കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കൊളച്ചേരി-ഭൂപ്രകൃതി

സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉന്നതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഭൂവിഭാഗങ്ങളെ പ്രധാനമായും മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.  കൊളച്ചേരി  ഇതിൽ ഇടനാട് എന്ന വിഭാഗത്തിൽ പെടുന്നു. ശരാശരി സമുദ്രനിരപ്പിൽ നിന്നും 60 മീറ്റർ ഉയരം വരെയുള്ള പ്രദേശമാണ് കൊളച്ചേരി. കുന്നിൻ മണ്ടകൾ, ചരിഞ്ഞ പ്രദേശങ്ങൾ,താഴ്വരകൾ എങ്ങനെ മൂന്നുതരം ഭൂരൂപങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. തളിപ്പറമ്പ് താലൂക്കിലെ എടക്കാട് ബ്ലോക്കിൽ 1963 രൂപപ്പെട്ടതാണ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്. കൊളച്ചേരി, ചേലേരി വില്ലേജുകൾ ഇതിൽ ഉൾക്കൊള്ളുന്നു. പഞ്ചായത്തിൻറെ അതിരുകൾ കിഴക്ക് മയ്യിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, വടക്ക് വളപട്ടണം പുഴ, തെക്ക് മുണ്ടേരി പുഴ, പടിഞ്ഞാറ് നാറാത്ത് പഞ്ചായത്ത്. ചെങ്കൽ പാറകളും ചെങ്കൽ മണ്ണും ലാറ്ററേറ്റ്  മണൽ, എക്കൽ മണ്ണ്, മണൽ കലർന്ന പശിമരാശി മണ്ണ് എന്നിവയാണ്  ഇവിടത്തെ പ്രധാന മണ്ണിനങ്ങൾ. നൂഞ്ഞേരി, കാരായാപ്പ് , പാമ്പുരുത്തി പ്രദേശങ്ങളിൽ ചതുപ്പുനിലങ്ങളും കൈപ്പാട് കൃഷിസ്ഥലങ്ങളും നിലനിൽക്കുന്നു.

പേരിനു പിന്നിൽ

കോളച്ചേരി:-

ആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട്‌ കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ്‌ കോളച്ചേരിയായത് എന്നൊരു സങ്കൽപ്പവുമുണ്ട്‌. ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമെന്ന്‌ കൽപ്പിക്കപ്പെടുന്ന നിരവധി ദെവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന്‌ കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു. കമ്പിൽ എന്ന സ്ഥലം "കേമ്പ്"എന്ന വാക്കിൽ നിന്ന് രൂപാന്തരപ്പെട്ടതായിരിക്കാം. മംഗലാപുരം വഴി മലബാറിലേക്ക് കോലത്തിരിയെ ആക്രമിക്കാൻ ലക്‌ഷ്യം വച്ച് നീങ്ങിയ സൈനികർ ധർമ്മശാല വഴി പറശ്ശിനി പുഴ കടന്ന് കമ്പിൽ എത്തി ചിറക്കൽ കോവിലകത്ത് എത്തുന്നതിന് മുമ്പുള്ള തന്ത്ര പരമായ സ്ഥലം എന്ന നിലയിൽ കമ്പിൽ കേമ്പ് ചെയ്തിരുന്നു എന്ന അനുമാനിക്കുന്നു. അങ്ങനെയായിരിക്കാം ഈ സ്ഥലത്തിന് കമ്പിൽ എന്ന പേര് വന്നത്.

സ്വാതത്ര്യസമര കാലത്ത് കമ്പിൽ ഒരു അവികസിത പ്രദേശമായിരുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടാരുന്നില്ല. പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വളപട്ടണത്ത് നിന്നും തോണിയിലാണ് അവശ്യ സാധനങ്ങൾ കമ്പിൽ എത്തിച്ചത്. ആടുമാടുകളെ വളർത്തലും നെയ്ത്തുമായിരുന്നു കമ്പിൽ നിവാസികളുടെ പ്രധാന തൊഴിൽ. സ്വാതത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ കമ്പിലും മറ്റു പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. പ്രമുഖരായ സ്വാതത്ര്യ സമര സേനാനികളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
പെരുമാച്ചേരി.:-

പെരുമയുള്ള ചേരിയാണത്രേ പെരുമാച്ചേരി..

ചേലേരി:-

ചേലുള്ള  ചേരിയാണ് ചേലേരി "ചേലാവ്" എന്ന പേർഷ്യൻ ഭാഷയുമായി ബന്ധപ്പെട്ട് ചേലാകർമ്മം നടത്തിയവർ മുഹമ്മദീയർ ഏറിയ ഒരു പ്രദേശം എന്ന നിലയിൽ ചേലേരി ആയി എന്നും വിശ്വാസമുണ്ട്.
രണ്ടാം മൈൽ:-

മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.
കരിങ്കൽക്കുഴിയിൽ ധാരാളമായി കരിങ്കൽ ക്വാറികളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി കരിങ്കൽ കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം. കരിങ്കല്ലിൽ കൊത്തിയെടുത്ത അമ്മി കരിങ്കൽക്കുഴിയുടെ ഒരു പ്രത്യേകതയാണ്.

