്,ഏലം എന്നീ നാണ്യവിളകളും മേപ്പാടിയുടെ കാർഷിക വ്യാപാര മേഖലയെ സമ്പന്നമാക്കി.

സ്വാതന്ത്ര്യാനന്തര കാലത്തും കാർഷിക മേഖലയിലെ തൊഴിലാളികളുടെ ജീവിതാനന്തര ചൂഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.

അധിനിവേശകാലത്ത് വൈദേശികരും കങ്കാണിമാരും തുടങ്ങിവച്ച ചൂഷണം ആധുനികകാലത്ത് നവമുതലാളിമാർ ഏറ്റെടുത്തു എന്നു മാത്രം.

തോട്ടം മേഖലയുടെ ഭൂതകാല ചരിത്രം :

ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് കമ്പനിയാണ് മേപ്പാടിയിൽ ആദ്യമായി തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചത്. തുടർന്ന് മലയാളം പ്ലാന്റെ ഷൻസ്,ചെമ്പ്ര പീക്ക്, ഇ.ടി തുടങ്ങിയ കമ്പനികൾ വന്നു.

അവ്യവസ്ഥിതമായ  ഒരു ജീവിതത്തിന്റെ ചരിത്രം കൂടി ഇതോടൊപ്പം പറയാനുണ്ട്.

തോട്ടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികളിൽ സ്ത്രീകൾക്ക് രണ്ട് അണയും പുരുഷനും മൂന്നു അണയും ആയിരുന്നു കൂലി. അതു തന്നെ പൂർണമായും തൊഴിലാളികളുടെ കയ്യിലെത്തിയിരുന്നില്ല. അതിലൊരുവിഹിതം കങ്കാണിമാർ തട്ടിയെടുത്തിരുന്നു.

തോട്ടം മേഖലയിലെ കൊടിയ ചൂഷണത്തിനെതിരെയാണ് തോട്ടം മേഖലയിൽ ട്രേഡ് യൂണിയനുകൾ നിലവിൽ വന്നത്. പോലീസും കങ്കാണിമാരും മാനേജ്മെന്റും യൂണിയനുകളെ തകർക്കാൻ കൂട്ടായ ശ്രമം നടത്തി. നീതി ബോധമുള്ള പൊതുപ്രവർത്തകരുടെ പിന്തുണയാണ് നിസ്വരായ ഒരു കൂട്ടം മനുഷ്യരുടെ ഈ സഹനജീവിതത്തെ അതിജീവിക്കാൻ സഹായിച്ചത്.

സി.കെ.ഗോവിന്ദൻ നായർ,കെ.കുമാരൻ,കെ.എം.കൃഷ്ണൻ,രാധാഗോപി മേനോൻ,പി.ശങ്കർ,വി.എൻ ശിവരാമൻ നായർ, ടി.എൻ.രാഘവൻ എന്നീ ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളുടെ പേരുകൾ ഈ അവസരത്തിൽ സ്മരണീയമാണ്.

ആദ്യത്തെ ആതുരാലയവും ആദ്യ ഡോക്ടറും :

ആതുരസേവനരംഗത്ത് മേപ്പാടിയുടെ ആദ്യ വ്യക്തി ശ്രീധരൻ ഡോക്ടറായിരുന്നു.

അലോപ്പതി, ആയുർവേദം എന്നിവ ഒരുപോലെ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം

പിന്നീട് പഞ്ചായത്ത് ഡോക്ടർ ആയും സേവനമനുഷ്ഠിച്ചു. സർവീസിൽ നിന്ന് പിരിഞ്ഞശേഷം

തന്റെ സേവനം സമൂഹത്തിന് പകർന്നു കൊടുക്കുകയും ചെയ്ത ഡോക്ടർ പുതിയകാലത്തെ ആതുരശുശ്രൂഷകർക്ക്  മികച്ച ഒരു മാതൃകയായി ചരിത്രത്തിൽ ഇന്നും ജീവിക്കുന്നുണ്ട്.

ആദ്യ സിനിമ കൊട്ടക:

സിനിമ,നൃത്തം,നാടകം,എന്നിവ വികാസം പ്രാപിക്കാൻ തുടങ്ങിയ കാലത്തുതന്നെ മേപ്പാടിയിൽ ആദ്യത്തെ ശബ്ദമില്ലാത്ത സിനിമ കൊട്ടക ഉണ്ടായി.

