ഇന്നീ ജനാലയ്ക്കരികിൽ ചാരുകസേരയിൽ
വിജനതയെ നോക്കിയിരിക്കുമ്പോൾ
ഞാനറിയുന്നു ഒറ്റപ്പെടലിന്റെ കയ്‍പുരസങ്ങൾ
കൂട്ടിനായിന്നു കൂടെയുള്ളതോ നരച്ച -
മുടിയും ചുളിവുവീണ ശരീരവും മാത്രം.
ഏകാന്തതയുടെ പടിവാതിലിൽ
മുട്ടിവിളിക്കാൻ പറന്നെത്തിയ കാറ്റിന്റെ
കൈകളിലുമാരോ വിലങ്ങു ചുറ്റിയിരിക്കുന്നു.
അറിയാതെ പറയും മനസ്സിന്റെ വാക്കുകളിലു -
മാരോ മൗനം മുദ്ര ചെയ്തിരിക്കുന്നു.
എങ്കിലും ഞാനോർക്കുന്നൊരാ
മധുര മനോഹര കാലം.
കൗമാരത്തിൻ പ്രസരിപ്പും യൗവനകാലത്തിൻ
ചടുലതയും നിറഞ്ഞൊരാ മുൻകാലം
അന്ന് കൂട്ടിനായ് കുടുംബവും സൗഹൃദ -
ത്തിൻ വലയവുമുണ്ടായിരുന്നു,
പിൻകാലത്ത് തണലാകുമെന്ന പ്രതീതിയിൽ
വളർത്തിയ മക്കളും.
എന്നാൽ മുലപ്പാലിനും മാറിലെ ചൂടിനും
ലാളനയ്ക്കും പകരമായവർ നൽകിയതോ
ഈ ഏകാന്തതയും...
ഇതിലുമൊരു ലഹരിയുണ്ടുഞാന -
തിലിപ്പോഴലിഞ്ഞു ചേർന്നിരിക്കുന്നു.