എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആക്കോടിൻ്റെ പൈതൃകം, നമ്മുടെയും. ബാസിത് കെ - സ്കൂൾ പൂർവ്വ വിദ്യാർഥി തയ്യാറാക്കിയ ലേഖനം (ഇപ്പോൾ അധ്യാപകനായി ജോലിചെയ്തുവരുന്നു)

ചാലിയാറിൻ്റെ കുളിർക്കാറ്റേറ്റ് ഒരുമയുടെ സന്ദേശമോതി മഹത്തായ പൈതൃകത്തിൻ്റെ പാരമ്പര്യമുള്ള പ്രദേശമാണ് നമ്മുടേത്. മത സൗഹാർദ്ദത്തിന് കേളി കേട്ട നാട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആക്കോട് ജുമാമസ്‌ജിദിന് സാഹോദര്യത്തിൻ്റെ കഥകളാണ് പറയാനുള്ളത്. പള്ളി നിർമ്മാണത്തിന് ഹൈന്ദവ സഹോദരന്മാർ ഏറെ സഹായങ്ങൾ ചെയ്തിരുന്നു എന്നാണ് ചരിത്രം. വിരിപ്പാടം പേടേങ്ങൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉൽസവം ജാതി മത ഭേദമില്ലാതെ നാട്ടുകാരുടെ ഉൽസവമാണ്. മഹാഭൂരിപക്ഷവും കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. ചാലിയാർ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരും കുറവല്ല. ഊർക്കടവ് കവണക്കല്ല് പാലം വന്നതോട് കൂടി ഗതാഗത സൗകര്യം വർദ്ധിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ടൗൺ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ഏറെ സൗകര്യമായി. കൂടാതെ കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവ്വകലാ ശാല മലബാറിൻ്റെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ് തുടങ്ങിയവയെല്ലാം ഈ പ്രദേശത്തിൻ്റെ ചുറ്റുവട്ടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമീണരുടെ നിഷ്‌കളങ്കത ഇവിടുത്തുകാരുടെ മുഖ മുദ്രയാണ്.

വിരിപ്പ് നിലം വിരിപ്പാടം - ലേഖകൻ ബീരാൻ ആക്കോട് (പൂർവ്വ വിദ്യാർഥി)

വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന കൊച്ചു ഗ്രാമം കിഴക്കു ഭാഗം വയലുകളും പ ടിഞ്ഞാർ അതിർത്തി പൂർണ്ണമായും ചാലിയാർ പുഴയാണ്. പുള്ളിശ്ശീരിപുറായ്, തലേക്കുന്നുമ്മൽ പുറായ്, കുന്തിരിയാട്ടു കുഴിപുറായ് എന്ന മലകളും ഈ ഗ്രാമത്തിൻ്റെ മാറ്റു കൂട്ടുന്നു. ഇതിൻ്റെ അടിഭാഗം പറമ്പുകളും വയലുകളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. കിഴക്ക് ഭാഗത്തിൻ്റെ ഏറെയും നെൽകൃഷിയായിരുന്നു. മുല്ലാശ്ശീരി താഴം, വെളുത്തേടത്ത് താഴം, ഊർക്കടവ് പാലം നിൽക്കുന്ന മണ്ണുമ്മൽ, ഇവിടെയൊക്കെ ഞാറ് പാവുന്ന വിരി പ്പ് നിലമായിരുന്നു. അങ്ങി നെയാവാം പൂർവികർ വിരിപ്പാടം എന്ന് പേരിട്ടത്. പൂർവികർ പലരും കൃഷിക്കാരായിരുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, മൈസൂർ വാഴ, എള്ള്, പൂള എന്നിവയായിരുന്നു പ്രധാനകൃഷി.