പുരാവൃത്തങ്ങൾ,

ദേവാലയങ്ങൾ:

മാരിയമ്മൻ ക്ഷേത്രം :

പ്രാദേശികമായി നിരവധി പുരാവൃത്തങ്ങൾക്ക്  വേദം ഉള്ള മണ്ണാണ് മേപ്പാടി.

മേപ്പാടി യുടെ ഗ്രാമീണ ദേവത  മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ മാരിയത്ത എന്ന തമിഴ് ദേവതയാണ്. ഏഴുദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രോത്സവം മേപ്പാടി  നഗര പശ്ചാത്തലത്തിലെ മതേതരമായ ഉത്സവമാണ്.

കൂട്ടമുണ്ട,കണ്ണാടി അമ്പലം, തൃക്കൈപ്പറ്റ ശിവക്ഷേത്രം എന്നിവ മറ്റുചില ആരാധനാലയങ്ങളാണ്.

മേപ്പാടി ജുമാ മസ്ജിദ് :

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് മേപ്പാടി നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദ് പള്ളി.

ക്രിസ്തീയ ദേവാലയം :

മേപ്പാടി പഴയ പോലീസ് സ്റ്റേഷൻ പരിസരത്താണ് ക്രിസ്തീയ ദേവാലയം.

മതേതരമായ സഞ്ചിത സംസ്കാരത്തിന്റെ വേരോട്ടം ഉള്ളതാണ് മേപ്പാടിയുടെ ജീവിതം എന്ന് സാക്ഷ്യപ്പെടുത്തുന്ന താണ് ഈ ദേവാലയങ്ങളും അതിൽ പ്രാർത്ഥനാനിർഭരമായ മനസ്സുകൾ അർപ്പിക്കുന്ന സാധാരണ മനുഷ്യരും.

മേപ്പാടിയുടെ കച്ചവട ചരിത്രം :

ഒരു സമൂഹത്തിലെ ജീവിതാവശ്യങ്ങൾക്ക് ഉള്ള ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന ഇടം അങ്ങാടി ആയി മാറുന്നു.മേപ്പാടിയുടെ വ്യാപാര ചരിത്രം ആരംഭിക്കുന്നത് അങ്ങനെയാണ്.

കാർഷിക കാർഷികേതര ഉൽപ്പന്നങ്ങൾ സംഭരിച്ച് പണമായോ സാധനങ്ങളായോ കൈമാറുന്ന രീതിയിലാണ് മേപ്പാടിയുടെ വ്യാപാരചരിത്രം ആരംഭിക്കുന്നത്.

മേപ്പാടിയിലെ ആദ്യകാല കച്ചവടക്കാരിൽ പ്രധാനിയായിരുന്നു അജി സാഹിബ്.

ബ്രിട്ടീഷ് ഭരണകാലത്ത് ചായതോട്ടങ്ങളിലെ  ചായ ച്ചെടികൾ സംരക്ഷിക്കുന്നതിന് ആവശ്യമായ മുളയുടെ കുടകൾ വില്പന നടത്തിയാണ് തുടക്കം.

പിന്നീട് സായാമ്പർക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഓർഡർ പ്രകാരം കൊണ്ടുവരും.

കപ്പൽമാർഗം കൊച്ചിയിലെത്തുന്ന സാധനം വാഹനങ്ങളിൽ അടിവാരം വരെയും തുടർന്ന് കാളവണ്ടിയിൽ മേപ്പാടി വരെയും കൊണ്ടുവരുന്നത് ആയിരുന്നു അന്നത്തെ രീതി.

നെസ്ലെ,സിസേഴ്സ് തുടങ്ങിയ കമ്പനികളുടെ ഡീലർഷിപ്പ് ഉള്ള വ്യക്തിയായിരുന്നു അജി സാഹിബ്.

ആധുനിക സിഗരറ്റിലേക്ക്  ആളുകളെ പരിചയപ്പെടുത്തുന്നതിന് ഈ അങ്ങാടിയിൽ വച്ച് സിഗരറ്റുകൾ വാരി മുകളിലേക്ക് എറിയുമായിരുന്നു.

അതു കൂടി നിൽക്കുന്നവർ കൈക്കലാക്കും.

ആഴ്ച ചന്തകൾ ആയിരുന്നു അന്നത്തെ മറ്റൊരു കച്ചവട കേന്ദ്രം.

