എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്


അവളുടെ മനസ്സ് നിശ്ശബ്ദമായിരുന്നു. നഷ്ടബോധത്തിന്റെ മഞ്ഞ് അവളുടെയുള്ളിൽ പെയ്തിറങ്ങി. ഒരിക്കലും വീണ്ടുകിട്ടാത്ത നിമിഷങ്ങളുടെ ഓർമ്മകൾ അവളെ വന്നു പൊതിഞ്ഞു.

പരിഷ്കാരം ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത നാട്ടിടവഴിയിലൂടെ ആ കറുത്ത കാർ പൊടിപറത്തി നീങ്ങി. അല്പം അത്ഭുതത്തോടെയാണ് ഗ്രാമീണർ അതിനെ വീക്ഷിച്ചത്. അതിനുള്ളിലിരുന്ന അവളുടെ മനസ്സ് പക്ഷേ, നീറിപ്പുകയുകയായിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കും വേണ്ടി വാങ്ങിയ വസ്ത്രങ്ങൾ തിളങ്ങുന്ന സീറ്റിൽ വിശ്രമിക്കുന്നു.

തണൽ വീണ പഴകിയ നാട്ടുവഴികൾ. ഇവയൊക്കെ ഇത്ര മാറിപ്പോയോ? അവളോർത്തു. അല്ല മാറിയത് തന്റെ മനസ്സാണ്. താനും ഈ നാടും എത്ര അടുപ്പത്തിലായിരുന്നു. പണ്ട് തനിക്ക് ഈ വഴികളിലൂടെ കണ്ണുംമൂടി നടക്കാമായിരുന്നു. കുട്ടനമ്മാവന്റെ പീടികയിലേക്ക് മിഠായി വാങ്ങാനായി താൻ ഈ വഴി എത്രതവണ ഓടിയതാണ്........ എല്ലാം പോയ്‌മറഞ്ഞു.

ഒരു ചെറിയ വളവുകടന്ന് വഴി രണ്ടായി പിരിയുന്ന ചെറിയ കവലയിലെത്തിയപ്പോൾ വഴിചോദിക്കാനായി ഡ്രൈവർ വണ്ടി ഒതുക്കി. പെട്ടെന്ന് അവളുടെയുള്ളിൽ തിരിച്ചറിവിന്റെ ഒരു വെളിച്ചം വീശി. 'വേണ്ടാ വഴിചോദിക്കേണ്ടാ, ഇതിലെ ഇടത്തേക്കു തിരിഞ്ഞാൽമതി'. വണ്ടി അതിലേ പോകുമ്പോൾ താൻ ഈ സ്ഥലത്തെ മറന്നിട്ടില്ല എന്ന ആശ്വാസത്തിലായിരുന്നു അവൾ. പണ്ടെങ്ങോ ഏതോ പൂർവ്വികർ നട്ടുപിടിപ്പിച്ച വൻവൃക്ഷങ്ങൾ വഴിയിൽ തണൽപൊഴിച്ചു.

വണ്ടി നിന്നത് ഒരു വിശാലമായ പറമ്പിലാണ്. അവിടമാകെ ഉണങ്ങിക്കരിഞ്ഞ് കരിയിലകളാൽ മൂടപ്പെട്ടിരുന്നു. എങ്കിലും എപ്പോഴോ കുറേ മനുഷ്യർ ഉപയോഗിച്ചിരുന്ന വെട്ടുവഴിയുടെ പാടുകൾ മാഞ്ഞുപോയിരുന്നില്ല. കാലിനടിയിൽ കരിയിലകൾ അമരുന്ന ശബ്ദത്തിനിടയിലൂടെ അവൾ നടന്നു. ആ പ്രേദേശം പോലെതന്നെയായിരുന്നു അവളുടെ മനസ്സും, ശൂന്യം. പതുക്കെ വഴി അവസാനിക്കുന്നിടത്ത് ഒരു കൂറ്റൻ പടിപ്പുരയും അതിനു പിന്നിൽ ഒരു വീടും കാണായി. അവൾ ഒരു നിമിഷം നിശ്ചലയായി. തന്റെ ഓർമ്മകളിൽനിന്ന് ആ ചിത്രത്തിന് ജീവൻ നൽകാൻ ശ്രമിച്ചു.

