എ.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ പ്രൈമറി സ്കൂൾ ആയിട്ടാണ് വെളിമുക്ക് യുപി സ്കൂളിൻ്റെ തുടക്കം. സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായ ശേഖരൻ നായരായിരുന്നു. അക്കാലത്ത് ചെറിയ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അടുത്തൊന്നും വിദ്യാലയമുണ്ടായിരുന്നില്ല. പണികോട്ടും പടിയിൽ അക്കാലത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ഒരു മുസ്ലിം വിദ്യാലയം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീമാൻ ശേഖരൻ നായർ സ്ഥലത്തെ ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

പഴയ കെട്ടിടം

അന്നത്തെ ഏറനാട് താലൂക്കിലെ ഒരു ഭാഗമായിരുന്ന വെളിമുക്ക് അംശത്തിലെ പാപ്പന്നൂരും മറ്റു പ്രദേശങ്ങളും ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു. ഇവിടത്തുകാർ അധികപേരും കൂലിപ്പണിക്കാരും ദരിദ്രരുമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. സ്കൂളിൻ്റെ നാലയലത്തേക്ക് പോലും അവർ കടന്നു വന്നിരുന്നില്ല.

ആദ്യകാലത്ത് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. വേണ്ടത്ര അധ്യാപകരും ഉ ണ്ടായിരുന്നില്ല. പരിശീലനം ലഭിച്ച അധ്യാപകരെ കിട്ടാനും വിഷമമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വണ്ടൂരിൽ നിന്ന് ശ്രീ നാരായണ മേനോൻ എന്ന വ്യക്തി വരുന്നത്. അദ്ദേഹം ആണ് ഇവിടത്തെ ആദ്യ ഗുരുനാഥൻ. ശ്രീ കൊല്ലച്ചാട്ടിൽ കുട്ടി കൃഷ്ണൻ നായർ, കുനിക്കാട്ടിൽ ബാലകൃഷ്ണൻ എന്നിവരും അധ്യാപകരായിരുന്നു.

സ്കൂൾ ആരംഭിക്കുന്ന സമയത്തിനുമുമ്പ് സ്കൂളിൽ എത്തുകയും ക്ലാസുകളിലെത്താത്ത കുട്ടികളെ അവരുടെ വീടുകളിൽ പോയി പിടിച്ചുകൊണ്ടു വരുകയും ചെയ്യുക എന്നത് ക്ലാസ് അധ്യാപകരുടെ ചുമതലയായിരുന്നു. ശ്രീ ടി എം കുട്ടികൃഷ്ണൻ നായർ, ശ്രീമാൻ ചന്ദ്രശേഖരൻ നായർ, ശ്രീ കെ വി ചന്തുക്കുട്ടി എന്നിവരും സ്കൂളിനുവേണ്ടി നിരന്തരം പ്രയത്നിച്ചു കൊണ്ടിരുന്നു. അവർ ഇതൊരു ഹയർ എലമെൻ്റെറി സ്കൂളാക്കാൻ വേണ്ടി ശ്രമം തുടർന്നു.

ഇവിടെ അധ്യാപകരെ ചേർത്തിരുന്നതും ആവശ്യമുള്ളപ്പോൾ വിട്ടുപോകാൻ അവരെ സഹായിച്ചതും അധ്യാപകർ തന്നെയായിരുന്നു.

പുതിയ കെട്ടിടം ആകാശ കാഴ്ച

ഈ വിദ്യാലയം ഹയർ എലിമെൻ്ററി ആയതോടെ കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വർദ്ധിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്ന് അലസതയോ വീഴ്ചയോ വരാതിരിക്കാൻ അധ്യാപകർ തന്നെ പല നിബന്ധനകളും രൂപപ്പെടുത്തി. കൃത്യസമയത്ത് സ്കൂളിലെത്താതിരിക്കുക, ക്ലാസിൽ പോകാതിരിക്കുക, അധ്യാപകർ സ്കൂൾ വളപ്പിൽ വെച്ച് സിഗരറ്റ് - ബീഡി എന്നിവ വലിക്കുക, കുട്ടികളെ ഉപയോഗിച്ച് അത് വാങ്ങിക്കുക എന്നിങ്ങനെയൊക്കെ ചെയ്താൽ ആ അധ്യാപകൻ മറ്റുള്ള അധ്യാപകർക്ക് ചായയും പലഹാരവും നിർബന്ധമായും വാങ്ങി നൽകണമായിരുന്നു.