മഴക്കാലത്തെ ഇടത്താവളം

ചാലിയാറിൻ്റെ ശാന്തതയും കാലവർഷത്തിൽ അതിൻ്റെ ക്ഷോഭവും അനുഭവിച്ചവരാണ് വിരിപ്പാടത്തുകാർ. ചാലിയാർ കരകവിഞ്ഞ് ഒഴുകുമ്പോൾ കുറുന്തോട്ടത്തിൽ ഇടവഴി, മോയിക്കൽ തോട് വഴി വെള്ളം കയറി വിരിപ്പാട ത്തെ പുഴക്കരയിലുള്ളവർ വെള്ളത്തിലാവും. വീടുകളിൽ വെള്ളം കയറും ഇ രെ മാറ്റി താമസിപ്പിച്ചിരുന്നത് വിരിപ്പാടം സ്കൂളിലാ യിരുന്നു. ഉയർന്ന പ്രദേശമായ പുള്ളിശ്ശേരി, കല്ലി ങ്ങൽതൊടി എന്നിവിടങ്ങളിലെ വീടുകളിൽ ആളു കൾ ദിവസങ്ങളോളം താമസിക്കും. സ്‌കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിനു ചുറ്റും വെള്ളം കയറി ദ്വീപായി നിൽക്കും. ചെറുതോണിയിൽ ആളുകളെ യഥാസ്ഥാനത്ത് എത്തിക്കും. കുട്ടികൾ വാഴതട കൊണ്ട് പാണ്ടി കെട്ടി സവാരി നടത്തും. കോരപ്പാടം, അനന്തായൂർ ഭാഗത്തേക്ക് യാത്ര നടത്തും. വെള്ളം ഇറങ്ങുംവരെ ഉത്സവമാണ് കു ട്ടികൾക്ക്.

വിരിപ്പാടം പണ്ടുകാലത്ത് ഒരു തുറമുഖമായിരുന്നു. മദ്രസക്കിടയിലൂടെ കുറുന്തോട്ടത്തിൽ ഇടവഴി പുഴക്കടവിലേക്കാണ്. കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് മാങ്കാവ് വഴി തോണിയിലാണ് ഒളവട്ടൂർ, അനന്തായൂർ, പുതിയോടത്ത് പറമ്പ്, കോടിയമ്മൽ, ചൂരപ്പട്ട എന്നീ സ്ഥലങ്ങളിലേക്കുള്ള പലചരക്ക് സാധനങ്ങൾ എത്തിയിരുന്നത്. തലചുമടായി ഇവിടേക്ക് എത്തിക്കും. ആഴ്ച്ചയിൽ രണ്ടു ദിവസം ഉണ്ടാകും. നാട്ടിലുള്ള തേങ്ങ, അടക്ക അങ്ങിനെ വിൽക്കാനുള്ള പലചരക്കുമായി നിറഞ്ഞു കവിഞ്ഞ തോണിയുമായി കോഴിക്കോട്ടേക്ക് നീങ്ങും. പുള്ളിശ്ശീരി കുഞ്ഞഹമ്മദ് കാക്ക, പനയംതൊടി മുഹമ്മദ് കാക്ക, സി.എം കോയാമുക്ക എന്നിവരായിരുന്നു തോണിക്കാർ. റോഡ് വന്നപ്പോൾ തോണി മാറി. ലോറി മാർഗം സി.എം ആലി ആക്കോട് ആ തൊഴിൽ തുടർന്നിരുന്നു.