ബ്രിട്ടീഷുകാരുടെ മർദ്ദനകാലം വിഷ്ണുവിനോട് താൻ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഭാരതീയനാണെന്ന് പറഞ്ഞിരുന്ന വിഷ്ണു ഭാരതീയന്റെ ജന്മം കൊണ്ട് ഈ പ്രദേശം അനുഗ്രഹീതമാണ്. അത് കൊണ്ട് ഈ സ്ഥലത്തെ ഭാരതീയനഗർ എന്നും വിളിക്കുന്നു.
നാറാത്ത്:-

കണ്ണൂർ പട്ടണത്തിൽ നിന്ന് സുമാർ 20 കിലോമീറ്റർ വടക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുഴയോര ഗ്രാമമാണ് നാറാത്ത്. നാറാത്തിന്റെ ചരിത്രം തേടി ചെല്ലുമ്പോൾ കൃസ്തു വർഷാരംഭം എ.ഡി.150ൽ കേരളം സന്ദർശിച്ച ടോളമിയുടെ യാത്രാവിവരണത്തിൽ പ്രാചീന തുറമുഖമായ നൗറയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചരിത്ര ഗവേഷകനായ ജി.വൈദ്യനാഥയ്യർ നൗറ വളപട്ടണം പുഴയുടെ തീരത്താണെന്നും സൂചന നൽകുന്നു. നാറാത്തിലെ മുണ്ടോൻ വയൽ പ്രദേശത്തെ പഴയ ആധാരത്തിൽ "ആയിക്കൽ" എന്ന പേരും കാണുന്നു. ആയിക്കൽ(അഴീക്കൽ) മണ്ണടിഞ്ഞു പോയതിനു ശേഷം ഇന്നത്തെ അഴീക്കൽ തുറമുഖമായി വികസിച്ചെന്നും കാണാം. നാറാത്തും അഴീക്കൽ തുറമുഖവും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. ഭൂമിപരമായും ഭാഷാപരമായും നൗറതന്നെയാണ് നാറാത്തായി മാറുന്നത്. കുജ വർമ്മ മഹാരാജാവ് നാരായണ പുരം എന്ന മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. ഈ നാരായണ പുരമാണ് നാറാത്തായി മാറിയതെന്നും ചരിത്ര ഗവേഷകന്മാർ കരുതുന്നു.,

പാമ്പുരുത്തി:-

ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.

ഒരിക്കലും വറ്റാത്ത നീരുറവ

പാടിക്കുന്നിന്റെചെരുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ. ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധ ദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.

കൊളച്ചേരിയിലെ നാടുവാഴി:-

ഇരിക്കൂർ ഫർഖയിലെപ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം ഇല്ലത്തിന്റെ അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഈ പ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ കുടിയാന്മാരായിരുന്നു. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.

കരുമാരത്തില്ലം :- നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നമ്പൂതിരി തറവാടാണിത്. ഉളിയങ്കോട്  ഇല്ലം മുതൽ പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, സംഗീതം ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ കോവിലകത്തിന്റെയും അറക്കൽ കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, ചേലേരി പ്രദേശത്തെ ചേലേരി കണ്ണാടിപ്പറമ്പ് ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. പാമ്പുരുത്തിയിൽ ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു പകുതി പാമ്പുരുത്തി പള്ളി വക ജന്മവുമാണ്. നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. ജന്മിത്വത്തിന്റെ കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി  എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ ക്ഷേത്രത്തിലെ തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ മലബാറിലെ ഒരു ജന്മി കുടുംബമാണിത്. തന്ത്രം, മന്ത്രവാദം,വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്. മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു. ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ തെയ്യം സ്ഥാനവുമുണ്ട്. ഇല്ലത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്. സർക്കാർ വന്നതിനു ശേഷം ഭരണവ്യവസ്ഥയും മാറി. കൊളച്ചേരി വില്ലേജും ചേലേരി വില്ലേജും നിലവിൽ വന്നു. രണ്ട് വില്ലേജുകളും ചേർന്ന് കൊളച്ചേരി പഞ്ചായത്ത് 1963 ൽ രൂപംകൊണ്ടു. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ആണ് പരമാധികാരി. ഭരണം നിയന്ത്രിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആണ്

