കടമ്പൂർ എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ആമുഖം

വാമൊഴിവഴക്കത്തിലോ അനുഷ്ഠാനം, ചടങ്ങുകള് ആദിയായവയുടെ രൂപത്തിലോ പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവരുന്ന ഒന്നാണ് നാടോടിവിജ്ഞാനീയം. നാടന്പാട്ടുകള്, കഥാഗാനങ്ങള്, പഴഞ്ചൊല്ലുകള്, കടങ്കഥകള്, ഐതിഹ്യങ്ങള്, പുരാവൃത്തങ്ങള്, നാടന്കഥകള്, നാടന് വിശ്വാസങ്ങള്, ആചാരങ്ങള്, ആരാധനാരീതികള്, ഉത്സവങ്ങള്, നാടന്കളികള്, വിനോദങ്ങള്, അനുഷ്ഠാനകലകള്, അനുഷ്ഠാനേതര കലകള് തുടങ്ങി ചായപ്പണി, ചിത്രപ്പണി, ആഭരണനിര്മാണം, വിവിധ കൃഷിരീതികള്, നാട്ടുചികിത്സാരീതികള്, ചക്രം തേവല്, തടയണ കെട്ടല്, നാടന് മത്സ്യബന്ധനം എന്നിങ്ങനെ വിപുലമായ വിഷയങ്ങള് ഉള്ക്കൊള്ളുന്ന ഒരു വിജ്ഞാനശാഖയാണ് കേരളത്തിന്റെ നാടോടി വിജ്ഞാനീയം.

തെയ്യം

കേരളത്തില് പരക്കെ പ്രചാരത്തിലുള്ള തിരുവാതിരക്കളി, പരിചമുട്ടുകളി, തുമ്പിതുള്ളല്, മലബാറിലെ 'മാപ്പിള'മാര്ക്കിടയില് പ്രചാരത്തിലുള്ള ഒപ്പന, വട്ടപ്പാട്ട്, കോല്ക്കളി, ചവിട്ടുകളി, മധ്യകേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത കലാരൂപമായ മാര്ഗംകളി, തെക്കന് കേരളത്തില് പ്രചാരത്തിലുള്ള ചരടുപിന്നിക്കളി, തൃശൂരില് പ്രചാരത്തിലുള്ള ചോഴിക്കളി തുടങ്ങിയവ പൊതുവില് സംഘനൃത്തങ്ങളാണ്. ജീവിതത്തിന്റെ സവിശേഷ ഘട്ടങ്ങളില് സംഘം ചേര്ന്ന് നൃത്തംചെയ്യുന്ന രീതി, എല്ലാ സമൂഹത്തിലും കാണുന്നു. നാടന് നൃത്തത്തിന്റെ തുടര്ച്ചയാണ് നാടോടിനാടകം. ഒട്ടുമിക്ക നാടോടിനാടകങ്ങളും നൃത്തത്തോടും അനുഷ്ഠാനത്തോടും ബന്ധപ്പെട്ടു നില്ക്കുന്നവയാണ്. അനുഷ്ഠാനത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായിട്ടാണ് ഇവ അരങ്ങേറുന്നത്; അപൂര്വം ചിലത് വിനോദത്തിനുവേണ്ടിയും. കേരളത്തിലെ നാടോടി നാടകങ്ങള് എന്ന കൃതിയില് ഡോ. എസ്.കെ. നായര് കേരളത്തിലെ നാടോടി നാടകങ്ങളെ അനുഷ്ഠാന നാടകങ്ങള് (ritual plays), അനുഷ്ഠാനാഭാസനാടകങ്ങള് (pseudo ritualistic plays), സാങ്കേതികാഭാസ നാടകങ്ങള് (pseudo classical plays), അനുഷ്ഠാനേതര നാടകങ്ങള് (non ritual plays) എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. ദേവതാപ്രീണനാര്ഥം നടത്തുന്നവയാണ് അനുഷ്ഠാനനാടകങ്ങള്. മുടിയേറ്റ്, തീയ്യാട്ട്, അയ്യപ്പന്പാട്ട്, തിറയാട്ടം എന്നിവ അനുഷ്ഠാനനാടകവിഭാഗത്തില്പ്പെടുന്നു. ദേവതാരാധനയുടെ ഭാഗമാണെങ്കിലും വിനോദത്തിന് കൂടുതല് പ്രാധാന്യം നല്കിയിട്ടുള്ളവയാണ് അനുഷ്ഠാനാഭാസ നാടകങ്ങള്. യാത്രാക്കളി, ഏഴാമത്തുകളി എന്നിവ ഇവയ്ക്കുദാഹരണമാണ്. കേരളത്തിലെ ക്ലാസ്സിക് കലകളായ കൃഷ്ണനാട്ടം, കഥകളി എന്നിവയെ അനുകരിച്ച് രൂപപ്പെടുത്തിയിട്ടുള്ള നാടകരൂപങ്ങളാണ് സാങ്കേതികാഭാസ നാടകങ്ങള്. ചവിട്ടുനാടകം, കംസനാടകം, മീനാക്ഷീകല്യാണം തുടങ്ങിയവ ഈ വിഭാഗത്തില്പ്പെടുന്നു. പാങ്കളി, കാക്കാരിശ്ശി നാടകം, പൊറാട്ടുനാടകം, കുറത്തിയാട്ടം തുടങ്ങിയ അനുഷ്ഠാനേതര നാടകങ്ങള് കേവലം വിനോദത്തിനുവേണ്ടി മാത്രം അവതരിപ്പിക്കപ്പെടുന്നവയാണ്.