കള്ളക്കർക്കിടകം

കർക്കിടക മാസം വരുക എന്നത് പൂർവ്വികരെ സംബന്ധിച്ചിടത്തോളം ഭയമായിരുന്നു. ദാരിദ്രത്തിൻ്റെ മാസമായിട്ടാണ് കർക്കിടകത്തെ കണ്ടിരുന്നത്. തോരാ മഴ, വെള്ളപ്പൊക്കം, പണിയില്ല. ചില കടക്കാരും വീട്ടുകാരും കർക്കിടകത്തെ നേരിടാൻ ചില മുൻ കരുതലുകൾ എടുക്കും. കുറിയരി, ഉണക്കമീൻ, കുടംമ്പന ഉണക്കി വെച്ചത്. ചക്കക്കുരു എന്നിവ കരുതി വെക്കും. കുറച്ച് കഞ്ഞിയും ഒരു കഷണം ഉണക്ക മീനും കിട്ടാൻ കൊതിക്കുന്ന കാലം. പനം കഞ്ഞി വട്ടം കൂടി മുളക് വെള്ളം ഒഴിച്ച് കഴിക്കും. കൂട്ടം കൂടി പുള്ളി ശ്ശീരി വീട്ടിൽ അവിലിടിക്കും. അതും വിഷപ്പട ക്കാൻ ഉപകരിക്കും. വിരി പ്പാടത്ത് 100 പറവിത്തിൻ്റെ സ്ഥലമുള്ളയാൾ പുള്ളിശ്ശീരി മായിൻ കുട്ടി എന്നവരായിരുന്നു. മരക്കാട്, വള്ളിക്കുളം, കവണക്കല്ല് പാലത്തിനടുത്തുള്ള പീടി ക, വീടുകൾ നിൽക്കുന്ന എല്ലാ പ്രദേശവും പുള്ളിശ്ശീരി വകയായിരുന്നു. ഇന്ന് കൃഷിയില്ല പാടങ്ങൾ മൺകുഴിയായി മാറി, ബാക്കി സ്ഥലത്ത് വാഴ, കവു ങ്ങ്,തെങ്ങ് എന്നിവ മാത്രം. ചാലിയാർ പുഴയിൽ നിന്ന് മീൻ പിടിച്ചും കക്ക, എരുന്ത് വാരിയും ധാരാളം പേർ ജീവിച്ചു. പനയം തൊടി പരേക്കാട് വീടുകളിൽ എരുന്തിറച്ചി കിട്ടുമായിരുന്നു. ചക്ക ആർത്തിയോടെ കഴിക്കുന്ന കാലം, ചക്കക്കുരു ഉണക്കി കർക്കിടകത്തിൽ കറി വെച്ചി രുന്നു.

നാട്ടുചികിത്സയുടെ മാഹാത്മ്യം

പണ്ട് രോഗം വന്നാൽ ഊർക്കടവി പള്ളിക്കടവ് കടവ് കടന്ന്, നടന്ന് ചെറു പ്പയിൽ എത്തിയാൽ അവിടെ ഹെൽത്ത് സെൻ്റർ മാത്രം. ഈ പ്രദേശത്തെ എല്ലാവരും പോയിരുന്നത് അവിടേക്ക്. രോഗം അധി കമായവർ, പ്രായം ഉള്ളവർ, ഗർഭിണികൾ ഇവരെയൊക്കെ ചാരുകസേരയിൽ ഇരുത്തി താങ്ങി കുറുന്തോട്ടത്തിൽ കടവിൽ നിന്നും ഇക്കാമുകാക്കയുടെ ചെറുതോണിയിൽ കൊണ്ടുപോകും. ചില സ്ത്രീകളെ രാത്രിയിൽ കൊണ്ടുപൊകുമ്പോൾ പുഴക്കരയിൽ പ്രസവിച്ചത് ഇന്നും ഓർക്കുന്നു ഡോക്ടർമാരെ കാണാൻ ചെറു പ്പയിലോ മെഡിക്കൽ കോളേജിലോ പോകണമായിരുന്നു. പല വ്യാജൻമാരും ആകാലത്ത് നമ്മുടെ നാട്ടിൽ വന്ന് പണമുണ്ടാക്കി.

ചെറുപ്പയിൽ ഉണ്ടായിരുന്ന രാമൻ എന്ന ചികിത്സാരിയെയായിരുന്നു തോണി മാർഗം നമ്മുടെ പ്രദേശത്ത് കൊണ്ടു വന്നിരുന്നത്. സൂചി, ഇഞ്ചക്ഷൻ വെക്കാൻ അന്ന് മണ്ണാറക്കൽ നല്ലപെരവൻ മാസ്റ്ററായിരുന്നു ആശ്രയം. ആക്കോട് കുഞ്ഞികോയ തങ്ങൾ, മണ്ണാറക്കൽ ചാത്തുക്കുട്ടി വൈദ്യർ എന്നിവരുടെ നാടൻ ചികിത്സയായിരുന്നു പെട്ടെന്നൊരാശ്രയം.