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

നാടൻ കലകളിലെ ഒരു വിഭാഗമാണ് തെയ്യം. തെയ്യത്തിൽ വളരെ ഏറെ പ്രധാന്യമുള്ള ഒരു കലാ രൂപമാണ് ശ്രീ മുച്ചിലോട്ട് ഭഗവതി. മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നാറാത്ത് സ്ഥിതി ചെയ്യുന്നു. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം പാറഞ്ഞു കേട്ടത് ഇങ്ങനെയാണ്. ഒരു പാവപെട്ട കുടുംബത്തിൽ ഭഗവതിയെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീ അച്ഛനില്ലാത്ത ഒരു കുട്ടിയുടെ അമ്മയായിരുന്നു. ഒരു ദിവസം കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ഭഗവതിയുടെ ഒക്കത്ത് നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനാവാതെ അമ്മ നിലവിളിച്ചു. കുറെ ദിവസങ്ങൾക്ക് ശേഷം ഭഗവതിയുടെ വീട്ടിൽ അപരിചിതരായ കുറച്ച് ആളുകൾ എത്തി.

പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗൽഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു.ദയരമംഗലം ക്ഷേത്രത്തിലേക്ക്‌ എണ്ണയുമായി ആ വഴി പോയ മുച്ചിലോട്ട്‌ പടനായർ (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട്‌ പടനായർ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.

ആരാധനാലയങ്ങൾ

തെയ്യക്കോലങ്ങളുടെ നാട് എന്ന രീതിയിൽ  കൊലച്ചേരി  എന്ന്  കൊളച്ചേരിയെ വിശേഷിപ്പിക്കാറുണ്ട്. കൊളച്ചേരിക്ക് മാത്രം അവകാശപ്പെട്ട ഒരു ക്ഷേത്രമാണ് ചാത്തമ്പള്ളി കാവ്. ഈ കാവിലെ വിഷകണ്ഠൻ തെയ്യവും കാവും  ചരിത്രപ്രാധാന്യമുള്ളതാണ്. കീഴ്ജാതിക്കാർക്ക് വിദ്യ നിഷേധം ഉള്ള കാലം തെങ്ങു ചെത്തുകാരൻറെ മകനായ കണ്ടന്റെ  പഠന താല്പര്യം കണക്കിലെടുത്ത് എല്ലാ വിലക്കുകളെയും മറികടന്ന് രക്ഷിതാക്കൾ വിദ്യ അഭ്യസിപ്പിച്ചു. പരിപ്പൻ കടവ് ഗുരുക്കളുടെ കീഴിൽ വിഷവൈദ്യവും തർക്കവും വ്യാകരണവും അഭ്യസിച്ച കണ്ടന് നേടിയ വിദ്യ പ്രയോഗിക്കാൻ കഴിയാതെ കുലത്തൊഴിലായ തെങ്ങു ചെത്ത് തന്നെ ചെയ്യേണ്ടിവന്നു. പ്രഗത്ഭമതിയായ കരുമാരത്ത് ഇല്ലത്തെ വിഷവൈദ്യനാൽ മടക്കി അയക്കപ്പെട്ട വിഷം തീണ്ടിയ സ്ത്രീയെ കണ്ഠൻ ചികിത്സിച്ച് രക്ഷപ്പെടുത്തിയതോടെ സവർണർക്ക് അപമാനമായി. കലിപൂണ്ട  ജന്മിയുടെ ശിങ്കിടിമാർ കണ്ഠനെ വെട്ടിക്കൊലപ്പെടുത്തി. കണ്ഠനെ വെട്ടി കൊന്നു കുഴിച്ചുമൂടിയ സ്ഥലത്ത്  മനോ വിഭ്രമം പിടിപെട്ട ജന്മിതന്നെ പാപപരിഹാരത്തിനായി കണ്ഠനെ  വിഷകണ്ഠനായി  കെട്ടിയാടാൻ നിർബന്ധിതനായി. ഈ സ്ഥലത്താണ് ചാത്തമ്പള്ളി സ്ഥിതിചെയ്യുന്നത്. കെട്ടിയാടുന്ന തെയ്യക്കോലം കരുമാരത്ത് ഇല്ലത്തേക്ക് എഴുന്നള്ളാറുണ്ട്. 1400 വർഷത്തോളം പഴക്കമുള്ള കരിങ്കൽ കുഴിയിലുള്ള ഉഴലൂർ മഹാവിഷ്ണുക്ഷേത്രം, ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രം, പുന്നോത്ത്‌ ശിവക്ഷേത്രം, വേട്ടക്കൊരുമകൻ ക്ഷേത്രം, നണിയൂർ  ദുർഗ്ഗാ ഭഗവതി ക്ഷേത്രം, പാമ്പുരുത്തി ക്ഷേത്രം, മുത്തപ്പക്ഷേത്രങ്ങൾ ഇവയൊക്കെ ഇവിടുത്തെ മറ്റു ദേവാലയങ്ങളാണ് പുരാതനമായ പാട്ടയം-പള്ളിപ്പറമ്പ് ജുമാ മസ്ജിദുകളും ഖബർ സ്ഥാനങ്ങളും ഇവിടെയുണ്ട്.