നാടന്പാട്ടുകള്

ഗ്രാമീണജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ചൈതന്യം കലര്ന്ന നാടന്പാട്ടുകള് മാനവജീവിതത്തിന്റെ സര്വരംഗങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. കളിക്കാനും കുളിക്കാനും തുടിക്കാനും വിനോദത്തിനും കുട്ടികളെ കുളിപ്പിക്കാനും താരാട്ടുപാടിയുറക്കാനും കല്യാണത്തിനും ഗര്ഭബലി കര്മങ്ങള്ക്കും വിത്തുവിതയ്ക്കുവാനും ഞാറു നടുവാനും വിളകൊയ്യുവാനും ധാന്യം കുത്തുവാനും ഓണത്തിനും തിരുവാതിരയ്ക്കും ഭജനയ്ക്കും പൂജയ്ക്കും ആരാധനയ്ക്കും പകര്ച്ചവ്യാധികളും ബാധകളും ഒഴിപ്പിക്കുവാനും തുടങ്ങി ജനനം മുതല് മരണം വരെയുള്ള ജീവിതഘട്ടങ്ങളില് എല്ലാം പാട്ട് ഒരവശ്യഘടകമായി നിലനില്ക്കുന്നു. ഇത്തരത്തില് നാനാവിധത്തിലുള്ള നാടന്പാട്ടുകളാല് സമ്പന്നമാണ് മലയാള ഭാഷയും നാടും സാഹിത്യവും.

തോറ്റംപാട്ടുകള്.