വരമ്പും ഇടവഴിയും വഴി മാറി കുടിലും ചാളയും ഓടിട്ട വീടും വഴി മാറി വാർപ്പിൻ്റെ മന്ദിരങ്ങൾ ഉയർന്നു നിൽക്കുന്നു. എല്ലാ തരം ഡോക്ടർമാരും, കൂറ്റൻ ഹോസ്‌പിറ്റലുകളും നമുക്കു ചുറ്റും ഉണ്ട്. നടന്നു നീങ്ങിയ കിലോമീറ്ററുകൾ മിന്നൽ വേഗതയിൽ വാഹനത്തിൽ പറന്നെത്തും. ഒന്നും കാണാൻ വിധിയില്ലാതെ പോയ മുൻഗാമികൾ. ഓത്തുപള്ളിയിൽ നിന്ന് പിന്നെ എൽ.പി സ്കൂളായ സമയത്ത് അധ്യാപകർ ശിവരാമൻ മാസ്റ്ററും, അബ്ദുറഹി മാൻ മാസ്റ്ററും, അബ്ദുള്ള മാസ്റ്ററുമായിരുന്നു. ഈ സ്ഥാപനത്തിൽ ഏറെ ശിഷ്യരുള്ള ഗുരുനാഥന്മാർ ഇവരാണ്. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത‌ അവസരത്തിലാണ് 1976-ലാണ് ഈ സ്ഥാപനം ആക്കോട് വിരിപ്പാടം യു.പി സ്‌കൂൾ ആയി ഉയർത്തിയത് 4-ാം ക്ലാസ്സ് കഴിഞ്ഞാൽ ദൂരെയുള്ള അരൂർ, ചെറുവട്ടൂർ സ് കുളുകളെ ആശ്രയിച്ചവർക്ക് ഇത് വലിയ അനുഗ്രഹമായി. അങ്ങിനെ അദ്ധ്യാപകരായി കൊല്ലം, കോട്ടയം ഭാഗത്ത് നിന്ന് ടീച്ചർമാർ വരവായി അയൽ ജില്ലക്കാരും വന്നു. ചിലർ വിരമിക്കും വരെ നിന്ന വരും മറ്റു പലരും പി.എ സ്.സി കിട്ടി പോയവരുമുണ്ട്. പോസ്റ്റിന് വേണ്ടി ആളുകൾ മാനേജറേട് അന്വേഷിച്ച് വരുന്നത് പതിവ് കാഴ്ച്ചയായി. പിന്നീട് ഇവർക്ക് താമസ സൗകര്യം മനസ്സിൽ കണ്ട് കല്ലംക്കണ്ടി മൊയ്തീൻ സാഹിബ് വെളുത്തേടത്ത് പറമ്പിൽ കോട്ടേഴ്സ‌സ് പ ണിതു. ഈ ഗ്രാമത്തിലെ ആദ്യത്തെ കോട്ടേഴ്സ് എന്ന ബഹുമതി അതിനാണ്. രമാമണി, രാധടീച്ചർ തുടങ്ങിയവർ അന്നവിടെ താമസിച്ചു.