നൂഞ്ഞേരി  മ്യൂസിയം

ഉത്തരവാദിത്വ ടൂറിസം പദ്ധതി ഗൈഡായ വി.പി യഹിയ  നൂഞ്ഞേരിയിൽ  തൻറെ സ്വന്തം തറവാട് വീട്ടിൽ ഒരു മ്യൂസിയം നിർമ്മിച്ചിട്ടുണ്ട്. 1924ൽ നിർമ്മിച്ചതാണ് തറവാട്. ചരിത്രപരമായ ധാരാളം പുസ്തക ശേഖരങ്ങൾ, താളിയോലകൾ, വിവിധയിനം ലിപികൾ, പുരാതന  മതഗ്രന്ഥങ്ങൾ, തീപ്പെട്ടി വലുപ്പത്തിലുള്ള ഖുർആൻ, വിവിധ ഗോത്രങ്ങളെ  കുറിച്ചുള്ള ഗ്രന്ഥങ്ങൾ, ഇങ്ങനെ വലിയൊരു ഗ്രന്ഥശേഖരം അവിടെയുണ്ട്, നാണയങ്ങൾ, കല്ലുകൾ, ക്രിസ്റ്റലുകൾ, ചില ഫോസിൽ വിഭാഗത്തിൽപ്പെട്ട പുറം തോടുകൾ, വിവിധ രാജ്യങ്ങളിലെ വസ്ത്രങ്ങൾ, ആമാടപ്പെട്ടി,സംഗീത ഉപകരണങ്ങൾ, അങ്ങനെ പഴയകാലത്തെ ഓർമ്മകൾ തരുന്ന ഒത്തിരി സാധനങ്ങൾ അവിടെയുണ്ട്. വിവിധതരം ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ, വീട്ടുവളപ്പിലെ സ്വാഭാവിക മരണം സംഭവിച്ച വ്യത്യസ്ത ജീവികളുടെ ശരീരങ്ങളും അവശിഷ്ടങ്ങളും(പാമ്പ്, തവള, ഉടുമ്പ്) വിവിധ തരം  ടൈപ്പ് റൈറ്റിംഗ് മെഷീനുകൾ, പറഞ്ഞാൽ തീരാത്ത പലതിൻെറയും  ശേഖരം അവിടെയുണ്ട്. ഇതോടൊപ്പം മനുഷ്യൻറെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ചില വചനങ്ങളും പരാമർശങ്ങളും നമ്മെ ഒട്ടേറെ ചിന്തിപ്പിക്കുന്നവയാണ്. നട്ടുപിടിപ്പിച്ച മഞ്ഞ മുളംകാടുകളും  അതിൽ ജല  ലഭ്യതയ്ക്കായി നിർമ്മിച്ച കുളവും മറ്റു മരങ്ങളും ചേർന്ന്  ഒരു പ്രത്യേക അന്തരീക്ഷം നമുക്ക് അനുഭവിക്കാനാകും.

പ്രധാന സ്ഥാപനങ്ങൾ

15 ഗവൺമെൻറ് എയ്ഡഡ് സ്കൂളുകൾ 6 അൺ എയ്ഡഡ് സ്കൂളുകൾ അഞ്ച് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ട് സാക്ഷരത തുടർ വിദ്യാകേന്ദ്രങ്ങൾ  14 ഗ്രന്ഥശാലകൾ, ഒരു ഇസ്ലാം അനാഥാലയം, ബഡ്സ് സ്കൂൾ, പഞ്ചായത്ത് ഓഫീസ്, 2വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, കൃഷിഭവൻ, ആശുപത്രി, 2പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, ഹോമിയോ-ആയുർവേദ ഡിസ്പെൻസറികൾ ,26അംഗൻവാടികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, സാംസ്‌കാരിക നിലയങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ടാക്സി സ്റ്റാന്റ്  ഇതൊക്കെ ഇവിടെ പ്രവർത്തിച്ചു വരുന്നു.

