ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 22 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (→‎9 F ഉം ഡ്രോയിങ് സാറും ....)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

9 F ഉം ഡ്രോയിങ് സാറും ....

ഞാൻ നാലാം തരത്തിൽ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയതു മുതൽ ഏറെ ആകാംക്ഷയോടും കൗതുകത്തോടും കാത്തിരുന്ന ക്ലാസ് ആയിരുന്നു പത്മനാഭൻ സാർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട പപ്പൻ സാറിൻറെ ഡ്രോയിങ് ക്ലാസ്.മുമ്പേ ഉണ്ടായിരുന്ന കേട്ടറിവുകൾവച്ച് ഒരു ക്ലാസ് മുറിയും ബ്ലാക്ക് ബോർഡിൽ മനോഹരമായി ചിത്രം വരയ്ക്കുന്ന അധ്യാപകനേയും ഞാൻ കാത്തുമനസ്സിൽ സങ്കൽപ്പിച്ചു വച്ചിരുന്നു. എന്നാൽ മഴയിൽ മയങ്ങി വീണ വാകപ്പൂക്കൾ നിറഞ്ഞ വിദ്യാലയമുറ്റം വരെ മാത്രമേ ആകാംക്ഷയ്ക്ക് പരിധി ഉണ്ടായിരുന്നുള്ളു. നാലാം തരത്തിൽ എൻറെ ക്ലാസ് ടീച്ചറായ ബിജു സാറിനോട് 'ഡ്രോയിങ് ടീച്ചർ എപ്പോൾ വരും' എന്ന് എൻറെ ചോദ്യത്തിന് 'ഞാൻ തന്നെ വരയ്ക്കുമല്ലോ' എന്ന സാറിൻറെ രസകരമായ മറുപടി എൻറെ ഡ്രോയിങ് ക്ലാസ് സ്വപ്നം മഴവെള്ളം പോലെ ഒഴുകിപ്പോയി.

ഞാൻ ഏഴാം തരത്തി(7A)ൽ പഠിക്കുമ്പോഴാണ് ആദ്യമായി പപ്പൻസ് ചിത്രരചന പഠിപ്പിക്കാൻ ഞങ്ങളുടെ ക്ലാസ്സിൽ വരുന്നത്. അനായാസമായി ബോർഡിൽ ഏറെ വഴക്കത്തോടെ വരച്ച 'താമര മൊട്ടുകൾക്കിടയിൽ വെള്ളത്തിൽ നിൽക്കുന്ന കൊക്കിന്റെ ചിത്രം പ്രതീക്ഷിച്ചത്ര ആയാസത്തോടെയല്ലാതെ നോട്ട്ബുക്കിൽ വരച്ചെടുത്തു. ചുറ്റുപാടിൽ തുടങ്ങുന്ന ചിത്രരചനയുടെ തലം ആദ്യമായി പരിചയപ്പെടുത്തിയത് സാറായിരുന്നു. ഇപ്പോഴും ഒന്നിന് പിറകെ ഒന്നായി നിരക്കുന്ന ഗിരിശ്യംഗങ്ങളും , വിദൂരതയിലേക്ക് നീണ്ടുപോകുന്ന റെയിൽപ്പാലങ്ങളും എല്ലാം അതേ ഡ്രോയിങ് ക്ലാസ്സിൽ ഓർമ്മകളിലേക്ക് വിരൽ തൊടാറുണ്ട്.

ഞാൻ ഒൻപതാം തരത്തിൽ പഠിക്കുമ്പോഴാണ് സാർ വിരമിക്കുന്നത് ആഴ്ചയിലെ ഞങ്ങളുടെ (9F) ഡ്രോയിങ് പിരീഡ് കഴിഞ്ഞതാണ്. എങ്കിലും ഒരു പിരീഡ് ഒഴിവു കിട്ടിയപ്പോൾ പപ്പൻ സാറിനെ ഞങ്ങൾ ക്ലാസിലേക്ക് ക്ഷണിച്ചു. പതിവിൽ വിപരീതമായി അന്ന് ഞങ്ങളുടെ ബ്ലാക്ക് ബോർഡ് ശൂന്യമായിരുന്നു. നിറങ്ങൾ പോലെ മനോഹരമായ വാക്കുകൾ കൊണ്ട് വളരെ സാവധാനത്തിലും സൗമ്യമായും സംസാരിച്ചു തുടങ്ങി. ഇടയ്ക്കെപ്പോഴോ ഇറങ്ങിയ ശബ്ദത്തോടും നിറഞ്ഞ കണ്ണുകളുമായി ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ഒരു യാത്ര പറച്ചിലിന് പോലും ഇടമില്ലാത്ത ക്ലാസ് മുറിയിൽ നിന്നും ഇറങ്ങി നടന്നു. ഇപ്പോഴും എന്റെ ഒമ്പതാം തരത്തിന്റെ ഓർമ്മകളുടെ പപ്പൻ സാറിനെ പറഞ്ഞു മുഴുപ്പിക്കാത്ത വാക്കുകൾ ഒരു വിങ്ങലോടെ തങ്ങിനിൽക്കുന്നു.