പഴമയും പാരമ്പര്യവും ഒത്തുചേർന്ന വീട്. വിശാലമായ അകത്തളങ്ങൾ. മീനിന്റെ ആകൃതിയിൽ നിർമ്മിച്ച കൽപ്പടവുകൾ. അതിഥികളുടെ വരവറിയിക്കാനായി പൂമുഖത്ത് തൂക്കിയിരുന്ന ഓട്ടുമണി. താൻ പിച്ചവച്ചുനടന്ന ആ നനഞ്ഞ മണ്ണ്. അങ്ങുമാറി എന്നും ചിരിച്ചുകൊണ്ടുനിന്ന മുത്തശ്ശിപ്ലാവും. ആ ഓർമ്മ മനസ്സിൽ നിറച്ചുകൊണ്ട് അകത്തേക്ക് കടന്ന അവൾക്ക് തന്റെ ഹൃദയം നിലച്ചെന്നു തോന്നി.

പൊടിപിടിച്ചു ജീർണ്ണിച്ചുപോയ ഒരു വീടിന്റെ അസ്ഥിപഞ്ജരംപോലെ അത് നിലകൊള്ളുന്നു. കൽപ്പടവുകൾ പൊട്ടിക്കീറി. ഓട്ടുമണിയുടെ സ്ഥാനത്ത് വലിയൊരു വേട്ടാളൻകൂട്. ഉയർന്നമേൽക്കൂരയിൽ ഉണ്ടായ വലിയ വിടവിലൂടെ പ്രകാശം അകത്തേക്കു പതിക്കുന്നു. അവൾ മുത്തശ്ശിപ്ലാവ് നിന്നിരുന്ന കോണിലേക്ക് ദൃഷ്ടിപായിച്ചു. എന്നും എല്ലാത്തിലും മൂകസാക്ഷിയായിരുന്ന, എപ്പോഴും പുഞ്ചിരി പൊഴിച്ചിരുന്ന മുത്തശ്ശിപ്ലാവ് അവളെ വരവേൽക്കാൻ അവിടെ ഉണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ ചിന്തകൾ വന്നുനിറഞ്ഞു. അകത്തേക്കുകടക്കാൻ അവൾക്കായില്ല. മതി. ഇനിയൊന്നും കാണാൻ വയ്യ. തലചുറ്റിയതായി തോന്നിയപ്പോൾ അടുത്തുകണ്ട ഒരു കല്ലിൽ - കൽപ്പടവിന്റെ അവശിഷ്ടമാവാം - അവളിരുന്നു.

കണ്ണുകളിലൂടെ കണ്ണീർ ചാലിട്ടൊഴുകിയത് അവളറിഞ്ഞില്ല. അവളുടെ മനസ്സ് ചിതലരിച്ചുപോയ ചില ഓർമ്മകളിൽ മേയുകയായിരുന്നു. താൻ കളിച്ചു വളർന്ന മണ്ണാണിത്. തന്റെ മണ്ണ്. എന്നിട്ടും ഇതിനെ ഉപേക്ഷിക്കാൻ തനിക്കെങ്ങനെ.......... അവൾക്ക് തന്റെ ചിന്തകളെ നിയന്ത്രിക്കാനായില്ല. തന്നെ താനാക്കിയത് ഈ മണ്ണിന്റെ ഗന്ധമാണ്. പോകട്ടെ തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും താൻ വിട്ടുകളഞ്ഞത് എന്തിനായിരുന്നു? അച്ഛനുമമ്മയും ഇല്ലാത്ത തങ്ങളെ സ്നേഹം തന്നു പോറ്റിവളർത്തിയ അവരെ താൻ മറന്നു. കഷ്ടപ്പെട്ട് തങ്ങളെ പഠിപ്പിച്ച അവർ ഞങ്ങൾക്ക് നല്ലത് വരണമെന്നു മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. ഏറ്റവും ഇളയകുട്ടിയായ തന്നോടായിരുന്നില്ലേ അവർക്ക് ഇത്തിരി കൂടുതൽ വാത്സല്യം. അവരുടെമുഴുവൻ പ്രതീക്ഷയും തന്നിലായിരുന്നു. മുത്തശ്ശിയുടെ 'മോളേ...' എന്നുള്ള സ്നേഹം തുളുമ്പുന്ന വിളി കാതിൽ പെരുമ്പറ മുഴക്കുന്നു. തന്റെ ഓരോ വിജയത്തിലും അവർ അകമഴിഞ്ഞുസന്തോഷിച്ചിരുന്നു. ഈ തറവാട് തനിക്കു തരണമെന്നായിരുന്നു അവരുടെ ആഗ്രഹം. താൻ എന്നും അവരുടെകൂടെ ഉണ്ടാവണമെന്നും അവർ ആഗ്രഹിച്ചു. പക്ഷേ, ഉന്നതപഠനത്തിനായി വിദേശത്തുപോകണമെന്നു താൻ പറഞ്ഞപ്പോൾ ഇല്ലാത്ത പണം എവിടെ നിന്നോ ഉണ്ടാക്കി അവർ തന്നെ അയച്ചു. പോകുമ്പോൾ മുത്തശ്ശന്റെ വിറയാർന്ന അനുഗ്രഹം വാങ്ങാൻ മറന്നില്ല. മുത്തശ്ശിയുടെ കൺകോണിൽ പൊടിഞ്ഞ കണ്ണീർ കണ്ടില്ലെന്നു നടിച്ചു.