ഒരു പെരുമഴക്കാലത്ത്

1979-ൽ ഉണ്ടായ വെള്ളപ്പൊക്കം. സ്കൂൾ നിൽക്കുന്ന ഭാഗം ദ്വീപായി മൂന്ന് ദിവസം ഒറ്റപ്പെട്ടു. ഒരിക്കലും അന്നത്തെ മറ ക്കാൻ കഴിയാത്ത രാധാ ടീച്ചറുടെ പനിയുടെ കാര്യം എഴുതാതെ പോയാൽ ഇത് പൂർത്തിയാവില്ല. കോട്ടേഴ്സിൽ മൂന്നു ദിവസമായി കഠിനമായ പനിയുമായി രാധാ ടീച്ചർ ക ഴിഞ്ഞു വെള്ളം കുറച്ച് ഇറങ്ങി വരമ്പുകളിൽ മുട്ടിനു മേലെ വെള്ളം കൂടെയുള്ള രമാമണി ടീച്ചറും ആ വെള്ളത്തിലൂടെ നടന്ന് രാവിലെ വീട്ടിലെത്തി പനിവിവരം പറഞ്ഞു. ഞാൻ ചെന്ന് അയൽവാസികളായവരെ ഒക്കെ സംഘടിപ്പിച്ചു കസേര യിൽഎടുത്ത് പനയം തൊടി കടവിൽ എത്തിച്ചു. ഇരച്ചുയരുന്ന ചാലിയാർ മൺ കലക്കിയ പോലെ വെള്ളം കുതിച്ചു വരുന്നു. ടീച്ചറെ കൽപ്പള്ളി എത്തിക്കണം. ഒഴുക്കിനെ നേരിട്ട് മേലോട്ട് തോണി നീങ്ങി ഏറെ മണിക്കൂറുകൾക്ക് ശേഷം കൽപള്ളി എത്തി ജീപ്പ് വിളിച്ചു മെഡിക്കൽ കോളേജിൽ എത്തിച്ചു. ആദ്യ മായി കൊയിലാണ്ടിയിലേക്ക് വീട്ടിൽ വിവരം പറയാൻ പോയതും 'ഇവിടെ കീഞ്ഞാൽ മതി' എന്ന പ്രയോഗവും പ്രായമായ അച്ഛനേയും അമ്മയേയും അറിയിക്കാതെ അമ്മാവൻ്റെ മകനെ കൂട്ടി വന്നതും ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു. 27 വർഷം നമ്മുടെ കുട്ടികളെ ഹിന്ദി പഠിപ്പിച്ച് ഈ സ്ഥാപന ത്തിൽ നിന്ന് പിരിഞ്ഞ രാധാടീച്ചറെ മറക്കാൻ കഴിയില്ല.

കളിക്കളമെന്ന അതിമോഹം

യൂ പി സ്‌കൂൾ ആയപ്പോൾ ഞങ്ങൾ പത്താം ക്ലാസ്സുകാർക്ക് ഒരു മോഹം മറ്റു സ്കൂളുകളെ പോലെ നമുക്കും വേണമല്ലോ ഒരു ഗ്രൗണ്ട് . ഞാൻ ആറ്റുപുറത്ത് വീരാൻ കോയയേയും കൂട്ടി മാനേജർ ബാപ്പു കാക്കയെ കാണാൻ പോയി സ്നേഹത്തോടെ ഞങ്ങളെ ഇരുത്തി. പേടിയോടെ ആയിരുന്നെങ്കിലും കാര്യം പറഞ്ഞു. അതിന് എവിടെയാ സ്ഥലം അത് കിട്ടിയാൽ നമുക്ക് നോക്കാം എന്ന് പറഞ്ഞു. പിന്നീട് പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങൾക്ക് ഒരു മോഹം നമ്മുടെ കുട്ടികളെ മൊറയൂരിൽ നടക്കുന്ന സബ്‌ജില്ലാ ഗെയിംസിന് കൊണ്ടു പോവണം എന്ന്, ഞാനും വള്ളിശ്ശീരി കുഞ്ഞഹമ്മദ് ഉൾപെടെ അതിനൊരുങ്ങി. കുറച്ച് കുട്ടികളെ സ്‌കൂൾ മുറ്റത്ത വെച്ച് പഠിപ്പിച്ചു. രാധാടീ ച്ചറും രമാമണി ടീച്ചറും അബ്ദു മാസ്റ്ററും 12 കുട്ടികളെ കൊണ്ടുപോയി. കുട്ടികൾക്ക് ഒന്നും കിട്ടിയില്ല. അവസാനദിവസം അധ്യാപകരുടെ മത്സരത്തിൽ രമാമണി ടീച്ചറെ ഓടിച്ചു ഒന്നാമതെത്തി അഭിമാനത്തോടെ മടങ്ങി.