പുളി,ചെറിയ ഉള്ളി,ഉണക്കമത്സ്യം തുടങ്ങിയവ അന്യദേശങ്ങളിൽ നിന്ന് കാളവണ്ടിയിൽ കൊണ്ടുവരികയായിരുന്നു.

മേപ്പാടിയിലെ പഴയ കച്ചവടക്കാർ പാലക്കാടൻ കോനാർമാർ, റാവുത്തർമാർ തുടങ്ങിയവരായിരുന്നു.

വിനോദസഞ്ചാര സ്ഥലങ്ങൾ :

മേപ്പാടി,വൈത്തിരി,മുപ്പൈനാട്,മുട്ടിൽ,അമ്പലവയൽ പഞ്ചായത്തുമായി നീണ്ടുകിടക്കുന്ന 110 കിലോമീറ്റർ വിസ്തൃതിയുള്ള മേപ്പാടി അതീവ ജൈവവൈവിധ്യ കലവറയാണ്.

നിത്യഹരിത വനങ്ങൾ,പുൽമേടുകൾ,ചോലവനങ്ങൾ,എന്നിവ ഈ പ്രദേശത്തെ സമ്പത്താണ്.

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലയായ ചെമ്പ്ര അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചോലവനങ്ങളാൽ സമൃദ്ധമാണ്.

കോഴിക്കോട്,മലപ്പുറം ജില്ലകളിലെ വനഭാഗങ്ങൾ ഉൾപ്പെടുന്ന വെള്ളരിമല മേപ്പാടിയുടെ ഭാഗമാണ്.

ചാലിയാർ നദിയുടെ ഉത്ഭവം ഈ മേഖലയിൽ നിന്നാണ്.

നദികളാണ് ഏതൊരു നാടിന്റെയും ജീവ നാഡികൾ.

അരണ പ്പുഴ,കള്ളാടിപുഴ,മീനായിപ്പുഴ,ചുളുക്ക,നെല്ലിമുണ്ടപുഴ,ചാലിപ്പുഴ, കുന്നമ്പറ്റ പുഴ എന്നിവ മേപ്പാടി യുടെ കനിവും കനവും ആയ പുഴകളാണ്.

കല്യാണിക്കുണ്ട് :

മേപ്പാടി പഞ്ചായത്തിൽ ചൂരൽമല ഭാഗത്ത് കാണുന്ന ആഴമുള്ള ഒരു കയമാണ് കല്യാണിക്കുണ്ട്.

കങ്കാണിമാരുടെ പീഡനങ്ങളെ ഭയന്ന് കല്യാണി എന്ന സ്ത്രീ ആത്മഹത്യ ചെയ്തത് ഈ കുളത്തിലാണ്.

ഈ സംഭവത്തെ തുടർന്നാണ് ഈ കുളത്തിന് കല്യാണ എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്.

ചെമ്പ്ര മല :

സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്രമല സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പകർന്നുനൽകുന്നത്.

അനായാസമായി കയറാവുന്ന മലയും അതിനു നടുവിൽ ഹൃദയസരസ്സും മറ്റൊരിടത്തും ലഭ്യമാകാത്ത മാനസികോല്ലാസം ആണ് നൽകുന്നത്.

മേപ്പാടി ടൗണിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് ഈ മല സ്ഥിതി ചെയ്യുന്നത്.

വിദ്യാലയങ്ങളുടെ ചരിത്രം :

ഗവ.യു.പി.സ്കൂൾ , എരുമക്കൊല്ലി :

പശ്ചിമഘട്ടമലനിരകളിൽ ഒന്നായ ചെമ്പ്രയുടെ താഴെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ എരുമക്കൊല്ലി 1973ൽ ഈ വിദ്യാലയം സ്ഥാപിച്ചു.

ഗവ.എൽ.പി. സ്കൂൾ , മേപ്പാടി :

മേപ്പാടിയുടെ സാംസ്കാരിക ചക്രവാളത്തെ പരുവപ്പെടുത്തിയ സാമൂഹിക സ്ഥാപനമാണ് 1921ൽ രൂപീകൃതമായ മേപ്പാടി ഗവൺമെന്റ് എൽ. പി.സ്കൂൾ. പിറവ ക്കാരിയായ അന്നമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.