ഒരിളം കാറ്റുവന്ന് അവളെ തഴുകി കടന്നുപോയി. ഈ കാറ്റുപോലും തനിക്ക് പരിചിതമായിരുന്നു. അവൾ വീണ്ടും ചിന്തയിലാണ്ടു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹം നിറഞ്ഞ കത്തുകൾ, ഏട്ടന്റെയും. ആദ്യമാദ്യം ആവേശത്തോടെ മറുപടിയെഴുതി. പിന്നെപ്പിന്നെ അവഗണിച്ചു. ഇപ്പോഴും തുറന്നുപോലും നോക്കാത്ത കത്തുകൾ തന്റെ മേശവലിപ്പിലോ അലമാരയിലോ കണ്ണടച്ചുകിടപ്പുണ്ടാവും. എത്രനാളായി താനിവിടെനിന്ന് വിടപറഞ്ഞിട്ട്. ഇരുപതോ ഇരുപത്തിരണ്ടോ? അതുപോലും ഓർമ്മയില്ല. എന്നായിരുന്നു മുത്തശ്ശന്റെ അവസാനകത്ത് കിട്ടിയത്? മുത്തശ്ശിക്കുവയ്യ നിന്നെ കാണണം എന്നെഴുതിയിരുന്ന ആ കത്തു കിട്ടിയപ്പോൾ താനവിടെ ജോലിയുടെ ലഹരിയിലായിരുന്നു. എന്തേ താൻ ആ മുന്നറിയിപ്പുകളൊക്കെ അവഗണിച്ചു? തറവാട് ഭാഗിക്കുന്നു. നിന്റെ ഓഹരി വാങ്ങാനെങ്കിലും വരൂ എന്ന ചേച്ചിയുടെ കത്ത് താൻ ചുരുട്ടിയെറിഞ്ഞോ അതോ ചവറ്റുകൊട്ടയിലേക്കെറിഞ്ഞോ? പോയകാലത്തിന്റെ ഓർമ്മകൾ അന്ന് തന്നെ സ്പർശിച്ചതേയില്ല. പേരക്കിടാങ്ങൾക്കുവേണ്ടി മാത്രം മിടിച്ചിരുന്ന ആ രണ്ടു ഹൃദയങ്ങൾ ഇപ്പോൾ നിലച്ചുകൊണും. പിന്നെ ഏത് ഓർമ്മയുടെ പേരിലാണ് താൻ ഇപ്പോൾ തിരികെ വന്നത്... അവൾ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് എഴുന്നേറ്റു. ഇപ്പോൾ മനസ്സ് കരുത്താർജ്ജിച്ചിരിക്കുന്നു.