കലാകായിക - സാംസ്കാരികം

കലാകായിക പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഉന്നതമായ  ചരിത്രവും വർത്തമാനവും നമുക്ക് ഉണ്ട്. നിരവധി തെയ്യം കലാകാരന്മാരും നാടക കലാകാരൻമാരും ഇവിടെ ഉണ്ടായിരുന്നു. ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ രാമ പെരുമലയർ  104 വയസ്സിൽ അടുത്ത കാലത്താണ്  ഓർമ്മയായത്. നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയ കൃഷ്ണ  പെരുവണ്ണാൻ, അന്തരിച്ചു പോയ പപ്പൻ പെരുവണ്ണാൻ, ഇവരൊക്കെ മികച്ച തെയ്യം കലാകാരന്മാരാണ്. നാടക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ചന്ദ്രൻ തെക്കയിൽ വിദ്യാഭ്യാസ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. കൊളച്ചേരിയിലെ ആദ്യത്തെ ബിരുദധാരിയായിരുന്ന ഇദ്ദേഹം കോളേജ് തലത്തിലുള്ള പുസ്തകം നിർമ്മാണത്തിലും പേപ്പർ നിർമ്മാണത്തിലും സജീവമായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ കുട്ടികളെ നാടകം അഭ്യസിപ്പിക്കാറുണ്ട്. പ്രശസ്ത നാടക രചയിതാവും നടനുമായ സംഘമിത്ര  ശ്രീധരൻ ഇപ്പോഴും നാടക കലയിൽ സജീവമാണ്. നണിയൂരുള്ള "വിദ്യാവർദ്ധിനി" ആയിരുന്നു ആദ്യത്തെ ഗ്രന്ഥശാല. കലാ സാംസ്കാരികതയുടെ ഉറവിടങ്ങളാണ് ഗ്രന്ഥശാലകൾ. ഇന്ന് 14 ഓളം ഗ്രന്ഥാലയങ്ങളും  പത്തോളം കലാകായിക ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. 25ഓളം ഫുട്ബോൾ ടീമുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിനകത്ത് ഒരു മുഖ്യ സ്റ്റേഡിയവും തവളപ്പാറയിൽ ഒരു മിനി സ്റ്റേഡിയവും ഉണ്ട്. തവളപ്പാറയിലെ സ്റ്റേഡിയത്തിൽ വർഷങ്ങളായി കൊളച്ചേരിയിലെ സുരേന്ദ്രൻ മാസ്റ്റർ ഫുട്ബോൾ പരിശീലനം സൗജന്യമായി നൽകിവരുന്നു. വളർന്നുവരുന്ന കുട്ടികളിൽ അച്ചടക്കം, ദേശീയബോധം ,രാജ്യസ്നേഹം ഇവയൊക്കെ  വളർത്തിക്കൊണ്ടുവരാൻ നല്ലൊരു പങ്ക് ഈ കോച്ചിംഗ് വഹിച്ചിട്ടുണ്ട്. കേരളോത്സവത്തിന് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്താറുണ്ട്. നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത പരിശീലന കേന്ദ്രമാണ് ഇവിടം. നിരവധി ക്ലബ്ബുകൾ അവരുടെ തനതു പ്രവർത്തനങ്ങളും നടത്തിവരുന്നു. ഒരു സിനിമ തിയേറ്റർ നമുക്കുണ്ടായിരുന്നു "ഗായത്രി" ടാക്കീസ് ഇപ്പോൾ ടാക്കീസ് പ്രവർത്തിക്കുന്നില്ല.

വികസനം

കാട്ടാമ്പള്ളി പാലം വന്നതോടെ വികസനത്തിന് നാന്ദികുറിച്ചു. ജനങ്ങൾക്ക് തൊഴിൽപരമായി പലയിടങ്ങളിലേക്ക്  ചെന്നെത്താൻ കഴിഞ്ഞു. 65 ശതമാനം പേരും ഇവിടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ ആയിരുന്നു. എന്നാൽ പലരും ഇന്ന് നിർമ്മാണ മേഖലയിലും ഇതര സംസ്ഥാനങ്ങളിലും ഗൾഫ് മേഖലയിലും ജോലി ചെയ്തു വരുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന കൈത്തറി മേഖല ഇവിടെ നാമാവശേഷമായിരിക്കുന്നു. 5 ക്രഷർ യൂണിറ്റുകൾ ഇവിടെയുണ്ട്.

