അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്മൃതിപഥം

ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം'

ശ്രീ ഒ.എൻ വി യുടെ ഈ വരികൾ ഏതൊരാളിന്റേയും മനസ്സിലെ മൃദുലവികാരമാണ്. ഗൃഹാതുരത്വമാണ്. ഈ സ്വപ്നം സാക്ഷാത്ക്കാരമാകുകയെന്നത് ജന്മസാഫല്യവും .

നീണ്ട 48 വർഷങ്ങൾക്കു ശേഷം വീണ്ടുമൊരിക്കൽ കൂടി അന്നം പോലെ പ്രാധാന്യമുള്ള വിദ്യ നുകർന്ന ആദ്യാക്ഷരം ചൊല്ലി പഠിച്ച പ്രഥമവിദ്യാലയമായ അഴിയൂർ ഈസ്റ്റ് യു.പി സ്ക്കൂളിന്റെ തിരുമുറ്റത്തെത്താനെ നിക്ക് അവസരം കൈവന്നു. വാർദ്ധക്യത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഞാനപ്പോൾ വീണ്ടുമൊരു കൊച്ചുബാലികയായ വിദ്യാർത്ഥിനിയായി മാറി.

വളരെക്കാലമായിട്ട് മനസ്സിൽ കൊണ്ടു നടന്ന മോഹങ്ങളിലൊന്നായിരുന്നു മാതൃവിദ്യാലയ സന്ദർശനം.

കാലചക്രത്തിന്റെ അനുസ്യൂതമായ കറങ്ങലിൽ പലവഴികളിലൂടെ, വിവിധ വേഷങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഗുരുനാഥന്മാരെയെന്നും സ്മരിച്ചിരുന്നു.

വളരെയേറെ ഉന്നതങ്ങളിലെത്തിയില്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മഹത്വവും അറിഞ്ഞനുഭവിച്ചുള്ള ജീവിതമായിരുന്നു.

വിദ്യാർത്ഥി വേഷത്തിനു ശേഷം അദ്ധ്യാപികയുടെ വേഷമണിഞ്ഞു കഴിഞ്ഞതിനു ശേഷം എഴുത്തുകാരിയുടെ വേഷമാണിപ്പോഴണിഞ്ഞിരിക്കുന്നത്.

അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ചശേഷം സന്തോഷം കണ്ടെത്തിയ എഴുത്തിന്റെ വഴിയിലൂടെയുള്ള യാത്രയിൽ എന്റെ തൂലികയിൽ വിരിഞ്ഞ അക്ഷരപ്പൂക്കൾ കോർത്തൊരുക്കിയ പൂച്ചെണ്ടുകളായ രണ്ട് കവിതാസമാഹാരങ്ങളും രണ്ട് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചപ്പോൾ മുതൽ മനസ്സിലൊരാഗ്രഹമുണ്ടായി.

എന്റെ അക്ഷരമലരുകൾ മാതൃ വിദ്യാലയത്തിലെ ലൈബ്രറിയിൽ അവിടത്തെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കു മായി നൽകണമെന്നുള്ളത്.

6/3/ 23 ന് രാവിലെ ഞാൻ എന്റെ മാതൃ വിദ്യാലയത്തിലെത്തി. മുഖ്യ കവാടത്തിൽ വണ്ടി നിർത്തി മുന്നോട്ടു നോക്കിയപ്പോൾ എന്റെ മനസ്സിലൂടെ പഴയഓർമ്മകൾ കടന്നുപോയി.

48വർഷങ്ങൾക്ക് മുമ്പു് സ്ക്കൂളിലേക്ക് കയറിയിരുന്ന പടവുകൾക്കു പകരം താഴെ റോഡിൽ നിന്നും വിദ്യാലയമുറ്റത്തേക്ക് സ്റ്റെപ്പുകൾ കയറാതെ വണ്ടികൊണ്ടുപോകാൻ പാകത്തിന് നിരപ്പാക്കിയിരിക്കുന്നു. ഗേറ്റ് പിടിപ്പിച്ചിരിക്കുന്നു.

എന്റെ വണ്ടിയുടെ ശബ്ദം കേട്ട ഉടനെ പ്യൂൺ വന്ന് ഗേറ്റ് തുറന്നു തന്നു .

വണ്ടിയിൽ നിന്നുമിറങ്ങിയ ഞാൻ നാലുഭാഗവും കൗതുകത്തോടെ നോക്കി. വളരെയേറെ മാറ്റങ്ങൾ വന്നിരിക്കുന്നു.

പഴയകെട്ടിടങ്ങളുടെ സ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങൾ . ചിലത് ഇരുനിലയാണ്. പഴയ ഓഫീസുമുറിയുടെ സ്ഥാനമൊക്കെ മാറിയിരിക്കുന്നു.