ഗവ.ഹൈസ്കൂൾ മേപ്പാടി :

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചെമ്പ്രയുടെ താഴ് വാരത്ത് സ്ഥിതിചെയ്യുന്ന മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 1962 ജൂൺ നാലാം തീയതി സ്ഥാപിതമായി.

മേപ്പാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോസ്മോപൊളിറ്റൻ ക്ലബിലാണ് വിദ്യാലയം ആദ്യമായി പ്രവർത്തനമാരംഭിച്ചത്.

തുടക്കത്തിൽ എട്ടാം തരത്തിൽ 47 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകനായി ചുമതല വഹിച്ചിരുന്നത് വർഗീസ് മാത്യു സർ ആയിരുന്നു.

കോളനിവൽക്കരണ കാലഘട്ടത്തിൽ തന്നെ രൂപം പ്രാപിച്ച വയനാട്ടിലെ ചായ കാപ്പി തോട്ടങ്ങളിൽ പണിയെടുക്കാൻ എത്തിയ തൊഴിലാളികളുടെയും കുടിയേറ്റ കർഷകരുടെയും സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ വിദ്യാലയം.

വിദ്യാലയത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളായി ഇന്ന് പടർന്ന് പന്തലിച്ചിരിക്കുന്നു.

തമിഴ്,ഉറുദു,അറബി,മലയാളം,സംസ്കൃതം,അടക്കം നിരവധി ഭാഷകൾ വിദ്യാലയത്തിൽ ഒന്നാംഭാഷയായി ഇവിടെ പഠിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥയും ദേശീയ അത്‌ലറ്റിക് താരവുമായ കെ.എ.മോളി വിദ്യാലയത്തിനു സംഭാവന ചെയ്യാൻ കഴിഞ്ഞ പ്രമുഖരിൽ ഒരാളാണ്.

സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ വഹിച്ചവരാണ്.

പ്രകൃതി ദുരന്തം

  ഉരുൾപൊട്ടൽ:

2019 ആഗസ്റ്റ് എട്ടിന് മേപ്പാടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട പച്ചക്കാട് ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന്

പച്ചക്കാട്,ഏല വയൽ,പുത്തുമല,എസ്റ്റേറ്റ് ഭാഗങ്ങൾ ഉൾപ്പെടെ ഏകദേശം 40 ഹെക്ടറോളം ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ലാത്തതാ യി മാറി.

17 പേരുടെ ജീവൻ നഷ്ടമായ ഈ ഉരുൾപൊട്ടലിൽ 69 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും തകർന്നു.

പുനരധിവാസം:

ഉരുൾപൊട്ടലിനെ തുടർന്ന് ഗവൺമെന്റ് പതിനായിരം രൂപ വീതം ദുരന്തബാധിതർക്ക് അടിയന്തര ധനസഹായം നൽകി.

പിന്നീട് മാതൃഭൂമി സ്പോൺസർചെയ്ത പൂത്തക്കോല്ലിയിലെ ഏഴ് ഏക്കർ ഭൂമിയിൽ അഞ്ചോളം സംഘടനകളുടെ സഹായത്തോടെ 52 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനുള്ള പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ 12 വീടുകൾ പൂർണ്ണമായും 40 വീടുകൾ പണി തീരാറായ അവസ്ഥയിലും ആണുള്ളത്.

ഇതുകൂടാതെ 42 കുടുംബങ്ങൾക്ക് ഗവൺമെന്റ് അവർ ആവശ്യപ്പെട്ട ഇടങ്ങളിൽ പുനരധിവാസം സാധ്യമാക്കുന്നതിലേക്കായി പത്തുലക്ഷം രൂപ വീതം ധനസഹായം നൽകുകയുണ്ടായി.

ഈ പുനരധിവാസ പദ്ധതിയിൽ വിവിധ സംഘടനകളും സ്പോൺസർമാരും നൽകിയിരിക്കുന്ന സേവനം വിലമതിക്കാനാവാത്തതാണ്.

ജനജീവിതം :

ഉരുൾപൊട്ടലിനെ തുടർന്ന് താത്കാലികമായി മാറ്റിപ്പാർപ്പിക്കപ്പെട്ട ഈ ജനതയ്ക്ക് അവരുടെ തൊഴിലും സമ്പാദ്യവും നഷ്ടമാവുകയും

ഇത് ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കുo വഴിതെളിക്കുകയും ചെയ്തു.