തോറ്റംപാട്ടുകള് എന്ന പേരില് അനേകം അനുഷ്ഠാനഗാനങ്ങള് കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. തെക്കന് കേരളത്തിലെ വേലന്മാര് പാടുന്ന ഭഗവതിപ്പാട്ട്, മധ്യകേരളത്തിലെ മണ്ണാന്മാരുടെ ഭഗവതിത്തോറ്റം, പുലയരുടെ കണ്ണകിത്തോറ്റം, കുറുപ്പന്മാരും തീയ്യാട്ടുണ്ണികളും പാടാറുള്ള ഭദ്രകാളിത്തോറ്റം, മണിമങ്കത്തോറ്റം, തീയ്യാടി നമ്പ്യാര് പാടുന്ന ശാസ്താംതോറ്റം, തെയ്യംപാടികള് പാടാറുള്ള ദാരികവധംതോറ്റം, മഹിഷവധംതോറ്റം, യക്ഷിത്തോറ്റം, നാഗത്തോറ്റം, അയ്യപ്പന്തോറ്റം, പുള്ളുവരുടെ കളമെഴുത്തുതോറ്റം, മാന്ത്രികന്മാരായ പാണര് തുടങ്ങിയവര് മാന്ത്രികബലിക്രിയകള്ക്ക് പാടാറുള്ള ബലിക്കളത്തോറ്റം, തിരുവിതാംകൂര് പ്രദേശത്ത് രണ്ടാം വിളവെടുപ്പുകാലത്ത് വയലുകളിലെ കുര്യാലകളുടെ മുന്നില്വച്ച് പാടാറുള്ള മുടിപ്പുരപ്പാട്ട്, 'പാന' എന്ന കര്മത്തിന് പാടാറുള്ള പാനത്തോറ്റം എന്നിങ്ങനെ നിരവധി തോറ്റങ്ങളുണ്ട്. ഉത്തരകേരളത്തിലെ തെയ്യങ്ങള്ക്കും തിറകള്ക്കും പാടിവരുന്ന തോറ്റങ്ങളും പ്രസ്താവയോഗ്യങ്ങളാണ്. ഈ തോറ്റങ്ങളെല്ലാം ഉള്ളടക്കത്തിലും അവതരണത്തിലും ഭിന്നതപുലര്ത്തുന്നു. ദക്ഷിണകേരളത്തില് കാളി, കണ്ണകി എന്നീ ദേവതകളെ സംബന്ധിക്കുന്ന ഗാനങ്ങളെയാണ് 'തോറ്റം പാട്ടുക'ളെന്ന് പ്രായേണ പറഞ്ഞുവരുന്നത്. മധ്യകേരളത്തില് ഇവര്ക്കുപുറമേ അയ്യപ്പനും നാഗങ്ങളും തോറ്റം പാട്ടിന് വിഷയമാകുന്നുണ്ട്. പാലക്കാട്ടെത്തുമ്പോള് പാണ്ഡവര് കഥയും നിഴല്ക്കുത്തുകഥയും തോറ്റംപാട്ടില് കേള്ക്കാം. അത്യുത്തര കേരളത്തിലെ തെയ്യംതിറയുടെ പാട്ടുകളിലാവട്ടെ ദേവീദേവന്മാരും യക്ഷഗന്ധര്വാദികളും നാഗങ്ങളും ഭൂതങ്ങളും യക്ഷികളും മണ്മറഞ്ഞ വീരന്മാരും പരേതരായ കാരണവന്മാരുമൊക്കെ പാട്ടിന് വിഷയമായിത്തീരുന്നു. ഇത്രയധികം മൂര്ത്തികളെ മറ്റൊരു പാട്ടിലും കാണുകയില്ല. തോറ്റംപാട്ടുകളില് പൊതുവേ ദേവതകളുടെ ഉദ്ഭവം, മാഹാത്മ്യം, സഞ്ചാരം, രൂപവിശേഷം തുടങ്ങിയ കാര്യങ്ങളാണ് വര്ണിക്കപ്പെട്ടിരിക്കുന്നത്. ഭക്തിയും വിശ്വാസവും വളര്ത്തുവാന് ഈ പാട്ടുകള്ക്ക് കഴിയും. തോറ്റംപാട്ടുകള് കേവലസ്തുതികളല്ല. 'തോറ്റം' എന്ന ശബ്ദത്തിന് സ്തോത്രം എന്ന അര്ഥമുണ്ടെങ്കിലും തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക, പ്രത്യക്ഷപ്പെടുക, പ്രകാശിക്കുക എന്നീ അര്ഥങ്ങളും സന്ദര്ഭാനുഗുണം അതിന് യോജിക്കുന്നു. തോറ്റംപാട്ടുകളില് ഭൂരിഭാഗവും ഇതിവൃത്തപ്രധാനങ്ങളാണ്. അനേകം വീരാപദാനങ്ങള് അവയില് ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.