ആക്കോട് എൽ.പി സ്കൂൾ വരുംമുമ്പ് ആക്കോട് ചണ്ണയിൽ പള്ളിയാളി, മുണ്ടാകാശ്ശേരി, കോടിയമ്മൽ, അനന്തായൂർ, മുണ്ടുമുഴി ഭാഗത്ത് നിന്നൊക്കെ വിദ്യ നേടാൻ വന്നിരുന്നത് വിരിപ്പാടത്തായിരുന്നു. അന്ന് ഇന്നത്തെ ഉച്ചക്കഞ്ഞിക്ക് പകരം കൊടുത്തിരുന്നത് അമേരിക്കൻ നുറുക്ക് ഗോതമ്പ് ഉപ്പുമാവായിരുന്നു. മുതിർന്ന കുട്ടികളും അധ്യാപകരും ചേർന്ന് ഓയിൽ ഒഴിച്ച് വലിയ ചീന ചട്ടിയിൽ ഉപ്പു മാവ് ഉണ്ടാക്കും. ചീന ചട്ടിയുടെ അടിയിൽ പിടിച്ചത്തിന്നാൻ അന്ന് വട്ടമിട്ട് തല്ലാണ്. അതിൻ്റെ രുചി ഇന്നും നാവിൽ തങ്ങി നിൽക്കുന്നുണ്ട്. പട്ടിണിക്കാലമായിരുന്നതിനാൽ അത് കഴിക്കാനായി വരുന്ന കുട്ടികളും ഉണ്ടായിരുന്നു.

'ഏയോൻ' എന്ന ശുജായി

അക്കാലത്ത് സ്കൂ‌ൾ പരിശോധനക്ക് വരുന്ന എ.ഇ.ഒ യെ നാട്ടുകാർക്ക് കൗതുകമായിരുന്നു. ചെറൂപ്പ ബസ്സിറങ്ങി നടന്ന് കടവ് കടന്നായിരുന്നു വരവ്. പരിശോധിക്കുന്ന എ യോൻ സ്‌കൂൾ പരിസരത്തെത്തിയാൽ ഇളനീരും മറ്റും കൊടുക്കും. പിന്നെ കരിമ്പനക്കൽ തയ്യാറാക്കുന്ന കോഴി പൊരിച്ചതും പത്തിരിയും നെയ്ച്ചോറും കഴിക്കാൻ മേനേജറുടെ കൂടെ ഒരുപറ്റമാളുണ്ടാകും. അവർ അവിടുന്ന് ഇറങ്ങും വരെ പടിക്കൽ കാത്തിരിക്കും. അങ്ങനെ ഓർത്തെടുത്താൽ പല രസകരമായ അനുഭവങ്ങൾ ഉണ്ട്.

ഗ്രൗണ്ടിന്റെ കാര്യം കൂ ടുതൽ ചർച്ചയാക്കിയപ്പോൾ മാനേജർ ബാപ്പുകാക്ക പറഞ്ഞു. നീ ഈ സ്കൂൾ അങ്ങ് ഏറ്റെടുത്തോ... അത് തമാശയാ യിരുന്നുവെങ്കിലും ദൈവ വിധിയാവാം ഇസ്ല‌ാമിക് സെൻ്റർ എറ്റെടുക്കുന്നതി ൻ്റെ മുമ്പിൽ നിൽക്കാനും മേനേജിംഗ് കമ്മറ്റി മെമ്പറാവാനും കഴിഞ്ഞത്. പ്രതിസന്ധികൾ ഏറെ തരണം ചെയ്ത് ഈ സ്ഥാപനം പുരോഗതിയുടെ പടവുകൾ താണ്ടുമ്പോൾ ഇവിടുത്തെ ഒരു പൂർവ വി ദ്യാർത്ഥി എന്ന നിലയിൽ എനിക്കേറെ അഭിമാനമുണ്ട്.