ഉരുൾപൊട്ടൽ ഭീതിയകന്നപ്പോൾ തങ്ങളുടെ കൃഷിഭൂമിയിലെ മൺകൂനകൾ നികത്തി വീണ്ടും ഏലം,കാപ്പി കൃഷികൾക്കായി ഭൂമി ഒരുക്കുകയാണവർ.

ഉറ്റവരും ഉടയവരും ഒരായുസ്സിന്റെ സമ്പാദ്യവും നേട്ടങ്ങളും നഷ്ടമായിട്ടും അതിജീവനത്തിന്റെ പാതയിൽ ആണവർ.

ഇപ്പോഴും മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഇക്കൂട്ടർക്ക് താങ്ങും തണലുമായി നിൽക്കുന്ന സുമനസ്സുകക്കൊപ്പം അതിജീവനത്തിന്റെ പുതിയ തീരങ്ങൾ തേടുകയാണ് അവർ.

കോവിഡ് വ്യാപനം :

ലോകം അടുത്ത കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന മഹാവിപത്താണ് കോവിഡ്-19

ചൈനയിൽ ഉൽഭവിച്ച് ലോകമാസകലം മരണ താണ്ഡവമാടിയ മഹാമാരി.

ലോകജനസംഖ്യയിൽ വളരെയധികം മാറ്റം സൃഷ്ടിക്കാനും ലോകത്തെ മുൾമുനയിൽ നിർത്തുവാനും ഈ മഹാമാരി കാരണമായി.

സമസ്തമേഖലകളെയും ഗ്രസിച്ച കോവിഡ് വ്യാപനം വയനാട്ടിലെ ഏറെ പിന്നാക്കം നിൽക്കുന്ന മേപ്പാടിയിലെ ജനജീവിതത്തിലും പ്രതിസന്ധികൾ സൃഷ്ടിക്കുകയുണ്ടായി.

  തോട്ടം മേഖലയായതിനാൽ തന്നെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വം വെല്ലുവിളി ഉയർത്തി.

ഇതിനെതുടർന്ന് തൊഴിലില്ലായ്മ രൂക്ഷമാവുകയും കുടുംബങ്ങളുടെ ഭദ്രത നഷ്ടമാവുകയും ചെയ്തു.

ടൂറിസം മേഖലയായ മേപ്പാടിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതായി.

ആദിവാസി ജനവിഭാഗങ്ങൾ ധാരാളം ഉള്ള പ്രദേശമായതിനാൽ ആ മേഖലയിൽ പ്രത്യേക പരിഗണന നൽകേണ്ടി വന്നു.

ചില കോളനികളിൽ രോഗവ്യാപനം രൂക്ഷമായത് ആശങ്ക ജനിപ്പിച്ചു.

കോവിഡ് മരണങ്ങൾ ആശങ്ക ഉയർത്തിയെങ്കിലും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലുകളും

ജനങ്ങളുടെ ജാഗ്രതയും പ്രതിരോധ വാക്സിൻ ലഭ്യമാക്കാൻ സാധിച്ചതും ഒരുപരിധിവരെ കോവിഡ് വ്യാപനം  തടയുവാൻ സഹായകരമായി.

കോവിഡിന് ശേഷം എന്ത്?എന്ന ചോദ്യത്തിന് മേപ്പാടി സംബന്ധിച്ച് ഒരു വലിയ പ്രസക്തിയുണ്ട്.

ഏറ്റവും വലിയ പ്രതീക്ഷ ടൂറിസം മേഖലയിൽ തന്നെയാണ്.

കോവിഡാനന്തര സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കുകയും ഇതിലൂടെ തകർന്ന സാമ്പത്തിക മേഖലയ്ക്ക് പുതുജീവൻ നൽകാനാവുമെന്ന വിശ്വാസത്തിലാണ് മേപ്പാടിക്കാർ.

കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് സമൂലമായ പുരോഗതി കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.

എല്ലാ ജനങ്ങളുടേയും ഒത്തൊരുമയും ജാഗ്രതയും ഗവൺമെന്റ് സംവിധാനങ്ങളുടെ ഇടപെടലുകളും ഈ രോഗാതുരകാലത്തെ  ഒരു സുവർണ്ണ കാലത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റാൻ ഇടയാക്കും എന്ന് പ്രതീക്ഷിക്കുന്നു.