വീടുകളിൽ കുട്ടികളെ അന്വേഷിച്ചു ചെല്ലുമ്പോൾ രക്ഷിതാക്കൾ "മാഷന്മാർക്ക് ശമ്പളം കിട്ടിക്കൊട്ടെ, പൊയ്ക്കോളിൻ" എന്നാണ് പറയാറുള്ളത്. അവർക്ക് കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുന്നതിൽ അത്രയേ താല്പര്യമുണ്ടായിരുന്നുള്ളൂ. പല കുട്ടികളും ഭക്ഷണം കഴിക്കാതെയാണ് സ്കൂളിൽ എത്തിയിരുന്നത്. അമ്മയോ - അച്ഛനോ കുറച്ച് 'ചുക്കിരി' (നാടൻ ചാരായം) തന്നുവെന്നാണ് പല കുട്ടികളും പറഞ്ഞിരുന്നത്. അത്രയ്ക്കും ദാരിദ്ര്യമായിരുന്നു അക്കാലത്ത്.

1956 ന് ശേഷം ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർവിഭജനം നടത്തിയപ്പോൾ കേരള സംസ്ഥാനം നിലവിൽ വന്നു. അതിനുശേഷം തെക്കൻ ജില്ലകളിൽ നിന്ന് അധ്യാപകർ ജോലിയന്വേഷിച്ച് മലബാറിലേക്ക് എത്താൻ തുടങ്ങി. പിന്നീട് മലപ്പുറം ജില്ലയിലേക്ക് തെക്കൻ ജില്ലക്കാരുടെ ഒഴുക്ക് തന്നെയായിരുന്നു.

ശ്രീ പൊതായ ശേഖരൻ നായരുടെ അനുജൻ ശ്രീ രാമുണ്ണിക്കുട്ടി നായർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിൽ ഹെഡ്മാസ്റ്ററായിവന്നു. ശ്രീ ശേഖരൻ നായർ ഈ സ്ഥാപനം അനുജന് കൈമാറി. അതോടെ അഭിവൃദ്ധിയുടെ പടവുകൾ കയറാൻ തുടങ്ങി. കുറെ വർഷം കഴിഞ്ഞ് നാഷണൽ ഹൈവേയുടെയും പരപ്പനങ്ങാടി റോഡിൻ്റെയും ഇടയിലുഉള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റിയത് പിന്നീട് മാനേജറായിവന്ന ശ്രീപത്മനാഭൻ നായരാണ്.