ഞാൻ പഠിക്കുന്ന സമയത്ത് ഏഴാം ക്ലാസ്സായിരുന്ന സ്ഥലത്താണ് ഇപ്പോൾ ഓഫീസ്മുറി.

പ്യൂൺ വിവരങ്ങളന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ പ്രധാനാദ്ധ്യാപകനായ ശ്രീ മനോജ് സാർ എന്നെ ഓഫീസ്മുറിയിലേക്ക് ക്ഷണിച്ചു. അവിടെ ഇരിക്കാൻ പറഞ്ഞതനുസരിച്ചു ഞാനിരുന്നു.

ഞാൻ ആ ഓഫീസു മുറിയുടെ പ്രൗഢി ആസ്വദിച്ചുകൊണ്ടിരിക്കെ ഹെഡ്മാസ്റ്ററുടെ ചോദ്യമെന്നെ ചിന്തയിൽ നിന്നുമുണർത്തി.

"ആരാണെന്നു മനസ്സിലായില്ല. എന്താണ് വന്നതെന്നും പറയൂ""

" സാർ ഞാൻ ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ്. ഒ.കെ ശൈലജ. റിട്ടേർഡ് അദ്ധ്യാപിക. ഞാൻ വന്നത് എന്റെ പുസ്തകങ്ങൾ ഇവിടത്തെ ലൈബ്രറിയിലേക്ക് നൽകാൻ വേണ്ടിയാണ്"

ഞാനിത്രയും പറയുമ്പോഴേക്കും അവിടെ സഹാദ്ധ്യാപകനായ ബിജു മാസ്റ്ററും കടന്നുവന്നു. അവർ രണ്ടുപേരുമായും കുറേ കാര്യങ്ങൾ സംസാരിച്ചു.

എന്റെ ഗുരുനാഥന്മാരിലൊരാളൊഴികെ ബാക്കിയെല്ലാവരും വിട പറഞ്ഞുവെന്നുള്ള കാര്യം ആ സംസാരത്തിലറിയാൻ കഴിഞ്ഞു.

അന്നത്തെ ഓഫീസ് റൂമും പ്രധാനാദ്ധ്യാപകനേയും ഒരിക്കലും മറക്കാൻ കഴിയില്ലായിരുന്നു.

കൈയിലൊരു പൂരലുമായി കുട്ടികളോട് വളരെ ഗൗരവത്തോടെ സംസാരിക്കുന്ന ഒരിക്കലുമൊന്നു പുഞ്ചിരിച്ചു കാണാത്ത പ്രധാനാദ്ധ്യാപകന്റെ തോളത്തൊരു മേൽമുണ്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നോട്ടവും . ചൂരൽപ്രയോഗവും എല്ലാ കുട്ടികളെയും ഭയപ്പെടുത്തിയിരുന്നു.

മനസ്സുകൊണ്ട് എന്റെ ഗുരുനാഥന്മാരെ നമിച്ചു.

എന്റെ പുസ്തകം ശ്രീ മനോജ് മാഷിന് കൈമാറുമ്പോൾ അഭിമാനവും സന്തോഷവുമുണ്ടായി. ബിജുമാസ്റ്റർ ആ ദൃശ്യം ക്യാമറയിൽ പകർത്തി. അടുത്തുള്ള കോറോത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രസാദമായ പായസം മനോജ് സാർ എനിക്കു നല്കി.

ആ പായസത്തിന്റെ മധുരം നുകർന്നപ്പോൾ ഞാനെന്റെ ബാല്യസ്മരണകളിലേക്ക് ഊളിയിട്ടിറങ്ങി.

സാറിനോട് യാത്ര പറഞ്ഞ് ഞാൻ മുറ്റത്തേക്കിറങ്ങി.മുറ്റത്തിനു നടുവിലായി ഒരു തണൽവൃക്ഷമുണ്ട്. അതിന്റെ ചുവട്ടിൽ നിന്നുകൊണ്ട് ഞാനെന്റെ വിദ്യാലയത്തെ കൺകുളിർക്കെ കണ്ടൊന്നാസ്വദിച്ചു. മധുരസ്മരണകളയവിറക്കി.

ഞങ്ങളുടെ കളിക്കളത്തിന്റെ വിസ്തൃതി കുറഞ്ഞു പോയിരിക്കുന്നു ആ സ്ഥാനത്ത് കെട്ടിടങ്ങളാണ്

നേരത്തെ അവിടെയുണ്ടായിരുന്ന ചാമ്പക്കമരവും പ്ലാവും മാവുമൊന്നുമില്ല. അതിന്റെയൊക്കെ തണലിലിരുന്ന് കളിക്കുമ്പോൾ ക്ഷീണമറിഞ്ഞിരുന്നില്ല.