മീനിന്റെ കൽപ്പടവുകൾ കയറുമ്പോൾ അവളുടെ ഹൃദയം വിറകൊള്ളുകയായിരുന്നു. അകത്ത് പണ്ട് ജീവിച്ചിരുന്ന മനുഷ്യരുടെ ശബ്ദങ്ങൾ മാറ്റൊലികൊണ്ടു. ഇനി അവർ വെറും സ്മരണകളിൽ മാത്രം. ജനലുകളും കൂറ്റൻ വാതിലുകളും പൊളിച്ചിട്ടിരിക്കുന്നത് അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരുകാലത്ത് തന്റെ എല്ലാമായിരുന്ന വീട്! അപ്പോഴാണ് അവൾ തന്റെ മുറിയെക്കുറിച്ചോർത്തത്. എവിടെ അത്. ഭാഗ്യം. അവൾക്ക് അതോർമ്മയുണ്ടായിരുന്നു. പടവുകൾ കയറി മുകളിലെ തന്റെ മുറിയിലെത്തി. അവളാദ്യം തിരഞ്ഞത് ഒന്നു തൊട്ടാൽ മഴവിൽനിറങ്ങൾ മാറമാറി വിരിയുന്ന ആ ചില്ലുഗോളത്തെയാണ്. താൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന അത് മുത്തശ്ശന്റെ സമ്മാനമായിരുന്നു. ഇല്ല. അതും എങ്ങോ പോയ്മറഞ്ഞു. താൻ ഇവയൊക്കെ ഓർക്കേണ്ടാതയിരുന്നു. ഈ വീടിന് ഇങ്ങനെയൊരന്ത്യം വേണ്ടായിരുന്നില്ല.

തിരികെയിറങ്ങുമ്പോൾ പിറകിൽ നിന്നൊരുവിളി. 'അതേയ്...' അവളുടെ ഹൃദയം തുടികൊട്ടി. ഒരാളെങ്കിലുമുണ്ടല്ലോ ഇവിടെ. പക്ഷേ, തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഒരു പണിക്കാരനെയാണ്. ഒരു മുറിയുടെ ജനൽ ഇളക്കി മാറ്റുകയായിരുന്നു അയാൾ. 'കുട്ടിയേതാ? എന്താ ഇവിടെ?' അയാൾ സംശയദൃഷ്ടിയോടെ ചോദിച്ചു. 'ഞാൻ... വെറുതെ വന്നതാണ്. അല്ലാ, ഇവിടെയുണ്ടായിരുന്ന ആളുകളൊക്കെ എവിടെ? എന്താ ഇവിടെ പൊളിക്കുന്നത്?' അയാൾ തുടർന്നു. "കഷ്ടം, ഇവിടുത്തെ മുത്തശ്ശനും മുത്തശ്ശിയും എന്നേ മരിച്ചുപോയി. എന്തു നല്ല മനുഷ്യരായിരുന്നു. ആ കുട്ടികളെ അവർ എന്തു കാര്യമായിട്ടാണ് നോക്കിയത്. അവസാനം ആ ഇളയ കുട്ടിയെ വിദേശത്തു പഠിക്കാൻ അയച്ചു. പിന്നെയവൾ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. അവർക്ക് അവളെയായിരുന്നു ഏറ്റവുമിഷ്ടം. വീടു ഭാഗം വയ്ക്കാൻ പോലും അവൾ വന്നില്ല. അവസാനം തറവാട് മൂത്തകുട്ടി മീനയ്ക്ക് കിട്ടി. അവരത് വിറ്റു. ഇപ്പോൾ ഇതുപൊളിച്ച് പുതിയ കെട്ടിടം പണിയാൻ തുടങ്ങുകയാ. അല്ലാ കുട്ടിയോതാണെന്ന് പറഞ്ഞില്ലല്ലോ!” താനാണ് ആ ഹൃദയശൂന്യയായ ഇളയകുട്ടി എന്നു പറയാൻ അവളുടെ ഹൃദയം വെമ്പി. പക്ഷേ, നിശ്ശബ്ദമായി കണ്ണീർ വാർത്ത് അവൾ തിരികെ നടന്നു.

പിറകിൽ വിഷാദം മുറ്റിനിന്ന ആ വീട് അവൾക്ക് വിടനൽകി. തിരികെ കാറിൽ കയറുമ്പോൾ അവൾ കരഞ്ഞില്ല. അവർക്കുവേണ്ടി വാങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു. കാറ് നീങ്ങുമ്പോൾ പിറകിൽ ഗ്രാമം വിതുമ്പുന്നതുപോലെ തോന്നി, നീ എന്നോ തന്നുകഴിഞ്ഞ വിട ഞാൻ ചോദിക്കുന്നില്ല പൊയ്ക്കോളൂ... മടക്കയാത്രയിൽ അവളുടെ ഉള്ളിലും ആകാശത്തും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അവൾ സ്വയം പറഞ്ഞു. മനസ്സേ മടങ്ങുക. തിരികെ....

അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17