പിന്നീട് അദ്ദേഹത്തിൽനിന്നും അനുജൻ ശ്രീ എം.എസ്.ആർ നായർക്ക് മാനേജർ പദവി ലഭിച്ചു. അദ്ദേഹത്തിന് ബോംബെയിൽ ജോലി ലഭിച്ചത് കാരണം പൊതായ കൃഷ്ണൻ നായർക്ക് മാനേജർ സ്ഥാനം കൈമാറി. അദ്ദേഹമാണ് വളരെ സാഹസപ്പെട്ട് സ്കൂൾ നിലനിർത്തിയത്. ആദ്യ കെട്ടിടം 1947 ലെ കാറ്റിലും മഴയിലും നിലംപതിച്ചു. പിന്നീട് ഒരിക്കൽ കൂടി ഇത് സംഭവിച്ചു. ഒരുതവണ കെട്ടിടം ആകെ തകർന്നതിനാൽ വിദ്യാലയം ഒരു മാസത്തേക്ക് അടച്ചിട്ടു. തൽക്കാലം ഓല ഷെഡ്ഡുകൾ കെട്ടി അതിൽ ക്ലാസ് തുടങ്ങി. അതിനുശേഷം ചെറിയ ഓഫിസ്  മുറി അടക്കമുള്ള പ്രധാന കെട്ടിടം പണികഴിപ്പിച്ചു. തുച്ഛമായ ഗ്രാൻഡ് കൊണ്ട് സ്കൂൾ നിലനിർത്താൻ കഴിയാതെ വന്നപ്പോൾ കൃഷ്ണൻ നായർക്ക് കുടുംബ സ്വത്തുക്കൾ വിൽക്കേണ്ടി വന്നിട്ടുണ്ട്. പ്രധാന കെട്ടിടം ഒഴികെ മറ്റൊന്നും ചെത്തി തേക്കുകയോ നിലം സിമൻറ് ഇടുകയോ ചെയ്തിരുന്നില്ല. കുട്ടികൾ വെള്ളിയാഴ്ചകളിൽ അടുത്തുള്ള വീടുകളിൽ പോയി ചാണകം, ചകിരിക്കരി എന്നിവ കൊണ്ടുവന്ന് ക്ലാസുകൾ മെഴുകുന്നത് പതിവായിരുന്നു. അക്കാലത്ത് വടക്കൻ ജില്ലകളിൽ നിന്നായി അധ്യാപകരുടെ വരവ്. ധാരാളം അധ്യാപകർ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ഇവിടെയെത്തി. അധ്യാപകരുടെ പണമുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കേണ്ടി വന്നു. ചേളാരി സ്വദേശിയായ ശ്രീ സൈദലവി എന്ന ആൾക്ക് ലോട്ടറി അടിക്കുകയും അദ്ദേഹം ഒരു ഹാൾ സിമൻറ് ചെയ്തു തരികയും ചെയ്തിട്ടുണ്ട്.

പൊതായ കൃഷ്ണൻ നായരുടെ നിര്യാണശേഷം അദ്ദേഹത്തിൻറെ മകൾ ശ്രീമതി ബേബി പത്തുവർഷത്തോളം മാനേജരായി. ആ സമയത്ത് ശ്രീ ടി ഭാസ്കരൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. 22 വർഷക്കാലം അദ്ദേഹം സ്കൂളിനെ നയിച്ചു. ഭൗതിക സാഹചര്യം വളരെ മോശമായിരുന്നെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളിലും അച്ചടക്കത്തിലും ജില്ലയിലെതന്നെ മികച്ച സ്കൂൾ ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അദ്ദേഹം ഒന്നു മുതൽ ഏഴു വരെ പഠിച്ചതും ഈ സ്കൂളിൽ തന്നെയായിരുന്നു. പഴയകാല അധ്യാപകരിൽ പലരും ഇവിടുത്തെ പൂർവവിദ്യാർത്ഥികളായിരുന്നു. സൗദാമിനി ടീച്ചർ, കമ്മുകോയ മാസ്റ്റർ, സുഹ്റ ടീച്ചർ, സരസ്വതി ടീച്ചർ തുടങ്ങിയവർ ഇതിൽ ചിലരാണ്. ഇന്നത്തെ തലമുറയിലെ അധ്യാപകരിൽ നാസർ മാസ്റ്റർ, റുക്സാന ടീച്ചർ, ഹമീദ ടീച്ചർ, അഖിൽ നാഥ് മാസ്റ്റർ എന്നിവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഈ സ്കൂളിലെ അധ്യാപകനായിരുന്നു പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ. 1997 - 98 കാലഘട്ടത്തിൽ അദ്ദേഹം സ്കൂളിൽ എത്തുകയും തന്റെ പേരിൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1978 - 79 കാലഘട്ടത്തിൽ ഇവിടെ സ്കൂൾ ലീഡർ ആയിരുന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീൽ. ഈ സ്ഥാനത്തുനിന്ന് കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി തലം വരെ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