വടക്കന് പാട്ടുകള്

പൂര്വികരായ പരാക്രമികളുടെ വീരസാഹസ കൃത്യങ്ങളും പ്രേമചാപല്യങ്ങളും വര്ണിക്കുന്ന ജനകീയ ഗാനങ്ങളാണ് വടക്കന് പാട്ടുകള്. കളരി സംസ്കാരവുമായി ബന്ധപ്പെട്ട കഥകളാണ് ആ വീരാപദാനങ്ങളില് ഏറിയകൂറും. ഇവയുണ്ടായ കാലഘട്ടത്തിലെ ജനജീവിതവും സംസ്കാരവും ഇവ പ്രതിഫലിപ്പിക്കുന്നു. വടക്കന്പാട്ടുകളെ തച്ചോളിപ്പാട്ടുകള്, പുത്തൂരം പാട്ടുകള്, ഒറ്റപ്പെട്ട പാട്ടുകള് എന്നിങ്ങനെ മൂന്നിനമായി തിരിക്കാം. പുത്തൂരം പാട്ടുകള് പുത്തൂരം വീടിനെ കേന്ദ്രീകരിച്ചുള്ളവയാണ്. ആരോമല്ച്ചേകവര്, സഹോദരിയായ ആറ്റുമ്മണമ്മേല് ഉണ്ണിയാര്ച്ച, ഉണ്ണിയാര്ച്ചയുടെ മകന് ആരോമലുണ്ണി എന്നിവരുടെ വീരകഥകളെ ഇവ ഉള്ക്കൊള്ളുന്നു. ആരോമല്ച്ചേകവര് പുത്തരിയങ്കം വെട്ടിയതും ഉണ്ണിയാര്ച്ച കൂത്തു കാണാന്പോയതും അമ്മാവനെ ചതിച്ചുകൊന്ന ചന്തുവിനോട് ആരോമലുണ്ണി കുടിപ്പക തീര്ത്തതുമൊക്കെ പുത്തൂരംപാട്ടുകളിലെ ഹൃദയസ്പര്ശിയായ ഭാഗങ്ങളാണ്. ഈഴവസമുദായത്തില്പ്പെട്ടവര്ക്ക് ഒരുകാലത്ത് ശക്തിയും പ്രതാപവും സ്ഥാനമാനങ്ങളും ഉണ്ടായിരുന്നുവെന്ന് ഈ പാട്ടുകള് തെളിയിക്കുന്നു. തച്ചോളിത്തറവാടിനെ കേന്ദ്രീകരിച്ചുള്ള പാട്ടുകളാണ് തച്ചോളിപ്പാട്ടുകള്. തച്ചോളി ഒതേനനെപ്പറ്റിയും അനേകം പാട്ടുകളുണ്ട്. ഒതേനന്റെ മരുമകനാണ് തച്ചോളിച്ചന്തു. തച്ചോളിപ്പാട്ടുകള് 'കൈയൂക്കുള്ളവന് കാര്യക്കാരന്' എന്ന അലിഖിതനിയമം നിലവിലിരുന്ന ഒരു കാലഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സാമന്തപ്രഭുക്കന്മാര് പരസ്പരം കലഹിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പയ്യംപള്ളിച്ചന്തു, പാലാട്ടുകോമന്, പുതുനാടന്കേളു, കരുമ്പറമ്പില് കണ്ണന്, വെള്ളിമാന്കുന്നില് പെരുമലയന്, മഞ്ഞേരിടത്തിലെ കുഞ്ഞിക്കണ്ണന്, അക്കരക്കരമ്മല് പാട്ടി, വയലപ്പുറം ചെറിയ, ആതിമണക്കോട്ടയില് കുട്ടിനമ്പ്ര്, ചേറ്റയില് കരിമ്പനാട്ടു കോരന്, മുരിക്കഞ്ചേരി കേളു, കൊടുമലകുഞ്ഞിക്കണ്ണന്, പൊന്മല ക്കോട്ടേല് കുഞ്ഞിക്കണ്ണന്, കിളിയാപുരത്ത് കിളിമങ്ക, ചെറുവത്തൂര് കൊടക്കല് കുഞ്ഞിക്കണ്ണന്, കോട്ടയത്തടിയോടി കുഞ്ഞിദേവമ്മറ്, കമ്പല്ലൂര് കോട്ടയില് കുഞ്ഞിച്ചന്തു, കുഞ്ഞിമങ്ങലത്തു കോയിമ്മ, തേവര് വെള്ളയന് എന്നിങ്ങനെ അനേകം വീരപുരുഷന്മാരെയും ധീരവനിതകളെയും പറ്റിയുള്ള പാട്ടുകളില് മിക്കതും ശേഖരിക്കപ്പെടാതെ കിടക്കുകയാണ്. ഒറ്റപ്പെട്ട ഈ പാട്ടുകള് കൂടി പൂര്ണമായി സമാഹരിച്ചാല് മാത്രമേ വടക്കന്പാട്ടുകളുടെ ശേഖരം പൂര്ണമാകയുള്ളൂ.