പ്രാചീന വിദ്യാഭ്യാസം

പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭകാലത്ത് ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിലായിരുന്നു കൊളച്ചേരിയുംചേലേരിയും. അക്ഷര ജ്ഞാനത്തിനായി  വെമ്പൽ കൊള്ളുന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരം എന്നോണം എടയത്ത് വള്ളുവ വീടിൻറെ തെക്കിനിയിൽ  ഒരു കുടിപ്പള്ളിക്കൂടം ആണ് ആദ്യം ഉണ്ടായത്. എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു ഗുരു. അന്ന് ഉന്നത സമുദായക്കാർക്ക് മാത്രമേ വിദ്യ അഭ്യസിക്കാൻ അനുവാദമുള്ളൂ. നാട്ടെഴുത്തച്ഛന്മാർ കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഇത്തരം സാഹചര്യത്തെ മറികടന്ന് ദേശീയ പ്രസ്ഥാനത്തിന്റെയും ശാഖ പ്രസ്ഥാനത്തിന്റെയും സ്വാധീനം നാട്ടിൽ ഉല്പതിഷ്ണുക്കളായ ഒട്ടേറെ പേരെ വളർത്തിക്കൊണ്ടു വന്നു. അങ്ങിനെ ഓലപ്പുരകളിൽ എഴുത്ത് പള്ളിക്കൂടങ്ങൾ ആരംഭിച്ചു. സാധാരണക്കാരും കീഴ്ജാതികാരും ഇത്തവണ പള്ളിക്കൂടങ്ങളിൽ വിദ്യാഭ്യാസം നേടാൻ എത്തിച്ചേർന്നെങ്കിലും നാടുവാഴികൾ തടസ്സപ്പെടുത്തി. തെങ്ങ് ചെത്ത് കുടുംബത്തിലെ കണ്ടൻ എന്ന കുട്ടി വിദ്യാഭ്യാസം നേടിയതിനും വിഷചികിത്സയിൽ പ്രാവീണ്യം കാണിച്ചതിനും രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത് അന്നത്തെ വിദ്യാനിഷേധത്തിന്റെ നേർക്കാഴ്ചയാണ്. തുടർന്ന് എഴുത്തച്ചൻ പരമ്പരയിൽപ്പെട്ടവരും മറ്റു പ്രസ്ഥാനക്കാരും ചേർന്ന് ചിലയിടങ്ങളിൽ  പൊതുവിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദ്യാലയങ്ങൾ തുടങ്ങാൻ ആലോചന നടത്തി. എടയത്ത് വള്ളുവ കൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരുന്നു ആദ്യവിദ്യാലയം. ഇന്നത്തെ ചേലേരി യു.പി സ്കൂൾ ആണ് ആദ്യവിദ്യാലയം. കുലത്തൊഴിൽ മാത്രം എടുത്ത്  ജീവിതമാർഗ്ഗം കണ്ടെത്തുന്ന സാധാരണക്കാരുടെ മക്കൾ ഇതേ കുലത്തൊഴിലിൽ ഏർപ്പെട്ട വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നൽകാതെ കഴിഞ്ഞിരുന്ന അക്കാലത്ത് ചില അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ തേടിപ്പിടിച്ച് ഒരു മൺകട്ട കൊണ്ടുള്ള കെട്ടിടത്തിൽ വരുത്തി വിദ്യാഭ്യാസം നൽകി. അങ്ങനെ കമ്പിൽ  പ്രദേശത്ത്  മുസ്ലിം കുട്ടികൾക്കും പഠിക്കുവാൻ സൗകര്യത്തിൽ മറ്റൊരു വിദ്യാലയം പിറന്നു. ഇന്നത്തെ കമ്പിൽ മാപ്പിള എ.എൽ. പി സ്കൂൾ ആണ് പ്രസ്തുത വിദ്യാലയം.

പ്രധാന വിദ്യാലയങ്ങൾ

പ്രധാന വിദ്യാലയങ്ങൾ
1 ചേലേരി ഗവ: മാപ്പിള എ.എൽ. പി സ്കൂൾ
2 പെരുമാച്ചേരി ഗവ:എ.എൽ. പി സ്കൂൾ
3 കമ്പിൽ മാപ്പിള എ.എൽ. പി സ്കൂൾ
4 കാരായാപ്പ് എ.എൽ. പി സ്കൂൾ
5 ചേലേരി എ.എൽ. പി സ്കൂൾ
6 നണിയൂർ എ.എൽ. പി സ്കൂൾ  
7 നൂഞ്ഞേരി എ.എൽ. പി സ്കൂൾ
8 പാട്ടയം എ.എൽ. പി സ്കൂൾ
9 മാലോട്ട് എ.എൽ. പി സ്കൂൾ
10 കൊളച്ചേരി എ.യു .പി സ്കൂൾ
11 ചേലേരി എ.യു .പി സ്കൂൾ
12 കമ്പിൽ മാപ്പിള ഹൈസ്കൂൾ
13 പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ
14 നൂറുൽ ഇസ്ലാം യു.പി. സ്കൂൾ(അൺഎയ്ഡഡ്)
15 ഇ.പി.കെ.എൻ.എസ്.എ.എൽ,പി, സ്ക്കൂൾ