ക്ലാസ്സ് നടക്കുന്ന സമയമായതിനാൽ എല്ലാ അദ്ധ്യാപകരും കുട്ടികളും അവരവരുടെ ക്ലാസ്സുമുറികളിൽ പഠനത്തിലായിരുന്നു.

വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും ശബ്ദം കേട്ടപ്പോൾ എന്റെ അദ്ധ്യാപനജീവിതവും സ്മരണയിലെത്തി.

ഒന്നാം ക്ലാസ്സിൽ ആദ്യാക്ഷരം പഠിപ്പിച്ച ദമയന്തി ടീച്ചറേയും, രണ്ടാം ക്ലാസ്സിൽ മാധവി ടീച്ചറും. മൂന്നാം ക്ലാസിൽ ഗോപാലൻ മാഷും, നാലാം ക്ലാസിൽ സരോജിനി ടീച്ചറും അങ്ങനെ എല്ലാവരും എന്റെ കൺമുന്നിൽ വന്നു നിന്നു എന്നോടു കുശലം ചോദിക്കുന്നത് പോലെയെനിക്കു തോന്നി.

ലക്ഷ്മണൻ മാഷിന്റെ ചൂരൽ പ്രയോഗവും. ശാരദ ടീച്ചറുടെ കായിക പരിശീലനവും മനസ്സിലെപ്പോഴും നിറഞ്ഞു നില്ക്കുന്നൊരു ഓർമ്മയാണ്.

സ്ക്കൂളിനടുത്തുള്ള കടക്കാരന്റെ മകനാണ് അവിടത്തെ പ്യൂൺ. കുട്ടികളോട് വളരെ സ്നേഹത്തോടെ പെരുമാറുന്ന കണാരേട്ടനും വിട പറഞ്ഞിരിക്കുന്നുവെങ്കിലും അവരെല്ലാവരും തന്നെ എന്റെ മനസ്സിലിന്നും ജീവിക്കുന്നു. അവരെയെല്ലാം സ്നേഹാദരവോടെ നമിക്കുന്നു.

ഉപ്പുമാവും, പാലും കഴിച്ച പാചകപ്പുരയുടെ സ്ഥാനവും മാറിയിരിക്കുന്നു.

ഉപ്പുമാവും മിഠായിയും പങ്കുവെച്ച ആ വിദ്യാർത്ഥി ജീവിതം

പെന്നും പെൻസിലും പങ്കുവെച്ച വസന്തകാലം

ഒരു കുടക്കീഴിൽ പുസ്തകങ്ങൾ മാറോട് ചേർത്ത് പിടിച്ചു പാതി നനഞ്ഞു കൊണ്ട് മഴ വെള്ളം തെറിപ്പിച്ചു നടന്ന കുസൃതിക്കാലം . ഹാ! അതൊക്കെയെത്ര രസമായിരുന്നു ! എന്തൊരാഹ്ലാദമായിരുന്നു ആ ബാല്യകാലത്തിന് .

അതൊന്നും ഇനിയൊരിക്കലും തിരിച്ച് പിടിക്കാനാകാത്തത്ര ദൂരം ജീവിതവഴികൾ താണ്ടിക്കഴിഞ്ഞു എന്ന് വേദനയോടെ ഓർത്തു കൊണ്ട് മനസ്സില്ലാമനസ്സോടെ ഇനിയുമെന്റെ പുസ്തകങ്ങളുമായി ട്ടി വിടെ വരാനാവട്ടെയെന്ന ഹെഡ്മാസ്റ്ററുടെ നല്ല വാക്കുകൾ സഫലമാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് പ്രതീക്ഷയോടെ ഒരിക്കൽ കൂടി എന്റെമാതൃവിദ്യാലയത്തേയും . എന്റെ ഗുരുക്കന്മാരേയും സ്മരിച്ചു കൊണ്ട് മനോജ് സാറിനോടും ബിജുസാറിനോടും , പ്യൂണിനോടും നന്ദി പറഞ്ഞു യാത്ര ചോദിച്ചുകൊണ്ട് ഞാൻ എന്റെ മാതൃവിദ്യാലയത്തിൽ നിന്നും വണ്ടിയിൽ കയറി. വണ്ടിമുന്നോട്ടു പോകുന്തോറും എന്റെ ഓർമ്മകൾ പിറകോട്ടു സഞ്ചരിച്ചു കൊണ്ടിരുന്നു. മധുരിക്കും ഓർമ്മകളേകിയ വിദ്യാർത്ഥിജീവിതമൊരിക്കൽ കൂടിയാസ്വദിക്കാനവസരം നൽകിയതിന് ദൈവത്തിനോട് നന്ദി പറഞ്ഞു.

ഒ.കെ.ശൈലജ ടീച്ചർ