ഉപസംഹാരം.

പ്രാചീനമനുഷ്യര് ഭാവിയിലേക്കു കരുതിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടുള്ള ഏതറിവും ഗാനരൂപത്തിലാക്കുവാന് ശ്രമിച്ചിട്ടുള്ളതായി കാണാം. ശാസ്ത്രം, തത്ത്വജ്ഞാനം, സദാചാരം, നിയമം, ചരിത്രം മുതലായ എല്ലാ വിഷയങ്ങളും പാട്ടുകളില് ആവിഷ്കൃതമായിട്ടുണ്ട്. ജ്യോതിഷം, രേഖാശാസ്ത്രം, വൈദ്യം, മര്മം, വേദാന്തം, വ്യാകരണം തുടങ്ങിയവയും നമ്മുടെ പാട്ടുകള്ക്കു വിഷയീഭവിച്ചിട്ടുണ്ട്. സദാചാരവിഷയങ്ങളെ പുരസ്കരിച്ചുള്ള ചില പാട്ടുകള് മലയാളത്തില് പ്രചാരത്തിലുണ്ട്. നല്ലൂപ്പാട്ട്, ശീലന് പാട്ട്, മോക്ഷപ്പാട്ട്, ഉറുതിക്കവി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പൂരക്കളിപ്പാട്ടുകളില്പ്പെടുന്നവയാണ് ശീലന് പാട്ടും നല്ലൂപ്പാട്ടും, ഉത്തരകേരളത്തിലെ പുള്ളുവര് പാടുന്ന ഒരു നാടന് പാട്ടാണ് മോക്ഷപ്പാട്ട്. മലയരുടെ ഒരു മന്ത്രവാദപ്പാട്ടാണ് ഉറുതിക്കവി. ഇവയെല്ലാം സദാചാരതത്ത്വങ്ങള് ഉള്ക്കൊള്ളുന്ന ജ്ഞാനോപദേശഗാനങ്ങളാണ്. ഇതിഹാസപുരാണകഥാവലംബികളായ പാട്ടുകളും അനേകമുണ്ട്. ഐതിഹ്യം, ചരിത്രം, വര്ഗോത്പത്തിപുരാണം, സ്ഥലമാഹാത്മ്യം തുടങ്ങിയവയെ സംബന്ധിച്ച ഗാനങ്ങളും കുറവല്ല.

കടപ്പാട്-സര്വ്വവിജ്ഞാനകോശം


കണ്ണുർ നിഘണ്ടു

നടന്നൂട് - വേഗം നടക്കൂ പീടിയ - കട ബന്നൂട് - വേഗം വരൂ ബേത്തില് - ഒന്ന വേഗം ഏടിയാ - എവിടെയാ നീറായി - അടുക്കള പൊര - വീട് പോഡ്രാട്ന്ന് - പോടാ അവിടുന്ന് ഞമ്മള് - ഞങ്ങൾ ആട,ഈട - അവിടെ,ഇവിടെ കുയ്യൽ - സ്‌പൂൺ മോന്തി - രാത്രി മൊത്തി - മുഖം ചെള്ള - കവിൾ ബയ്യേപ്രം - പിന്നാംപുറം പൻസാര - പഞ്ചസാര കായി - വാഴപ്പഴം ബണ്ഡി - വാഹനം കൊളം - കുളം മയേത്ത് - മഴയത്ത് ബെര്ന്നോ - വരുന്നോ പൈശ - പണം ഓട്രശ്ശ - ഓട്ടോറിക്ഷ ബെള്ളം - വെള്ളം പയ്‌ക്ക്ന്ന് - വിശക്കുന്നു കൊയംബ് - തൈലം ബെള്ചെണ്ണ - വെളിച്ചണ്ണ തേച്ചാ - പുരട്ടിയോ കൊറേ - ഒരുപാട് പുയ്‌ത്തത് - മുശി‍ഞത് ചായ്‌പ് - കിടപ്പ്മുറി കോലായി - വരാന്ത കൂട്ടാന് - കറി മോട്ടോർച്ച - ഓട്ടോറിക്ഷ