ജാതി-മത വ്യവസ്ഥകൾ

കേരളത്തിലെ ജാതി വ്യവസ്ഥക്ക് പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി. നമ്പൂതിരിമാർ തൊട്ടു ഹരിജനങ്ങൾ വരെ ഹിന്ദുക്കളിൽ 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു. ജനസംഖ്യയിൽ നല്ലൊരു ഭാഗം മുസ്ലിം ജനവിഭാഗമാണ്. പേർഷ്യയിൽ നിന്ന് 22 തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു മഹല്ലിൽ നിന്നാണ് മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം. ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത് എന്നിവിടങ്ങളിൽ മൂന്ന് മഹല്ലുകൾ ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്. നൂഞ്ഞേരി തങ്ങൾമാർ കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്. നമ്പൂതിരിമാരുടെ ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ ചേരി ഗ്രാമങ്ങളും  ഈ പ്രദേശത്തുണ്ടായിരുന്നു. കൊളച്ചേരിയിലെ പ്രബല ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ പാടി തീർത്ഥം വരെ 48 ഇല്ലങ്ങൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ ആചാര്യസ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്. ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം. കരുമാരത്ത് ഇല്ലത്തെ പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ. ഒരിക്കൽ വന്ന മൂരി കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്). എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്. ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ കേന്ദ്രമാണ് എന്നതിന്റെ തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ ജീവിക്കുന്നു.

ഗതാഗതം

കാട്ടാമ്പള്ളി പാലം

തെക്കും വടക്കും അതിരുകൾ വളപട്ടണം പുഴയും മുണ്ടേരി പുഴയും ആണ്. അതുകൊണ്ടുതന്നെ പ്രധാന യാത്രാമാർഗ്ഗം ജലമാർഗ്ഗം ആയിരുന്നു. മുട്ട് കണ്ടി, കല്ലൂരിക്കടവ്, നൂഞ്ഞേരി ബോട്ടുജെട്ടി, പുല്ലൂപ്പിക്കടവ്, കമ്പിൽ, നണിയൂർ, പടപ്പ് കടവ്, തുരുത്തിക്കടവ് എന്നിവിടങ്ങളിൽ നിന്നും എല്ലാ ഭാഗത്തേക്കും തോണി ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു. അന്ന് യാത്രയ്ക്ക് നൂറോളം പേരെ ഉൾക്കൊള്ളിക്കാവുന്ന കടവ് തോണികളും ഉണ്ടായിരുന്നു. കരമാർഗ്ഗം പാവന്നൂരിൽ നിന്നും കൊളച്ചേരിയിലേക്ക് ഉണ്ടായത് ഒറ്റ പാതയായിരുന്നു. 1948ൽ നണിയൂരിൽ നിന്നും തുടങ്ങുന്ന മറ്റൊരു ഇടവഴി വികസിപ്പിച്ചെടുത്ത്  പുല്ലൂപ്പിക്കടവിലേക്ക്  റോഡ് ഉണ്ടാക്കി. പന്നിയങ്കണ്ടി തറവാട്ടുകാരുടെ ഒരു പെട്രോൾ ബസ്സും പിന്നീട് ശ്രീകൃഷ്ണ ബസ്സും അശോക ബസ്സും യാത്രക്കാരുടെ അത്ഭുതമായി റോഡിലൂടെ കരി തുപ്പിക്കൊണ്ട്  അക്കാലത്ത് ഓടിയിരുന്നു. പിന്നീട് സഹകരണ ബസ്സും സർവീസ് തുടങ്ങി. കാട്ടാമ്പള്ളി പാലം വന്നതോടുകൂടി റോഡ് ഗതാഗതം പുരോഗമിച്ചു. തുടർന്ന് പുല്ലൂപ്പി പാലം, മുണ്ടേരി പാലം ഇവയുടെ വരവും നാനാ ഭാഗത്തേക്കുള്ള ബന്ധം റോഡ് ഗതാഗതത്തിലൂടെയാക്കാൻ സഹായകമായി.