മാനേജർ ആയിരിക്കെ നിര്യാതരായ ശ്രീ പൊതായ കൃഷ്ണനായർ, ശ്രീ തേങ്ങാട്ട് ഉമ്മർ ഹാജി സർവീസിലിരിക്കെ നിര്യാതരായ സർവ്വ ശ്രീ എം പി രാമപ്പണിക്കർ, പി രാഘവൻനായർ, പി രാമൻനായർ, പി ഭാർഗ്ഗവി അമ്മ, വി കെ അച്ചാമ്മ കുട്ടി, പി എം സുമറാണി എന്നിവർ സ്കൂളിൻ്റെ വേദനയായി മാറി. വെളിമുക്ക് എയുപി സ്കൂൾ ഇന്നത്തെ നിലയിലെത്താൻ സാമ്പത്തികമായും ശാരീരികമായും ഏറെ ത്യാഗം സഹിച്ച മഹാനാണ് പരേതനായ ശ്രീമാൻ ടി എം കുട്ടി കൃഷ്ണൻ മാസ്റ്റർ. തുച്ഛമായ ശമ്പളം മാത്രം ആയിരുന്നെങ്കിലും അത് സ്കൂളിനുവേണ്ടി ചെലവാക്കാൻ അദ്ദേഹം ഒട്ടും മടി കാണിച്ചിരുന്നില്ല. ലളിതമായ ജീവിതം നയിച്ച അദ്ദേഹം ഖാദി പ്രസ്ഥാനം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, സ്വാതന്ത്ര്യസമരം എന്നിവയിലും തന്റെതായ പങ്കുവഹിക്കുകയും ചെയ്തു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായും യുപിസ്കൂളായപ്പോൾ അസിസ്റ്റന്റായും ജോലി ചെയ്തു. കലാപ്രേമി കൂടിയായ അദ്ദേഹം ഈ നാടിന്റെ ഗുരുവായിരുന്നു.

മാനേജർ ശ്രീമതി ബേബിയിൽ നിന്ന് 1998 ൽ ശ്രീ. തേങ്ങാട് ഉമ്മർ ഹാജി സ്കൂൾ ഏറ്റെടുത്തു . അക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ പരിതാപകരമായിരുന്നു. പിന്നീട് ചേളാരി അങ്ങാടിക്ക്  തൊട്ടടുത്തുള്ള കുരുമയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 4 കോടി  രൂപ ചെലവഴിച്ചു ഇന്ന് കാണുന്ന  രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 3 ഏക്കർ സ്ഥലവും 30-7-2016 ൽ അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. സ്കൂളിനുവേണ്ടി മൂന്ന് ബസുകളും വാങ്ങി നൽകി. ഇപ്പോൾ ഇവിടെ പ്രീ - പ്രൈമറി ക്ലസുകളിലടക്കം 2000 ത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ന് ഈ സ്കൂളിൽ വളരെ നല്ല ക്ലാസ് മുറികളും, ഓഫീസ്, സ്റ്റാഫ് റൂം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, സ്റ്റേജ് കർട്ടൺ, വിശാലമായ അടുക്കള മുതലായവയും ഉണ്ട് . 2019 ൽ  ശ്രീ തേങ്ങാട് ഉമ്മർ ഹാജിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട്  മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്കൂളിന് ഏറ്റവും അനുയോജ്യമായ ശാന്തസുന്ദരമായ സ്ഥലവും കെട്ടിടവും ഏറെ ആകർഷണീയമാണ്.ഇപ്പോൾ ശ്രീ എം കെ രാജഗോപാലൻ മാസ്റ്ററാണ് പ്രധാന അധ്യാപകൻ.1973 ൽ  സുവർണ്ണ ജൂബിലിയും 1997 ൽ  പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. ഇന്ന് സ്കൂളിൽ സ്കൂളിന്റെ പേരുള്ള പ്രാർത്ഥന ഗീതമാണ് ആലപിക്കാറുള്ളത്. 2023 ൽ നടക്കുന്ന നൂറാം വാർഷികത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വെളിമുക്ക് എ. യു. പി സ്കൂളും  നാട്ടുകാരും.