മഹത് വ്യക്തികൾ

വിഷ്ണു ഭാരതീയൻ[1]:-

ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ കൊളച്ചേരിയിലും ചലനങ്ങളുണ്ടാക്കി. ജന്മിയുടെ ആക്രമണ പിരിവിനെതിതിരായി കർഷകർ സംഘടിക്കാൻ തുടങ്ങി. ഇന്ത്യയിൽ ആദ്യമായി കർഷകസംഘം രൂപീകരിക്കുന്നത് 1935ൽ കൊളച്ചേരിയിലെ നണിയൂർ വിഷ്ണു ഭാരതീയന്റെ വീട്ടിൽവെച്ചായിരുന്നു. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുംഎതിരെ പൊരുതിയപ്പോൾ, കേസിൽ അകപ്പെട്ടപ്പോൾ പേര് അന്വേഷിച്ച ജഡ്ജിയോട് "ഭാരതീയൻ" എന്ന മറുപടി നൽകിയതിലൂടെയാണ് വിഷ്ണു ഭാരതീയൻആയത്. അദ്ദേഹത്തിൻറെ ജീവിതചരിത്രമായ "അടിമകൾ എങ്ങനെ ഉടമകളായി" എന്ന പുസ്തകത്തിൽ നമ്മുടെ കൊളച്ചേരിയിലെ കർഷകസമരങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. 1919ൽ ജന്മിത്വത്തിനെതിരെ വിഷ്ണു ഭാരതീയന്റെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്ന നണിയൂർ മൊട്ട  എന്ന സ്ഥലം "തിലക് മൈതാനം" എന്ന് പിന്നീട് അറിയപ്പെട്ടു. (ബാലഗംഗാധര തിലകനെ അനുസ്മരിച്ചുകൊണ്ട്) അവിടെ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. തിലക് പാർക്ക് എന്ന പേരിൽ ഈ പാർക്ക് അറിയപ്പെടുന്നു. ഇപ്പോൾ അത് ഉപയോഗശൂന്യമായിരിക്കുകയാണ്. വിഷ്ണുഭാരതീയൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ എല്ലാ സമരങ്ങളിലും പ്രാദേശികമായും അല്ലാതെയും പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു. നിരവധിതവണ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. എന്നും കർഷക പക്ഷത്തുനിന്ന് കർഷകസമരങ്ങളിൽ സജീവസാന്നിധ്യമായ വിഷ്ണു ഭാരതീയൻ കൊളച്ചേരിയുടെ അഭിമാനമാണ്.

ഇ പി കൃഷ്ണൻ നമ്പ്യാർ[2]:-

കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ ഇ.പി. കൃഷ്ണൻ നമ്പ്യാർ. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ ഇ പി കൃഷ്ണൻ നമ്പ്യാർ, ബാലസംഘം, യുവജന സംഘം,വായനശാല, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു. 1939ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി. സുദീർഘമായ ബഹുജന പ്രവർത്തന കാലം നാലരവർഷം കണ്ണൂർ സെൻട്രൽ ജയിലിലും സേലം ജയിലിലും കഴിഞ്ഞു. 1965ലും 1967ലും നിയമസഭാ സാമാജികനായി. ഇരിക്കൂർ മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചാത്തമ്പള്ളി കണ്ഠൻ എന്ന പുസ്തകം ഇ പിയുടെ സംഭാവനയാണ്. കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ആയിരിക്കെ കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യു.പി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ എന്ന് അറിയപ്പെടുന്നു. 1987 ജനുവരി 27ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.

സി പി മൂസാൻ കുട്ടി

സി പി മൂസ്സാൻകുട്ടി [3]:-

കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ സി പി മൂസ്സാൻകുട്ടി 1980ലും, 1982ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി പി മൂസ്സാൻകുട്ടി ആയിരുന്നു. 1932 മെയ് 01നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 1980ലും, 1982ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി പി ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ പാച്ചേനി കുഞ്ഞിരാമനോട് മത്സരിച്ച് പരാജയപ്പെട്ടു. എം ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം, 1988മുതൽ സി എം പി പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി പി ഐ എം വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996) റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, പരിയാരം മെഡിക്കൽ കോളേജ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പി വി വത്സൻ മാസ്റ്റർ

പി വി വത്സൻ മാസ്റ്റർ:-

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായി 1978-2010 കാലയളവിൽ സേവനമനുഷ്ഠിച്ചു. 2000ൽ സംസ്ഥാന അധ്യാപക അവാർഡും 2007ൽ ദേശീയ അധ്യാപക അവാർഡും നേടി. സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് ഹെഡ്ക്വാട്ടേഴ്സ് കമ്മീഷണർ, അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ, കണ്ണൂർ ജില്ല സെക്രട്ടറി തുടങ്ങി സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം കണ്ണൂരിന്റെ ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു. സംസ്ഥാന-ദേശീയ അവാർഡിന് പുറമേ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സംഘമിത്ര കലാ സാംസ്കാരിക വേദിയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട്  നടക്കുന്ന എല്ലാ കലാ സാംസ്‌കാരിക  പരിപാടികളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തിയ നാഷണൽ ഇന്റഗ്രേഷൻ  റാലിയുമായി ബന്ധപ്പെട്ട്  5000 പേർ പങ്കെടുത്ത കണ്ണൂർ കോട്ടമൈതാനത്തെ പരിപാടിയുടെ കൺവീനർ കൂടിയാണ് ഇദ്ദേഹം. കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട്. മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.

ഇവർക്കു പുറമേ സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ കുഞ്ഞിരാമൻ നായർ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം നേടി. അകാലത്തിൽ പൊലിഞ്ഞു പോയ സാജൻ ചേലേരിയും കർഷകശ്രീ അവാർഡ് നേടിയ കരുമാരത്ത് ഇല്ലത്തെ നാരായണൻ നമ്പൂതിരിയും കൊളച്ചേരിയുടെ സംഭാവനയാണ്.

അവലംബം